കാളിയപ്പന് എന്ന ശ്രീബ്രഹ്മയുടെ പൂര്‍വ്വാശ്രമം
ഉദ്ദേശം നിറവേറ്റാനായി ശ്രീബ്രഹ്മ ബാലയോഗിയുടെ ശരീരത്തിനുള്ളില്‍ കയറി. പക്ഷെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ശിഷ്യന്മാരുടെ സഹായം ലഭിക്കാത്തതു കാരണം ആ ശരീരവും ഉപേക്ഷിക്കേണ്ടി വന്നു.
കുറേ കാലത്തേക്ക് ശ്രീബ്രഹ്മ ഒരേ സമയം രണ്ടു ശരീരത്തില്‍ ഉണ്ടായിരുന്നു. ധ്യാനലിംഗ നിര്‍മാണത്തിനായി പല ശിഷ്യന്മാരെയും കൂട്ടത്തില്‍ കൂട്ടി. പക്ഷേ താനുദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതിനാല്‍ ക്ഷുഭിതനായി, ആ ശരീരവും ഉപേക്ഷിക്കാന്‍ തയ്യാറായി.
ഈജന്മത്തിലല്ലെങ്കിലും അടുത്ത ജന്മത്തിലായാലും പദ്ധതിയനുസരിച്ച് ധ്യാനലിംഗം നിര്‍മിക്കണം എന്ന കാര്യത്തില്‍ ശിവയോഗി ഉറച്ചു നിന്നു. ഏകദേശം ഇതേ സമയം, മഹാരാഷ്ട്രയിലെ വജ്രേശ്വരി എന്ന സ്ഥലത്ത് ഒരു ബാലയോഗിയുടെ ജീവന് ശരീരം ഉപേക്ഷിക്കുവാന്‍ തയാറായി നില്‍ക്കുന്നത് അദ്ദേഹത്തിന് ദിവ്യദൃഷ്ടിയിലൂടെ കാണാനായി.
ബാലയോഗിയുടെ പേര് സദാനനന്ദന് എന്നായിരുന്നു. ബാലയോഗി എന്നാല്‍, ചെറു പ്രായത്തില്‍ത്തന്നെ ജ്ഞാനം ലഭിച്ച ആള്. ശരീരത്തെ സ്വന്തമാക്കി വയ്ക്കാനുള്ള വിദ്യകളൊന്നും അവര്‍ക്കറിയില്ല. എപ്പോഴും ആനന്ദാവസ്ഥയില്‍ എല്ലാവരെയും ആശീര്‍വദിച്ചുകൊണ്ട് അങ്ങനെയിരിക്കും. ആര്‍ക്കും ഉപദേശങ്ങളൊന്നും നല്‍കാറില്ല. എന്നാലും അവര്‍ ഇരിക്കുന്ന അന്തരീക്ഷം വളരെ മനോഹരമായിരിക്കും.
പതിനൊന്നു വയസ്സില്‍ ആത്മസത്ത മനസ്സിലാക്കിയ ബാലയോഗിയാണ് സദാനന്ദന്. ഏകദേശം മൂന്നരക്കൊല്ലം അദ്ദേഹം സമാധിനിലയില്‍ ഇരിക്കുകയായിരുന്നു. പിന്നീട് സമാധിനിലയില്‍ നിന്നും പുറത്തുവന്ന അദ്ദേഹം സ്വാനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കിടുവാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിനു കിട്ടിയ അഞ്ചു ശിഷ്യന്മാരും സത്യസന്ധരല്ലായിരുന്നു. അതുകാരണം അദ്ദേഹം ക്ഷോഭിച്ച് ശരീരം ഉപേക്ഷിച്ചു. അത് ദിവ്യദൃഷ്ടിയാല്‍ മനസ്സിലാക്കിയ ശ്രീബ്രഹ്മ ഉടന്‍ തന്നെ ആ ബാലയോഗിയുടെ ശരീരത്തിനുള്ളില്‍ കയറി. അങ്ങനെ കയറാന്‍ കാരണം മറ്റൊരു പിറവിയെടുത്ത് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും കടന്നുവരാനുള്ള ക്ഷമ അദ്ദേഹത്തിനില്ലായിരുന്നതിനാലാണ്. ബാലയോഗിയുടെ ശരീരത്തില്‍ കടക്കുകവഴി തന്റെ പദ്ധതികള്‍ നടത്താന്‍ സാധിക്കും എന്നദ്ദേഹം കരുതി.
കുറേ കാലത്തേക്ക് ശ്രീബ്രഹ്മ ഒരേ സമയം രണ്ടു ശരീരത്തില്‍ ഉണ്ടായിരുന്നു. ധ്യാനലിംഗ നിര്‍മാണത്തിനായി പല ശിഷ്യന്മാരെയും കൂട്ടത്തില്‍ കൂട്ടി. പക്ഷേ താനുദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതിനാല്‍ ക്ഷുഭിതനായി. ബാഹ്യ സാഹചര്യങ്ങളെ അദ്ദേഹം ശ്രദ്ധിച്ചില്ല. അകാരണമായി അദ്ദേഹം ദ്വേഷ്യപ്പെടുകയും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ അതൊന്നും അഹങ്കാരം കൊണ്ടായിരുന്നില്ല. ജനങ്ങളെ 'ഏയ്’ എന്നു വിളിക്കുന്നതുപോലെ അദ്ദേഹം ശിവനെയും 'ഏയ്’ എന്നുവിളിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ശിഷ്യന്മാരുടെ സഹായം ലഭിച്ചില്ല. ശിഷ്യന്മാരുടെ ഇടുങ്ങിയ മനസ്ഥിതിയാണ് ഇതിനു തടസ്സമെന്ന് മനസ്സിലാക്കിയ അദ്ദേഹവും സ്വന്തം ശരീരം ഉപേക്ഷിക്കാന്‍ തയാറായി.
ശ്രീബ്രഹ്മ കഠിനമായ തപസ്സനുഷ്ഠിച്ചിട്ടുള്ള ജ്ഞാനിയാണ്. നൂറു കിലോമീറ്റര്‍ നടന്നാലും ക്ഷീണിക്കാത്ത ആളാണ്. അത്രയും ശാരീരിക ശക്തിയുള്ള അദ്ദേഹം വളരെ വേഗതയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം ധ്യാനലിംഗ നിര്‍മാണത്തില്‍ ഏര്‍പ്പെടാനും അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരാനും ശിഷ്യന്മാര് തയാറാകാത്തതില്‍ അദ്ദേഹത്തിന് കടുത്ത ഇച്ഛാഭംഗമുണ്ടായി. അതു കാരണമുണ്ടായ ക്ഷോഭാവസ്ഥയിലാണ് ശ്രീബ്രഹ്മ സദാനന്ദന്റെ ശരീരവും ഉപേക്ഷിച്ചത്.
ഇങ്ങനെ ഇഷ്ടാനുസരണം ഒരാള്‍ക്ക് ഒരു ശരീരം ഉപേക്ഷിക്കാനും മറ്റൊരു ശരീരത്തില്‍ കടക്കാനുമുള്ള കഴിവുണ്ടെങ്കില്‍, അദ്ദേഹം എത്ര വലിയ ജ്ഞാനി ആയിരിക്കണം! അങ്ങനെയുള്ള ജ്ഞാനികളില്‍ ഒരാളായ ശ്രീബ്രഹ്മയുടെ പൂര്‍വാശ്രമത്തിലെ നാമം കാളിയപ്പന് എന്നായിരുന്നു. തമിഴ്നാട്ടിനുള്ള വിരുദുനഗര്‍ ജില്ലയിലെ തുലുക്കപ്പട്ടിക്കടുത്ത് നടുവപ്പട്ടി എന്ന ഗ്രാമമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഇളം പ്രായത്തില്‍ത്തന്നെ അറിവിന്റെ തേജസ് നിറഞ്ഞ ആ മുഖം നോക്കി മാതാപിതാക്കള്‍ അഭിമാനിച്ചിരുന്നു.
കാളിയപ്പന് എന്തെങ്കിലും പ്രവചിച്ചാല്‍ അതു ഫലിച്ചിരുന്നു. സമപ്രായക്കാരോടൊപ്പം കളിച്ചു നടക്കാതെ എപ്പോഴും ഏകനായിരിയിക്കാനായിരുന്നു കാളിയപ്പനു താല്പര്യം. ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം പിടിപെട്ടാലോ വേറെ എന്തെങ്കിലും സങ്കടവുമായിട്ടു വന്നാലോ, കാളിയപ്പന് അവരുടെ ശിരസ്സില്‍ കൈവച്ചു കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കും. എല്ലാറ്റിനും പരിഹാരമുണ്ടാകും. ഇങ്ങനെയുള്ള സിദ്ധി തനിക്കു ലഭിച്ചതെങ്ങനെയെന്നൊന്നും കാളിയപ്പനറിയില്ല. ചാമവയലില്‍ രാത്രിയില്‍ കാവല്‍പണിക്ക് അദ്ദേഹം പോകാറുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ചെവികളില്‍ ശംഖുനാദം മുഴങ്ങുന്നതുപോലെ കേള്‍ക്കുമായിരുന്നു. അങ്ങനെ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് താന്‍ ഈ ചാമവയലില്‍ കാവലിരിക്കാന്‍ വേണ്ടിയല്ല ജനിച്ചത് എന്നു വെളിപാട് ഉണ്ടാവുമായിരുന്നു. അങ്ങനെ ഒരു ദിവസം നാടുപേക്ഷിച്ച് അദ്ദേഹം യാത്രയായി. തോന്നിയതുപോലെയൊക്കെ നടന്ന് കാട്ടിലും മലയിലും ഗുഹയിലും അദ്ദേഹം കഠിനമായ തപസ്സനുഷ്ഠിച്ചു. ഉന്നതമായ ശക്തിനില അദ്ദേഹത്തിനു ലഭ്യമായി. തനിക്കു മാത്രമായി ഒരു ജീവിതലക്ഷ്യം ഉണ്ടെന്നും ഒരു പ്രത്യേക കാര്യത്തിനായി നിയോഗിക്കപ്പെട്ടവനാണെന്നും മനസ്സിലാക്കിയ കാളിയപ്പന് ജനങ്ങളോട് കൂടുതല്‍ സംവദിച്ച് അവരുടെ പുരോഗമനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചു.
‘തേനി’ ജില്ലയിലെ ‘എം.സുപ്പലാപുരം’ ഗ്രാമത്തിലെ അതിര്‍ത്തിയിലുണ്ടായിരുന്ന പനങ്കാട്ടില് ആടുമേക്കാന്‍ പോയ കുട്ടികള്‍ കൌപീനധാരിയായി പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന കാളിയപ്പനെ കണ്ടു. അദ്ദേഹത്തെ അവര്‍ പല തരത്തില്‍ ശല്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തെ ധ്യാനത്തില്‍ നിന്നുണര്ത്താന് അവര്‍ക്കായില്ല. ഭക്തരായ നാട്ടുകാര്‍ ഭക്ഷണം കൊണ്ടുവന്നെങ്കിലും മിഴികള്‍ തുറക്കാതെ ധ്യാനനിരതനായിരിക്കുന്ന കാളിയപ്പനെക്കണ്ട് ഗ്രാമവാസികള്‍ ഒന്നടങ്കം വ്യസനത്തിലായി.