ജീവിതത്തിൽ പ്രതിബദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ച് മഹാത്മാഗാന്ധിയെ ഉപമിച്ചുകൊണ്ടു സദ്ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നു.

സദ്ഗുരു: പ്രതിബദ്ധതയിലൂടെ ലോകത്തിൽ അതിശയകരമായ അത്ഭുതങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിനൊരുത്തമ ഉദാഹരണമാണ് മഹാത്മാഗാന്ധി. നിങ്ങൾ ഈ മനുഷ്യനെ ശ്രദ്ധിച്ചാൽ, അദ്ദേഹത്തിന് അങ്ങനെ പ്രത്യേകിച്ച് ഗുണങ്ങളോ കഴിവുകളോ, ഒന്നുമില്ലായിരുന്നു എന്നു കാണാൻ കഴിയും. ചെറുപ്പകാലത്ത് പോലും, അദ്ദേഹം സമർഥ്യമൊന്നും കാണിച്ചിരുന്നില്ല. അതിയായ ബുദ്ധിശക്തിയൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരുനല്ല കലാകാരനോ, ശാസ്ത്രജ്ഞനോ, ഒരു നല്ല അഭിഭാഷകൻ പൊലുമോ ആയിരുന്നില്ല അദ്ദേഹം. ഇന്ത്യയിൽ ഒരു മെച്ചപ്പെട്ട ബാരിസ്റ്റർ ആവാൻ സാധിക്കാത്തത് കൊണ്ടാണ് പ്രതീക്ഷകളോടെ, അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പോയത്. അവിടെയും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞില്ല. പക്ഷെ പെട്ടെന്ന്, ആ മനുഷ്യന് ഒരു പ്രത്യേക കാര്യത്തിനോട് ഒരു പ്രതിബദ്ധത കൈവന്നു. അദ്ദേഹം വളരെയധികം പ്രതിബദ്ധത കൈവരിച്ചതിലൂടെ അദ്ദേഹം ഒരു അസാമാന്യമായ വ്യക്തിയായി തീർന്നു.

Mahatma Gandhi

ഇന്ത്യയിലായിരിക്കുമ്പോൾ ആദ്യമായി കേസ് വാദിക്കാൻ പോയ കാര്യത്തെ കുറിച്ച് അദ്ദേഹം എഴുതിയത് ഞാൻ ഓർക്കുന്നു. - അദ്ദേഹം കേസ്സ് വാദിക്കാൻ എഴുന്നേറ്റെങ്കിലും ഹൃദയം കനം തൂങ്ങി കാലിലെ ബൂട്ടുകളിൽ മുങ്ങിപ്പോയതായി അദ്ദേഹത്തിന് തോന്നിയത്രേ. ഇത് ഗാന്ധി പറഞ്ഞതാണെന്ന് വിശ്വസിക്കാൻ പറ്റുമോ? ഈ മനുഷ്യനാണ് ദശലക്ഷം ജനങ്ങളെ ഉണർത്തിയത്. ജീവിതത്തിലെ ഒരേയൊരു സംഭവത്തിലൂടെ, അദ്ദേത്തിന്റെ എല്ലാ പരിമിതികളും തകർക്കപ്പെട്ടു.

അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പോയത് എങ്ങനെയെങ്കിലും ജീവിക്കാനാണ്, മാത്രമല്ല അവിടെ അഭിഭാഷകനായി കുഴപ്പമില്ലാതെ ജീവിക്കുകയായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് വാങ്ങി ട്രയിനിൽ കയറി കുറച്ചുദൂരം സഞ്ചരിച്ചു. അടുത്ത സ്റ്റേഷനിൽ ഒരു സൗത്ത് ആഫ്രിക്കക്കാരനായ ഒരു വെള്ളക്കാരൻ കയറി. ആ വെള്ളക്കാരൻ , തവിട്ട് നിറക്കാരനായ ഗാന്ധിയോടൊപ്പം ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടായപ്പോൾ, അയാൾ ടി ടി ആറെ വിളിച്ചുവരുത്തി. ടി ടി ആർ ആജ്ഞാപിച്ചു, "പുറത്തിറങ്ങൂ!" മഹാത്മാഗാന്ധി പറഞ്ഞു, "പക്ഷെ എന്റെ കൈയിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഉണ്ട്."

"അതിവിടെ പ്രസക്തമല്ല, ഉടനെ ഇറങ്ങി ക്കോളൂ."

“ഇല്ല, എന്റെ കൈയ്യിൽ ഫാസ്റ്റ് ക്ലാസ്സ് ടിക്കറ്റുണ്ട്. ഞാനെന്തിന് പുറത്തിറങ്ങണം?”

അവർ ഗാന്ധിജിയെയും അദ്ദേഹത്തിൻറെ സാധനങ്ങളെയും, വലിച്ചു പ്ലാറ്റ്‌ഫോമിൽ തള്ളിയിടുകയും, അദ്ദേഹം പ്ലാറ്റ്‌ഫോമിൽ വീഴുകയും ചെയ്തു. അദ്ദേഹം അവിടെ തന്നെ മണിക്കൂറുകളോളം ഇരുന്നു. "എന്തുകൊണ്ടാണ് എനിക്കിത് സംഭവിച്ചത്? ഞാനൊരു ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് വാങ്ങിയതാണ്. എന്തിനാണ് അവരെന്നെ ട്രെയിനിൽ നിന്നും പുറത്തെറിഞ്ഞത്?" ആദ്ദേഹം ചിന്തയിൽ മുഴുകി. അപ്പോഴാണ് അദ്ദേഹം തന്നെ തന്നെയും, വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന ആപത്തിനെയും തിരിച്ചറിയുന്നത്. അതുവരെയദ്ദേഹത്തിന് സ്വന്തം അതിജീവനവും, നിയമങ്ങളും, പണം സമ്പാദിക്കണമെന്നതും മാത്രമായിരുന്നു പ്രാധാന്യം. പക്ഷെയിപ്പോൾ എല്ലായിടത്തും നിലനിൽക്കുന്നതായ വലിയൊരു ആപത്തിനെ തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹം ചെറിയൊരു പരിമിതിയെ തകർത്ത്, കുറച്ചുകൂടെ വിശാലമായ വ്യക്തിത്വത്തെ സ്വീകരിച്ചിരിക്കുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഏറ്റെടുത്തിട്ടുള്ള ഏത് കാര്യമായാലും, അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അതിന്റെ ഫലങ്ങൾ അതിശയകരമായിരിക്കും.

ചരിത്രപരമായി പ്രശസ്ഥരായ പലർക്കും; അതുമാത്രമേ സംഭവിച്ചിട്ടുള്ളൂ. അവരെല്ലാം പരിമിതമായ തിരിച്ചറിവോടെ ജീവിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമുണ്ടാവുകയും, അവരുടെ പരിമിതികൾ തകർന്ന്, അവർക്ക് ചുറ്റിലും നടക്കുന്നതായ വിശാലമായ പ്രവൃത്തികളുമായി താരതമ്യപ്പെടാൻ സാധിക്കുകയും ചെയ്തു. അതുകഴിഞ്ഞു ചെയ്ത കാര്യങ്ങൾ, സ്വയം അവർക്ക് പോലും വിശ്വസിക്കാൻ കഴിയാത്തതായി. .

അങ്ങനെയാണ് ഗാന്ധി ദശലക്ഷക്കണക്കിന് ജനങ്ങളെ സ്വാധീനിച്ചത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെവിടെയും നിങ്ങൾ ആ മഹാത്മാവിന്റെ പേരു പറഞ്ഞാൽ , അവർ ബഹുമാനത്തോടെ മാത്രമേ കേൾക്കൂ . ഇതെല്ലാം സംഭവിക്കുന്ന സമയത്ത് ഇന്ത്യയിൽ, അതിപ്രഗത്ഭരായ ഒട്ടനവധി നേതാക്കൾ ഉണ്ടായിരുന്നു എന്നോർക്കണം. അവരൊക്കെ കൂടുതൽ കഴിവുള്ളവരും, മികച്ച വാക് വൈഭവമുള്ളവരും, ഉന്നത വിദ്യാഭ്യാസവും ഉള്ളവരുമായിരുന്നു

എന്ത് തന്നെ സംഭവിച്ചാലും; ജീവിതമായിക്കൊള്ളട്ടെ, മരണമായിക്കൊള്ളട്ടെ- പ്രതിബദ്ധതയ്ക്ക് കോട്ടം തട്ടരുത്. ശരിക്കും പ്രതിബദ്ധരാവുക, കഴിയാവുന്ന എല്ലാ രീതിയിലും നിങ്ങൾ നിങ്ങളെ തന്നെ പ്രകടിപ്പിക്കുക. പ്രതിബദ്ധത ദുർബലമാവുന്നതോടെ, അതിന്റെ ഉദ്ദേശ്യം എവിടെയോ ഇല്ലാതാവും. നിങ്ങളുടെ നിലനിൽപ്പിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാവുന്നതോടെ, ലക്ഷ്യത്തിൽ എത്തുന്നതിന്റെ ചോദ്യമേ ഉദിക്കുന്നില്ല, ശരിയല്ലേ?

അപ്പോൾ പ്രതിബദ്ധതയുണ്ടാക്കുക എന്നത്, സ്വയം നിങ്ങൾക്കുള്ളിൽ നിങ്ങൾ തീരുമാനിക്കുന്ന കാര്യമാണ്. നിങ്ങളുടെ ജീവിതത്തിൽ ഏറ്റെടുത്തിട്ടുള്ള ഏത് കാര്യമായാലും, അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അതിന്റെ ഫലങ്ങൾ അതിശയകരമായിരിക്കും. ഒരുപക്ഷേ പ്രതിഫലമൊന്നും കിട്ടുന്നില്ല എങ്കിൽ പോലും, പ്രതിബദ്ധനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, തോൽവിയെന്ന ഒന്നില്ല. അഥവാ ഞാൻ 100 പ്രാവശ്യം വീണാലും, എന്ത് ചെയ്യാനാണ്? വീണ്ടും എഴുന്നേറ്റ് നടക്കും , അത്രതന്നെ.

പ്രതിബദ്ധതയെന്നാൽ അക്രമസ്വഭാവം എന്നല്ല അർത്ഥം; ഇത് മനസ്സിലാക്കിയിരിക്കണം. ഇവിടെയാണ് മഹാത്മാഗാന്ധിയുടെ ഉദാഹരണം പ്രസക്തമാവുന്നത്. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രതിബദ്ധനായിരുന്നു, അതേസമയം തന്നെ വെള്ളക്കാർക്ക് എതിരായിരുന്നില്ല. അതായിരുന്നു ഏറ്റവും മികച്ച ഭാഗം, ശരിയല്ലേ? അവിടെയാണ് ആ വ്യക്തിയുടെ പക്വത പ്രകടമാവുന്നത്.

Editor’s Note: Download “Culture of Peace,” first published in print in 2008, is now available as an ebook on a “name your price” basis. In this 22-page booklet, you can read about Sadhguru’s insights into the basis of conflict, misconceptions about peace and how each of us can help to create a generation of peaceful human beings.