सद्गुरु

എത്ര അടുപ്പമുള്ളവരായാലും ഒരു അതിര്‍ത്തി രേഖ നാം വരച്ചുവച്ചിട്ടുണ്ട്. രണ്ടു പേരില്‍ ഒരാള്‍ ആ രേഖ മുറിച്ചു കടന്നാലും മറ്റേയാള്‍ യുദ്ധസന്നാഹം മുഴക്കും.

ഈ പ്രപഞ്ചത്തില്‍ മറ്റുള്ളവരുമായി നിങ്ങളുടെ ബന്ധം എങ്ങനെ രൂപീകരിക്കപ്പെടുന്നു എന്നത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ ഒന്നാണ്. ഇവിടെ നിങ്ങള്‍ പല മുഖങ്ങളെ നേരിടേണ്ടിവരും. ഒരു ചെറിയ മുറിയില്‍ നിങ്ങളോടൊപ്പം ഒരാള്‍ മാത്രം ഉണ്ടായിരുന്നാല്‍ പ്രശ്നങ്ങളെ പരിഹരിക്കുക എളുപ്പമായിരിക്കും. പക്ഷേ നിങ്ങളുടെ ജോലിയില്‍ ആയിരംപേരെ നിയന്ത്രിക്കേണ്ടി വന്നാല്‍ പല വിചിത്രാനുഭവങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

നിങ്ങള്‍ പ്രധാനപ്പെട്ട ആളാണെന്നിരിക്കിലും എല്ലാവരും നിങ്ങളെ മനസ്സിലാക്കണം എന്നു പ്രതീക്ഷിക്കുകയാണെങ്കില്‍ അത് അസ്ഥാനത്താകും. മറ്റുള്ളവര്‍ നിങ്ങളെ മനസ്സിലാക്കാത്തതിനാല്‍ ഇതു സംഭവിക്കുകയില്ല, അവരെ നിങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ വളരെ അടുത്ത ബന്ധുക്കളില്‍ നിന്നുപോലും ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്കു നിരാശപ്പെടേണ്ടി വന്നിരിക്കും.

ബന്ധുവോ, സഹപ്രവര്‍ത്തകനോ, സ്നേഹിതനോ, അന്യദേശക്കാരനോ, ഈ ഭൂമിയില്‍ ജനിച്ച ആരായിരുന്നാലും അവരില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ ഗുണങ്ങള്‍ ഇടകലര്‍ന്നിരിക്കും

ഒരിക്കല്‍ മാസങ്ങളോളം കോമയില്‍ കിടന്ന ഭര്‍ത്താവിനെ ഭാര്യ അരികിലിരുന്ന് വളരെ ശ്രദ്ധയോടെ ശുശ്രൂഷിക്കുകയായിരുന്നു. ഭര്‍ത്താവിന് ബോധം വീണ്ടു കിട്ടിയപ്പോള്‍ അയാള്‍ ഭാര്യയെ അരികിലേക്കു വിളിച്ചിട്ടു പറഞ്ഞു, "എന്‍റെ മോശമായ സമയങ്ങളിലൊക്കെ നീ എന്‍റെ അരികില്‍ തന്നെ ഉണ്ടായിരുന്നു. എന്‍റെ ഉദ്യോഗം നഷ്ടപ്പെട്ടപ്പോള്‍ എനിക്ക് ഉത്സാഹം തരുന്ന രീതിയില്‍ നീ സംസാരിച്ചു. ഞാന്‍ സ്വന്തമായി ബിസ്സിനസ്സ് തുടങ്ങി നഷ്ടം സംഭവിച്ചപ്പോള്‍ നീ രാപ്പകല്‍ അദ്ധ്വാനിച്ച് പണം കൊണ്ടുവന്നു. കോടതിക്കേസില്‍ നമ്മുടെ വീട് ജപ്തി ചെയ്തു പോയപ്പോള്‍ ധൈര്യത്തോടു കൂടി നീ ഒരു ചെറിയ വീട്ടിലേക്ക് എന്നോടൊപ്പം താമസിക്കുവാന്‍ വന്നു. ഇന്നോ, ഞാനിതാ ആശുപത്രിയിലായിരിക്കുന്നു. ഇപ്പോഴും നീ എന്‍റെ അരികിലിരിക്കുന്നു. നിന്നെ കാണുമ്പോള്‍ എനിക്ക് എന്തു തോന്നുന്നു എന്നറിയാമോ?"

എന്നു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. ഭാര്യ ആനന്ദാശ്രുക്കളോടെ തരളിതയായി അയാളുടെ കരം ഗ്രഹിച്ചു. ഭര്‍ത്താവ് പറഞ്ഞു, "നീ എന്‍റെ കൂടെ ഉള്ളതു കൊണ്ടാണ് എനിക്ക് ഒരു നല്ല കാര്യവും സംഭവിക്കാത്തത് എന്നു തോന്നുന്നു."

ഇങ്ങനെ വിപരീത ചിന്തകളുള്ള ഒരാളോട് ഏതുതരം ബന്ധുത്വമാണ് നിലനില്‍ക്കുക! എത്ര അടുപ്പമുള്ളവരായാലും ഒരു അതിര്‍ത്തി രേഖ നാം വരച്ചുവച്ചിട്ടുണ്ട്. രണ്ടു പേരില്‍ ഒരാള്‍ ആ രേഖ മുറിച്ചു കടന്നാലും മറ്റേയാള്‍ യുദ്ധസന്നാഹം മുഴക്കും. ഒരാളെങ്കിലും വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടി പെരുമാറിയാല്‍ മാത്രമേ മറ്റേയാള്‍ക്ക് ജീവിക്കുവാന്‍ സാധിക്കൂ. ബന്ധുവോ, സഹപ്രവര്‍ത്തകനോ, സ്നേഹിതനോ, അന്യദേശക്കാരനോ, ഈ ഭൂമിയില്‍ ജനിച്ച ആരായിരുന്നാലും അവരില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ ഗുണങ്ങള്‍ ഇടകലര്‍ന്നിരിക്കും. രണ്ടുതരം സ്വഭാവങ്ങളേയും ഒരുപോലെ ഏറ്റു വാങ്ങാനുള്ള പക്വത ആര്‍ജ്ജിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരുന്നതായിരിക്കും. അങ്ങനെയല്ലാതെ, ആവശ്യം വരുമ്പോള്‍ ഒരാളെ സ്നേഹിക്കുന്നതും, ആവശ്യമില്ലാത്തപ്പോള്‍ നിന്ദിക്കുന്നതുമായ രീതികള്‍ ഉള്ളപ്പോള്‍ നിരാശയും മാനസിക പ്രശ്നങ്ങളും ഉണ്ടാവുകതന്നെ ചെയ്യും.

ചുറ്റിലുമുള്ള ജനങ്ങള്‍ വളരെ നല്ലവരാണ്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഭ്രാന്തരെപ്പോലെ പെരുമാറുമായിരിക്കും. അതിനെ നാം വലുതായി കാണരുത്. അവര്‍ അവരുടെ സ്വഭാവം മാറ്റും എന്നു നിങ്ങള്‍ പ്രതീക്ഷിക്കേണ്ട, നിങ്ങള്‍ നിങ്ങളുടെ സ്വഭാവം മാറ്റുക. എവിടെയൊക്കെ, എങ്ങനെയൊക്കെ ഓരോ മനുഷ്യനും പെരുമാറണമോ ആ രീതിയിലൊക്കെ പെരുമാറാന്‍ നിങ്ങള്‍ തയ്യാറായിരിക്കുക. അന്യരോട് എങ്ങനെ പെരുമാറിയാല്‍ നന്നായിരിക്കുമോ അതുപോലെ ചെയ്യുക.

ഒരിക്കല്‍ ശങ്കരന്‍പിള്ള തുറന്നു കിടന്ന ഒരു ഓടയില്‍ വീണു. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് പുറത്തു കടക്കാന്‍ പറ്റിയില്ല. ഉടനെ അയാള്‍ ഉച്ചത്തില്‍ "തീ.... തീ..." എന്നു നിലവിളിച്ചു. ആ നിലവിളി കേട്ടു ഓടി വന്ന ജനങ്ങള്‍ ഉടനേതന്നെ അഗ്നിശമന സേനാവിഭാഗത്തെ വരുത്തി. അവര്‍ ശങ്കരന്‍പിള്ളയെ ഓടയില്‍ നിന്നും വലിച്ചു പുറത്തിട്ടു. "തീ... തീ.. എന്നാണല്ലോ നിങ്ങള്‍ നിലവിളിച്ചത്. എവിടെയാണ് തീ?" എന്ന് അയാളോട് അവര്‍ ചോദിച്ചു. "ഓട, ഓട" എന്നു നിലവിളിച്ചാല്‍ നിങ്ങള്‍ വരുമായിരുന്നോ? അതുകൊണ്ടാണ് തീ, തീ എന്നു ഞാന്‍ വിളിച്ചത്" എന്നു പറഞ്ഞു, ശങ്കരന്‍പിള്ള.

നിങ്ങളുടെ വീട്ടിലുള്ള ഓരോരുത്തരും നിങ്ങളെപ്പോലെ പെരുമാറിയാല്‍ എന്താകും എന്ന് ആലോചിച്ചുനോക്കുക. പിന്നെ ആരെയാണ് നിങ്ങള്‍ മഠയാ എന്നു വിളിച്ചു ഭര്‍ത്സിക്കുക? ആരെയാണ് ബുദ്ധിമാന്‍ എന്നു പറഞ്ഞ് ആദരിക്കുക? അര മണിക്കൂര്‍ സമയംപോലും നിങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ പറ്റില്ല. ഗൃഹത്തിനകത്തു തന്നെ ഇങ്ങനെയാണെങ്കില്‍ പ്രപഞ്ചത്തെതന്നെയും മാറ്റാന്‍ ശ്രമിക്കുന്നത് എത്രത്തോളം വിഡ്ഡിത്തമാണ്!

ജീവിതത്തിന്‍റെ രസം തന്നെ അതിന്‍റെ വിവിധരീതികളിലാണല്ലോ സ്ഥിതി ചെയ്യുന്നത്

ജീവിതത്തിന്‍റെ രസം തന്നെ അതിന്‍റെ വിവിധരീതികളിലാണല്ലോ സ്ഥിതി ചെയ്യുന്നത്. ഓരോരുത്തരെയും നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റാന്‍ ശ്രമിക്കരുത്, പകരം അവരെ അങ്ങനെ തന്നെ സ്വീകരിക്കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അവര്‍ നിങ്ങളുടെ ആഗ്രഹപ്രകാരം പെരുമാറിയില്ലെങ്കിലും ജീവിതം നിങ്ങളുടെ ആഗ്രഹപ്രകാരം ആയിത്തീരും.

ഞാന്‍ ദൈവത്തോട് സ്നേഹമുള്ളവനായിത്തന്നെ ഇരിക്കുകയാണ്, പക്ഷേ ദൈവം അതു ശ്രദ്ധിക്കുന്നില്ലല്ലോ. എന്തുകൊണ്ടാണ്?

നിങ്ങളുടെ പ്രശ്നം ഇതുതന്നെയാണ്. കാണാതിരിക്കുമ്പോള്‍ വലിയ ഇഷ്ടം തോന്നുന്നു. അടുത്ത നേരത്തെ ആഹാരം പങ്കുവയ്ക്കാന്‍ ദൈവം വരുകയാണെങ്കില്‍ നിങ്ങളുടെ സ്നേഹം നീരാവിപോലെ ആയിപ്പോകും. ദൈവത്തെ നിങ്ങള്‍ വളര്‍ത്തുനായയെപ്പോലെ വിചാരിക്കുന്നു. നായയ്ക്കു ബിസ്ക്കറ്റു കൊടുക്കുന്നതുപോലെ നിങ്ങള്‍ എന്തെങ്കിലുമൊക്കെ ദൈവത്തിനു കൊടുക്കുന്നു. നായയോടാണെങ്കില്‍ എറിഞ്ഞു കൊടുത്തതിനെ എടുത്തുകൊണ്ടു വാ എന്നു പറയുന്നു. പക്ഷേ ദൈവത്തോടോ "എനിക്കു അതു തരൂ... ഇതു തരൂ.." എന്നു മനസ്സില്‍ തോന്നിയതെല്ലാം അഭ്യര്‍ത്ഥിക്കുന്നു. ഇതിന്‍റെ പേരാണോ സ്നേഹം?

അടുത്തിരിക്കുന്ന ആളും ദൈവത്തിന്‍റെ സൃഷ്ടി തന്നെയാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ വെറുപ്പു പ്രകടിപ്പിക്കുന്നു, മരിച്ച ശേഷം ശവകുടീരത്തില്‍ കവിത എഴുതിവയ്ക്കുന്നു. സൃഷ്ടിയെ വെറുത്തുകൊണ്ടു സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്നത് സ്രഷ്ടാവിനെ അപമാനിക്കുന്നതുപോലെയാണ്. അങ്ങനെയുള്ള സ്നേഹത്തെ ദൈവം പരിഗണിക്കുകയേ ഇല്ല. നിങ്ങളുടെ ഓരോ ശ്വാസത്തിലും പ്രവൃത്തിയിലും സ്നേഹം പ്രകടമാകട്ടെ. ആ സ്നേഹം നിങ്ങളെ സ്വയം ദൈവത്തിന്‍റെ അരികിലെത്തിക്കും.

https://www.publicdomainpictures.net