सद्गुरु

ഹിന്ദു ജീവിതശൈലിയില്‍ ബിംബാരാധനയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറഞ്ഞ് കളിയാക്കാറുണ്ട്. വിഗ്രഹത്തില്‍ ഈശ്വരനുണ്ടോ? അതില്‍ ഇശ്വരനെ ആവാഹിച്ചിട്ടുണ്ടോ?

സദ്‌ഗുരു : വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മ്മാണം നടത്തുന്ന ഒരു സ്ഥലമാണ്‌ ഭാരതം. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറഞ്ഞപലപിക്കാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്‌ത്രീയമായി സൃഷ്‌ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതുതന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണ്ണമായ ബോധ്യം ആളുകള്‍ക്കുണ്ട്‌. ആധുനികശാസ്‌ത്രത്തിന്റെ ചുവടുപിടിച്ചുനോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്‍റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്. ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം. “ദൈവം” എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നതു നിങ്ങളുടെ തന്നെ ശരീരത്തെയാണ്‌. നിങ്ങള്‍ എന്ന സത്തയെ അല്ലെങ്കില്‍ അസ്‌തിത്വത്തെയല്ല. നാം നമ്മുടെതന്നെ അവയവവ്യവസ്ഥകളെ ഒരു പ്രത്യേകതരത്തില്‍ വീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഈ ഭൌതികശരീരത്തെത്തന്നെ ഒരു ദൈവമാക്കി മാറ്റാം.

സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. 

പൌര്‍ണമിക്കും അമാവാസിക്കും ഇടയ്ക്കുള്ള പതിനാലു രാത്രികളില്‍ ഓരോന്നും വ്യത്യസ്‌തമാണ്‌. ഇന്നു നമ്മള്‍ വൈദ്യുതിയുടെ പ്രകാശത്തില്‍ ജീവിക്കുന്നതുകൊണ്ട് വ്യത്യാസം അറിയുന്നില്ല. നിങ്ങള്‍ വൈദ്യുതിയില്ലാത്ത ഒരു കൃഷിസ്ഥലത്തോ വനത്തിലോ ആണ്‌ താമസിച്ചിരുന്നതെങ്കില്‍ ഓരോ രാത്രിയും വ്യത്യസ്ഥമായി കണ്ടിരുന്നേനെ. കാരണം ചന്ദ്രനുദിക്കുന്നത്‌ പലസമയങ്ങളില്‍, പല രൂപത്തിലും, ആകൃതിയിലുമാണ്‌. എന്നാല്‍ അതെല്ലാം ഒരേ ചന്ദ്രന്‍ തന്നെ, ചന്ദ്രനു പലേ സമയത്തും പലേ പ്രഭാവങ്ങളാണ്‌. ക്രമീകരണത്തിലെ ഒരു ചെറിയമാറ്റം, എന്തു വലിയ വ്യത്യാസമാണ്‌ വരുത്തുന്നതെന്നു നോക്കൂ. അതുപോലെ ശരീരത്തിലെ ഊര്‍ജവ്യവസ്ഥയില്‍ ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാല്‍, വെറും ഒരു മാംസപിണ്ഡമായ ഈ ശരീരത്തെ ഒരു ദൈവീകരൂപമായിമാറ്റാം. യോഗയുടെ മുഴുവന്‍ സിദ്ധാന്തവും ഇതിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്‌. നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും, പരിശീലിക്കുകയും ചെയ്‌താല്‍, ഈ ശരീരം സ്വയപരിപാലനത്തിനും സന്താനോല്‌പാദനത്തിനും വേണ്ടിമാത്രമുള്ള ഒന്നല്ല എന്നുള്ളതും, അതിനു പൂര്‍ണ്ണമായും മഹത്തായ എന്തോ ഒന്നായി മാറാനുള്ള കഴിവുണ്ട് എന്നുള്ളതും ക്രമേണ നിങ്ങള്‍ക്കു മനസ്സിലാകും. അത്‌ വെറുമൊരു ഭൌതികരൂപം മാത്രമല്ല. ഭൌതികമാണെങ്കിലും, ജീവശാസ്‌ത്രപരമാണെങ്കിലും അത്‌ ഭൌതികതയിലൊതുങ്ങി നില്‌ക്കണമെന്നില്ല. അതിനു പൂര്‍ണമായും മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കാനും കൃത്യനിര്‍വഹണം നടത്താനും കഴിയും. ഈ പശ്ചാത്തലത്തിലാണ്‌ പല യോഗികളും അവരുടെ ശരീരത്തെ ഒരു പ്രത്യേകതരത്തിലാക്കിത്തീര്‍ത്തിട്ട് ആളുകളെ അതിനെ ആരാധിക്കാനനുവദിച്ചിരുന്നത്‌. അവര്‍ ആ ശരീരത്തിലുണ്ടാവില്ല. പക്ഷെ ആളുകള്‍ ആ ശരീരത്തെ ആരാധിക്കും. കാരണം, അതൊരു ദൈവീക അസ്‌തിത്വമായി മാറിയിരിക്കും. അതു പൂര്‍ണമായും പുനഃക്രമീകരിച്ച ഊര്‍ജമാണ്.

ഹിന്ദു എന്നത്‌ ഒരു ഭൌതികമായ തിരിച്ചറിവാണ്‌, മതപരമായതല്ല. ഹിന്ദു ജീവിതശൈലിയില്‍ മനുഷ്യന്‌ ജീവിതത്തില്‍ ഏറ്റവും പ്രശസ്തി അര്‍ഹിക്കുന്നത്, ജീവിതത്തില്‍ നിന്നുള്ള മുക്തിയാണ്‌. ഞാന്‍ വ്യക്തമാക്കാനാഗ്രഹിക്കുന്ന അടിസ്ഥാനപരമായ ഒരു കാര്യമെന്താണെന്നാല്‍ ഹിന്ദുവിന്റെ കൂടെ ഒരു ഇസം ഇല്ല. കാരണം അത്‌ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ ഒരു തിരിച്ചറിവാണ്‌. ഭൂമിയില്‍ ജനിച്ച ഓരോരുത്തരും ഒരു ഹിന്ദുവാണ്‌. ഹിന്ദു ജീവിതരീതിയിലേത്‌ എന്നു പറയാവുന്ന ഒരു പ്രത്യേക വിശ്വാസപ്രമാണമോ, ദൈവമോ, തത്വസംഹിതയോ ഒന്നുമില്ല. ഈ സംസ്‌കാരത്തില്‍ നിങ്ങള്‍ക്ക് ഒരു ദേവനെ ആരാധിച്ചുകൊണ്ടു ഹിന്ദുവാകാം, ദേവിയെ ആരാധിച്ചുകൊണ്ടു ഹിന്ദുവാകാം, പശുവിനെയോ മരത്തെയോ ആരാധിക്കാം, അതുമല്ലെങ്കിലൊന്നിനെയും ആരാധിക്കാതെയും ഹിന്ദുവാകാം. ഹിന്ദു എന്നത്‌ മതപരമായ ഒരു വ്യക്തിത്വമല്ല, സാംസ്‌കാരികമായ തിരിച്ചറിവാണ്‌. ഒരു ഹിന്ദു ജീവിത്തില്‍ ഏറ്റവും വിലകല്പിക്കുന്നത് മോചനത്തിനാണ്‌. `ജീവന്മുക്തിയാണ്‌ അവന്‍റെ ഏക ലക്ഷ്യം.

ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്‌തുകൊണ്ടു നിര്‍മ്മിച്ച്‌ നിര്‍ദ്ദിഷ്‌ട രീതിയില്‍ ചൈതന്യവത്താക്കുന്നതാണ്‌ ബിംബനിര്‍മ്മാണം. ഇതിന്‌ ഒരു സമഗ്രശാസ്‌ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങള്‍ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം. ഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്‌തരീതികളിലാണ്‌ നിര്‍മ്മിക്കുന്നത്‌. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്‌, പൂര്‍ണമായും വ്യത്യസ്‌തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്‌ത്രമാണ്‌ ബിംബനിര്‍മാണം. 

ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്‌ത്രമാണ്‌ ബിംബനിര്‍മാണം.

ക്ഷേത്രം, അത് ദേവസ്ഥാനമായോ പ്രാര്‍ത്ഥനക്കുള്ള ഇടമായോ അല്ല നിര്‍മിച്ചിരുന്നത്‌. എല്ലാവര്‍ക്കും പോയിയിരുന്ന് അവിടെ നിന്നുത്ഭവിക്കുന്ന ചൈതന്യം പ്രയോജനപ്പെടുത്താവുന്ന ഒരു ഊര്‍ജകേന്ദ്രമായാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ വളരെ ഗാഢമായ ഒരു ശാസ്‌ത്രപ്രകാരം പണിതവയാണ്‌, ആരാധനയ്ക്കായി നിര്‍മിച്ചവയല്ല. ക്ഷേത്രം എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നത്‌ പുരാതനക്ഷേത്രങ്ങളെയാണ്‌. ആധുനികക്ഷേത്രങ്ങള്‍ മിക്കതും വ്യാപാരസമുച്ചയങ്ങള്‍ (ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍) പോലെ പണിതവയാണ്‌. ക്ഷേത്രനിര്‍മ്മാണം വളരെ ഗഹനവും നിഗൂഢവുമായ ഒരു ശാസ്‌ത്രമാണ്‌. ക്ഷേത്രത്തിന്റെ അടിസ്ഥാനപരമായ വശങ്ങള്‍ – ബിംബത്തിന്റെ രൂപവും വലിപ്പവും, ബിംബത്തിന്റെ കൈയിലെ മുദ്ര, പരിക്രമം, ഗര്‍ഭഗൃഹം, പ്രതിഷ്‌ഠയ്ക്കുപയോഗിക്കുന്ന മന്ത്രം ഇവ ശരിയായി യോജിപ്പിക്കുമ്പോള്‍ ഒരു ശക്തമായ ഊര്‍ജവ്യവസ്ഥ സൃഷ്‌ടിക്കപ്പെടുന്നു.

നിങ്ങള്‍ ക്ഷേത്രത്തില്‍പോയാല്‍ പ്രാര്‍ത്ഥിക്കണമെന്നും പണംകൊടുത്ത്‌ കാര്യസാധ്യതയ്ക്കായി അപേക്ഷിയ്ക്കണമെന്നും ഭാരതീയ പാരമ്പര്യത്തില്‍ ആരും നിങ്ങളോടു പറഞ്ഞിട്ടില്ല. ഇതൊക്കെ ആളുകള്‍ ഈയിടെ തുടങ്ങിവച്ച കാര്യങ്ങളാണ്‌. ക്ഷേത്രത്തില്‍ പോയാല്‍, കുറച്ചുസമയം ഇരുന്നിട്ടു പോരണമെന്നു മാത്രമേ ആചാരത്തില്‍ പറഞ്ഞിട്ടുള്ളു. പക്ഷേ നിങ്ങള്‍ പൃഷ്‌ടം ഒന്നു മുട്ടിച്ചിട്ടെഴുന്നേറ്റോടും. അതല്ല വേണ്ടത്‌. അവിടെ കുറച്ചുസമയം ചിലവഴിക്കണം. രാവിലെ നിങ്ങള്‍ പുറംലോകത്തിലേക്കിറങ്ങുന്നതിനുമുമ്പ്‌ ആദ്യം ചെയ്യേണ്ടത്‌, ക്ഷേത്രത്തില്‍പോയി കുറച്ചുസമയം വെറുതെയിരിക്കുകയാണ്‌. ലോകത്തിലേക്ക്‌ ഒരു വ്യത്യസ്‌ത കാഴ്‌ചപ്പാടുമായി ഇറങ്ങുന്നതിനുവേണ്ടി അനുകൂല ഊര്‍ജസ്‌പന്ദനങ്ങള്‍ നിങ്ങളിലേക്കു നിറയ്ക്കാനുള്ള മാര്‍ഗമാണിത്‌. ക്ഷേത്രം പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലമായോ, ദൈവത്തിന്റെ സ്ഥലമായോ നിര്‍മ്മിച്ചതല്ല. പ്രാര്‍ത്ഥന നയിക്കാനും ആരെയും അനുവദിച്ചിരുന്നില്ല. എല്ലാവര്‍ക്കും പോയി പ്രയോജനപ്പെടുത്താവുന്ന ഒരു ഊര്‍ജസ്ഥലമായാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു പോന്നിരുന്നത്‌.