ഒരു യോദ്ധാവിന്റെ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം നമ്മുടെ നദികൾക്കു വേണ്ടി യാത്ര ചെയ്തു
അതിവിശിഷ്ടമായ ഹൃദയത്തോടുകൂടിയ ഒരാൾ തന്റെ മോട്ടോർ സൈക്കിളിൽ ഖാര്‍ഡുങ്ങ്-ലാ മുതൽ കന്യാകുമാരിവരെ, ഇന്ത്യ മുഴുവൻ പതിനൊന്നു ദിവസം കൊണ്ട് യാത്ര ചെയ്തു - നമ്മുടെ നദികൾക്കു വേണ്ടി.
ഇഷ ഫൗണ്ടേഷനെക്കുറിച്ചോ , സദ്ഗുരുവിനെക്കുറിച്ചോ കേട്ടിട്ടുപോലും ഇല്ലാതിരുന്ന ജയ്പ്പൂരുകാരൻ നിധീഷ് പരീഖിനെ റാലി ഫോർ റിവേഴ്സിൽ പങ്കെടുക്കുവാൻ പ്രേരിപ്പിച്ചത് ആ പരിപാടിയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള അറിവും അതിനോട് തോന്നിയ ആവേശവുമാണ്. മരുഭൂമിയായ രാജസ്ഥാനിൽ നിന്ന് വരുന്ന അദ്ദേഹത്തിന് ഈ ആശയം വളരെ പ്രിയപ്പെട്ടതായിരുന്നു. ഈ ആശയത്തിൽ ആകൃഷ്ടനായ അദ്ദേഹം അതിനെപ്പറ്റി തന്റെ ഭാര്യയായ മഞ്ജു പരീകുമായി ചർച്ച ചെയ്തു.അദ്ദേഹത്തിന്റെ ഭാര്യ സദ്ഗുരുവിന്റെ സംഭാഷണങ്ങളും , പ്രസംഗങ്ങളും യൂ ട്യൂബിൽ കേൾക്കാറുണ്ടായിരുന്നതുകൊണ്ട് തന്റെ ഭർത്താവിന്റെ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായിട്ടാണ് അദ്ദേഹം മോട്ടോർ സൈക്കിളിൽ തനിയെ ഒരു റാലി നടത്തുവാൻ തീരുമാനിച്ചത്.. അമ്പെയ്യുവാൻ നോക്കുമ്പോൾ മീനിന്റെ കണ്ണ് മാത്രം കണ്ട അർജുനനെ പോലെ നിധീഷിനും അതോടെ റാലിയെ പറ്റി മാത്രമായി ചിന്ത.
മോട്ടോർ സൈക്കിൾ ഓടിക്കുന്നതിൽ അത്യന്തം താല്പര്യമുള്ളയാളും, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വിന്റേജ് ബൈക്ക് ക്ലബ്ബായ കോൺവോയ് കൺട്രോൾ ക്ലബ്ബിലെ അംഗവുമായ നിധീഷ് റാലിയിൽ സദ്ഗുരുവിന്റെ സഹായിയാകുവാൻ തീരുമാനിച്ചു.. തനിയെ സഞ്ചരിക്കുന്നതുകൊണ്ട് തനിക്കു പ്രധാന നഗരങ്ങൾ വിട്ടു റാലി ഫോർ റിവേഴ്സിന് എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ എത്തുവാനും സാധിക്കുമെന്ന് അദ്ദേഹം കണക്കു കൂട്ടി. ജയ്പ്പൂരിൽ നിന്നും സെപ്തംബര്‍ പത്തിന് നിധീഷ് പുറപ്പെടുമ്പോൾ , അദ്ദേഹത്തിനൊപ്പം വീട്ടുകാരുടെ സ്നേഹവും പ്രോത്സാഹനവും , ബൈക്ക് ക്ലബിലെ അംഗങ്ങളുടെയും ഇഷ ഫൗണ്ടേഷനിലെ സന്നദ്ധ പ്രവർത്തകരുടെ പിന്തുണയും കൂട്ടായി നിന്നു.
അദ്ദേഹം ആദ്യം പോയത് ജമ്മു കാശ്മീരിലേക്കാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വാഹനഗതാഗതം സാധ്യമായതുമായ ഖാര്‍ഡുങ്ങ്-ലായിൽ എത്തിയിട്ട് അദ്ദേഹം രാജ്യത്തിന്റെ തെക്കേ അറ്റത്തേക്കുള്ള തന്റെ യാത്ര തുടങ്ങി. അതെ ദിവസം തന്നെ അദ്ദേഹം ചണ്ഡിഗഡിൽ എത്തി. അവിടെ റോഹ്ത്തക്കിൽ കുറച്ചു സമയം ചിലവഴിച്ചപ്പോൾ അവിടത്തെ മുൻസിപ്പൽ കോര്പറേഷന് മെമ്പര്‍മാരെ കണ്ട് ഈ റാലിയുടെ സന്ദേശം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ചണ്ഡിഗഡിൽ അദ്ദേഹത്തിന് ഇക്കോ റൈഡേഴ്സ് ക്ലബ്ബിലെ അംഗങ്ങളെ കാണുവാൻ സാധിച്ചു. അവർ മരങ്ങൾ നടുവാനും നനച്ചു വളർത്തുവാനും തുടങ്ങിയിരുന്നു. ജമ്മുവിൽ വച്ച് അദ്ദേഹം പത്ര റിപ്പോര്‍ട്ടര്‍മാരെ കണ്ടപ്പോൾ അവരിലൂടെയും ഈ റാലിയുടെ സന്ദേശം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു. ഖാര്‍ഡുങ്ങ്-ലാ യിലേക്ക് പോകുന്ന വഴിയിൽ നിധീഷ് പല സ്കൂളുകളും സന്ദർശിക്കുകയും അവിടത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സമുദായ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും കാണുകയുണ്ടായി.
വടക്കേ അതിർത്തിയിലെ അപകടകരമായ വഴികളിൽ അദ്ദേഹത്തിന് നമ്മുടെ സൈനികരുടെ സഹായവും ലഭിക്കുകയുണ്ടായി. ഈ റാലിയുടെ തുടക്കം മുതലേ നമ്മുടെ സൈനികര്‍ അതിനു എല്ലാ വിധ പിന്തുണയും നല്കികൊണ്ടിരിക്കുകയാണ്. ഖാര്‍ഡുങ്ങ്-ലായിൽ എത്തിയപ്പോഴേക്കും നിധീഷ് ഈ റാലിയുടെ ഒരു സന്ദേശവാഹകനായി മാറിയിരുന്നു. അതിനാൽ അദ്ദേഹം തന്റെ വേഗം കുറച്ചു കൂടുതലാക്കി റാലി അവസാനിക്കുന്ന ഒക്ടോബർ രണ്ടിന് കന്യാകുമാരിയിൽ എത്തണമെന്ന് നിശ്ചയിച്ചു. പതിനൊന്നു ദിവസം കൊണ്ടാണ് അദ്ദേഹം ഖാര്‍ഡുങ്ങ്-ലായിൽ നിന്നും കന്യാകുമാരിയിലെത്തിയത് ! തന്റെ ബൈക്ക് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും ദിവസേന കിട്ടുന്ന സദ്ഗുരുവിന്റെ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തെ കൂടുതൽ ഉത്തേജിപ്പിച്ചു.
റൈഡർ ക്ലബ് അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നത് മൂലം നിധീഷിന് ഓരോ ദിവസവും താമസിക്കുവാനുള്ള വീടുകൾ ലഭിച്ചിരുന്നു. മറ്റു മോട്ടോർ സൈക്കിൾ ഓടിക്കുന്നവരെയും ഇതിൽ പങ്കാളികളാക്കുവാൻ സാധിച്ചിരുന്നു. ചില സമയങ്ങളിൽ അദ്ദേഹം മോട്ടലുകളിൽ കുറച്ചു മണിക്കൂറുകൾ വിശ്രമിച്ചിട്ടു സൂര്യോദയത്തിൽ വീണ്ടും യാത്ര തുടരുമായിരുന്നു. റാലി അവസാനിക്കുന്നതിനു മുൻപേ തന്നെ സെപ്റ്റംബര്‍ ഇരുപത്തി എട്ടാം തീയതി അദ്ദേഹം കന്യാകുമാരിയിലെത്തി. അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട ഈശാ പ്രവർത്തകർ അദ്ദേഹത്തിന് ഉജ്വലമായ ഒരു സ്വീകരണമാണ് അവിടെ നൽകിയത്. തിരിച്ചു ജയ്പ്പൂരിലേക്കു പോകുന്ന വഴിക്കു അദ്ദേഹം കേരളത്തിലൂടെ കടന്നു പോകുകയും, കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിൽ താമസിക്കുകയും ചെയ്തു. ആ റാലിയിൽ ഏറ്റവും പ്രധാനപ്പെട്ട അനുഭവമാണ് തനിക്കു ഇഷ ആശ്രമത്തിൽ താമസിക്കുകയും ആദിയോഗിയെ സന്ദർശിക്കുകയും ചെയ്തപ്പോൾ ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒക്ടോബർ പന്ത്രണ്ടിന് ജയ്പ്പൂരിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം 11,200 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. തന്നിൽ നിറഞ്ഞ ഗുണകരമായ ശക്തിയും ഉത്സാഹവും അദ്ദേഹം തന്നെ തിരിച്ചറിയുകയും ചെയ്തു. തികച്ചും സംതൃപ്തിയോടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്,. "ബൈക്ക് ഓടിക്കലാണെന്റെ യോഗയും ധ്യാനവും. ഉദാത്തമായ ഒരു പദ്ധതിയിലൂടെ അത് നേടുവാനുള്ള അവസരമാണ് സദ്ഗുരുജി എനിക്ക് നൽകിയത്. " തീർച്ചയായും അത് ഒരു നല്ല പ്രവൃത്തിയുടെ വിജയകരമായ പര്യവസാനമായിരുന്നു. അദ്ദേഹം ഇത്രയും കൂടി അഭിപ്രായപ്പെട്ടു. " എന്റെ ഈ പ്രയത്നത്തിലൂടെ വരണ്ടു കൊണ്ടിരിക്കുന്ന എന്റെ നാട്ടിലെ നദികളിൽ ഒരു തുള്ളി വെള്ളമെങ്കിലും എനിക്ക് നൽകാനായി എന്ന് ഞാൻ വിശ്വസിക്കുന്നു. " പല തുള്ളികളായി വരുന്ന വെള്ളം ഒരു സമുദ്രം തീർക്കുന്നത് പോലെ നമ്മുടെ ഓരോരുത്തരുടെയും വാക്കുകൾ ചേർന്ന്, നമ്മുടെ നദികളെ സംരക്ഷിക്കുവാനുള്ള ഒരു ഗർജ്ജനമായി മാറട്ടെ എന്നു നമുക്ക് ആശിക്കാം.