सद्गुरु

യുക്തിപരമായ ചിന്തകൂടാതെ ഈ ഗ്രഹത്തില്‍ അതിജീവനം സാധ്യമല്ല. അതേസമയം വളരെക്കൂടുതല്‍ യുക്തിചിന്ത ചെയ്താലും അതിജീവിക്കുവാന്‍ സാധ്യമല്ല.

നാളെ രാവിലെ നിങ്ങള്‍ ഉണര്‍ന്നെണീറ്റു എന്നു വിചാരിക്കുക. അപ്പോള്‍ മുതല്‍ നൂറുശതമാനം യുക്തിചിന്ത ചെയ്യുന്നുവെന്നിരിക്കട്ടെ. സൂര്യോദയത്തെക്കുറിച്ചും ആകാശത്തിലെ പക്ഷികളെക്കുറിച്ചും നിങ്ങളുടെ കുഞ്ഞിന്‍റെ മുഖത്തെക്കുറിച്ചും മുറ്റത്തെ ചെടികളില്‍ വിടരുന്ന പൂക്കളെക്കുറിച്ചുമൊന്നും ചിന്തിക്കേണ്ടതില്ല.

യുക്തിപരമായി മാത്രം ചിന്തിക്കുക. നിങ്ങള്‍ക്ക് എഴുന്നേല്‍ക്കണം, കക്കൂസില്‍ പോകണം, പല്ലുതേയ്ക്കണം, ഭക്ഷണം കഴിക്കണം, ജോലിചെയ്യണം, ഉറങ്ങണം. ഇനി പിറ്റേന്നു രാവിലെയും നിങ്ങള്‍ അതേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നു. അടുത്ത മുപ്പതോ നാല്പതോ അമ്പതോ അറുപതോ വര്‍ഷങ്ങള്‍ നിങ്ങള്‍ അതേകാര്യങ്ങള്‍തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. നൂറുശതമാനം യുക്തിപരമായി ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ജീവിച്ചിരിക്കേണ്ട ഒരു കാര്യവുമില്ല.

കടുത്ത യുക്തിചിന്തയുടെ നിമിഷങ്ങള്‍ ആത്മഹത്യയുടേതാണ്. അതായത് നൂറുശതമാനം യുക്തിപരമായി ചിന്തിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തിന് ഒരു സാധ്യതയുമില്ല.

ന്യൂയോര്‍ക്ക് പട്ടണത്തില്‍ ഒരുദിവസം ഒരു മനുഷ്യന്‍ സ്വന്തം വീട്ടിലേക്കു നടക്കുകയായിരുന്നു. ഓഫീസില്‍ നിന്നിറങ്ങാന്‍ അയാള്‍ വളരെ താമസിച്ചു. പെട്ടെന്ന് അയാളുടെയുള്ളില്‍ പ്രേമചിന്ത ഉദിച്ചു. അയാള്‍ അടുത്തുള്ള പൂക്കടയിലേക്കു പോയി. ചുവന്ന ഒരു വലിയ റോസാപ്പൂക്കുല വാങ്ങി. വീട്ടില്‍പ്പോയി കതകില്‍ മുട്ടി. ഭാര്യ വന്ന് കതകുതുറന്നു. അവള്‍ അയാളെ ഒന്നു നോക്കിയതേയുള്ളൂ. ഉടന്‍ ആക്രോശിക്കുവാന്‍ തുടങ്ങി. ഇന്ന് എന്തൊരു നശിച്ച ദിവസമാണ്. ബാത്ത്റൂമിലെ പൈപ്പ് പൊട്ടിയൊഴുകുകയായിരുന്നു. മുറികളിലെല്ലാം വെള്ളം നിറഞ്ഞു. ആഹാരസമയത്ത് കുട്ടികള്‍ തമ്മില്‍ തല്ലി. എനിക്ക് ഈ വീടു മുഴുവന്‍ വൃത്തിയാക്കേണ്ടിവന്നു. പട്ടിയാണെങ്കില്‍ രോഗം പിടിച്ചു കിടക്കുന്നു. എന്‍റെ അമ്മയ്ക്കു തീരെ സുഖമില്ല. നിങ്ങളാണെങ്കിലോ മദ്യപിച്ചുകൊണ്ട് വീട്ടില്‍ കയറിവന്നിരിക്കുന്നു.

കടുത്ത യുക്തിചിന്തയുടെ നിമിഷങ്ങള്‍ ആത്മഹത്യയുടേതാണ്. അതായത് നൂറുശതമാനം യുക്തിപരമായി ചിന്തിച്ചാല്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തിന് ഒരു സാധ്യതയുമില്ല. നിങ്ങളുടെ യുക്തിചിന്ത ഏതു പരിധിവരെ പോകണമെന്ന് (അത് എങ്ങോട്ടൊക്കെ പോകരുതെന്നും) അറിയാമെങ്കിലേ ജീവിതത്തിന്‍റെ സൗന്ദര്യം നിങ്ങള്‍ക്കു മനസ്സിലാകുകയുള്ളൂ.