സമാധാനം, സഹവാസം, സ്നേഹം... ഇതൊക്കെയാണ് വീടെന്ന വാക്ക് മനസ്സിലേക്ക് വരുമ്പോള്‍ ഉണരുന്ന ഓര്‍മ്മകള്‍. നമ്മളൊക്കെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളില്‍ പല വീടുകളിലും താമസിച്ചിരിക്കുമെങ്കിലും അതില്‍ ഏറ്റവും പ്രിയങ്കരം ജനിച്ചു വളര്‍ന്ന കൂര തന്നെയാവും! ബാല്യ, കൗമാര, യൗവന കാലങ്ങളില്‍ നമ്മുടെ ആഗ്രഹങ്ങളും ജീവിതവും നാടകീയമായി മാറിമറയുന്ന കാലഘട്ടമാണത്. നമ്മുടെ പരിസരങ്ങളെ അനുഭവിച്ചറിയാന്‍ പുതുവഴികള്‍ തേടുന്ന കാലമാണത്. അതു കൊണ്ടു തന്നെ അക്കാലയളവില്‍ നമുക്ക് തണലും പരിലാളനവും തരുന്ന വീടിന്‍റെ അന്തരീക്ഷം മനസ്സില്‍ മായാതെ കിടക്കും.

കുട്ടിക്കാലം മുതല്‍ ഞാന്‍ താമസിച്ചു പോന്നിരുന്ന വീടുകള്‍ ഓര്‍മ്മയിലിന്നുമുണ്ട്. ഒരു ജമീന്ദാരി ഭവനം പോലെയായിരുന്നു മുത്തച്ഛന്‍റെ വീട്. അധികമൊന്നുമില്ലെങ്കിലും പൂര്‍വ്വികതലമുറകളുടെ ചരിത്രമുണ്ടായിരുന്നു അതിന്. ഒരുപാട് സ്ഥലസൗകര്യമുള്ള അതിന് ഒരു അധികാരത്തിന്‍റെ പ്രഭാവമുണ്ടായിരുന്നു. അക്കാലത്ത് ആ പ്രദേശത്തുണ്ടാവുന്ന സംഭവങ്ങളെല്ലാം തന്നെ ആരംഭിച്ചിരുന്നത് ആ വീട്ടില്‍ നിന്നായിരുന്നു. നേരെ മറിച്ച് വളരെ ശാന്തമായിരുന്നു അച്ഛന്‍റെ വീട്. വലിയ സംഭവങ്ങളൊന്നും ഇല്ലാത്തത്. സമാധാനവും, സഹവാസവും, സ്നേഹവും നിറഞ്ഞത്‌. പക്വതയുള്ള പ്രായത്തിലേക്ക് വളര്‍ന്നു വലുതായപ്പോള്‍ എന്‍റെ മോട്ടോര്‍ സൈക്കിളില്‍ ഇന്ത്യയുടെ തലങ്ങും വിലങ്ങും ഞാന്‍ കറങ്ങി. ഇടയ്ക്ക് ചില ദിവസങ്ങളില്‍ എവിടെയെങ്കിലും തങ്ങി, ആരുടെയെങ്കിലും വീട്ടുവാതില്‍ക്കല്‍ മുട്ടി, ഞാന്‍ പറഞ്ഞു, “എനിക്ക് വിശക്കുന്നു.” അവര്‍ ആഹാരം തരും. എത്രയും വേഗം ഞാന്‍ സ്ഥലം വിടും. ചിലര്‍, ഒന്നു കുളിച്ചു വിശ്രമിക്കാന്‍ പറയും. എന്‍റെ പേരു പോലും അവരില്‍ പലരും അന്വേഷിക്കാറില്ല, അവരുടെ സ്വകാര്യലോകത്തേക്ക് ചോദ്യങ്ങളുമായി ഞാനും ചെല്ലാറില്ല. എന്നിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുഗ്രന്‍ സൗഹൃദമുണ്ടായിരുന്നു. ഏതാനും മണിക്കൂറുകള്‍ ഞങ്ങള്‍ അങ്ങനെ ചിലവഴിക്കും. അവിടെ കിടന്നുറങ്ങും. പിറ്റേന്ന് കാലത്ത് ഞാന്‍ സ്ഥലം വിട്ടിരിക്കും. ഇങ്ങനെ പല വിധത്തില്‍ ഈ അനുഭവങ്ങള്‍ എന്നില്‍ ഒരു വീടിനെക്കുറിച്ചുള്ള ധാരണകള്‍ക്ക് രൂപം നല്‍കി.

തനിക്കകത്തു പാര്‍ക്കുന്ന ഒരു കുടുംബത്തെ പോഷിപ്പിക്കുന്ന ഇടമാണ് വീട്. അതേ സമയം അത് വീടാകുന്നത്, അതിന്‍റെ വാതിലുകള്‍ മറ്റു പലര്‍ക്കും വേണ്ടി സദാ തുറക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്.

ഒരു വീടു പണിയുന്നത് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യം തന്നെ. പിറന്നപാടേ, ജീവിക്കാന്‍ വേണ്ട ബുദ്ധിവൈഭവം സിദ്ധിച്ച മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മര്‍ത്യന് പക്വതയാര്‍ന്നൊരു മനുഷ്യനാവാന്‍ ഒരുപാടു സംസ്കാര പോഷണ പ്രക്രിയകള്‍ തന്നെ വേണം. ഒരു കോഴിയെപോലെ; മനുഷ്യന്, അതിനുള്ള അടയിരിപ്പിന്‍റെ സങ്കേതത്തെയാണ് നാം വീട് എന്നു പറയുന്നത്. ഈ അടയിരിപ്പിന്‍റെ പ്രധാന സവിശേഷത തന്നെ എല്ലാത്തിനേയും ഉള്‍ക്കൊള്ളലാണ്. തനിക്കകത്തു പാര്‍ക്കുന്ന ഒരു കുടുംബത്തെ പോഷിപ്പിക്കുന്ന ഇടമാണ് വീട്. അതേ സമയം അത് വീടാകുന്നത്, അതിന്‍റെ വാതിലുകള്‍ മറ്റു പലര്‍ക്കും വേണ്ടി സദാ തുറക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്. ബന്ധുക്കള്‍, മിത്രങ്ങള്‍, വ്യാപാരപങ്കാളികള്‍, അങ്ങനെ വീട്ടിലെ താമസക്കാരന് അടുപ്പമുള്ള ആര്‍ക്കും. അതില്‍ ചിലര്‍ വീട്ടില്‍ പാര്‍ക്കാന്‍ വരുന്നു – മിക്കവാറും മരുമകനോ മരുമകളോ. ഇടയ്ക്ക് ചിലപ്പോള്‍ എന്നെപ്പോലുള്ള അലച്ചിലുകാര്‍ വന്നു തങ്ങി ഇറങ്ങും. പല അര്‍ത്ഥത്തിലും ഞാനൊരു മേല്‍ക്കൂരയില്ലാത്തവനാണ്. മിക്കവാറും അതേസമയം അന്യന്‍റെ കൂരയ്ക്ക് കീഴില്‍ തല ചായ്ക്കുന്നവന്‍. സ്വയം പണിത മേല്‍ക്കൂരയ്ക്ക് ചുവടെയല്ല! ജീവിതത്തിന് എന്‍റെ ശല്യം സഹിക്കവയ്യാതെ വരുന്ന നാളില്‍ ഞാനും ചിലപ്പോള്‍ ഒരു കൂര പണിയില്ലെന്ന് ആരു കണ്ടു!

നാനൂറിലധികം കുടുംബാംഗങ്ങളുള്ള വീടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും മറ്റു ബന്ധുക്കളുടെയൊന്നും പേരു വിവരങ്ങള്‍ അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ സ്വയം ആരാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഒരേ കൂരയ്ക്ക് കീഴില്‍ അനേകം തലമുറകള്‍ ഒന്നിച്ചു കഴിയുന്നു. ഒരേ വീട്ടില്‍ തന്നെ കുട്ടികള്‍ പിറക്കുന്നു, മുതിരുന്നു, വിവാഹിതരാകുന്നു. വരും തലമുറയെ സൃഷ്ടിക്കുന്നു. അതേ വീട്ടില്‍ തന്നെ മരിക്കുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല – ഓരോ തലമുറയും മറ്റൊരു മേല്‍ക്കൂരയിലേക്ക് ചേക്കേറുന്നു. പല കാരണങ്ങളാല്‍ ആളുകള്‍ അടിക്കടി വീടു മാറുന്നു. ഏതാനും തലമുറകള്‍ മുന്‍പ് അങ്ങനെ ആയിരുന്നില്ല. സമൂഹം കാര്‍ഷികവൃത്തിയെ ആശ്രയിച്ചിരുന്ന കാലത്ത്, ജീവിതത്തെ പറിച്ചു നടല്‍ അത്ര എളുപ്പമല്ലാതിരുന്ന കാലത്ത്, നമ്മുടെ ജീവിതശൈലി, ജോലി സാഹചര്യങ്ങള്‍, ലോകം തന്നെ മൊത്തത്തില്‍ മാറിയിരിക്കുന്നു. അതിന്‍റെ ഭൗതികഘടനയും, സൗന്ദര്യബോധവുമെല്ലാം മാറിയിരിക്കാം, പക്ഷെ ഒരു വീടിനെ വീടാക്കുന്ന അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഇന്നും അങ്ങനെ തന്നെ. ഉള്‍ക്കൊള്ളലിന്‍റെ ആഴത്തിലുള്ളൊരു തലത്തെ ഒരു വീട് പോഷിപ്പിച്ചെടുക്കണം. ലോകത്തെ മൊത്തമായും ഉള്‍ക്കൊണ്ടില്ലെങ്കില്‍ നിങ്ങളുടെ ലോകത്തിന്‍റെ പരിധിയില്‍ വരുന്നവരെയെങ്കിലും അതിന് ഉള്‍ക്കൊള്ളാനാകണം.

നമുക്കൊപ്പം ജീവിക്കുന്നവര്‍ നമ്മുടെ ആഗ്രഹത്തിനൊത്ത് എല്ലാം തികഞ്ഞവരായിരിക്കണമെന്നില്ല.... അതങ്ങനെ ആവാനും വയ്യ! ഇക്കാര്യം നമുക്ക് സ്വീകാര്യമാവുന്നതോടെ, ജീവിതത്തെ കുറിച്ച് നാം ചിന്തിക്കുന്നതിന് അതീതമായി ജീവിതത്തെ നാം അറിഞ്ഞു തുടങ്ങും.

നമുക്കൊപ്പം ജീവിക്കുന്നവര്‍ നമ്മുടെ ആഗ്രഹത്തിനൊത്ത് എല്ലാം തികഞ്ഞവരായിരിക്കണമെന്നില്ല.... അതങ്ങനെ ആവാനും വയ്യ! ഇക്കാര്യം നമുക്ക് സ്വീകാര്യമാവുന്നതോടെ, ജീവിതത്തെ കുറിച്ച് നാം ചിന്തിക്കുന്നതിന് അതീതമായി ജീവിതത്തെ നാം അറിഞ്ഞു തുടങ്ങും. നമ്മുടെ ജീവിതത്തെ സംസ്ക്കരിച്ചെടുക്കേണ്ടത് ഒരു വീടാണ്. എങ്കില്‍ ഈ ബാഹ്യലോകത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ നമ്മള്‍ അനായാസേന അതില്‍ അലിഞ്ഞു ചേര്‍ന്നു കൊള്ളും. സഹജീവിതം നമുക്ക് പലതിനോടുമുള്ള സ്വീകാര്യക്ഷമതയേകുന്നു. കഷ്ടകാലത്തിന്, വിദ്യാഭ്യാസം ഏറുന്തോറും ഇന്ന് മറ്റൊരുവന്‍ നമ്മുടെ അതിരുകള്‍ കടന്നു പോകുന്നത് സമ്മതിച്ചു കൊടുക്കാനുള്ള ക്ഷമത ചോര്‍ന്നു പോകുകയാണ്. ഒരുത്തന്‍ നമ്മുടെ ജീവിതപരിധിയില്‍ ഒന്നു തൊട്ടു പോയാല്‍ മതി, ഒന്നുകില്‍ അവന്‍ തീരും, അല്ലെങ്കില്‍ നമ്മള്‍ തുലയും. നമ്മള്‍ കുതിച്ചു പായുന്നത് അതു പോലൊരു സംസ്കാരത്തിലേക്കാണ്. നമ്മുടെ തലമുറയില്‍ സ്വീകാര്യക്ഷമതയുടെ ചില അംശങ്ങളെങ്കിലും ബാക്കിയുണ്ടെന്നത് നമ്മുടെ ഭാഗ്യം. അതെല്ലാം നമ്മളില്‍ വേരുറപ്പിച്ചത് നമ്മുടെ വീടുകളില്‍ വെച്ചാണ്‌. നമ്മുടെ കൂടപ്പിറപ്പുകള്‍, കൂട്ടുകാര്‍, കുടുംബം ഇവയെല്ലാം പലവിധത്തില്‍ നമുക്കു മേല്‍ ഒരു സ്നേഹകമ്പളം പോലെ പൊതിയുന്നു.

സമാധാനം, സ്നേഹം, സഹവാസം, ഒത്തൊരുമ എന്നിവയ്ക്ക് വേണ്ടിയാണ് ലോകത്തെ ഏതൊരു വീടും പണിയുന്നത്. എന്നാല്‍ ഭാരതത്തില്‍ അതിന് മറ്റൊരു സവിശേഷ ഘടകം കൂടിയുണ്ട്. ഈ നാട്ടിലെ ഓരോ വീടും പവിത്രമാക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. സ്വാസ്ഥ്യത്തിന്‍റെയും വളര്‍ച്ചയുടെയും ആന്തരികവികാസത്തിന്‍റെയും അന്തരീക്ഷം ഒരുക്കാത്ത ഒരിടത്ത് വസിക്കുകയെന്നത് അപശകുനമായി തന്നെ കണ്ടിരുന്നു. അതു കൊണ്ടുതന്നെ ഓരോ വീടും, പവിത്രമാക്കപ്പെട്ട ഒരിടം കൂടിയായിരുന്നു. ഇന്നും അതിന്‍റെ ചില ശേഷിപ്പുകള്‍ പൂജാമുറികളുടെയും മറ്റും രൂപത്തില്‍ ബാക്കിയുണ്ടെങ്കിലും കഴിഞ്ഞ ഏതാനും തലമുറകളില്‍ പലമാറ്റങ്ങളും അതില്‍ സംഭവിച്ചു കഴിഞ്ഞു. എന്‍റെ ഓര്‍മ്മയില്‍ മുതു-മുത്തശ്ശിയുടെ പൂജാമുറിയായിരുന്നു ഞങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ മുറി. അവിടെ മുത്തശ്ശി പാടി, ആടി, പൊട്ടിക്കരയുകയും ചിരിക്കുകയും ചെയ്തു. തോന്നിയതൊക്കെ തുറന്നു പ്രകടിപ്പിച്ചു. പിന്നീട് മുത്തശ്ശിയുടെ കാലത്ത് പൂജാമുറിയുടെ വലിപ്പം പകുതിയായി. അമ്മയുടെ കാലം വന്നപ്പോള്‍ പുതിയൊരു വീടുണ്ടാക്കി, അതിലാകട്ടെ പൂജാമുറി ഒരു കക്കൂസുമുറിയേക്കാള്‍ ചെറുതായി. പിന്നെ എന്‍റെ മകള്‍ ഒരു വീടുണ്ടാക്കി, അതില്‍ പൂജാമുറിയെന്നത് ഒരു ചുമരിലെ പലകത്തട്ടില്‍ ഒതുങ്ങി.

അങ്ങനെ എന്‍റെ കണ്‍മുന്നില്‍ തന്നെ നാലോ അഞ്ചോ തലമുറകള്‍ മാറിയപ്പോഴേക്കും ഈശ്വരസങ്കല്‍പം – വലിയൊരു മുറിയില്‍ നിന്ന് ചുമരിലെ ഒരു പലകത്തട്ടിലേക്ക് ചെറുതായിക്കൊണ്ടിരുന്നു. അടുത്ത തലമുറയുടെ കാലം വരുന്നതോടെ, ചുമരിലെ പലകത്തട്ടും കാണില്ലെന്നത് ഉറപ്പാണ്‌. ഒരു പ്രാര്‍ത്ഥനാ മുറിയെന്ന ശൂന്യസ്ഥലത്തിന്‍റെ ഊര്‍ജ്ജത്തെ പവിത്രീകരണം എന്ന ശാസ്ത്രീയമായ വഴിയിലൂടെ ശക്തമായി പരിവര്‍ത്തനം ചെയ്ത് തത്ഫലമായി നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് കേവലം അടിസ്ഥാനപരമായ രൂപങ്ങളിലേക്കു നാം മാറി. ഇതിന്‍റെ അര്‍ഥം അടുത്ത തലമുറയെ മനസ്സിലാക്കാനും നമുക്ക് സാധിച്ചില്ല. അവര്‍ക്ക് അര്‍ത്ഥശൂന്യമായി തോന്നിയതിനെ അവര്‍ നിഷേധിച്ചു. ഒരു നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാകട്ടെ, നാട്ടിലെ ക്ഷേത്ര പുരോഹിതനോ, പണ്ഡിറ്റ്‌ജി അല്ലെങ്കില്‍ പൂജാരിയോ, ഗുരുവോ അതുമല്ലെങ്കില്‍ നിങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളോ ആയിരുന്നു നിങ്ങള്‍ക്കു വേണ്ടി ചിന്തിച്ചിരുന്നത്. ഈ ചിന്ത നേര്‍വഴിക്കുള്ളതോ അല്ലയോ എന്നത് മറ്റൊരു വിഷയം. എന്തായാലും കുറഞ്ഞ പക്ഷം അവര്‍ അവര്‍ക്കു വേണ്ടി ചിന്തിക്കുന്നുണ്ടല്ലോ.

ഒരു പ്രാര്‍ത്ഥനാ മുറിയെന്ന ശൂന്യസ്ഥലത്തിന്‍റെ ഊര്‍ജ്ജത്തെ പവിത്രീകരണം എന്ന ശാസ്ത്രീയമായ വഴിയിലൂടെ ശക്തമായി പരിവര്‍ത്തനം ചെയ്ത് തത്ഫലമായി നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് കേവലം അടിസ്ഥാനപരമായ രൂപങ്ങളിലേക്കു നാം മാറി. ഇതിന്‍റെ അര്‍ഥം അടുത്ത തലമുറയെ മനസ്സിലാക്കാനും നമുക്ക് സാധിച്ചില്ല. അവര്‍ക്ക് അര്‍ത്ഥശൂന്യമായി തോന്നിയതിനെ അവര്‍ നിഷേധിച്ചു.

തനിക്കു വേണ്ടി ചിന്തിച്ചു തുടങ്ങുമ്പോള്‍ ഒരാള്‍ക്ക് യുക്തിപരമായി ശരിയല്ലാത്തതൊന്നും സ്വീകരിക്കാനാവില്ല. അത് എത്ര വലിയ അധികാരകേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശമാണെങ്കിലും. അധികാരകേന്ദ്രങ്ങളാണ് സത്യം എന്നതില്‍ നിന്ന് സത്യത്തെ അധികാര കേന്ദ്രമാക്കുന്നതിലേക്ക് ലോകം മാറുകയാണ്. ഒരു നല്ല മാറ്റമാണത്. പക്ഷെ ഈ പരിവര്‍ത്തന പ്രക്രിയക്ക് ഇടയില്‍ ഒരു പാഴ്സ്ഥലമുണ്ട്. അതു നമ്മുടെ വീടുകളില്‍ പോലും പ്രതിഫലിക്കാറുണ്ട്. നമ്മുടെ പൈതൃകത്തെ, ചരിത്രത്തെ, സംസ്കാരത്തെ ഒരുപാടു കഥകള്‍ പറയാനുള്ള ചെറിയ ചെറിയ കാര്യങ്ങളെ ഒക്കെ ആര്‍ക്കും ശരിയാംവണ്ണം വിശദീകരിക്കാന്‍ സാധിക്കുന്നില്ല. അവയെല്ലാം ഈ പാഴിടത്തില്‍ കൊണ്ടു തള്ളപ്പെടുകയാണ്. കാരണം അവയ്ക്കൊന്നും യുക്തിപരമായ ഒരു ന്യായീകരണം കണ്ടെത്താന്‍ പുതിയ തലമുറയ്ക്ക് സാധിക്കുന്നില്ല. ഇതാണ് മനുഷ്യന്‍റെ ബുദ്ധിയുടെ സ്വഭാവം – എല്ലാത്തിനേയും അതു കീറി പരിശോധിക്കുന്നു. ഒരു കാര്യത്തെ അറിയാന്‍ കീറി പരിശോധിക്കുകയല്ല ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ മനുഷ്യബുദ്ധി നിരന്തരമായി ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ്. ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും ഒരു യുക്തി ഉണ്ടായെന്നു വരില്ല. എന്നാലും അവയൊക്കെ ഒരുപാടു ജീവിതയുക്തി നല്‍കുന്നവയാണ്. ആളുകള്‍, വസ്തുക്കള്‍, നമ്മുടെ വീടിന്‍റെ ഭാഗമായുള്ള മറ്റു വിഷയങ്ങള്‍ ഇവയൊന്നും തന്നെ ചിലപ്പോള്‍ നമുക്ക് യുക്തിപരമായൊരു ഉത്തരമായി മാറാറില്ല – എന്നാലും അതൊക്കെയാണ്‌ നമ്മുടെ ലോകം.

ആ നിലയ്ക്ക് ഓരോ വീടും ഒരു കോഴിയാകണം, മുട്ടയ്ക്ക് മേല്‍ അടയിരിക്കുന്ന കോഴി – മനുഷ്യന് മനസ്സിലാക്കാനാവുന്ന ഒരേയൊരു ഭവനം തനിക്കുള്ളിലാണെന്ന തിരിച്ചറിവിന്‍റെ മേല്‍ അടയിരിക്കുന്ന കോഴിയാകണം വീടുകള്‍. ആത്യന്തിക ഭവനം അവനവന്‍റെ ഉള്ളില്‍ തന്നെയാണ്. ഇത് ഈ ജീവിതകാലയളവില്‍ മനസ്സിലായില്ലെങ്കില്‍ പിന്നെ എളുപ്പം മനസ്സിലാകുന്ന ഒരേ ഒരു വീട് ചുടലക്കാട് മാത്രമാണ്! യുക്തിപരമായി ശരിയല്ലാത്തതൊന്നും നിലനില്‍ക്കേണ്ടതില്ലെന്ന നിലപാടും ഒരു യുക്തിയല്ല. ഒരു വീട് നിരന്തരം നമ്മില്‍ സംസ്കരിച്ചെടുക്കുന്നത് ഈ തിരിച്ചറിവാണ്. ഒരാള്‍ക്ക് ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക്‌ പിടിക്കില്ല. എങ്കിലും ഒരേ കൂരക്കു കീഴില്‍ കഴിയുമ്പോള്‍ എല്ലാവരും പരസ്പരം ഒത്തു തീര്‍പ്പിലെത്തുന്നു. താല്‍പര്യമില്ലാത്തതിനെ ഇഷ്ടപ്പെടാന്‍ ആരും ശ്രമിക്കേണ്ടതില്ല. നമുക്ക് ഇഷ്ടമില്ലാത്തതിനൊപ്പം ജീവിക്കാന്‍ ശീലിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം. ഒരു വീട് നമ്മെ അത്തരം ഒരു ഇടത്ത് കൊണ്ടെത്തിക്കുന്നു. മറ്റുള്ളവരും സാഹചര്യങ്ങളും നൂറു ശതമാനം നമ്മുടെ ചിന്തയോട് അനുകൂലിക്കണമെന്ന് ശഠിച്ചാല്‍, ഒപ്പമുള്ളവരെല്ലാം എന്നേ സ്ഥലം കാലിയാക്കിയിരിക്കും.

പരമാവധി വീടുകളെ പവിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. നാലു ചുമരുകളോ, അലങ്കാരഭംഗിയോ, സുഗന്ധമോ, സംഗീതധ്വനികളോ, രുചികളോ അല്ല ഒരു വീടിനെ വീടാക്കുന്നത് എന്ന തിരിച്ചറിവുണ്ടാകാനുള്ള ഊര്‍ജ്ജം സൃഷ്ടിക്കുകയാണ് ഞങ്ങള്‍. ഒരു വീടെന്നത്‌ ആത്യന്തികമായി മനുഷ്യനെ അവന്‍റെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഇടമാണ്. ശ്വാശ്വതമായ ഒരേയൊരു ഭവനം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്നു പഠിപ്പിക്കുന്ന ഇടം. ആ ഭവനമാകട്ടെ നിങ്ങളുടെയോ എന്‍റെയോ മാത്രം അവകാശമല്ല. സ്വന്തം ഉള്ളിലേക്ക് തിരിയുന്നതോടെ നിങ്ങള്‍ ഈ ജനസമൂഹത്തില്‍ സ്വാഭാവികമായി തന്നെ ഉള്‍ച്ചേര്‍ന്നു കഴിഞ്ഞു. മനസ്സും ശരീരവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് ‘ഞാന്‍’ ‘നീ’ എന്ന അതിരുകള്‍ രൂപം കൊള്ളുന്നത്‌. തനിക്കുള്ളിലേക്ക് നോക്കിത്തുടങ്ങുമ്പോള്‍ എല്ലാത്തിനോടുമുള്ള ഒരു ഉള്‍ച്ചേരലിന്‍റെ ബോധം നമ്മില്‍ ഉണരുകയായി. ആ ഉള്‍ച്ചേരലിനെയാണ് ഒരു വീട് അതില്‍ പാര്‍ക്കുന്നവരില്‍ പോഷിപ്പിച്ചെടുക്കേണ്ടത്. ഒരു കെട്ടിടത്തിന്‍റെ ആകൃതിയല്ല, അതില്‍ പാര്‍ക്കുന്ന മനുഷ്യരുടെ ഉള്‍ചേര്‍ച്ചയാണ് ഒരു വീടിനെ വീടാക്കുന്നത്.