सद्गुरु

പ്രായം കൂടുംതോറും മനുഷ്യര്‍ കൂടുതല്‍ അനുഭവസമ്പന്നരാവുകയാണ്. ആ അനുഭവജ്ഞാനം ലോകോപകാരത്തിനായി പ്രയോജനപ്പെടുത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. ആ മരം പട്ടു പോകുന്നതുവരെ, കിളുന്തെലകള്‍ക്ക്‌ ജന്മം കൊടുത്തുകൊണ്ടേയിരിക്കാനുള്ള വിവേചനമുണ്ടാകണം.

സദ്ഗുരു: സാധാരണയായി കണ്ടുവരുന്ന ഒരു സംഗതി – ജീവിതത്തില്‍ ബുദ്ധിയും തന്റേടവും ഉറയ്ക്കുമ്പോഴേക്കും കാലം കുറെ കടന്നുപോയിരിക്കും. ജീവിതത്തില്‍ നിന്നും നല്ല പാഠങ്ങള്‍ പഠിച്ച്‌, വിവേകവും പക്വതയും നേടുന്നതിനുപകരം, പലരും കയ്പേറിയ അനുഭവങ്ങള്‍ ഓര്‍ത്ത്‌, സങ്കടപ്പെടുകയും പരിഭ്രമിക്കുകയുമാണ്‌ പതിവ്. അവരുടെ മനസ്സിലേറ്റ മുറിപ്പാടുകള്‍ ഉണങ്ങാതെ ശേഷിക്കുന്നു. വാസ്‌തവം പറഞ്ഞാല്‍, അനുഭവസമ്പന്നരായ മനുഷ്യര്‍, സ്വാനുഭവങ്ങളില്‍ നിന്നും കൂടുതല്‍ കരുത്തും വിവേകവും നേടിയിരിക്കും. ആ അനുഭവജ്ഞാനം ലോകോപകാരത്തിനായി പ്രയോജനപ്പെടുത്താന്‍ അവര്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. ഉദ്യോഗത്തില്‍നിന്നും വിരമിച്ചുകഴിഞ്ഞാലും പലവിധ സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്‌ അവര്‍ക്ക്‌ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുവാന്‍ സാധിക്കും.

റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം - ചിന്തകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലമാണത്‌. ഒട്ടുമിക്ക ബാധ്യതകളും തീര്‍ന്നിട്ടുണ്ടാകും, മക്കള്‍ടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ഉള്‍പ്പെടെ.”

ഉദ്യോഗത്തില്‍നിന്നും വിരമിക്കുന്നത് ഓരോരോ കാലയളവിലാണ്‌, എന്നാലും അതിന്‌ സാമാന്യമായി ഒരു പ്രായപരിധിയുണ്ട്. ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍, ശരീരത്തിന്‍റെ കാര്യശേഷി സ്വാഭാവികമായും കുറയാന്‍ തുടങ്ങുന്നു. അതിനനുപാതികമായി നിങ്ങളുടെ കാര്യക്ഷമതയിലും കുറവു വരുന്നു. പഴയത് പോലെ പണിയെടുക്കാന്‍ വയ്യ എന്ന സ്ഥിതി. അതിനെ ഗൌനിക്കാതെ, കൂടുതല്‍ അദ്ധ്വാനിക്കാന്‍ മുതിര്‍ന്നാല്‍ ഫലം മറ്റൊന്നാകും. പലരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്‌, “ജോലിയില്‍ നിന്നും പിരിഞ്ഞുപോന്നാല്‍ പിന്നെ എന്താണ്‌ ചെയ്യുക?”

റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം - ചിന്തകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലമാണത്‌. ഒട്ടുമിക്ക ബാധ്യതകളും തീര്‍ന്നിട്ടുണ്ടാകും, മക്കള്‍ടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ഉള്‍പ്പെടെ. ഇനി സാമ്പത്തികവും കുടുംബപരവുമായ ചുമതലകളില്‍നിന്ന്‍ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക്‌ ശ്രദ്ധതിരിയേണ്ടിയിരിക്കുന്നു. നിങ്ങള്‍ സ്വന്തം ശരീരത്തെ ഏറെ ശ്രദ്ധയോടെ പരിപാലിച്ചിട്ടുണ്ടാവാം, എന്നാലും ഒരു പ്രായം കഴിഞ്ഞാല്‍, അത്‌ സ്വാഭാവികമായും ദുര്‍ബലമായിപ്പോകുന്നു. ഇന്നുകാണുന്ന നിങ്ങളായിരിക്കണമെന്നില്ല, നാളെ രാവിലെ നിങ്ങള്‍ ഉറക്കമുണരുമ്പോള്‍. അത്രയും പെട്ടെന്നായിരിക്കും ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌. നിങ്ങളുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാതെയിരിക്കട്ടെ. എന്നാലും അങ്ങനേയും ഒരു സാദ്ധ്യതയുണ്ടെന്ന്‍ ചൂണ്ടിക്കാട്ടുകയാണ്‌. ആയിരകണക്കിനാളുകള്‍ ഈ മാതിരി അനുഭവങ്ങളിലൂടെ ദിവസേനയെന്നോണം കടന്നുപോകുന്നുണ്ട്‌. അവനവന്‌ അങ്ങനെയൊന്നും സംഭവിക്കുകയില്ല എന്ന ചിന്ത വെറും ഭോഷത്തരമല്ലേ? വിവേകബുദ്ധിയോടെ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്‌.

ഈ വൈകിയ അവസരത്തിലെങ്കിലും, ഭൌതീകശരീരത്തിനും അപ്പുറത്തുള്ളതിനെ കൂടുതല്‍ സജീവമാക്കാനുള്ള ശ്രമങ്ങളാരംഭിക്കാം. നിങ്ങളുടെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന ആദ്ധ്യാത്മികതയുടെ നേരെയാണ്‌ ഞാന്‍ വിരല്‍ചൂണ്ടുന്നത്‌. ശാരീരിക ചിന്തയില്‍ മാത്രം മുഴുകി കിടക്കുന്ന ആര്‍ക്കും, വാര്‍ദ്ധക്യം വലിയൊരു ദുരന്തമായിരിക്കും. ഒന്നിനും അര്‍ത്ഥമില്ലാതാകും, സര്‍വതും ഒരു ഭാരമാകും, മനസ്സില്‍ ഭയം മാത്രമേ ബാക്കിയുണ്ടാവുകയുള്ളു. ശരീരം ദുര്‍ബലമാകുന്നു, ഓരോരോ ഭാഗമായി പ്രവര്‍ത്തനരഹിതമാവുന്നു, ദിവസങ്ങള്‍ വേദനകൊണ്ടുള്ള മുക്കലും മൂളലും നിറഞ്ഞതാകുന്നു. എന്നാല്‍ ശരീരത്തിനപ്പുറത്തുള്ള ആ ഒരു ചൈതന്യത്തിന്‍റെ രുചി അറിഞ്ഞവര്‍ക്ക്‌, വാര്‍ദ്ധക്യം ഒരു ശാപമോ ഭാരമോ ആകുന്നില്ല. അവരെ സംബന്ധിച്ചിടച്ചോളം അതൊരനുഗ്രഹം മാത്രം.
വാര്‍ദ്ധക്യ ജീവിതം ധന്യമാക്കാം.

ഒരു പ്രായമൊക്കെ ആയികഴിഞ്ഞാല്‍ ജീവിതത്തിന്‍റെ സാരമായൊരു ഭാഗം ആദ്ധ്യാത്മികവിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകണം. സമയവും ഊര്‍ജ്ജവും മുഴുവനായിത്തന്നെ അതിനായി നീക്കിവെയ്ക്കാന്‍ കഴിഞ്ഞാല്‍, അതിലും നല്ലതായി ജീവിതത്തില്‍ ഒന്നും സംഭവിക്കാനില്ല. അതിന്‌ എല്ലാവര്‍ക്കും ഭാഗ്യം സിദ്ധിച്ചുവെന്നുവരില്ല. അതുകൊണ്ട്‌, ആവുന്ന വിധത്തില്‍ ആ വഴിയിലേക്ക്‌ ശ്രദ്ധ തിരിക്കുകയായിരിക്കും ബുദ്ധി. വാസ്‌തവത്തില്‍ ഈ ജിജ്ഞാസ ആദ്യം മുതലേ ഒരാളില്‍ ഉണ്ടാകേണ്ടതാണ്‌. അല്‍പമൊന്ന്‍ ആലോചിക്കുന്ന ശീലമുള്ളവര്‍ക്ക്‌ മനസ്സിലാക്കാം, നമ്മുടെ ജനനത്തീയതിയോടൊപ്പംതന്നെ കുറിച്ചുവെച്ചിട്ടുള്ളതാണ്‌ നമ്മുടെ മരണത്തീയതിയും എന്ന്‍, നമ്മള്‍ അത്‌ കാണുന്നില്ലെന്നു നടിക്കുന്നു. എന്തൊക്കെയായാലും പ്രായം അമ്പതിനോടടുക്കുന്നതോടെ നമുക്കതിന്‍റെ ഓര്‍മക്കുറിപ്പുകള്‍ കിട്ടിത്തുടങ്ങും. ശരീരത്തിന്‍റെ ശേഷി ദിവസേനയെന്നോണം കുറഞ്ഞുവരുന്നു. ശക്തിയും ക്ഷയിക്കാന്‍ തുടങ്ങുന്നു. ഈ വക സൂചനകള്‍ വേണ്ടത്ര ഗൌനിക്കാതെ, ജീവിതം ഇനിയും ഏറെ നീണ്ടുകിടക്കുന്നു എന്ന്‍ ദിവാസ്വപ്നം കാണുകയാണെങ്കില്‍, അത്‌ തികഞ്ഞ മണ്ടത്തരം തന്നെയല്ലേ?

ഒരു പ്രായമൊക്കെ ആയികഴിഞ്ഞാല്‍ ജീവിതത്തിന്‍റെ സാരമായൊരു ഭാഗം ആദ്ധ്യാത്മികവിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകണം..

മനസ്സ്‌ തെളിവുറ്റതും ഉത്സാഹഭരിതവുമായി വയ്ക്കാന്‍ കഴിഞ്ഞാല്‍, വാര്‍ദ്ധക്യകാലം അത്ര ക്ലേശകരമായിരിക്കയില്ല. മുന്നില്‍ മരണം വന്നു നിന്നു വിളിക്കുമ്പോള്‍, പുഞ്ചിരിയോടെ നിങ്ങള്‍ക്കതിനെ സ്വാഗതം ചെയ്യാന്‍ സാധിക്കും. നഷ്‌ടബോധം കൂടാതെ, ഭയമില്ലാതെ, അങ്കലാപ്പില്ലാതെ മൃത്യുവിനോടൊപ്പം യാത്രയാകാനും കഴിയും. യഥാര്‍ത്ഥത്തില്‍ മരണത്തെക്കുറിച്ച്‌ നഷ്‌ടബോധം തോന്നേണ്ടതില്ല. മരണത്തെക്കുറിച്ചുള്ള ശരിയായ ബോധമില്ലായ്‌മ, അതില്‍നിന്നുളവാകുന്നതാണ്‌ ഭയവും നഷ്‌ടബോധവും. മരണത്തിനുശേഷം എന്ത്, എന്ന സത്യാവസ്ഥ മിക്കവരും മനസ്സിലാക്കിയിട്ടില്ല, നമുക്കറിയാവുന്നതത്രയും ഈ ഭൌതിക ശരീരത്തെകുറിച്ചുമാത്രമാണ്‌. അതിനു കാരണം, ഈ ശരീരത്തിന്‍റെ മാനങ്ങള്‍ക്കപ്പുറം നമ്മുടെ ചിന്തകള്‍ കടന്നുചെന്നിട്ടില്ല എന്നതുകൊണ്ടാണ്‌.

പലരും പലതും നിങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുണ്ടാവും. നിങ്ങള്‍ ശരീരമല്ല, അനശ്വരമായ ആത്മാവാണെന്നൊക്കെ കേട്ടിട്ടുണ്ടാകും, എന്നാല്‍ അതൊന്നും മനസ്സില്‍ വേണ്ടവിധത്തില്‍ പതിഞ്ഞിരിക്കാനിടയില്ല. ശരീരത്തിനതീതമായൊരു തലത്തെകുറിച്ചു ചിന്തിക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ടാണ്‌ മരണത്തെക്കുറിച്ച്‌ ഭയവും നഷ്‌ടബോധവും തോന്നുന്നത്‌. ചിന്തകള്‍ ഇന്ദ്രിയാതീതമായ തലങ്ങളിലേയ്ക്ക്‌ കടന്നുചെന്നിട്ടുണ്ടെങ്കില്‍, ശരീരത്തിന്‍റ നാശം ഒരു തീരാനഷ്‌ടമായി നിങ്ങളെ പേടിപ്പെടുത്തുകയില്ല. ആദ്ധ്യാത്മികമായ ജ്ഞാനം അല്‍പമെങ്കിലും നേടാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക്‌, മൃത്യു എന്നത്‌ ഭയാനകമായ ഒരു പ്രതിഭാസമാവുകയില്ല. ജനനവും മരണവും, അവരെ സംബന്ധിച്ചിടത്തോളം സാരമായ സംഗതികളുമല്ല.