सद्गुरु

അന്വേഷി : മദ്യവും രാസപദാര്‍ത്ഥവും ഒരു സാധകന്റെ വളര്‍ച്ചയ്ക്ക് തടസ്സമാവും എന്നുള്ളതു മനസ്സിലാകുന്നുണ്ട്. മന്ത്രം, ഉപാസന, ഇവ എങ്ങിനെ ഉപയോഗപ്രദമാകും എന്നുകൂടി വിവരിക്കാമോ, സദ്ഗുരു?

രാസപദാര്‍ത്ഥം

സദ് ഗുരു : മദ്യത്തിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു. ഒരിക്കല്‍ ആദി ശങ്കരന്‍ തന്‍റെ ശിഷ്യരുമൊത്ത്‌ സഞ്ചരിക്കുകയായിരുന്നു. വഴിയിലൊരിടത്ത്‌ നിന്ന്‍ കുറെ അധികം നാടന്‍ മദ്യം സേവിച്ചതിനു ശേഷം അദ്ദേഹം വീണ്ടും തന്‍റെ യാത്ര തുടര്‍ന്നു. ഇതു കണ്ട അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ചിലര്‍ തങ്ങള്‍ക്കും അല്‍പം മദ്യസേവയാവാം എന്നു കരുതി, വഴിയില്‍ കണ്ട അടുത്ത മദ്യ വില്‍പന സ്ഥലത്തു നിന്ന്‍ മദ്യം അകത്താക്കി. അവര്‍ ആചാര്യരുടെ പിറകെ ആടിയാടി നടന്നു. അവര്‍ക്ക്‌ അത്‌ താങ്ങാനുള്ള ശക്തിയില്ലായിരുന്നു. അടുത്ത ഗ്രാമത്തില്‍ ചെന്നപ്പോള്‍ ആചാര്യന്‍ അവിടെയുള്ള കൊല്ലന്‍റെ ആലയില്‍ കയറി തിളച്ചുകൊണ്ടിരുന്ന ലോഹത്തിന്‍റെ പാത്രം എടുത്ത്‌, അതില്‍നിന്ന്‍ ഒരു കവിള്‍ അകത്താക്കി. അദ്ദേഹത്തെ അനുകരിച്ച്‌ മദ്യസേവ നടത്തിയ ശിഷ്യന്മാര്‍ക്ക്‌ കാര്യം പെട്ടെന്ന് പിടി കിട്ടി.

ഇവിടെയും ചിലര്‍ എന്നെ അനുകരിച്ച്‌ അവര്‍ക്ക്‌ ഗ്രാഹ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതുവഴി അവര്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്‌. അതുകൊണ്ട് ‌ ലഹരിമരുന്ന് വളരെ ചെറിയ ഒരു സാധ്യതയാണ്‌, പക്ഷെ അതും ഒരു സാധ്യതയാണ്‌. യോഗചര്യയില്‍ രാസദ്രവ്യങ്ങള്‍ നിഷിദ്ധമാണ്‌. ഇതിനു കാരണം അതിലെ സദാചാരചിന്തയല്ല, മറിച്ച്‌ ഒരു മാര്‍ഗമെന്ന നിലയില്‍ അതിന്‍റെ പരമിതികള്‍ കൊണ്ടാണ്‌. നിങ്ങളുടെ മനസ്സിനെ പൊട്ടിത്തെറിപ്പിക്കാന്‍ പറ്റിയ മറ്റു മാര്‍ഗങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്‌.

ശരിയായ ശബ്‌ദത്തെ ശ്രുതിലയ ഭംഗമില്ലാതെ തീവ്രമായി നിരന്തരം ഉപയോഗിച്ചാല്‍, അത്‌ നിങ്ങളില്‍ രാസപരിവര്‍ത്തനങ്ങള്‍ വരുത്തും. ഏത്‌ വാക്കായാലും മതി, നിരന്തരം വേണ്ടത്ര ഉണര്‍വോടെ ഉപയോഗിച്ചാല്‍ അത്‌ ചിത്തവൃത്തി നിരോധനത്തിലൂടെ നിമിഷ നേരത്തെ അദ്വൈത ദര്‍ശനം സാധ്യമാക്കിത്തരും.

മന്ത്രം

തുടര്‍ച്ചയായിട്ടുള്ള മന്ത്രോച്ചാരണം ശരീരത്തില്‍ രാസ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു, എന്തെന്നാല്‍ എല്ലാം, ഈ കാണുന്നതെല്ലാം, ആത്യന്തികമായി ചലനവും ശബ്‌ദവുമാണ്‌. ഈ പ്രപഞ്ചം തന്നെ അതാണ്‌. ശരിയായ ശബ്‌ദത്തെ ശ്രുതിലയ ഭംഗമില്ലാതെ തീവ്രമായി നിരന്തരം ഉപയോഗിച്ചാല്‍, അത്‌ നിങ്ങളില്‍ രാസപരിവര്‍ത്തനങ്ങള്‍ വരുത്തും. ഏത്‌ വാക്കായാലും മതി, നിരന്തരം വേണ്ടത്ര ഉണര്‍വോടെ ഉപയോഗിച്ചാല്‍ അത്‌ ചിത്തവൃത്തി നിരോധനത്തിലൂടെ നിമിഷ നേരത്തെ അദ്വൈത ദര്‍ശനം സാധ്യമാക്കിത്തരും. മന്ത്രങ്ങള്‍ എന്നാല്‍ നിങ്ങളുടെ ഊര്‍ജത്തില്‍ മാറ്റം വരുത്താനും, നിങ്ങളെ ഉന്നതങ്ങളായ സാധ്യതകള്‍ക്ക്‌ തയ്യാറാക്കുന്നതിനും കഴിവുളള ചലനങ്ങളാണ്‌, എന്നാല്‍ വേണ്ടത്ര ഉണര്‍വോടെയല്ലാത്ത മന്ത്രോച്ചാരണം രാസദ്രവ്യങ്ങളെപ്പോലെ നിങ്ങളെ മനോനാശത്തിലേക്കും, മതിഭ്രമത്തിലേക്കും നയിക്കാം. ആത്മീയതയിലേക്കുള്ള തയ്യാറെടുപ്പിന്‌ മന്ത്രങ്ങള്‍ പലപ്പോഴും ഉപകരിക്കും. പുരാതനകാലം തൊട്ടേ ബോധോദയം ലഭിച്ച മഹാത്മാക്കള്‍ക്ക്‌ മന്ത്രങ്ങളുടെ പരിമിതികളെപ്പറ്റിയും അവയ്ക്ക്‌ അടിമയായാലുണ്ടാകാവുന്ന അപകടങ്ങളെപ്പറ്റിയും ബോധമുണ്ടായിരുന്നു.

മനോഹരമായ ഒരു സെന്‍ കഥയുണ്ട്‌. പണ്ട്‌, ഒരു ഗ്രാമത്തില്‍ ഒരു സന്യാസി മഠമുണ്ടായിരുന്നു. ഒരു ദിവസം രാവിലെ മഠത്തില്‍ നിന്ന്‍ ഉച്ചത്തിലുള്ള ബുദ്ധസൂക്തങ്ങള്‍ ഉരുവിടുന്നത്‌ കേട്ടപ്പോള്‍ തന്നെ ഗ്രാമവാസികള്‍ക്ക്‌ അവരുടെ ഗുരു സമാധിയായി എന്ന്‍ മനസ്സിലായി. ജിവിച്ചിരുന്ന ഗുരുവിന്‍റെ അഭാവത്തില്‍ മന്ത്രങ്ങള്‍ പ്രധാനമായും സഹായമാകുന്നു. ശരിയായ ചുറ്റുപാടുകളില്‍, വേണ്ടത്ര തയ്യാറെടുപ്പോടും, ഉണര്‍വോടും കൂടി ഉപയോഗിച്ചാല്‍, മന്ത്രങ്ങള്‍ നിങ്ങളെ വ്യത്യസ്‌ത ബോധതലങ്ങളില്‍ എത്തിക്കുന്നു.

ധാരാളം ആളുകള്‍ മന്ത്രങ്ങള്‍ ഉരുവിടുന്നു. ഗീത, വേദങ്ങള്‍, ഉപനിഷത്തുകള്‍, അല്ലെങ്കില്‍ മറ്റ്‌ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എന്നിവ ഉരുവിടുന്നതില്‍ പലരും വ്യാപൃതരാണ്‌. എന്നാല്‍ ഇത്തരത്തിലുള്ള മന്ത്രം ചൊല്ലല്‍കൊണ്ട് ‌ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. ആഴത്തില്‍ അതിലേക്ക്‌ കടന്നാല്‍ നൈമിഷികമായ അദ്വൈത ദര്‍ശനം കിട്ടിയേക്കാം. ഇന്ന്‍ വലിയ ജ്ഞാനമില്ലാത്തവര്‍ പോലും മന്ത്രങ്ങള്‍ യഥാക്രമം ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ അതൊന്നും ഉണര്‍വിലൂടെയല്ല, വെറും വിശ്വാസത്തിലൂടെയാണ്‌. ഗീതാപാരായണവും വേദപാരായണവും മുറപോലെ എല്ലായിടങ്ങളിലും നടക്കുന്നുണ്ട്, അതു നിര്‍ത്തിയാല്‍, പലരും തൊഴില്‍രഹിതരാവും.

ഉപാസന

ആദ്ധ്യാത്മിക പാതയിലെ ഉപാസനകളെക്കുറിച്ചു പറയുകയാണെങ്കില്‍, അവയെല്ലാം ഒരുവനിലെ നൈസര്‍ഗിക വാസനകളെ നിയന്ത്രിക്കുകയാണ്‌ ചെയ്യുന്നത്‌. നിങ്ങള്‍ക്ക്‌ വിശക്കുന്ന സമയത്ത്‌ നിങ്ങള്‍ക്കു സ്വയം പറയുവാന്‍ കഴിയും, "ഓ വേണ്ട, എനിക്ക്‌ പ്രാണായാമം ചെയ്യണം.” എന്തെങ്കിലും നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നിങ്ങള്‍ക്കു പറയാം, "ഓ വേണ്ട, ഞാന്‍ ഉണങ്ങിയ റൊട്ടിയേ കഴിക്കുകയുള്ളു.” നിങ്ങള്‍ നല്ല ഉറക്കം വരുമ്പോള്‍, "വേണ്ട, ഞാന്‍ കുറച്ചുനേരം ധ്യാനം ചെയ്യട്ടെ” എന്നവനവനോടു പറയാം. ഇത്‌ നിഷേധമാണ്‌ - നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം കടക്കാനുള്ള ശ്രമത്തില്‍ ‘വേണ്ട, വേണ്ട’ എന്ന്‍ മനസ്സിനോട്‌ പറഞ്ഞുകൊണ്ടിരിക്കുക എന്നത്‌. എന്നാല്‍ ഇത്‌ രാസദ്രവ്യങ്ങളേക്കാളും, മന്ത്രങ്ങളേക്കാളും നല്ലതാണ്‌, എന്തെന്നാല്‍ അത്‌ നിങ്ങളുടെ ഉള്ളില്‍ പരിവര്‍ത്തനങ്ങള്‍ക്ക്‌ കാരണമാവും. മനസ്സിനോട്‌ ‘വേണ്ട, വേണ്ട’ എന്നെതിര്‍ത്താല്‍ അത്‌ കൂടുതല്‍ കൂടുതല്‍ അടങ്ങുകയും ഒടുവില്‍ തീരെ ചെറുതാവുകയും ചെയ്യും. അതിന്‍റെ മൂര്‍ച്ച നഷ്‌ടപ്പെടുന്നു, നിങ്ങളുടെ മേലതിനുള്ളള്ള നിയന്ത്രണവും. എന്തുതന്നെ മനസ്സ്‌ ആവശ്യപ്പെട്ടാലും ‘ഇല്ല’ എന്ന്‍ പറയുക, അതായിരിക്കണം നമ്മുടെ പ്രധാന സാധന.

മനസ്സിനോട്‌ “വേണ്ട” എന്നു പറഞ്ഞു ശീലിച്ചാല്‍ കാലാന്തരത്തില്‍, അത് ജീവിതത്തിനോട്‌ വലിയ ഒരു "വേണം” എന്നതായിത്തീരും. ഈ നിലയിലുള്ള ഉപാസനകളാണ്‌ ചെയ്യേണ്ടത്‌.

മനസ്സിനോട്‌ “വേണ്ട” എന്നു പറഞ്ഞു ശീലിച്ചാല്‍ കാലാന്തരത്തില്‍, അത് ജീവിതത്തിനോട്‌ വലിയ ഒരു "വേണം” എന്നതായിത്തീരും. ഈ നിലയിലുള്ള ഉപാസനകളാണ്‌ ചെയ്യേണ്ടത്‌. അങ്ങിനെയുള്ള അനുഷ്‌ഠാനങ്ങള്‍ ചെയ്യാനുള്ള കരുത്തുണ്ടെങ്കില്‍, ഒരാള്‍ ബോധതലത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേരുന്നു. ഈശ്വര കൃപ ലഭിക്കുമെങ്കിലും അനുഷ്‌ഠാനങ്ങള്‍ കൂടുതലായി ചെയ്യുന്നത്‌ വിരസതയിലേക്ക്‌ നയിക്കും. ജീവന്‍റെ പ്രസരിപ്പില്ലാത്ത ഒരുതരം വിരസത അയാളെ ബാധിക്കുന്നു. അയാള്‍ക്ക്‌ ഒരു മല കണ്ടിട്ട്‌ അതിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിയുകയില്ല. “അതിന്‌ വളരെ ഭംഗിയുണ്ട്‌; അതുകൊണ്ട് ‌ ഞാന്‍ അതിനെ നോക്കുകയില്ല” എന്നു പറഞ്ഞ്‌ അയാള്‍ നിര്‍വികാരനാകുമെങ്കിലും, അയാളുടെ പെരുമാറ്റം കണ്ടു നിങ്ങള്‍ തെറ്റിദ്ധരിക്കരുത്‌. ഇത്തരത്തിലുള്ളവര്‍ പൊതുവെ ബുദ്ധിമാന്മാരാണ്‌, എന്നാല്‍ ആ വൈമുഖ്യത്തിനെ മയപ്പെടുത്താന്‍ തക്കവണ്ണം മറ്റു ഗുണങ്ങള്‍കൂടി അയാളില്‍ ഇല്ലെങ്കില്‍ അത്‌ പല യോഗികളിലും കണ്ടുവരുന്ന, നിര്‍ജീവമായ ഒരുതരം വിരസതയായിത്തീരുന്നു. എല്ലാറ്റിനേയും നിഷേധിക്കുന്ന ഈ സ്വഭാവം, ബോധപൂര്‍വമുള്ള ഈ വികാരാവേശ നിഷേധം, അവരിലെ കാരുണ്യത്തേയും നഷ്‌ടപ്പെടുത്തുന്നു.

സമാധി

അടുത്തതായി പതാഞ്‌ജലി പറയുന്നത്‌ സമാധിയിലൂടെയും ഈശ്വരനിലെത്താം എന്നാണ്‌. എന്നാല്‍ സമാധികൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്‌ നുഴഞ്ഞു കയറ്റമെന്നാണ്‌. ഏതു തരത്തിലുള്ള തടസ്സങ്ങളിലൂടെയും മുറിച്ചു കടക്കുന്നതിനുള്ള മാര്‍ഗമാണ്‌ സമാധി. സമാധിയെന്നാല്‍ സന്തുലിതമായ അവസ്ഥ. ഇഷ്‌ടാനിഷ്‌ടങ്ങള്‍ ഇല്ലാത്ത, ആര്‍ത്തിയോ വെറുപ്പോ ഇല്ലാത്ത, ഒന്നും വേണമെന്നോ വേണ്ടെന്നോ തോന്നാത്ത, രാഗദ്വേഷങ്ങള്‍ക്കപ്പുറത്തുള്ള അവസ്ഥയാണ്‌ സമാധി. ദ്വൈതഭാവം തോന്നാത്ത മനസ്സിന്‌, എന്തിനേയും തുളച്ചു കയറുവാന്‍ കഴിയുന്നതുകൊണ്ട്, ‌ സ്ഥിരമായ അദ്വൈത ദര്‍ശനം പ്രാപ്‌തമാവുന്നു. സമാധി പല തരത്തിലുണ്ട്‌. ഏത്‌ തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഏത്‌ തരത്തിലുള്ള സാധനകള്‍ ചെയ്‌താലും ശരി, അത്‌ ‘എന്തെങ്കിലും കാണാന്‍ സാധിക്കും’ എന്ന പ്രതീക്ഷയോടെയാണെങ്കില്‍, അതിന്‌ അതിന്റേതായ പരിമിതികളുണ്ട്‌. പ്രതീക്ഷയിലും ഭയത്തിലും അടിസ്ഥാനമാക്കിയുള്ള സാധനകള്‍കൊണ്ട് ‌ നിങ്ങള്‍ എങ്ങും എത്തിച്ചേരുകയില്ല. ഏതു തരത്തിലായാലും നിങ്ങള്‍ക്കത്‌ പ്രാപ്‌തമാവുകയില്ല.

പ്രതീക്ഷയോടെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ അത്‌ സംഭവിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക്‌ നഷ്‌ടമാണ്‌.

ഈ സമയത്ത്‌ മന്ദബുദ്ധിയായ ഒരു ഭൃത്യന്‍റെ കഥ എനിക്ക്‌ ഓര്‍മ്മ വരുന്നു. ഒരു ദിവസം അയാളുടെ യജമാനന്‍ അയാളോട്‌ കടയില്‍ പോയി ഗോതമ്പുമാവും ഉപ്പും വാങ്ങിക്കൊണ്ടു വരുവാന്‍ പറഞ്ഞു. ഒരു കാരണവശാലും അവ തമ്മില്‍ കലരാനിടവരരുതെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു. അയാള്‍ സഞ്ചിയുമായി മാവ്‌ വില്‍ക്കുന്ന കടയിലെത്തി സഞ്ചിയില്‍ മാവ്‌ നിറച്ചു. പിന്നെ അയാള്‍ ഉപ്പ്‌ ആവശ്യപ്പെട്ടു. ഉപ്പ്‌ എവിടെ വയ്ക്കുമെന്ന്‍ അയാള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ തന്‍റെ യജമാനന്‍ അവ തമ്മില്‍ കലര്‍ത്തരുത്‌ എന്നു പറഞ്ഞത്‌ അയാള്‍ ഓര്‍ത്തു. സഞ്ചി കമിഴ്‌ത്തി അയാള്‍ ഉപ്പ്‌ നിറച്ചു. അപ്പോള്‍ മാവ്‌ മുഴുവന്‍ താഴെ പോയി. ഉപ്പുമായി വീട്ടിലെത്തിയ അയാളോട്‌ യജമാനന്‍ ചോദിച്ചു, "ശരി ഇത്‌ ഉപ്പ്‌, മാവ്‌ എവിടെ?” അയാള്‍ സഞ്ചി കമിഴ്‌ത്തി, ഉപ്പും പോയി.

പ്രതീക്ഷയും ഭയവും ഇതുപോലെയാണ്‌. നിങ്ങള്‍ പ്രതീക്ഷയോടെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ അത്‌ സംഭവിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക്‌ നഷ്‌ടമാണ്‌. അതുകൊണ്ട് ‌ ഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയോ, ലഭിക്കാതിരിക്കുമോ എന്ന ഭയത്തോടെയോ അല്ലാതെ സന്തോഷത്തോടുകൂടി സാധനകള്‍ ചെയ്യുക.