सद्गुरु

അമ്പേഷി: സദുഗുരോ, ഇന്നിവിടെ നടക്കുന്ന സന്യാസദീക്ഷ നല്‍കല്‍ എന്തിനുവേണ്ടിയാണ്‌? അതിന്‍റെ പ്രാധാന്യം എന്താണ്‌?

സദ്‌ഗുരു: ഒരു സംഘം രൂപീകൃതമാവാനുള്ള സമയം ആയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം ചെയ്‌ത പ്രവൃത്തികളിലൂടെ മാത്രമല്ല, അതിനു വളരെ വളരെ മുന്‍പു തന്നെ അതിനുള്ള അടിസ്ഥാനം ഇട്ടു കഴിഞ്ഞു. എന്നിട്ടും, സംഭവിച്ചേക്കാവുന്ന പല കാര്യങ്ങളും കണക്കിലെടുത്ത്‌, അതിനുള്ള തീരുമാനം നാം വൈകിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബ്രഹ്മചാരികളുടെ സംഘം വളര്‍ച്ചയുടെ ഘട്ടത്തിലെത്തിയിരിക്കുന്നു. പൂര്‍ണ ഫലപ്രാപ്‌തിയിലെത്തിയില്ലെങ്കിലും വളരെയധികം പക്വത കൈവരിച്ചിരിക്കുന്നു. മാവില്‍ മാമ്പഴം കണ്ടില്ലെങ്കില്‍ അതൊരു കായ്ക്കാത്ത മരമെന്നു കരുതിയേക്കാം, എന്നാല്‍ മാവിനെ അറിയുന്നവര്‍ക്ക്‌ ചെറിയ വള പ്രയോഗംകൊണ്ട് ‌ നല്ല മാങ്ങ ലഭിക്കുമെന്ന വിശ്വാസമുണ്ട്‌.

മാവില്‍ മാമ്പഴം കണ്ടില്ലെങ്കില്‍ അതൊരു കായ്ക്കാത്ത മരമെന്നു കരുതിയേക്കാം, എന്നാല്‍ മാവിനെ അറിയുന്നവര്‍ക്ക്‌ ചെറിയ വള പ്രയോഗംകൊണ്ട് ‌ നല്ല മാങ്ങ ലഭിക്കുമെന്ന വിശ്വാസമുണ്ട്‌

ഇത്‌ `ഈഷയെ’ ലോകത്ത്‌ ആത്മീയതയ്ക്കുള്ള ശാശ്വത മാര്‍ഗമാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു വലിയ കാല്‍വെയ്‌പ്പാണ്‌. എന്‍റെ ഗുരുനാഥനോടുള്ള നന്ദി പ്രകടനംകൂടിയാണ്‌ ഈ വലിയ കാല്‍വെയ്‌പ്പ്‌. അദ്ദേഹത്തെപ്പോലുള്ള ഒരു മഹാന്‌ കുറച്ചുപേരെ ആത്മസാക്ഷാത്‌കാരത്തിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞു. ധ്യാനലിംഗം സത്യമാവാന്‍ കാരണക്കാരനായി. എന്നിരുന്നാലും അദ്ദേഹത്തിന്‌ ഒരു സന്യാസി പരമ്പര പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എന്നത്‌ എന്നും എന്നെ അലട്ടിയിരുന്നു. അദ്ദേഹം ഒരിക്കലും ഒരിടത്ത്‌ മാത്രം തങ്ങിയിരുന്നില്ല, അതിനാല്‍ ഒരു സന്യാസിസംഘം സൃഷ്‌ടിച്ചതുമില്ല. ചിന്തക്കതീതമായ അറിവും ബുദ്ധിശക്തിയും പ്രവൃത്തി പരിചയവുമായിരുന്നു അദ്ദേഹത്തിന്റേത്‌. ധ്യാന ലിംഗപ്രതിഷ്‌ഠ പൂര്‍ത്തിയായശേഷം, നഷ്‌ടമാകുമായിരുന്ന എന്‍റെ ജീവന്‍ സാധാരണ രീതിയിലേക്ക്‌ തിരിച്ചെത്തിയപ്പോള്‍, എന്‍റെ ഗുരുനാഥന്‍റെ ഔന്നത്യത്തിന്‌ ചേരുന്നതും അദ്ദേഹത്തിന്‍റെ അനുഗ്രഹത്താല്‍ നിലനില്‍ക്കുന്നതുമായ ഒരു ആദ്ധ്യാത്മിക പരമ്പരയ്ക്ക്‌ രൂപം കൊടുക്കണമെന്ന്‍ ഞാന്‍ ആശിച്ചിരുന്നു.

ആരാലും അറിയപ്പെടാതെ അദ്ദേഹം ജിവിച്ചു. അദ്ദേഹത്തിന്‌ സ്വന്തമായ പേരുപോലും ഉണ്ടായിരുന്നില്ല. പളനിക്കടുത്ത്‌ ഒരു സ്ഥലത്ത്‌ വളരെക്കാലം സമാധിയില്‍ കഴിഞ്ഞിരുന്നതിനാല്‍ ആളുകള്‍ അദ്ദേഹത്തെ പളനിസ്വാമി എന്ന്‍ വിളിച്ചു പോന്നു. പക്ഷെ അദ്ദേഹത്തിന്‌ ഒരു പേരുണ്ടായിരുന്നില്ല. ഇവിടെ നമ്മുടെ ബ്രഹ്മചാരികള്‍ക്കും സന്യാസിമാര്‍ക്കും തിളക്കമാര്‍ന്ന പേരുകളുണ്ട് ‌. നമ്മുടെ അഭിമാനമായി ഇവിടെ നിലനിന്ന മഹത്തായ ആദ്ധ്യാത്മിക പരമ്പരകളില്‍നിന്നു ലഭിച്ച പേരുകളാണവ. അവരുടെ ജീവിതരീതി ദൈവങ്ങളെപ്പോലും അസൂയാലുക്കളാക്കുന്ന തരത്തിലായിരുന്നു. അത്ര മാത്രം കരുത്തും അന്തസ്സുമായിരുന്നു അവരുടെ ജീവിതത്തിന്‌. `ഈഷാ’ പരമ്പരയിലെ സന്യാസിമാരും തീര്‍ച്ചയായും അവരെപ്പോലെ തല ഉയര്‍ത്തി, അന്തസ്സായി ജീവിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്‌.

പ്രത്യേകിച്ചും ഇന്നത്തെ ലോകത്ത്‌ പല സന്യാസി പരമ്പരകളും ശക്തി ക്ഷയിച്ച്‌ കഷ്‌ടതയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ഇത്‌ ഒരു വലിയ ചുമതലയാണ്‌. ഈ മഹത്തായ ചുമതല നമ്മില്‍ ഏല്‍പിക്കപ്പെട്ടത്‌, ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. നോക്കൂ, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ഉത്തമരായ മനുഷ്യരാണെന്ന്‍ കരുതേണ്ട. ഓ, ഞാന്‍ കാര്യങ്ങള്‍ സംസാരിച്ച്‌ ഇവിടെ ആകെ ഒരു ഗൌരവവും മ്ലാനതയുമായല്ലോ. അതുകൊണ്ട് ‌ ഒരു കഥ പറയാം.

ഒരിടത്ത്‌ മഹാനായ ഒരു ആത്മീയഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കാര്യങ്ങള്‍ എല്ലാം  അമ്പേഷിച്ച്‌ നടത്താന്‍ ഒരു ഭൃത്യനുണ്ടായിരുന്നു. ഒരു മുളയുടെ രണ്ടറ്റത്തും ഒരോ കുടം വെള്ളം തോളില്‍ തൂക്കി ദിവസവും അയാള്‍ ഗുരുവിന്‍റെ വീട്ടില്‍ കൊണ്ടുവരും. പല തവണ അയാള്‍ ഇത്‌ തുടര്‍ന്നു. വെള്ളം കൊണ്ടുവരുന്ന വഴിക്ക്‌ കുടങ്ങളില്‍ ഒരെണ്ണത്തില്‍ ചെറിയ ഒരു പൊട്ടലുണ്ടാവുകയും കുറേശ്ശ വെള്ളം അതില്‍കൂടെ വെളിയില്‍ പോവുകയും ചെയ്‌തു. പൊട്ടാത്ത കുടം, ചോരുന്ന കുടത്തെ കളിയാക്കുമായിരുന്നു. (ഇവിടെയുമുണ്ട് ‌ ധാരാളം പൊട്ടിയ കുടങ്ങള്‍... ചിരിക്കുന്നു) പൊട്ടാത്ത കുടം പറയുമായിരുന്നു, "ഞാന്‍ ഗുരുവിനെ എങ്ങിനെ സേവിക്കുന്നു എന്നു നോക്ക്‌. നീയാണെങ്കില്‍ വീട്ടിലെത്തുമ്പോഴേക്ക്‌ പകുതി വെള്ളം നഷ്‌ടപ്പെടുത്തും. വളരെ മോശം." ഇത്‌ തുടര്‍ന്നു പോന്നു.

ഒരു ദിവസം വളരെ നാളത്തെ ഏകാന്ത ജീവിത്തിന്‌ വിരാമമിട്ടുകൊണ്ട്‌, ഗുരു പൂന്തോട്ടത്തില്‍, നടപ്പാതയിലൂടെ നടന്നു. നടപ്പാതയുടെ ഒരു വശത്തുമാത്രം ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നിരയായി പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത്‌ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ``എന്‍റെ പാതയില്‍ പൂക്കള്‍ വിരിയിക്കാന്‍ ആരോണോ കാരണക്കാരന്‍ അയാള്‍ക്ക്‌ ഈശ്വരസാക്ഷാത്‌ക്കാരം ഉണ്ടാവട്ടെ!” അദ്ദേഹം അനുഗ്രഹിച്ചു. പൊട്ടിയ കുടം സാക്ഷാത്‌കാരം നേടി. അതുകൊണ്ട് ‌ പൊട്ടിയവയ്ക്കും പ്രതീക്ഷക്ക്‌ വകയുണ്ട്‌, എന്നാല്‍ മനപ്പൂര്‍വം പൊട്ടലുണ്ടാക്കേണ്ട.

എന്തിനാണ്‌ സന്യാസം? എന്താണതിന്‍റെ അര്‍ത്ഥം? മണ്‍കലത്തിനെ, പൊട്ടിയതായാലും അല്ലെങ്കിലും, അതിന്‍റെ അടിസ്ഥാന ഘടകമായ മണ്ണാക്കി മാറ്റാന്‍കഴിഞ്ഞാല്‍, അതില്‍നിന്നു നമുക്ക്‌ വ്യത്യസ്‌തമായ വസ്‌തുക്കള്‍ ഉണ്ടാക്കാന്‍ കഴിയും. കുടത്തിനുപകരം ഈശ്വരപ്രതിമ ഉണ്ടാക്കാന്‍ കഴിയും. അതുപോലെ മനഷ്യരെ അവരുടെ വ്യക്തിത്വത്തിനുപരി, അടിസ്ഥാനമായ ഊര്‍ജരൂപമാക്കാന്‍ കഴിഞ്ഞാല്‍ ആ ഊര്‍ജത്തെ പല തരത്തില്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത, അവിശ്വസനീയങ്ങളായ കാര്യങ്ങള്‍ സംഭവിക്കും. അതിനുവേണ്ടിയാണ്‌ ഈ സന്യാസി പരമ്പര.

ഒരു മണ്‍കലത്തിനെ, പൊട്ടിയതായാലും അല്ലെങ്കിലും, അതിന്‍റെ അടിസ്ഥാന ഘടകമായ മണ്ണാക്കി മാറ്റാന്‍കഴിഞ്ഞാല്‍, അതില്‍നിന്നു നമുക്ക്‌ വ്യത്യസ്‌തമായ വസ്‌തുക്കള്‍ ഉണ്ടാക്കാന്‍ കഴിയും

`ഈഷാ’ ബ്രഹ്മചാരികളെക്കുറിച്ചുള്ള ജനങ്ങളുടെ സങ്കല്‍പങ്ങള്‍ വളരെ വലുതാണ്‌. അനേകായിരം പേര്‍ മഹത്തായ പലതും സംഭവിക്കുമെന്ന ആഗ്രഹവും പ്രതീക്ഷയും നമ്മില്‍ അര്‍പിച്ചിരിക്കുന്നത്‌ ഒരു മഹാഭാഗ്യമായി കരുതുന്നു. അതൊരിക്കലും ഒരു ഭാരമായി കരുതുന്നില്ല. അറിഞ്ഞോ അറിയാതെയോ ഈ വിശ്വാസം അര്‍പിച്ചിരിക്കുമ്പോള്‍, അതിനൊത്തവണ്ണം ഉയരുക നമ്മുടെ കടമയാണ്‌. താഴ്‌ന്ന നിലവാരമുള്ള കാര്യങ്ങള്‍ ആളുകള്‍ നിങ്ങളില്‍നിന്നും പ്രതീക്ഷിച്ചാല്‍ സ്വാഭാവികമായി നിങ്ങളങ്ങിനെയായിത്തീരും. ഇത്‌ ഒരു മഹത്തായ അനുഗ്രഹമാണ്‌; നമ്മുടെ പരിമിതികള്‍ക്കപ്പുറം കടന്നെത്താന്‍ ഇതിനെ ഉപയോഗിക്കുക. ദയവായി അത്‌ സംഭവിക്കാന്‍ ഇടയാക്കുക, നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി. അത്‌ വളരെ വളരെ പ്രധാനമാണ്‌. നിങ്ങള്‍ക്ക്‌ ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വളരെ പ്രധാനമാണത്‌. അതു കൊണ്ടാണ്‌ ഇന്ന്‍ ഈ ചുവടുവെയ്‌പ്പ്‌.