സദ്ഗുരു: 19ാം വയസ്സില്‍ വിവേകാനന്ദന്‍ യുക്തിയില്‍ വിശ്വാസമുള്ള, ചോദ്യം ചെയ്യുന്ന, രക്തത്തിളപ്പുള്ള യുവാവായിരുന്നു. എല്ലാത്തിനും വ്യക്തമായ ഉത്തരം വേണം. ഉത്തരം തേടിത്തേടി ഒരുനാള്‍ രാമകൃഷ്ണനരികില്‍ വന്നു. “സംസാരിക്കുന്ന ദൈവമാണല്ലോ നിങ്ങള്‍. സദാസമയവും ദൈവമായിരിക്കുന്നയാള്‍. അതിനുള്ള തെളിവുണ്ടോ?”.

രാമകൃഷ്ണന്‍ ശാന്തനായി എല്ലാം കേട്ടങ്ങനെ ഇരുന്നു. വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു പാവമായിരുന്നു അദ്ദേഹം. ഒരു യോഗിയായിരുന്നു, ഒരു പണ്ഡിതനല്ല. “ഞാന്‍ തന്നെയാണ് തെളിവ്” അദ്ദേഹം പറഞ്ഞു.

വിവേകാനന്ദന് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. കാരണം ഇതു തീര്‍ത്തും ഭ്രാന്തമായ ഒരു കാര്യമാണ്. ബുദ്ധിപരമായ വിവരണങ്ങളായിരുന്നു വിവേകാനന്ദന്‍ പ്രതീക്ഷിച്ചത് – “മണ്ണില്‍ നിന്നും മുളക്കുന്ന വിത്തുകള്‍, കറങ്ങുന്ന ഗ്രഹങ്ങള്‍... ഇവയൊക്കെയാണ് ദൈവത്തിനുള്ള തെളിവ്.” വിവേകാനന്ദന്‍ പ്രതീക്ഷിച്ചിരുന്ന ഉത്തരം ഇതായിരുന്നു.

“ദൈവം ഉണ്ടെന്നതിനുള്ള തെളിവ് ഈ ഞാന്‍ തന്നെ.” രാമകൃഷ്ണന്‍ പിന്നെയും അതു തന്നെ പറഞ്ഞു. “ഞാന്‍ എങ്ങനെയൊക്കെയാണോ അതു തന്നെയാണ് തെളിവ്.”

എന്തു പറയണമെന്നറിയാതെ വിവേകാനന്ദന്‍ തിരിച്ചു പോയി. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. വിവേകാനന്ദന്‍ വീണ്ടും വന്നു. “ശരി, ആ ദൈവത്തെ ഒന്നു കാണിച്ചു തരൂ.” “അതിനുള്ള ധൈര്യമുണ്ടോ?” പരമഹംസന്‍ ചോദിച്ചു. “ഉവ്വ്.” വിവേകാനന്ദന്‍ പ്രതികരിച്ചു. ആ മനസ്സ് അത്ര മാത്രം പീഡിതമായിരുന്നു.

രാമകൃഷ്ണന്‍ കാല്‍പാദം കൊണ്ട് വിവേകാനന്ദന്‍റെ നെഞ്ചിലൊന്ന് തൊട്ടു. അതോടെ ആ യുവാവ്‌ സമാധിയിലേക്ക് ആണ്ടു വീണു. മനസ്സിന്‍റെ പരിധികള്‍ക്കപ്പുറത്തേക്ക്.... 12 മണിക്കൂര്‍ നേരം നീണ്ട ഒരു സഞ്ചാരം. പിന്നെ മെല്ലെ കണ്ണു തുറന്നു. അതില്‍ പിന്നെ വിവേകാനന്ദന്‍ യുക്തിവാദിയായ പഴയ നരേന്ദ്രനായിരുന്നില്ല.