सद्गुरु

ചോദ്യം : സദ്ഗുരോ, ദീര്‍ഘനേരം തീരെ അനങ്ങാതെ ഒരേ ഇരിപ്പില്‍ ഇരിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ സാധിക്കുന്നില്ല. ശരീരം അനക്കാതെ ഇരിക്കാനായി എനിക്കാവുന്നില്ല. എന്താണതിനൊരു പോംവഴി?

സദ്ഗുരു : അനങ്ങാതെ കുറെ നേരം ഇരുന്ന ഇരുപ്പില്‍ ഇരിക്കണമെങ്കില്‍ ശരീരം പ്രത്യേകമായി അത് ശീലിക്കുകതന്നെ വേണം. അതിനുള്ള മാര്‍ഗമാണ് ഹഠയോഗ. നിങ്ങളുടെ ശരീരം ആരോഗ്യവും ദൃഡവുമായിരുന്നാലും അതു സാധിക്കണമെന്നില്ല . അതിന് മറ്റുചില വ്യവസ്ഥകള്‍കൂടി പാലിക്കേണ്ടതുണ്ട്. അതാണ്‌ അഷ്ടാംഗം.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി - ഇങ്ങനെ എട്ടെണ്ണം ചേര്‍ന്നതാണ് അഷ്ടാംഗയോഗം. ഇവയെ ഓരോ പടിയായിട്ടല്ല, ഓരോ അംഗമായാണ് കാണേണ്ടത്.

നിങ്ങള്‍ക്ക് ഏട്ട്അവയവങ്ങള്‍ ഉണ്ടെങ്കില്‍, അതില്‍ ഏതിനെ ആദ്യം ചലിപ്പിക്കണം എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അതിനെ സംബന്ധിച്ച് പ്രത്യേക നിയമമോ നിബന്ധനയോ ഇല്ല. നിങ്ങള്‍ ഇന്ത്യക്കാരനായതുകൊണ്ട് പറയുകയാണ്‌ എപ്പോഴും വലതുകാല്‍ തന്നെ മുന്നോട്ടു വെക്കണമെന്ന് യാതൊരു നിബന്ധനയുമില്ല, എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആദ്യം വലതുകാല്‍ മുന്നോട്ട് വെക്കുന്നതാണ് ഉചിതം. എന്നാല്‍ വേറെ ചില സാഹചര്യങ്ങളില്‍ ഇടതുകാലിനായിരിക്കും മുന്‍ഗണന. ഏതു വേണമെന്നുള്ളത് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും. അതുപോലെ അഷ്ടാംഗങ്ങളില്‍ ഏതിനെയാണ് ആദ്യം ശീലിക്കേണ്ടത് എന്നതും നിങ്ങളുടെ സാഹചര്യത്തെ ആസ്പദമാക്കിയാണിരിക്കുന്നത്.

മാനവ ചരിത്രമെടുത്തുനോക്കിയാല്‍ ആദ്യകാലത്ത് ശരീരത്തിനായിരുന്നു ഒന്നാംസ്ഥാനം. അതെ സമയം മാനവപുരോഗതിയില്‍ തടസ്സമായി നിന്നതും ശരീരം തന്നെയായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ ആദ്യം പരിശീലിക്കാന്‍ തുടങ്ങിയത് ഹഠയോഗമായിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ മാനസികരോഗങ്ങള്‍ സമൂഹത്തില്‍ വലിയൊരു പ്രശ്നമായിരുന്നില്ല, ചുരുക്കം ചിലരെ മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. സാമാന്യ ജനങ്ങളെ വലച്ചിരുന്നത് ശാരീരികമായ രോഗാവസ്ഥകളായിരുന്നു. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ചെന്നാല്‍ ഇതുതന്നെയാണ് അവസ്ഥ - മാനസീകരോഗങ്ങള്‍ കുറവാണ്, ശാരീരിക പ്രശ്നങ്ങളാണ് അധികവും.

എന്നാല്‍ ഈയിടെയായി കണ്ടുവരുന്ന ഒരു പ്രവണത - വളരെയധികംപേര്‍ മാനസീകരോഗങ്ങളാല്‍ ക്ലേശിക്കുന്നു. ശരീരത്തേക്കാള്‍ കൂടുതലായി ദൈനംദിന ജീവിതത്തില്‍ മനസ്സിനെ ഉപയോഗപ്പെടുത്തുന്നു എന്നതായിരിക്കാം ഇതിനു കാരണം. ഇത് സാമൂഹ്യപരമായി നോക്കിയാല്‍ വലിയൊരു മാറ്റംതന്നെയാണ്. രണ്ടു നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാം - മനുഷ്യന്‍ സ്വന്തം ശരീരത്തെയാണ് നിത്യ ജീവിതത്തില്‍ കൂടുതലായി പ്രയോജനപ്പെടുത്തിയിരുന്നത്, മനസ്സിന്റെ സ്ഥാനം രണ്ടാം നിരയിലായിരുന്നു.


സമഗ്രമായ സുസ്ഥിതി ഏറ്റവും പ്രസക്തമാണ്. ശരീരവും മനസ്സും പ്രാണനും ഒരുപോലെ സമനിലയിലായിരിക്കണം.

ഞാന്‍ ആധുനിക കാലത്തെ യോഗിയാണ്. ഞാന്‍ അഭിമുഖീകരിക്കുന്നത് ഇപ്പോഴത്തെ മനുഷ്യ സമൂഹത്തെയാണ്. അവരുടെ പ്രശ്നങ്ങള്‍ കൂടുതലായും മാനസീകമാണ്. ശാരീരിക പ്രശ്നങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് ഞങ്ങള്‍ ആരംഭം കുറിക്കുന്നത് ക്രിയകളിലൂടേയും ധ്യാനത്തിലൂടേയും ആണ്. പ്രാണോര്‍ജത്തെയും മനസ്സിനേയുമാണ് അത് ലക്ഷ്യമാക്കുന്നത്. അതിന്റെ സുസ്ഥിതിക്ക് ഉറപ്പ് വരുത്തിയതിനുശേഷമേ ഞങ്ങള്‍ ഹഠയോഗയിലേക്ക് തിരിയുകയുള്ളൂ.

ശരീരത്തെ പാട്ടിലാക്കിയതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് അധികനേരം അനങ്ങാതിരിക്കാന്‍ പറ്റില്ല, അതിന് മനസ്സിനെക്കൂടി തയ്യാറാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറയുടെ കാര്യത്തില്‍ അതിന് വളരെയധികം പ്രാധാന്യമുണ്ട്. സമഗ്രമായ സുസ്ഥിതി ഏറ്റവും പ്രസക്തമാണ്. ശരീരവും മനസ്സും പ്രാണനും ഒരുപോലെ സമനിലയിലായിരിക്കണം. പഴയ തലമുറയിലുള്ളവരേക്കാള്‍ പുതിയ തലമുറയിലുള്ളവര്‍ കൂടുതല്‍ പ്രതിഭാശാലികളാണ്, എന്നൊരു ധാരണയുമുണ്ട്. അതു ശരിയല്ല. ഇന്നത്തെ തലമുറയുടെ മനസ്സ് നിയന്ത്രണം വിട്ട് പല വഴിക്ക് തിരിയുന്നു. പലപ്പോഴും അതിന്റെ പ്രവര്‍ത്തനവും തോന്നിയ വിധത്തിലാകുന്നു. ഇതാണ് വാസ്തവം.

ഇന്നത്തെ വിദ്യാഭ്യാസരീതി...പലവിധ മാനസീക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതാണ് - ഒരു കുട്ടി ഒരു പിരീഡില്‍ കവിത പഠിക്കുന്നു, അടുത്ത പിരിഡില്‍ ഗണിതവും - രണ്ടിനും തമ്മില്‍ ബന്ധമുണ്ട് പക്ഷെ ആ ബന്ധം എന്താണെന്ന്‍ മനസ്സിലാക്കികൊടുക്കാനുള്ള അറിവും കഴിവും ഉള്ള അദ്ധ്യാപകരില്ല. കണക്കിനുശേഷം വരുന്നത് സംഗീതമാണ്, അപ്പോഴും സ്ഥിതി തഥൈവ. സംഗീതം കഴിഞ്ഞാല്‍ രസതന്ത്രമായി. രണ്ടിനും തമ്മിലുള്ള ബന്ധം ആരാണ് കുട്ടിയെ പറഞ്ഞു ധരിപ്പിക്കുക? സംഗീത വകുപ്പും, രസതന്ത്ര വകുപ്പും തമ്മില്‍ അല്ലെങ്കിലേ സ്വര ചേര്‍ച്ചയില്ല , അദ്ധ്യാപകര്‍ തമ്മിലും ഐക്യമില്ല .

എല്ലാ വിഷയങ്ങളും ഒന്നിനോടോന്ന്‍ ബന്ധപ്പെട്ടതാണ്, എന്നാല്‍ ആ പരസ്പരബന്ധം മനസ്സിലാക്കാതെയാണ് നമ്മള്‍ അവ പഠിക്കുന്നതും പഠിപ്പിക്കുന്നതും. പരീക്ഷ ജയിക്കുവാനും, ഉദ്യോഗം നേടാനും മാത്രം വേണ്ടിയാണ് ഇന്നത്തെ പഠിത്തം മുഴുവന്‍. ഒരു വിഷയത്തെക്കുറിച്ചും ആഴത്തിലറിയാന്‍ ആരും ശ്രമിക്കുന്നില്ല. അറിയണം എന്ന വാശിയും സാമാന്യമായി ആരിലും കാണുന്നില്ല. ആധുനിക ജീവിതത്തിന് സംഭവിച്ചിട്ടുള്ള വലിയൊരു നഷ്ടമാണിത്. എന്തായാലും ആ നഷ്ടബോധം ഇന്നത്തെ തലമുറക്കില്ല. ജീവിതം ഇങ്ങനെ മുന്നോട്ടുപോയാല്‍ മതി എന്നാണ് അവരുടെ തീരുമാനം.

ഈയിടെ സമൂഹത്തിലെ ഉന്നതര്‍ പങ്കെടുത്ത ഒരു കൂട്ടായ്മയില്‍ എനിക്കും പങ്കു ചേരേണ്ടി വന്നു. വിശാലമായ സത്കാരമുറിയുടെ ഒരു മൂലയില്‍ മദ്യപാനത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നു. അതിനിടയില്‍ ആതിഥേയന്‍ അടക്കം പറഞ്ഞു, "സദ്ഗുരു വന്നിട്ടുണ്ട്, മദ്യപാനം വേണ്ട.” എന്നിട്ടും കുറെ പേര്‍ക്ക് അതൊഴിവാക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും ബഹുമാനപ്പെട്ട മന്ത്രി വന്നുചേര്‍ന്നു, “സദ്ഗുരുവിന്‌ വേണ്ടത്ര ലോകപരിചയമുണ്ട്, ആരെങ്കിലും മദ്യം കഴിച്ചാല്‍ തന്നെയും അദ്ദേഹം അത് കാര്യമാക്കില്ല.”

എനിക്ക് മൌനം പാലിക്കാനായില്ല, “ഏതു കാലത്താണ് ലോകം മുഴുവന്‍ മദ്യപിച്ച് മതികെട്ടിട്ടുള്ളത്? ഇന്നത്തെ സ്ഥിതി - നിങ്ങള്‍ക്ക് ലോകവിവരമുണ്ടെങ്കില്‍ മദ്യപിച്ചിരിക്കണം എന്നായിരിക്കുന്നു. അല്ലെങ്കില്‍ ഈ സമൂഹത്തില്‍ ജീവിക്കാനാവില്ല എന്ന അവസ്ഥ. ജനാധിപത്യമല്ലേ , ഇഷ്ടമുണ്ടോ ഇല്ലയോ - ഭൂരിപക്ഷത്തിന്റെ ഒപ്പം നിന്നേ പറ്റൂ.”

ഇന്ന്‍ മനുഷ്യമനസ്സിനെ തെറ്റായ രീതിയിലാണ് നമ്മള്‍ പാകപ്പെടുത്തി എടുക്കുന്നത്. അങ്ങനെയിരിക്കെ, അവരുടെ "നാളെ"കള്‍ (ഭാവി) സ്വസ്ഥവും സന്തുഷ്ടവുമായിരിക്കുമെന്ന് ആശിക്കാനാകുമോ? ശരിയായ പ്രവര്‍ത്തിയിലൂടെ മാത്രമേ ശരിയായ ഫലം കിട്ടൂ . തെറ്റ് ശരിയിലേക്ക് നയിക്കുമെന്ന ചിന്തതന്നെ തെറ്റാണ്.


വന്‍കുടല്‍ സ്ഥിതിചെയ്യുന്നത് മൂലാധാരത്തിനു തൊട്ടാണ്. പ്രാണോര്‍ജത്തിന്റെ അടിസ്ഥാനമാണ് മൂലാധാരം. മൂലാധാരത്തിന് എന്ത് സംഭവിച്ചാലും, അത് ഏതെങ്കിലും വിധത്തില്‍ ശരീരത്തെ മൊത്തമായി ബാധിക്കുന്നു, പ്രത്യേകിച്ചും മനസ്സിനെ.

ഇവിടെ സ്വസ്ഥമായി അനങ്ങാതെയിരിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ ശരീരത്തിന് കാര്യമായ എന്തോ പ്രശ്നമുണ്ട്, ഒരു ഡോക്ടറെ കണ്ടാല്‍ "കുഴപ്പമൊന്നും ഇല്ല" എന്ന സര്‍ടിഫിക്കറ്റ് കിട്ടിയാല്‍ത്തന്നേയും.

അമേരിക്കയിലെ മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണ മലശോധന ഉണ്ടായാല്‍ മതി - അത് സാധാരണ ഗതിയാണ് എന്നുകണ്ടു. അതിശയം തോന്നി. എന്നാല്‍ യോഗശാസ്ത്രം പറയുന്നത് നിത്യവും രണ്ടു പ്രാവശ്യം മലശോധന ഉണ്ടാകണമെന്നാണ്. വിസര്‍ജ്യം ശരീരത്തില്‍ കെട്ടിക്കിടക്കരുത്എന്ന്‍ അവര്‍ നിഷ്ക്കര്‍ഷിക്കുന്നു. പുറത്തേക്ക്പോകേണ്ട വസ്തുക്കള്‍ എത്രയും വേഗത്തില്‍ത്തന്നെ പുറത്തേക്ക് പോകണം. രാവിലെ എഴുന്നേറ്റ ഉടനെ ആദ്യമായി ചെയ്യേണ്ടത് അതാണ്‌. ആഴ്ചയില്‍ രണ്ടു പ്രാവശ്യം മതി എന്നതിനര്‍ത്ഥം, ശരീരത്തില്‍ മലം മൂന്നു ദിവസത്തോളം കെട്ടിക്കിടക്കുന്നു എന്നല്ലേ? അതാണ്‌ സ്ഥിതിയെങ്കില്‍ ശരീരസൌഖ്യം അനുഭവപ്പെടുന്നതെങ്ങനെയാണ്? കാരണം വന്‍കുടലിനും മനസ്സിനും തമ്മില്‍ ബന്ധമുണ്ട്. ഒന്നിനെ ബാധിക്കുന്നതെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റതിനേയും ബാധിക്കുന്നുണ്ട്.

വന്‍കുടല്‍ സ്ഥിതിചെയ്യുന്നത് മൂലാധാരത്തിനു തൊട്ടാണ്. പ്രാണോര്‍ജത്തിന്റെ അടിസ്ഥാനമാണ് മൂലാധാരം. മൂലാധാരത്തിന് എന്ത് സംഭവിച്ചാലും, അത് ഏതെങ്കിലും വിധത്തില്‍ ശരീരത്തെ മൊത്തമായി ബാധിക്കുന്നു, പ്രത്യേകിച്ചും മനസ്സിനെ. ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ ഇതെല്ലാം ക്രമേണ മനസ്സിലാക്കി വരുന്നുണ്ട്. അവര്‍ ഭൂതക്കണ്ണാടിയിലൂടെ ശരീരത്തിന്റെ ഓരോ മുക്കും മൂലയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു. ഓരോന്നിനെയും വെവ്വേറെ പഠിക്കുന്നതുകൊണ്ടുള്ള ദോഷം, ഓരോന്നിനെക്കുറിച്ച് വെവ്വേറെ നിഗമനങ്ങളില്‍ എത്തുന്നു എന്നുള്ളതാണ്. ശരീരത്തെക്കുറിച്ച് സമ്പൂര്‍ണ്ണമായൊരു അറിവ് പുറത്തുനിന്ന്‍ നോക്കിക്കണ്ട് നേടാനാവില്ല. അകത്തുനിന്നുള്ള പഠനംകൊണ്ടേ അതു സാദ്ധ്യമാവൂ.

മുടങ്ങാതെ സാധനകളനുഷ്ടിക്കണം, ആഹാരരീതിയില്‍ മാറ്റം വരുത്തണം - പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം - അധികം കാലതാമസമില്ലാതെ നിങ്ങള്‍ക്ക് ശരീരമനക്കാതെ ഇരിക്കാനാവും.