सद्गुरु

യോഗശാസ്‌ത്രപ്രകാരം ഒരു സ്ഥലത്തിനോ അല്ലെങ്കില്‍ ഒരു സാധനത്തിനോ മുഴുവന്‍ ശക്തി അല്ലെങ്കില്‍ ആയുസ്സ്‌ കൊടുത്ത്‌ ആ ശക്തി വളരെക്കാലം നിലനിര്‍ത്തുന്നതാണ്‌ പ്രാണപ്രതിഷ്‌ഠ.

 

മറ്റു ക്ഷേത്രങ്ങളില്‍ ജനങ്ങള്‍ ആരാധിക്കുന്ന ലിംഗങ്ങള്‍ക്കും ധ്യാനലിംഗത്തിനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ക്ഷേത്രങ്ങളില്‍ വിഗ്രഹ പ്രതിഷ്‌ഠക്കു ശേഷം അതിനു ശക്തികൂട്ടാനായി മന്ത്രങ്ങള്‍ ചൊല്ലുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തി പുതുക്കുവാനായി കുംഭാഭിഷേകം പോലുള്ളവ നടത്തുന്നു. മന്ത്രങ്ങള്‍ ചൊല്ലി പൂജകള്‍ നടത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ വിഗ്രഹങ്ങളുടെ ശക്തി സ്ഥായിയായിരിയ്ക്കൂ. ഇതിന്‌ മന്ത്രപ്രതിഷ്‌ഠ എന്നു പറയുന്നു. എന്നാല്‍ ധ്യാനലിംഗം പ്രാണപ്രതിഷ്‌ഠ ചെയ്യപ്പെട്ടതാണ്‌.

എന്താണ്‌ പ്രാണപ്രതിഷ്‌ഠ?

യോഗശാസ്‌ത്രപ്രകാരം ഒരു സ്ഥലത്തിനോ അല്ലെങ്കില്‍ ഒരു സാധനത്തിനോ മുഴുവന്‍ ശക്തി അല്ലെങ്കില്‍ ആയുസ്സ്‌ കൊടുത്ത്‌ ആ ശക്തി വളരെക്കാലം നിലനിര്‍ത്തുന്നതാണ്‌ പ്രാണപ്രതിഷ്‌ഠ. അത്തരത്തില്‍ ശക്തി കേന്ദ്രമാക്കി മനുഷ്യനാവശ്യമുള്ള പല പ്രവൃത്തികള്‍ക്കും ചാലക ശക്തിയായ ഏഴു ചക്രങ്ങളെയും ധ്യാനലിംഗത്തില്‍ പൂട്ടിക്കഴിഞ്ഞാല്‍ പിന്നീട്‌ ധ്യാനലിംഗത്തിന്‌ പൂജകളോ മറ്റു ചടങ്ങുകളോ ആവശ്യമില്ല. സാധാരണ ജനങ്ങള്‍ക്ക്‌ പ്രാണപ്രതിഷ്‌ഠാതത്വം അത്ര പെട്ടെന്നു മനസ്സിലായെന്നുവരില്ല. മാത്രമല്ല സംശയങ്ങളുണ്ടായെന്നും വരാം. പക്ഷേ യോഗമാര്‍ഗത്തെക്കുറിച്ച്‌ അഗാധമായ അറിവുള്ളവര്‍ക്ക്‌ പ്രാണപ്രതിഷ്‌ഠ എത്രമാത്രം വലിയ ഒരു നേട്ടമാണെന്ന്‍ മനസ്സിലാകും. ഇത്‌ ഒരു വ്യക്തിയുടെ മാത്രം കഴിവല്ല. മൂന്നു വ്യക്തികള്‍ ത്രികോണശക്തി നില രൂപീകരിച്ച്‌ ലിംഗത്തിന്‌ ശക്തി ഉണ്ടാക്കിയിരിക്കുന്നു. ഏകദേശം മൂന്നു വര്‍ഷത്തോളം ഈ അത്ഭുതാവഹമായ പ്രവൃത്തി നടന്നിരിക്കുന്നു. ത്രികോണ ശക്തിനിലയില്‍ മൂന്നു വ്യക്തികളുടേയും മനസ്സും ബോധവും ഏകീകരിക്കപ്പെട്ടു. യോഗശാസ്‌ത്രത്തില്‍ ഇത്‌ വളരെ പ്രധാനമാണ്‌. ഇതിന്‌ പ്രാണപ്രതിഷ്‌ഠ എന്നു പറയാന്‍ കാരണം ഇങ്ങനെയുള്ള, യാഗത്തിനു തുനിഞ്ഞിറങ്ങുന്ന ജ്ഞാനികള്‍ അവസാനം ജീവത്യാഗം ചെയ്യേണ്ടതായി വന്നേക്കും എന്ന ആപത്തും ഉണ്ട്‌.

യോഗശാസ്‌ത്രപ്രകാരം ഒരു സ്ഥലത്തിനോ അല്ലെങ്കില്‍ ഒരു സാധനത്തിനോ മുഴുവന്‍ ശക്തി അല്ലെങ്കില്‍ ആയുസ്സ്‌ കൊടുത്ത്‌ ആ ശക്തി വളരെക്കാലം നിലനിര്‍ത്തുന്നതാണ്‌ പ്രാണപ്രതിഷ്‌ഠ.

കടന്നു പോയ 2000 വര്‍ഷങ്ങളില്‍ പലവട്ടം ധ്യാനലിംഗ നിര്‍മാണം പല ജ്ഞാനികളാല്‍ ആരംഭിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ശരിയായ സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാലും പ്രാണപ്രതിഷ്‌ഠയിലുണ്ടായ ചെറിയ തെറ്റുകളാലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അങ്ങനെ നോക്കുമ്പോള്‍ സദ്‌ഗുരു നിര്‍മിച്ചതാണ്‌ ആദ്യത്തെ ധ്യാനലിംഗം. അദ്ദേഹം സ്വന്തം ഗുരുവിന്‍റെ ആജ്ഞ നിറവേറ്റിയിരിക്കുന്നു. മൂന്നു ജന്മങ്ങള്‍, അതായത്‌ മുന്നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഇത്‌ സാധ്യമായിരിക്കുന്നത്‌.

“ഓ! മഹത്വമേ! നീ സംഭവിച്ചിരിക്കുന്നു. നിന്‍റെ മഹത്വവും കരുണയും, ഉറങ്ങുന്ന മനുഷ്യരാശിയെ ഉണര്‍വോടും പ്രകാശത്തോടും ഉയിര്‍ത്തെഴുന്നേറ്റുവരാന്‍ സഹായിക്കട്ടെ” ധ്യാനലിംഗത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നര്‍വ്വഹിച്ചു കഴിഞ്ഞ ഉടനെ സദ്‌ഗുരു പറഞ്ഞതിതാണ്.

ധ്യാനലിംഗനിര്‍മാണ പ്രക്രിയ പലയിടങ്ങളിലും, പല സമയങ്ങളിലായി നടന്നു എങ്കിലും അതു പൂര്‍ത്തിയാകാത്തതിനു കാരണം തര്‍ക്കശാസ്‌ത്രജ്ഞാനവും ഉള്ളുണര്‍വും യോജിച്ചു പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്‌.

തര്‍ക്കശാസ്‌ത്ര ജ്ഞാനം എന്താണ്‌?

ഇതിനെ ജീവിത പരിജ്ഞാനം എന്നു പറയാം. പ്രാണപ്രതിഷ്‌ഠ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ധ്യാനലിംഗ നിര്‍മാണത്തിന്‍റെ പ്രാധാന്യത്തേയും അതിന്‍റെ പശ്ചാത്തലത്തിലെ ശാസ്‌ത്രീയ വശങ്ങളെയും, കഴിഞ്ഞു പോയ കാലങ്ങളിലെ ജനങ്ങള്‍ ശരിയായി മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട്‌ പല ജ്ഞാനികളും ധ്യാനലിംഗ നിര്‍മാണത്തിനു ശ്രമിച്ചപ്പോഴൊക്കെ പുതിയ തടസ്സങ്ങളും എതിര്‍പ്പുകളും ഉണ്ടായിക്കൊണ്ടേയിരുന്നു. അതു മാത്രമല്ല, ക്ഷുദ്ര ശക്തികളുണ്ടാക്കുന്ന തടസ്സങ്ങള്‍ വേറെയും! അവയെ ഒക്കെ നേരിട്ട്‌ ലക്ഷ്യം നിറവേറ്റാനുള്ള ബുദ്ധിവൈഭവത്തെ തര്‍ക്കശാസ്‌ത്ര ജ്ഞാനം എന്നു പറയുന്നു. ഏകാഗ്രചിത്തരായി ഇതിനുവേണ്ടി പരിശ്രമിച്ച ചില ജ്ഞാനികള്‍ക്ക്‌ ധ്യാനലിംഗ നിര്‍മാണം മാത്രമായിരുന്നു ലക്ഷ്യം.

തര്‍ക്കജ്ഞാനം, അവബോധം എന്നിവയെക്കുറിച്ചു സൂചിപ്പിക്കാനായി ഒരു കഥ പറയാറുണ്ട്‌. കൊടും വനത്തിലൂടെ രണ്ടു മനുഷ്യര്‍ നടന്നു പോവുകയായിരുന്നു. അവരില്‍ ഒരാള്‍ അന്ധനും മറ്റേയാള്‍ മുടന്തനുമായിരുന്നു. വഴിയില്‍ വച്ച്‌ കാട്ടുതീ പടര്‍ന്നു പിടിച്ചു. തീയില്ലാത്ത ഭാഗമേതാണെന്ന്‍ മുടന്തനു കാണാന്‍ കഴിയും, പക്ഷേ നടന്ന്‍ രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അന്ധനു നടന്ന്‍ രക്ഷപ്പെടാന്‍ പറ്റും, പക്ഷേ തീയില്ലാത്ത വഴി കാണാന്‍ പറ്റില്ല. എന്നിട്ടും രണ്ടുപേരും അഗ്നിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. അഗ്നിക്ക് അന്ധനെന്നൊ മുടന്തനെന്നൊ വ്യത്യാസമില്ലല്ലോ. അരികില്‍ വരുന്ന എന്തിനെയും കത്തിച്ചു ചാമ്പലാക്കുമല്ലോ. രക്ഷപ്പെടാനുള്ള മാര്‍ഗമാലോചിച്ച്‌ രണ്ടുപേരും ഒരു ഉടമ്പടിയുണ്ടാക്കി. ‘ശാരീരികമായി നല്ല ആരോഗ്യം ഉണ്ടായിരുന്ന അന്ധന്‍ മുടന്തനെ ചുമലിലേറ്റി നടക്കുകയും മുടന്തന്‍ വഴി പറഞ്ഞു കൊടുക്കുകയും വേണം’ എന്നതായിരുന്നു ഉടമ്പടി. അങ്ങനെ അവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടണം എന്ന ഏകാഗ്രചിന്തയും പരിശ്രമവും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്നുള്ള തര്‍ക്കജ്ഞാനം മനസ്സിലാക്കിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു.

രക്ഷപ്പെടണം എന്ന ഏകാഗ്രചിന്തയും പരിശ്രമവും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്നുള്ള തര്‍ക്കജ്ഞാനം മനസ്സിലാക്കിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു.

അങ്ങനെ സദ്‌ഗുരുവിന്‍റെ പരിശ്രമം പരിപൂര്‍ണ്ണ വിജയം നേടാന്‍ കാരണം, ഉള്ളുണര്‍വു കൊടുത്ത പ്രോത്സാഹനവും, ബാഹ്യ ഘടകങ്ങളെ നേരിടാനുള്ള തര്‍ക്കജ്ഞാനവും ആണ്‌. “ധ്യാനലിംഗ നിര്‍മാണം എന്നത്‌ ഈ ജന്മത്തില്‍ ഞാന്‍ പൂര്‍ത്തീകരിച്ചു എന്നു പറയുന്നതു ശരിയല്ല. ഇത്‌ കഴിഞ്ഞ ജന്മങ്ങളില്‍ ഞാന്‍ ഏറ്റെടുത്ത പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌” എന്ന്‍ സദ്‌ഗുരു പറഞ്ഞിട്ടുണ്ട്‌. അതിനെക്കുറിച്ച്‌ കൂടുതല്‍ അറിയണമെങ്കില്‍ നാം പിന്നോട്ടു പോകണം.