ഗുരു എന്ന പ്രതിഭാസം... എങ്ങിനെ ഉപയോഗപ്രദമാക്കാം?
ഗുരുവിനെ ഉപയോഗിക്കാന്‍ ശ്രമിക്കരുത്, അദ്ദേഹത്തിന്റെ സാമീപ്യം മതി. പതറാതെ, ഗുരു എന്ന വാഹനത്തില്‍ നിന്നറങ്ങാതെ, അതില്‍തന്നെ അചഞ്ചലിതനായി ഇരിക്കാന്‍ പഠിക്കു. അതിനുള്ള ആത്മധൈര്യമുണ്ടെങ്കില്‍, സഹനശീലമുണ്ടെങ്കില്‍, അതെവിടൊക്കെ പോകുന്നുവോ, അവിടെയൊക്കെ നിങ്ങളെയും കൊണ്ടുപോയിരിക്കും.
ഗുരുവിനെ ഉപയോഗിക്കാന്‍ ശ്രമിക്കരുത്, അദ്ദേഹത്തിന്റെ സാമീപ്യം മതി. പതറാതെ, ഗുരു എന്ന വാഹനത്തില്‍ നിന്നറങ്ങാതെ, അതില്‍തന്നെ അചഞ്ചലിതനായി ഇരിക്കാന്‍ പഠിക്കു. അതിനുള്ള ആത്മധൈര്യമുണ്ടെങ്കില്‍, സഹനശീലമുണ്ടെങ്കില്‍, അതെവിടൊക്കെ പോകുന്നുവോ, അവിടെയൊക്കെ നിങ്ങളെയും കൊണ്ടുപോയിരിക്കും.
ആദ്ധ്യാത്മിക മാര്‍ഗത്തില്‍ കൂടി സഞ്ചരിക്കുന്ന ഒരു സാധകന് ഒരു ഗുരുവിന്റെ സാമീപ്യം എങ്ങിനെ ഉപയോഗപ്രദമാക്കാം?
സദ്ഗുരു : ഗുരുവിനെ എങ്ങിനെ ഉപയോഗപ്രദമാക്കാം?
ഞാന്‍ നിങ്ങള്‍ക്കൊരു ചെറിയ കളിപ്പാട്ടം തരുന്നു എന്നു വയ്ക്കു, താക്കോല്‍ തിരിച്ചാല്‍ ഓടുന്ന ഒരു കാര്‍. അതെങ്ങനെ പ്രാവര്‍ത്തികമാക്കണം എന്നുള്ളത് നിങ്ങള്‍ക്കറിയാം. വാസ്തവത്തിലുള്ള കാര്‍ തന്നാലും നിങ്ങള്‍ക്കത് ആയാസമായി ഓടിക്കാനറിയുമായിരിക്കും. അതേ സമയം, ഞാന്‍ നിങ്ങള്‍ക്കൊരു വിമാനം തന്നാലോ? അതിന്റെ വാലേത്, തലയേത് എന്നറിയാതെ നിങ്ങള്‍ നിന്നു പരുങ്ങും. അതില്‍ കത്തുകയും അണയുകയും ചെയ്യുന്ന ലൈറ്റുകളും, വിധത്തിലും തരത്തിലും ഉള്ള സ്വിച്ചുകളും, ഇന്റിക്കേറ്ററുകളും കാണും. എവിടേയും തട്ടാതെയും മുട്ടാതെയും നിങ്ങള്‍ ഒതുങ്ങി മാറി നില്ക്കും. ഇനി ഞാന്‍ നിങ്ങള്‍ക്കൊരു റോക്കറ്റ് തന്നാലോ? നിങ്ങള്‍ വിരണ്ടുപോകുമായിരിക്കും.
ഗുരുവിനെ ഒരു വാഹനമായി കണക്കാക്കാം, അദ്ദേഹം നിങ്ങളുടെ അസ്തിത്വത്തെ അതിനു ലഭ്യമായ ഭ്രമണവൃത്തത്തിനപ്പുറം കടത്താനാഗ്രഹിക്കുന്നു. ഗുരുവിനെ ഒരു ആകാശവാഹിനിയായി കരുതാം. ഗുരുവിനെ എങ്ങിനെ ഉപയോഗിക്കണം എന്നുള്ളത് നിങ്ങള്‍ക്കൊരിക്കലും സമഗ്രമായി ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. ഒരു കാര്‍ കൈയില്‍ കിട്ടിയാല്‍, റോഡിനു തലങ്ങനെയും വിലങ്ങനെയും, റോഡില്ലാത്തയിടത്തു കൂടിയും ഓടിക്കാന്‍ നിങ്ങള്ക്കാകുമായിരിക്കും . ഒരു വിമാനത്തിനു നിങ്ങളെ അതിവിദൂരദിശകളിലേക്ക് എത്തിക്കാന്‍ കഴിയും, പക്ഷെ അതു പറത്താനറിയണം. അതെളുപ്പമുള്ള സംഗതിയാണോ? അതുകൊണ്ട്, അതിനെ ചലിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക.
അതേപോലെ തന്നെ ഗുരുവിനെ ഉപയോഗിക്കാന്‍ ശ്രമിക്കരുത്, അദ്ദേഹത്തിന്റെ സാമീപ്യം മതി. അതിനു പഠിക്കു. ആത്മീയപാതയില്‍ യാത്ര ചെയ്യണമെങ്കില്‍, ഗുരു എന്ന വാഹനത്തില്‍ നിന്നറങ്ങാതെ, പതറാതെ, അതില്‍തന്നെ അചഞ്ചലിതനായി ഇരിക്കാന്‍ പഠിക്കു. വിമാനത്തില്‍ ഇടമുണ്ടെങ്കില്‍, അതിന്റെ ഉള്ളില്‍തന്നെ പിടിച്ചിരിക്കാനുള്ള ആത്മധൈര്യമുണ്ടെങ്കില്‍, സഹനശീലമുണ്ടെങ്കില്‍, അതെവിടൊക്കെ പോകുന്നുവോ, അവിടെയൊക്കെ നിങ്ങളെയും കൊണ്ടുപോയിരിക്കും. അതിനെ ഉപയോഗിക്കാനുള്ള ശ്രമം നടത്താതെ, അതിന്റെ ഒരു കോണില്‍ ഒഴിഞ്ഞ മനസ്സും ഒഴിഞ്ഞ ഹൃദയവുമായി വെറുതെ ഇരിക്കാന്‍ പഠിക്കു.
ഗുരുവിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റായി ഭവിക്കാം. കാലാകാലങ്ങളായി ലക്ഷോപലക്ഷം അന്വേഷികളില്‍ നിന്നും ഇത്തരത്തിലുള്ള പിഴവ് സംഭവിക്കുന്നു.
കുറച്ചുദിവസം മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഒരു ചെരുപ്പക്കാരനെപ്പറ്റി പറഞ്ഞുതന്നിരുന്നില്ലേ. കേദാര്‍നാഥില്‍ നിന്നും മടങ്ങിവരുന്ന വഴി സ്വാത്ത്വികനായ ഒരു യുവാവിനെ കണ്ടുമുട്ടി. എട്ടു വര്‍ഷംകൊണ്ട് അവന്റെ ഗുരുവിന്റെ കൂടെയാണ്, ഗുരു ഒരു സാധനയും കൊടുത്തിട്ടില്ല. അവന് പറഞ്ഞതിതാണ്,
“ഞാന്‍ അദ്ദേഹത്തിന്റെ സേവകനായി കഴിയുന്നു, എപ്പോഴും പ്രതീക്ഷയോടെ കഴിയുന്നു, അദ്ദേഹം സാധന എന്തെങ്കിലും നിര്‍ദേശിച്ചാല്‍, ഞാന്‍ അതഭ്യസിക്കും. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ താമസിക്കുന്നു എന്ന് മാത്രം, അദ്ദേഹം എന്തു കല്പിച്ചാലും ഞാന്‍ ചെയ്യും, നിലം അടിച്ചുവാരി തുടയ്ക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, പാത്രം കഴുകുന്നു, പിന്നെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തില്‍ നിന്നും ദീക്ഷ ലഭിക്കും എന്ന വിശ്വാസത്തോടെ."
ഇത്തരത്തിലുള്ള ഒരു വ്യക്തി മണ്ടനല്ല, അവനാണ് ബുദ്ധിശാലി. അവന്റെ കൂടെ തേജസ്വികളും ബുദ്ധിശാലികളും ആയ മൂന്നാലു പേര് കൂടിയുണ്ടായിരുന്നു. അവര്‍ വെറും ആടുമാടുകളെപ്പോലെയല്ല , എട്ടു വര്‍ഷം പ്രതീക്ഷ വച്ചുപുലര്‍ത്തിക്കൊണ്ട്, ഒരു സാധാരണ പ്രക്രിയപോലും ദീക്ഷയായി ലഭിക്കാതെ, വെറുതെ കാത്തിരിക്കുക, അനായാസം ചെയ്യാന്‍ പറ്റുന്ന കാര്യമാണോ അത്?
ഈ പാതയില്കൂടി സഞ്ചരിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍, അതാണ് വേണ്ടത്, മനസ്സ് പതറാതെ, വിമാനത്തില്‍ നിന്നും ഇറങ്ങാതെ, അതില്‍ തന്നെ ഉറച്ചിരിക്കാന് പഠിക്കു. എവിടെയും എത്തിച്ചേരുന്നില്ല എന്ന തോന്നലുണ്ടാകാം. സാരമില്ല, അദ്ദേഹത്തിന്റെ സാമീപ്യത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കി, ഒഴിഞ്ഞ മനസ്സും, ഒഴിഞ്ഞ ഹൃദയവുമായി വെറുതെ ഇരിക്കാന്‍ ശ്രമിക്കു.
നടക്കേണ്ടത്, നടക്കേണ്ട സമയത്ത്, നടക്കേണ്ടതുപോലെ നടന്നിരിക്കും.
ഗുരുപൂര്ണ്ണിമയെപ്പറ്റി രണ്ടു വാക്ക്:
ഏതെങ്കിലും ഒരു പരിധിക്കുള്ളില്‍ നില്ക്കുക അല്ലെങ്കില്‍ ഒരു തടവുകാരനെപ്പോലെ ജീവിക്കുക എന്നത് ഏതൊരു വ്യക്തിക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പരന്നു കിടക്കുന്ന അകാശത്തിന്റെ ഏതു കോണിലും പറന്നെത്താന്‍ കെല്പുള്ളവനാണവന്, പക്ഷെ അവന്റെ അറിവോടെയോ, അറിവില്ലാതെയോ, അവന് സ്വയം തട്ടിക്കൂട്ടിയ ഒരു കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. സ്വന്തം ചിറകുകള് വിരിച്ച് ആകാശത്തിലേക്ക് ഉയര്‍ന്നു പറക്കാന്‍ പറ്റിയ ഒരവസരമായി ഗുരുപൂര്‍ണ്ണിമയെ കാണണം.
ഈ രാത്രി പരമയോഗിയും, ആദിഗുരുവുമായ പരമേശ്വരന്റെ രാത്രിയായി കരുതപ്പെടുന്നു. അസ്തിത്വത്തിന്റെ ഓരോ വാതിലും തുറന്നു കിടക്കുകയാണ്. വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ക്ഷമാശീലനായി ചൂഴ്ന്നുകയറാന് അവന് സ്വയം ശ്രമിച്ചാല്‍, അവനാ പടികള്‍ താണ്ടി അപ്പുറത്തെത്താനാകും. യാതനകളെക്കാളേറെ അവന്റെ ബന്ധനങ്ങളാണ് അവനെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ഈ ചങ്ങലകള്‍ അവന് ഉടച്ചുകളയാനാകും. മനുഷ്യനേറ്റവും വിലപ്പെട്ട വസ്തു അവന്റെ സ്വാതന്ത്ര്യമാണ്. അവന്റെ മൂലപ്രകൃതി മനസ്സിലാക്കി, ആദിയോഗി അവന്റെ മുക്തിയ്ക്കുള്ള മാര്‍ഗം നിര്‍ദേശിക്കുകയാണു ചെയ്തത്. മാനവജീവന് കര്‍മ്മംകൊണ്ടു ബന്ധിക്കപ്പെട്ടിരിക്കുകയല്ല , ആ കുടുക്കിനുള്ളില്‍ അകപ്പെട്ടു കിടക്കുകയല്ല എന്ന പരമമായ സത്യം ഇതിഹാസത്തിലാദ്യമായി അവനെ ഓര്‍മ്മപ്പെടുത്തുവാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തിയത്.
ഭാരത സംസ്കൃതി എന്നും എപ്പോഴും, മാനവരാശിയുടെ ഒരേയൊരു ധര്‍മവും ലക്ഷ്യവും മുക്തിയാണെന്നു കരുതുന്നു. പല തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടവനെ മുറുക്കിയിട്ടുണ്ടെങ്കിലും, ഈ മണ്ണില്‍ എന്തു ചെയ്താലും, അത് അവന്റെ മോക്ഷത്തിനു വേണ്ടിയുള്ളതാണ്. പമാതാപിതാക്കളില് നിന്നായാലും, അധ്യാപകരില്‍ നിന്നായാലും, വിവാഹം വഴിയായാലും, പ്രകൃതി കല്പിച്ചതാണെങ്കിലും, എല്ലാം ബന്ധനങ്ങളാണ്, അതേ സമയം അതെല്ലാം തന്നെ ഓരോ സാധ്യതകളും ആണ്. അവന്റെ നിസ്വാര്‍ത്ഥ പരിശ്രമങ്ങളിലൂടെ ഈ ബന്ധനങ്ങളും അവനെ മുക്തിയിലേക്ക് നയിക്കും എന്നവന് വിശ്വസിക്കുന്നു.
ആയിരമായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് സംപ്രദായപരമായ ധര്‍മങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത്, ആദിഗുരു ഈ ബന്ധനങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള ചില മാര്‍ഗങ്ങള്‍ കുറച്ചുപേരുമായി പങ്കുവച്ചു. അതുവരെ ആത്മീയമായി കുറച്ചെങ്കിലും ഉയരണം എന്ന ആഗ്രഹമേ മനുഷ്യര്‍ പ്രകടിപ്പിച്ചിരുന്നുള്ളു. എല്ലാം ഒറ്റയടിക്ക് നേടാം എന്ന ധാരണ അവര്‍ക്കുണ്ടായിരുന്നില്ല.
ആദിഗുരു സൃഷ്ടിയുടെ ഒരു ചെറിയ അംശവും സൃഷ്ടിയുടെ സ്ത്രോതസ്സും തമ്മില്‍ ചേരാനൊരു പാലം പണിതു. അദ്ദേഹംപറഞ്ഞു,
“നിങ്ങള്‍ ഈ വഴിയെ നടന്നാല്‍, നിങ്ങളുടെ അസ്തിത്വത്തിനും, സൃഷ്ടിയുടെ സ്ത്രോതസ്സിനും തമ്മില്‍ യാതൊരു അന്തരവും ഇല്ല എന്ന വസ്തുത നിങ്ങള്‍ക്ക് മനസ്സിലാകും. സൃഷ്ടി മുതല്‍ സൃഷ്ടാവ് വരെയുള്ള ഒരു പ്രയാണമാണിത്.”
അന്നുമുതലാണ് മാനവസമൂഹത്തിന് ഈ ഒരു വരദാനം ലഭിച്ചത്. ആദിഗുരു ഉപദേശം നല്കിയ സമയത്ത് ധര്മ്മത്തിനെപ്പറ്റിയോ, സിദ്ധാന്തങ്ങളെപ്പറ്റിയോ സംസാരിച്ചില്ല, ഒരു മതവും പ്രചരിപ്പിച്ചില്ല. അദ്ദേഹം സമസ്തമായ ഒരു വൈജ്ഞാനിക പദ്ധതിയെക്കുറിച്ചാണ് പറഞ്ഞത്. മോക്ഷത്തിലേക്ക് നയിക്കുന്ന നിരവധി പാതകളുണ്ട്, പ്രകൃതി ജീവനുചുറ്റും പലതരത്തിലുള്ള അതിരുകള്‍ തീര്‍ത്തിട്ടുണ്ട്. ആത്മരക്ഷയ്ക്കായി മനുഷ്യന് തന്നെ പല വരമ്പുകളും കൂട്ടിയെടുക്കുന്നു. കുറച്ചുകഴിഞ്ഞ് വരമ്പുകള്‍ എന്തിനായിരുന്നു എന്ന വിഷയം തന്നെ അവന് മറന്നുപോകുന്നു. അതവന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി മാറിയിട്ടുണ്ടാവും.
ഈ വരമ്പുകള്‍ മുറിച്ചുകടക്കാത്തടത്തോളം കാലം, അവന് ആനന്ദത്തിന്റെ പരമമായ രൂപം ഒരിക്കലും അറിയുവാന്‍ കഴിയുകയില്ല. ഇതാണ് മനുഷ്യന്റെ ദുര്‍ദശ. അപകടം മുന്നില്‍ കാംക്ഷിക്കുമ്പോള്‍ നിങ്ങളൊരു കോട്ട കെട്ടി, അതിനുള്ളിലൊതുങ്ങാന് ശ്രമിക്കുന്നു. പിന്നീട്, ആ കോട്ടമതിലുകള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന തെറ്റായ ധാരണയോടെ, നിങ്ങളുടെ താത്ക്കാലിക രക്ഷയ്ക്കായി തീര്‍ത്ത ആ കോട്ടയെ സ്നേഹത്തോടെ വരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.
പരമശിവന് നല്കിയ ഈ യോഗസാധനകള്‍, നാം സുരക്ഷിതരായിരിക്കും എന്ന വിശ്വാസം പുലര്ത്തിക്കൊണ്ട്തന്നെ, നമ്മളാലും, സമൂഹത്താലും, പ്രകൃതിയാലും മെനഞ്ഞെടുത്ത കടമ്പകള്‍ കടക്കാന്‍ നമ്മെ സഹായിക്കും.