സദ്ഗുരു: ഇബ്രാഹിം മഹാനായ ഒരു സൂഫി സന്ന്യാസിയായിരുന്നു. ഒരു കാലത്ത് അദ്ദേഹം ഒരു രാജാവായിരുന്നു. ഒരിയ്ക്കല്‍ ഒരു കൂട്ടം ഒട്ടകങ്ങളുമായി അദ്ദേഹം മക്കയിലേയ്ക്കു സഞ്ചരിയ്ക്കുകയായിരുന്നു. അകമ്പടിയായി ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. മരുഭൂമിയിലെ ഒരു കൂടാരത്തില്‍ വച്ചു സാദ്ധ്യമാകുന്നതിന്‍റെ പരമാവധി അളവില്‍, ഏറ്റവും ആഡംബരപൂര്‍ണ്ണമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. അദ്ദേഹത്തിന് സ്വര്‍ണ്ണം കൊണ്ടുള്ള കെട്ടുകുറ്റികളിലുറപ്പിച്ച ഏറ്റവും ആഡംബരം നിറഞ്ഞ കൂടാരങ്ങളുണ്ടായിരുന്നു. സ്വര്‍ണ്ണം പൂശാവുന്ന സാധനങ്ങളെല്ലാം അദ്ദേഹം അപ്രകാരം ചെയ്തിരുന്നു. അദ്ദേഹം ധരിച്ചിരുന്നത് ഏറ്റവും ആഡംബരം നിറഞ്ഞ വസ്ത്രങ്ങളായിരുന്നു.  

അലഞ്ഞു തിരിയുന്ന മറ്റൊരു സൂഫി, ഉപവാസവും വ്രതങ്ങളുമനുഷ്ഠിയ്ക്കുന്ന ഒരു മുസ്ലീം സന്ന്യാസി, ആ വഴി കടന്നു പോകാനിടയായി. അവിടത്തെ എല്ലാ ആഡംബരങ്ങളും കണ്ട അദ്ദേഹം,''ഇത് ആദ്ധ്യാത്മികനായ ഒരു വ്യക്തിയാകാനിടയില്ലെ''ന്നു ചിന്തിച്ചു. ഇബ്രാഹിമിനെ കാണുന്നതിനുള്ള അവസരമുണ്ടായപ്പോള്‍ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തി;''നിങ്ങള്‍ എന്തു തരം സൂഫിയാണ്? നിങ്ങളിപ്പോഴും നിങ്ങളുടെ ഭൗതികസമ്പത്തിനെ മുറുകെപ്പിടിച്ചു കൊണ്ടിരിയ്ക്കുകയാണ്, നിങ്ങളുടെ സ്വര്‍ണ്ണക്കുറ്റികളെ!'' ഇബ്രാഹിം വെറുതെ തലയാട്ടുകയും, അല്പനേരം അദ്ദേഹത്തോടു വിശ്രമിയ്ക്കാന്‍ പറയുകയും ചെയ്തു.

Sufi saint, Ibrahim

 

പിന്നീട്, രാത്രി വീണ്ടും കണ്ടു മുട്ടിയപ്പോള്‍ ഇബ്രാഹിം പറഞ്ഞു;''നാളെ അതിപ്രഭാതത്തില്‍ നമുക്ക് മക്കയിലേയ്ക്കു നടക്കാം, നമുക്കു രണ്ടു പേര്‍ക്കും മാത്രം.'' ആ മനുഷ്യന്‍ പറഞ്ഞു,''ശരി, ഞാന്‍ അങ്ങോട്ടാണു പോകുന്നത്.''

അവര്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കുകയും ഒരുമിച്ച് അവിടെ നിന്നു പുറപ്പെടുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ മരുഭൂമിയിലൂടെ നടന്നു കഴിഞ്ഞപ്പോള്‍, തന്‍റെ ഭിക്ഷാപാത്രം ഉറക്കറയില്‍ മറന്നു വച്ചതായി ആ മനുഷ്യന്‍ ഓര്‍മ്മിച്ചു. അദ്ദേഹം ഇബ്രാഹിമിനോടു പറഞ്ഞു;''ഞാനെന്‍റെ ഭിക്ഷാപാത്രം മറന്നിരിയ്ക്കുന്നു. തിരിച്ചു ചെന്ന് അതെടുക്കട്ടെ.''അദ്ദേഹം തിരിഞ്ഞു നടക്കാന്‍ തുടങ്ങി.

ഇബ്രാഹിം ആ മനുഷ്യന്‍റെ നേര്‍ക്ക് നോക്കിയിട്ടു പറഞ്ഞു;''ഞാന്‍ എല്ലാ ഭൗതികസമ്പത്തും ഒട്ടകങ്ങളും കൂടാരം കെട്ടുന്നതിനുള്ള സ്വര്‍ണ്ണക്കുറ്റികളും മറ്റെല്ലാം തന്നെയും വിട്ടു പോന്നിരിയ്ക്കുകയാണ്. മാത്രമല്ല, തിരിഞ്ഞു നോക്കാതെയാണു ഞാന്‍ നടക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു ഭിക്ഷാപാത്രത്തിനു വേണ്ടി തിരികെ പോകാനാഗ്രഹിയ്ക്കുന്നു. ആ സ്വര്‍ണ്ണക്കുറ്റികള്‍ തുളച്ചിറങ്ങിയിരിയ്ക്കുന്നത് കേവലം മണലില്‍ മാത്രമാണ്, എന്‍റെ ഹൃദയത്തിലല്ല എന്നു നിങ്ങളറിയണമെന്നു ഞാനാഗ്രഹിയ്ക്കുന്നു. അവ ഉരുക്കോ സ്വര്‍ണ്ണമോ ആകട്ടെ, എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല. അതു കൊണ്ട് ഞാനവ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിയ്ക്കുന്നു. പക്ഷേ നിങ്ങളോ? നിങ്ങള്‍ക്ക് സ്വന്തം ഭിക്ഷാപാത്രമുപേക്ഷിച്ച് നടന്നകലാന്‍ കഴിയുന്നില്ല. നിങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത് വിശുദ്ധമായതിലും വച്ച് വിശുദ്ധമായതെന്നു കരുതപ്പെടുന്ന മക്കയിലേയ്ക്കാണ്. എന്നാല്‍, ഒരു ഭിക്ഷാപാത്രത്തെ പ്രതി നിങ്ങള്‍ തിരിഞ്ഞു നടക്കുന്നു. ഞാനാകട്ടെ ഒരു ഭിക്ഷാപാത്രം പോലും കൊണ്ടു നടക്കുന്നില്ല.''അതിനു ശേഷം ഇബ്രാഹിം നടന്നകന്നു.

നിങ്ങള്‍ക്ക് എന്തുണ്ട്/എന്തില്ല, നിങ്ങള്‍ എന്താഹാരം കഴിയ്ക്കുന്നു, ഏതു വസ്ത്രം ധരിയ്ക്കുന്നു, എതു വിധത്തില്‍ ജീവിയ്ക്കുന്നു എന്നതൊന്നും തന്നെ നിങ്ങളുടെയുള്ളില്‍ നിങ്ങളെന്താണെന്നതിനെ നിശ്ചയിയ്ക്കാന്‍ പാടുള്ളതല്ല. ബാഹ്യമായി, താനാഗ്രഹിയ്ക്കുന്ന ഏതു വിധത്തിലും നിങ്ങള്‍ക്കു ജീവിയ്ക്കാവുന്നതാണ്. തന്‍റെയുള്ളില്‍ ഏതു വിധത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ പാലിയ്ക്കുന്നുവെന്നതാണു കൂടുതല്‍ പ്രധാനം. അല്ലെങ്കിലൊരു പക്ഷേ, നിങ്ങള്‍ എല്ലാം വാരിക്കൂട്ടുകയും, എന്നിട്ടും ഒന്നുമില്ലാത്തവനായിരിയ്ക്കുകയും ചെയ്യുന്നു.

ഗുഹാമനുഷ്യന്‍റെ കാലം മുതല്‍ക്കു തന്നെ ആളുകള്‍ സാധനങ്ങള്‍ ശേഖരിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഒരു കൂട്ടിയായിരുന്നപ്പോള്‍ നിങ്ങള്‍ തിളക്കമുള്ള കല്ലിന്‍ കഷണങ്ങള്‍ ശേഖരിച്ചിരുന്നു. അതില്‍പ്പിന്നീട് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കല്ലുകള്‍ക്ക് ഇപ്പോള്‍ വില കൂടിയിരിയ്ക്കുന്നുവെന്ന വ്യത്യാമേയുള്ളു. കുട്ടിക്കാലത്തു നിങ്ങള്‍ക്കവ കടല്‍ത്തീരത്തു നിന്നും പെറുക്കിയെടുക്കാമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്കവ വലിയ വില കൊടുത്തു വാങ്ങേണ്ടി വരും. എന്നാല്‍, ഒന്നും തന്നെ മാറിയിട്ടില്ല. നിങ്ങള്‍ ഇപ്പോഴും വാരിക്കൂട്ടാനാഗ്രഹിയ്ക്കുന്നു.

ജീവന്‍ നിങ്ങള്‍ ശേഖരിക്കുന്ന കാര്യങ്ങളല്ല.

നിങ്ങള്‍ വാരിക്കൂട്ടുന്നതെല്ലാം - ബന്ധങ്ങളും കൂടുംബവും സ്ഥലവും കെട്ടിടങ്ങളും വിജ്ഞാനവും ആശയങ്ങളും മറ്റെല്ലാം തന്നെയും - ജീവന് അലങ്കാരമേറ്റുന്നതിനുള്ള സാധനങ്ങളാണ്. ആളുകള്‍ ഏറെ സാധനങ്ങള്‍ ശേഖരിയ്ക്കുന്നതിനെത്തുടര്‍ന്ന് അവ അവരെ കുടുക്കിലാക്കുകയും ബന്ധിയ്ക്കുകയും അവര്‍ അവയുമായി താദാത്മ്യത്തിലാകുകയും ചെയ്യുന്നതിന്‍റെ ഫലമായി അവര്‍ തങ്ങളായിരിയ്ക്കുന്ന ജീവചൈതന്യത്തെ ഒരിയ്ക്കലും അനുഭവിച്ചറിയുന്നില്ല.

ജീവിതമിരിയ്ക്കുന്നത് നിങ്ങള്‍ ശേഖരിയ്ക്കുന്ന സാധനങ്ങളിലല്ല. വാരിക്കൂട്ടുന്നതിലൂടെ നിങ്ങള്‍ പൂര്‍ണ്ണനാകാന്‍ ശ്രമിയ്ക്കുകയാണ്. സാധനങ്ങള്‍ ആര്‍ജ്ജിയ്ക്കുന്നതിലൂടെ നിങ്ങള്‍ സാഫല്യം നേടാന്‍ ശ്രമിയ്ക്കുന്നു. ഏതെങ്കിലും വിധേന, സ്വന്തം ജീവിതം ശൂന്യമലമല്ലെന്നുറപ്പാക്കുന്നതിനു നിങ്ങള്‍ ശ്രമിയ്ക്കുന്നു. എന്നാല്‍, ജീവിതത്തിലെ എല്ലാ മനോഹരമായ കാര്യങ്ങളും നിങ്ങള്‍ക്കു സംഭവിച്ചിട്ടുള്ളത് ശൂന്യതയുടെ വേളയില്‍ മാത്രമാണ്. ശൂന്യതയുടെ നിമിഷങ്ങളില്‍ മാത്രമാണു നിങ്ങള്‍ സ്‌നേഹവും ആനന്ദവും ശാന്തിയും അറിഞ്ഞിട്ടുള്ളത്. എന്നാല്‍ യുക്തിപരമായും മനസ്സു കൊണ്ടും നിങ്ങള്‍ ചിന്തിയ്ക്കുന്നത് താന്‍ ആഗ്രഹിയ്ക്കാത്ത ഒരു കാര്യമാണു ശൂന്യതയെന്നാണ്.

ഭൂരിഭാഗം സമയങ്ങളിലും എന്‍റെ മനസ്സില്‍ ഒരൊറ്റ ചിന്ത പോലുമുണ്ടാകാറില്ല. ഞാന്‍ ശൂന്യനാണ്. ഞാന്‍ ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ക്കാവശ്യമായ കാര്യങ്ങളൊഴികെ വിരളമായേ ഞാന്‍ സംസാരിയ്ക്കാറുള്ളു. എന്‍റെ മനസ്സ് അത്രയേറെ ശൂന്യമായതിനാല്‍ അല്പം ശ്രമം നടത്തിയാല്‍ മാത്രമേ ചിന്തയും സംസാരവും സംഭവിയ്ക്കൂ. ഞാന്‍ വെറുതെ ഇരിയ്ക്കുകയാണെങ്കില്‍, എനിയ്ക്കു സംസാരിയ്ക്കുന്നതിന് ചിന്തകളോ വാക്കുകളോ ഉണ്ടായിരിയ്ക്കുകയില്ല. ഞാന്‍ പൂര്‍ണ്ണമായും ശൂന്യനാണ്.

നിങ്ങള്‍ നിശ്ശേഷം ശൂന്യനാണെങ്കില്‍, മുഴുവന്‍ അസ്തിത്വവും നിങ്ങളില്‍ കൊള്ളുന്നതായിരിയ്ക്കും. നിങ്ങളുടെയുള്ളില്‍ നിറയെ ആശയങ്ങളാണെങ്കില്‍, അവിടവിടയൊക്കെ നിങ്ങളുടെ ആശയങ്ങള്‍ അസ്തിത്വവുമായി പൊരുത്തപ്പെട്ടേയ്ക്കാം. എന്നാല്‍, തന്‍റേതെന്നു പറയാവുന്ന ഒന്നും തന്നെ നിങ്ങളിലില്ലെങ്കില്‍, നിങ്ങള്‍ കേവലമൊരു ശൂന്യമായ ഇടം മാത്രമാണെങ്കില്‍, അപ്പോള്‍, മുഴുവന്‍ അസ്തിത്വവും പൂര്‍ണ്ണമായും നിങ്ങളില്‍ കൊള്ളുന്നതായിരിയ്ക്കും. നിങ്ങള്‍ നിശ്ശേഷം, പൂര്‍ണ്ണമായും ശൂന്യനായിത്തീരുകയാണെങ്കില്‍, ശേഖരിയ്ക്കുന്നതിനു വേണ്ടിയുള്ള ശേഖരിയ്ക്കല്‍ ഉണ്ടാകുകയില്ല.നിങ്ങളുടെ പക്കല്‍ എന്തുണ്ടോ, അതു നിങ്ങള്‍ ആഴത്തിലാസ്വദിയ്ക്കുന്നു. അതവിടെയില്ലെങ്കില്‍ നിങ്ങളതിന്‍റെ അഭാവമാസ്വദിയ്ക്കുന്നു.