ജഗ്ഗി ഗ്രഹസ്ഥാശ്രമം സ്വീകരിക്കുന്നു
ചാമുണ്ടി മലയിലെ അനുഭവത്തിനു ശേഷം ജഗ്ഗിയുടെ മുജ്ജന്മവാതിലുകള്‍ തുറന്നു കിട്ടി. ബില്‍വാ, ശിവയോഗി, ശ്രീബ്രഹ്മ എന്നിവരുടെ വഴിയിലൂടെയാണു താനെത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി.
ഒരു ഗൃഹസ്ഥ സന്യാസിയാല്‍ മാത്രമേ ധ്യാനലിംഗം നിര്‍മിക്കാന്‍ സാധിക്കു എന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ സദ്ഗുരു താന്‍ വിവാഹിതനാകാന്‍ തയ്യാറാണെന്ന് മാതാപിതാക്കളെ അറിയിച്ചു. പിന്നീട് രണ്ടാഴ്ചക്കു ശേഷം സദ്ഗുരു വിജിയെ വിളിച്ച് “നീയാണെന്റെ ഭാര്യ” എന്നറിയിച്ചു.
യോഗ എന്ന പദത്തിന് ഒരുമ എന്നാണര്‍ത്ഥം. നിങ്ങളുടെ ബോധതലത്തില്‍ എല്ലാം ഒന്നാണ് എന്ന് അനുഭവിച്ചറിയാന്‍ കഴിഞ്ഞാല്‍ അതാണ് യോഗ. ചാമുണ്ടി മലയില്‍ തനിക്കു ലഭിച്ച അസാധാരണ അനുഭവത്തിനും യോഗയ്ക്കും നേരിട്ടുള്ള ബന്ധമുള്ളതായി ജഗ്ഗി മനസ്സിലാക്കി. ഇത് ഈ പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യരും അനുഭവിച്ചറിയണം എന്നൊരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നു കൂടി. അങ്ങനെയാണ് അദ്ദേഹം യോഗാ ക്ലാസ് തുടങ്ങിയത്. ആരംഭത്തില്‍ ആകെ ഏഴുപേരാണ് ജഗ്ഗിയുടെ ക്ലാസില്‍ വന്നത്.
ചാമുണ്ടി മലയിലെ അനുഭവത്തിനു ശേഷം ജഗ്ഗിയുടെ മുജ്ജന്മവാതിലുകള്‍ തുറന്നു കിട്ടി. ശ്വാസത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ ബില്വ, പഴനി സ്വാമിയുടെ അനുഗ്രഹം കൊണ്ട് ആഗ്നാചക്രം ഉത്തേജിപ്പിക്കപ്പെട്ട ശിവയോഗി, `വീണ്ടും വരും’ എന്നു പറഞ്ഞ് ഏഴു ചക്രങ്ങള്‍ വഴി ശരീരത്യാഗം ചെയ്ത സദ്ഗുരു ശ്രീബ്രഹ്മ എന്നിവരുടെ വഴിയിലൂടെയാണു താനെത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി. തന്റെ ഇപ്പോഴത്തെ ജന്മത്തിന് 400 വര്‍ഷങ്ങളുടെ ചരിത്രം ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം പല ആള്‍ക്കാരുമായി ബന്ധം പുതുക്കി. താനീ ജന്മം എടുത്തതു തന്നെ ധ്യാനലിംഗ നിര്‍മാണത്തിനു വേണ്ടിയാണെന്ന് അദ്ദേഹത്തിന് പൂര്‍ണമായി ബോധ്യപ്പെട്ടു.
മേല്‍പ്പറഞ്ഞ സാഹചര്യത്തിലാണ് വിജയകുമാരി യോഗാ ക്ലാസില്‍ വന്നുചേര്‍ന്നത്. അവരെ കണ്ടതും കഴിഞ്ഞ ജന്മത്തില് അവര്‍ തന്റെ സഹോദരി ആയിരുന്നെന്ന് ജഗ്ഗിക്ക് മനസ്സിലായി. ശ്രീബ്രഹ്മ ആയിരുന്ന ജന്മത്തില് അദ്ദേഹം നാഗസന്യാസിമാരെപ്പോലെ നഗ്നത മറക്കാതെയാണു നടന്നിരുന്നത്. അതുകാരണം സഹോദരിക്ക് സഹോദരനുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിച്ചിരുന്നില്ല. ജഗ്ഗി വിജയകുമാരിയോടൊന്നും തന്നെ സൂചിപ്പിച്ചില്ല.
ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിജയകുമാരിക്ക് ചെറു പ്രായത്തില്‍ത്തന്നെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷേ വിവാഹ ജീവിതം ഒരു പരാജയമായതിനെത്തുടര്ന്ന് അവര്‍ വിവാഹമോചനം നേടി, അസ്വസ്ഥമായ മാനസികാവസ്ഥയിലാണ് അവര്‍ യോഗ അഭ്യസിക്കാന്‍ വന്നത്. യോഗാക്ലാസ്സുകള്‍ വിജയകുമാരിക്ക് സ്വസ്ഥതയും ആനന്ദവും പ്രദാനം ചെയ്തു. വിജയകുമാരിയുടെ പക്ഷവാത ബാധിതനായിരുന്ന അച്ഛനും യോഗാക്ലാസില്‍ ചേര്‍ന്ന് രോഗവിമുക്തനായി. തനിക്കു യോഗമൂലം ഉണ്ടായ ആനന്ദം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണമെന്ന് കരുതി വിജി യോഗ അഭ്യസിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ക്ലാസ്സുകളിലും പങ്കെടുത്തു. ജഗ്ഗിയോട് അവര്‍ക്ക് ഒരുതരം അടുപ്പവും ഉണ്ടായി.
അങ്ങനെയിരിക്കേ വിജി ജഗ്ഗിക്ക് ഒരു കത്തയച്ചു. അതില്‍ പ്രിയപ്പെട്ട സഹോദരാ എന്നാണ് സംബോധന ചെയ്തിരുന്നത്. സദ്ഗുരുവിനെ പരിചയപ്പെട്ട ശേഷം എന്താണെന്നു പറയാനറിയാത്ത ഒരു വികാരം ഉടലെടുത്തതായി വിജി ആ കത്തില്‍ എഴുതിയിരുന്നു. ധ്യാനലിംഗ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കേണ്ട ആവശ്യത്തെപ്പറ്റി ബോധവാനായിരുന്നു സദ്ഗുരു. ഒരു ഗൃഹസ്ഥ സന്യാസിയാല്‍ മാത്രമേ ധ്യാനലിംഗം നിര്‍മിക്കാന്‍ സാധിയ്ക്കൂ എന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ സദ്ഗുരു താന്‍ വിവാഹിതനാകാന്‍ തയ്യാറാണെന്ന് മാതാപിതാക്കളെ അറിയിച്ചു. പിന്നീട് രണ്ടാഴ്ചക്കു ശേഷം സദ്ഗുരു വിജിയെ വിളിച്ച് “`നീയാണെന്റെ ഭാര്യ” എന്ന് പറഞ്ഞു. കണ്ണുകളാല്‍ സമ്മതം നല്കിയ വിജിയില്‍ പ്രത്യേക ഭാവമൊന്നുമുണ്ടായിരുന്നില്ല. മഹാശിവരാത്രി ദിവസം കര്‍ണാടകയിലെ കൂര്‍ഗില്‍ ഉള്ള രാമേശ്വരക്ഷേത്രത്തില്‍ വച്ച് ജഗ്ഗിയും വിജിയും വിവാഹിതരായി. സാധാരണ വിവാഹത്തില്‍ കാണാറുള്ള ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. വരണമാല്യമണിഞ്ഞില്ല. രണ്ടുപേര്‍ക്കും തമ്മില്‍ ഒരു അസാധാരണ ബന്ധം ഉണ്ടായിരുന്നതിനാല്‍ വേറെ ചടങ്ങുകളുടെ ആവശ്യമില്ലെന്ന് ജഗ്ഗി പറഞ്ഞു. ഈ വിവാഹത്തെ വിജിയുടെ വീട്ടുകാര്‍ അംഗീകരിച്ചു. ഈ രണ്ടാം വിവാഹമെങ്കിലും മകള്‍ക്കു സന്തോഷം തരട്ടെ എന്നവര്‍ ആശംസിച്ചു. ജഗ്ഗിയുടെ വീട്ടിനടുത്തു തന്നെ വേറെ വീടെടുത്ത് അവര്‍ താമസിച്ചു.
വിവാഹശേഷം യോഗയിലും ധ്യാനത്തിലും ജഗ്ഗി കൂടുതല്‍ സമയം ചെലവിട്ടു. രാവിലെ ജഗ്ഗിക്കാവശ്യമുള്ള ഭക്ഷണം തയാറാക്കിവച്ചിട്ട് വിജി ധനകാര്യസ്ഥാപനത്തിലെ പണിക്കു പോകുമായിരുന്നു. ദിവസങ്ങള്‍ പോകും തോറും ഊണ് ഉറക്കം തുടങ്ങിയവയില്‍ ജഗ്ഗിക്ക് ശ്രദ്ധ കുറഞ്ഞു. വിജിയോടൊപ്പം ബിലഹരി രങ്കണ്ണ മലയില്‍ പോയി സ്വാമി നിര്മലാനന്ദയെ സന്ദര്‍ശിക്കുന്നത് സദ്ഗുരു ശീലമാക്കി. ആദ്യമായി സ്വാമി നിര്മലാനന്ദയെ സന്ദര്‍ശിച്ചിട്ടു തിരിച്ചു വരുമ്പോള്‍ വഴിയില്‍ ഒരു ആന നില്‍പ്പുണ്ടായിരുന്നു. ആനയെ കണ്ട ഉടന്‍ മോട്ടോര്‍ സൈക്കിളിന്റെ എന്ജിന് അണച്ചിട്ട് അദ്ദേഹം ആനയുടെ അരികിലൂടെ ശബ്ദമില്ലാതെ എന്ജിനിടാതെ ഉരുട്ടിയിറക്കി ആനയെ കടന്നു മറുഭാഗത്തെത്തി. വിജി വല്ലാതെ ഭയന്നുപോയിരുന്നു. ഒരുപാടുകാലം ആ സംഭവം വിജിയുടെ മനസ്സിനെ മഥിച്ചിരുന്നു.
സദ്ഗുരുവിന്റെ യോഗാക്ലാസ്സുകള്ക്ക് അതിര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും നല്ല പ്രചാരണം ലഭിച്ചിരുന്നു. തമിഴ്നാട്ടിലും ചില ക്ലാസ്സുകള്‍ തുടങ്ങിയിരുന്നു. കോയമ്പത്തൂരില്‍ നിന്നും സദ്ഗുരുവിന്റെ സ്നേഹിതന്മാര് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. അവരുടെ ആഗ്രഹം കോയമ്പത്തൂരില്‍ വലിയ തോതില്‍ യോഗ ക്ലാസ്സുകള്‍ നടത്തണം എന്നതായിരുന്നു. അങ്ങനെ മൈസൂരില്‍ നിന്നും ഒരു പ്രഭാതത്തില്‍ സദ്ഗുരു കോയമ്പത്തൂരില്‍ വന്നിറങ്ങി. ആട്ടോ ഡ്രൈവര്‍മാര്‍ വന്നു പൊതിഞ്ഞെങ്കിലും അദ്ദേഹം സ്വന്തം പെട്ടിയുടെ പുറത്തിരുന്ന് ധ്യാനനിരതനായി.