വിവേകാനന്ദന്... ശ്രീ രാമകൃഷ്ണന്റെ സന്ദേശവാഹകന്
വിവേകാനന്ദന് ഇല്ലായിരുന്നെങ്കില്‍ ശ്രീ രാമകൃഷ്ണ പരമഹംസന് തീര്‍ത്തും നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ മറക്കപ്പെട്ടതോ ആയ ഒരു പുഷ്പമായിരുന്നേനെ. എത്രയെത്ര പൂക്കള്‍ പ്രകൃതിയില്‍ വിടരുന്നു, അവയില്‍ എത്രയെണ്ണം സൌരഭ്യം പരത്തി ശ്രദ്ധിക്കപ്പെടുന്നു?
പൊതുവായിപറഞ്ഞാല്‍, മിക്കവാറുമുള്ള ഗുരുക്കള്‍ക്ക് തങ്ങളുടെ സ്വപ്രയത്നത്താല്‍ സുപ്രസിദ്ധരായിത്തീരാന് കഴിയുകയില്ല. തങ്ങളുടെ സന്ദേശങ്ങള്‍ പുറംലോകത്തു പ്രചരിപ്പിക്കുവാന്‍ നല്ല ഒരു ശിഷ്യന്റെ തുണ ഉണ്ടായിരിക്കണം എന്നുള്ളത് അത്യന്താപേക്ഷിതമാണ്.
സദ്ഗുരു : ഇന്ന് ലോകമൊട്ടുക്കും ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് ആദരവോടെ സംസാരിക്കുന്നു. അദ്ദേഹം അത്യുന്നതമായ ബോധതലങ്ങളില്‍ എത്തിയ ഒരു ജീവന്റെ സുതാര്യരൂപം തന്നെയായിരുന്നു, അത്ഭുതശക്തികളും സിദ്ധികളും ഉള്ള ഒരു മഹാപ്രതിഭാസമായിരുന്നു. എന്നാല്‍ ലൌകികതലത്തില്‍ നിന്നുകൊണ്ടു വീക്ഷിച്ചാല്‍, കേവലം ഒരു നിരക്ഷരകുക്ഷി ആയിരുന്നു എന്നു തോന്നിയേക്കാം. വിവേകാനന്ദന് ഇല്ലായിരുന്നെങ്കില്‍ പരമഹംസന് തീര്‍ത്തും ഈ ലോകത്തിന് നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ മറക്കപ്പെട്ടതോ ആയ ഒരു പുഷ്പമായി ഭവിച്ചേനെ. എത്രയെത്ര പുഷ്പങ്ങള്‍ പ്രകൃതിയില്‍ വിടരുന്നു, അവയില്‍ എത്രയെണ്ണം സൌരഭ്യം പരത്തി ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നു?
പ്രാര്‍ത്ഥനയെക്കുറിച്ച്
ഒരിക്കല്‍ സ്വാമി വിവേകാനന്ദന് പറഞ്ഞു, “എത്രതന്നെ തീവ്രതയോടെ പ്രാര്‍ത്ഥിച്ചാലും ശരി, അതിനേക്കാള്‍ എളുപ്പത്തില്‍ ഒരു ഫുട്ബാളിനെ അടിച്ച് പായിച്ച് ദൈവത്തിന്റെ അടുത്തെത്താന്‍ കഴിയും.”
അപ്പറഞ്ഞത് വളരെ ശരിയാണ്, എന്തുകൊണ്ടെന്നാല്‍, ഒരു പന്തിന്റെ മേല്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാതെ പന്തുകളി വിജയിപ്പിക്കുവാനാകുകയില്ല. അതില്‍ പരിപൂര്‍ണമായ ഉള്‍ക്കൊള്ളലും കൂടിച്ചേരലുമല്ലാതെ വ്യക്തിഗതമായ ഒരുദ്ദേശവുമില്ല. അത്തരമൊരവസരത്തില്‍, അവിടെ എന്തുചെയ്യാന്‍ സാധിക്കും, എന്ത് ചെയ്യാന്‍ സാധിക്കുകയില്ല എന്ന കാര്യം മുമ്പേ തന്നെ മനസ്സില്‍ പതിപ്പിച്ചു കഴിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി നിങ്ങളതിനുവേണ്ടിയുള്ള പരിശീലനം നേടിയിരിക്കുന്നു. അതുകൊണ്ടവിടെ നിങ്ങളുടെ ഉള്‍ക്കൊള്ളലും പങ്കാളിത്തവും മതി, അല്ലാതെ ഉദ്ദേശത്തിനോന്നും അവിടെ പ്രസക്തിയില്ല.
കാലകാലാന്തരത്തില്‍ ഭാരതത്തില്‍ പ്രാര്‍ത്ഥനയെ വളരെ സങ്കീര്‍ണമായ ഒരു ഉപാധിയാക്കി തീര്‍ത്തിരിക്കുന്നു. വെറുതേ ഉരുവിടല് മാത്രമായി ഒതുക്കി നിര്‍ത്താതെ, അതില്‍ വൈദഗ്ദ്യം നേടിയവര്‍ അതിനെ തരത്തിലും വിധത്തിലും വൈഷമ്യമുള്ളതാക്കുക കൂടി ചെയ്തിരിക്കുന്നു. സഹസ്രാബ്ദങ്ങളായി പ്രാര്‍ത്ഥന ചൊല്ലുന്ന സമ്പ്രദായങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയവര്‍ ഒരു വ്യക്തിയുടെ പൂര്‍ണമായ ഉള്ക്കൊള്ളലിനുവേണ്ടി, അതില്‍ കഠിനമായ ആചാരങ്ങളും നിഷ്ഠകളും ഉള്പ്പെടുത്തിയതുകൊണ്ടാണത്. പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ പഠിച്ചതെന്തോ അതതേപോലെ തന്നെ ആവര്‍ത്തിക്കുവാനായി വിസ്തരിച്ച, ക്രമബന്ധമായ ഒരു നടപടിക്രമം ആവിഷ്കരിക്കുകയുണ്ടായി. അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല എങ്കില്‍, അത് ഈശ്വരനിന്ദയായി കരുതുവാനിടയായി. അത്ര ഉയര്‍ന്ന നിലവാരത്തിലുള്ള സങ്കീര്‍ണത ഉണ്ടെന്നു കരുതുന്നതുകൊണ്ട്, പ്രാര്‍ത്ഥനാസമയത്ത് അതിന് വിപരീതമായി ഒന്നും ചെയ്യുവാന്‍ മനസ്സനുവദിക്കുകയില്ല. ഈ രീതി നല്ലതുപോലെ ശീലിച്ചു കഴിഞ്ഞാല്‍, പ്രാര്‍ത്ഥനാ നിമഗ്നനായിത്തന്നെ ഏതു പ്രവര്‍ത്തിയും കൈകാര്യം ചെയ്യാനാകും.
ആ വിധത്തില്‍ ചിന്തിക്കുമ്പോഴാണ് പ്രാര്‍ത്ഥനയെ ഒരു ഫുട്ബാള്‍ കളിയുമായി തുലനം ചെയ്യേണ്ടത്തിന്റെ പ്രസക്തി ആവശ്യമായി വരുന്നത്. ഇവിടെ വേറെ എന്തെങ്കിലും ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം വേറൊന്നും ചെയ്യാന്‍ കഴിയുകയില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനാവേളയില്‍ വേണ്ടത്ര ഉള്‍ക്കൊള്ളല്‍ (involvement) ആവശ്യമാണെന്നുപറയുന്നത്. ഒരു ഡോക്ടര്‍ എത്രത്തോളം സൂക്ഷ്മനിരീക്ഷതയോടെയാണോ ശസ്ത്രക്രിയാസമയത്ത് തന്റെ കത്തി ഉപയോഗപ്പെടുത്തുന്നത്, അതുപോലെതന്നെ ഫുട്ബാള്‍ കളിയിലും ശരീരം ഉപയോഗപ്പെടുത്തുന്ന രീതി പഠിക്കേണ്ടതുണ്ട്.
ഒരു പ്രത്യേകതരം ഉള്‍ക്കൊള്ളല്‍ ആവശ്യമായ വേറൊരു തരം കളിയാണ് സോക്കര്‍. ഏത് അവയവം കൊണ്ടാണോ പന്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തട്ടിമാറ്റേണ്ടത്, ആ അവയവംകൊണ്ടു തന്നെയാണ് പന്തു വീണ്ടും കൈകാര്യം ചെയ്യേണ്ടത്. രണ്ടിനും ഒരേ അവയവംതന്നെ വേണം. അതിനുമുപരിയായിട്ടുള്ള മറ്റൊരു കാര്യം, നിങ്ങള്‍ക്കെതിരെ പത്തുപേര്‍ വന്ന്, പന്ത് ഏതു വിധേനയും കൈക്കലാക്കാന്‍ നോക്കിയാലും, അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി വേണം മുന്നേറാന്‍. പന്ത് തട്ടിയെടുത്തുകൊണ്ട് ഓടുന്നതിനോടോപ്പം എതിര് പക്ഷത്തുനിന്നുള്ള കളിക്കാര്‍ നിങ്ങളില്‍ നിന്നും അതു തട്ടിപ്പറിക്കാതിരിക്കാന്‍, ശ്രദ്ധിക്കുക കൂടി വേണം. ഒരു ഡോക്ടര്‍ ഓപ്പറേഷന് ടേബിളില്‍ കത്തിയും കത്രികയുമൊക്കെ ഉപയോഗിക്കുന്ന അതേ കാര്യക്ഷമതയോടെ വേണം കാലുകളും പ്രവര്‍ത്തിപ്പിക്കുവാന്‍. അതേ നിപുണതയോടെ, ഗതിനിര്ണ്ണയാത്തോടെ വേണം പന്തിനേയും ശരിയായ ദിശയിലേക്ക് പായിക്കുവാന്‍. ഇതിനായി അത്യഗാധമായ നൈപുണ്യം പ്രകടമാക്കണം.
അത്തരത്തിലുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള ഉള്‍ക്കൊള്ളല്‍ പ്രാര്‍ത്ഥനയിലും ഇത് പോലുള്ള തീക്ഷ്ണമായ കളികളിലും അത്യന്താപേക്ഷിതമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളൊരു മാനസികാതീത അവസ്ഥയിലായിരിക്കും. പരിപൂര്‍ണമായ ഉള്ച്ചേരലോടുകൂടി ഏതുകാര്യം ചെയ്താലും, അത് ഉത്തമമായ രീതിയില്‍ പരിണമിക്കും, കാരണം നിങ്ങള്‍ ശൂന്യമായ മനസ്സോടെയായിരിക്കും ആ പ്രവൃത്തി കൈകാര്യം ചെയ്യുന്നത് എന്നുള്ളതുകൊണ്ടുതന്നെ.
സോക്കര്‍ കളിയില്‍ കളിക്കാര്‍ തികച്ചും ഒഴിഞ്ഞ മനസ്സോടെയുള്ള ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു. അതേ കാരണംകൊണ്ടു തന്നെയാണ് ഇത്ര തീവ്രതയോടെയുള്ള കളികള്‍ക്ക് ലോകശ്രദ്ധയെ മുഴുവന്‍ ആകര്ഷിപ്പിക്കാന് കഴിയുന്നതും. മനുഷ്യന്റെ ഭൌതിക പരിമിതികള്‍ക്കപ്പുറമുള്ള ഒരു നിലയിലേക്ക് അവനെ ഉയര്‍ത്തുന്ന ഒരു വികാരം, അഥവാ ആവേശമായിട്ടുവേണം അതിനെ കണക്കാക്കുവാന്‍. വാസ്തവത്തില്‍ അതിന് ആത്മീയതയുമായി ഒരു ബന്ധവുമില്ല.
സ്ത്രീകളെക്കുറിച്ച്
ഒരിക്കല്‍ ഒരു സാമുഹ്യ പരിഷ്കര്‍ത്താവ് വിവേകാനന്ദന്റെ അടുക്കല്‍ചെന്ന് ചോദിച്ചു, “താങ്കളും സ്ത്രീകളെ പിന്താങ്ങുന്നു എന്നത് വളരെ അഭിലഷണീയം തന്നെയാണ്. അവരെ പുനരുദ്ധരിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് അതിനായി എന്ത് ചെയ്യാന്‍ കഴിയും? ”
അതിന് മറുപടിയായി വിവേകാനന്ദന് പറഞ്ഞു, “നിങ്ങള്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യേണ്ടതില്ല. അവരെ വെറുതെ വിട്ടേക്കുക. എന്തുചെയ്യണമോ അത് അവര്‍തന്നെ ചെയ്തുകൊള്ളും.”
അത്രമാത്രമേ ആവശ്യമുള്ളു. ഒരു മനുഷ്യന് ഒരു സ്ത്രീയെ പരിഷ്കരിക്കേണ്ട യാതൊരു ആവശ്യവുമില്ല. വേണ്ടത്ര അവസരം നല്കിയാല് വേണ്ടതെന്താണോ, അതവള് ചെയ്തുകൊള്ളും.
വിവേകാനന്ദന്റെ വീക്ഷണം
എനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോള്‍ സ്വാമി വിവേകാനന്ദന് പറഞ്ഞ ഒരു കാര്യം വായിക്കാനിടയായി, "എനിക്ക് സമര്‍പ്പണ ബോധമുള്ള 100ചെറുപ്പക്കാരെ തരൂ, ഞാനീ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കാം.”
അക്കാലത്ത് ഭാരതത്തില്‍ 23കോടി ജനങ്ങളുണ്ടായിരുന്നിട്ടും, സമര്‍പ്പണബോധമുള്ള നൂറുപേരെ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോള്‍ എന്റെ മനസ്സില്‍ കൂടി പോയതിതാണ്, 'എത്ര ദാരുണമായ അവസ്ഥയാണിത്. വിവേകാനന്ദന് എന്തുകൊണ്ടും ഒരസാധാരണ പ്രതിഭാസം തന്നെയാണ്. എന്നും സംഭവിക്കുന്ന ഒരു ജന്മമല്ല അദ്ദേഹത്തിന്റെത്. അങ്ങനെയുള്ള ഒരാള്‍ ഈ വിശാലമായ രാജ്യത്ത് ജനിച്ചപ്പോള്‍ ഒരു നൂറുപേരെ നല്കാന് നമ്മെക്കൊണ്ടായില്ലല്ലോ, കഷ്ടം!'
അത്തരത്തിലുള്ള അധ:പതനം ഈ രാജ്യത്തിനും, നമ്മുടെ സംസ്കാരത്തിനും നേരിട്ട വളരെ ദാരുണമായ സ്ഥിതിവിശേഷമായിട്ടാണ് എനിക്ക് തോന്നിയത്. ആ മഹത് വ്യക്തിക്ക് എത്ര വിപുലമായ വീക്ഷണം ഉണ്ടായിരുന്നു, ആ ഒരു വീക്ഷണത്തിലൂടെ ഒരു ചെറിയ സമയപരിധിക്കുള്ളില്‍ എന്തെല്ലാം സംഭവിച്ചു! മനുഷ്യരാശിയുടെ നന്മയ്ക്കായി, ആ ഒരാളുടെ പേരില്‍ ഇന്നും എന്തെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു? അദ്ദേഹത്തിന്റെ സമകാലികര്‍ ഇന്നെവിടെ? അദ്ദേഹത്തിന്റെ ദര്‍ശനവും വീക്ഷണവും ഇന്നും ഒരു വിധത്തില്‍ പറഞ്ഞാല്‍ പ്രാവര്ത്തികമായിത്തന്നെയിരിക്കുന്നു. അതുമൂലം ജനസമൂഹത്തിന് ദീര്‍ഘദൂരം സഞ്ചരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും ആയിരക്കണക്കിനാളുകള്‍ അതേ വീക്ഷണഗതി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്തായിരുന്നേനെ ഫലം? ലോകത്തിന് ഇതിലും എത്രയോ എത്രയോ മടങ്ങ് ദൂരം കടന്നുപോകാമായിരുന്നു! ദര്‍ശനോന്മുഖരായ ഒരു വിവേകാനന്ദനോ, ഗൌതമ ബുദ്ധനോ ഉണ്ടായാല്‍ പോര, ഒരു വലിയവിഭാഗം ജനത്തിന് അതേ വീക്ഷണ മനോഗതി ഉണ്ടായെങ്കില്‍ മാത്രമേ, സമൂഹത്തിനെ ശരിയായ ദിശയില്‍ നയിച്ചുകൊണ്ടു പോകാന്‍ സാധ്യമാവുകയുള്ളു.