കരണ്‍ ജോഹര്‍:- ലോകത്തിലെ എല്ലാ ഭാഗത്തും മാനസിക പ്രശ്‌നങ്ങള്‍ പെരുകി വരുന്നതായി കാണുന്നു. ആശങ്ക... വിഷാദം തുടങ്ങിയ മാനസികാവസ്ഥകളാല്‍ അനവധി പേര്‍ പീഢ അനുഭവിക്കുന്നു. ഇന്ത്യയിലും ഇതുതന്നെയാണ് സ്ഥിതി. ഇതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?

സദ്ഗുരു:- മാനസികമായ അസുഖങ്ങളെ നിസ്സാരമായി കാണാനാവില്ല. വളരെ ദുഃഖകരമായൊരു അവസ്ഥയാണത്. ശരീരത്തിന് അസുഖം ബാധിച്ചാല്‍ എല്ലാവരുടേയും സഹായവും, സഹതാപവും ലഭിക്കും. എന്നാല്‍ അസുഖം മനസ്സിനാണെങ്കില്‍ അയാള്‍ എല്ലാവരുടേയും പരിഹാസത്തിനാകും പാത്രമാവുക. തികച്ചും നിര്‍ഭാഗ്യകരമായൊരവസ്ഥ തന്നെ. അതിനുള്ള പ്രധാന കാരണം, രോഗാവസ്ഥ തിട്ടപ്പെടുത്താന്‍ നമുക്കാവുന്നില്ല എന്നതാണ്. വാസ്തവത്തില്‍ അയാള്‍ക്ക് രോഗമുണ്ടോ? അതോ മണ്ടത്തരങ്ങള്‍ കാണിക്കുകയാണോ? മാനസികാസ്വാസ്ഥ്യമനുഭവിക്കുന്ന ഒരാള്‍ വീട്ടിലുണ്ടെങ്കില്‍, അത് ആ വീട്ടുകാര്‍ക്ക് വലിയൊരു പ്രശ്‌നം തന്നെയാണ്. സത്യാവസ്ഥ ഏതാണ്.. അതോ വെറും കാട്ടികൂട്ടലോ... തിരിച്ചറിയുക പ്രയാസമാണ്.

സഹതാപമാണോ കാണിക്കേണ്ടത്. അതോ കാര്‍ക്കശ്യമാണോ എന്നും നമുക്കു തീരുമാനിക്കാനാവില്ല. മനുഷ്യന്‍റെ ബുദ്ധിസ്ഥിരത... അതിലോലമായ ഒരവസ്ഥയാണ്. ബുദ്ധിക്കും ഭ്രാന്തിനും ഇടയിലുള്ള അതിര്‍ വരമ്പ് നന്നേ നേരിയതാണ്. എപ്പോഴും അതില്‍ ഉന്തികൊണ്ടിരുന്നാല്‍ ഓര്‍ക്കാപ്പുറത്തൊരു ദിവസം നിങ്ങള്‍ അപ്പുറത്തെത്തിയെന്നു വരാം. വല്ലാതെ ദേഷ്യം വന്നാല്‍ നമ്മള്‍ സാധാരണ പറയാറുണ്ട്. '' എനിക്ക് ഭ്രാന്തു പിടിക്കുന്നുണ്ട്... അല്ലെങ്കില്‍ എന്നെ ഭ്രാന്തു പിടിപ്പിക്കേണ്ട'' ഇത്തിരി ഭ്രാന്ത്... അതു ചിലപ്പോള്‍ ആവശ്യമാകാം... കുറച്ചൊരു സ്വാതന്ത്ര്യവും, അധികാരവും അല്‍പനേരത്തേക്കു കൈയ്യില്‍ വരും. എന്നാല്‍ വേലിക്കപ്പുറത്തേക്കു കടന്നാല്‍, പിന്നെ തിരിച്ചു വരാനായെന്നു വരില്ല. അപ്പോഴാണ് ദുരിതം തുടങ്ങുക. ശരീരത്തിനനുഭവപ്പെടുന്ന വേദനപോലെയല്ല.... അസഹനീയമായ ദുരിതമാണ്. അങ്ങനെയുള്ള ചിലരുമായി അവരെ സഹായിക്കാനായി എനിക്ക് അടുത്തിടപെടേണ്ടി വന്നിട്ടുണ്ട്. ആര്‍ക്കും അങ്ങനെയൊരവസ്ഥ ഉണ്ടാവരുത്.... എന്നിട്ടും അത് ഒരു പകര്‍ച്ച വ്യാധിപോലെയായിരിക്കുന്നു. ലോകത്തെല്ലായിടത്തും മാനസികമായി പീഢ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പ്രത്യേകിച്ചും പാശ്ചാത്യ നാടുകളില്‍. ഈ കാര്യത്തില്‍ ഇന്ത്യയും ഏറെ പിന്നിലല്ല. ഇന്ത്യയിലെ നഗരങ്ങളിലായാണ് ഈ പ്രശ്‌നം കൂടുതലായുള്ളത്. നമ്മുടെ നഗരങ്ങള്‍ കൂടുതല്‍ കൂടുതലായി പാശ്ചാത്യ മാതൃകകള്‍ അനുകരിക്കുന്നതായിരിക്കാം ഇതിനു കാരണം. അമേരിക്കയിലുള്ളതിനേക്കാള്‍ കൂടുതല്‍, ഡെനിം ധരിക്കുന്നവര്‍ ഇന്ത്യയിലുണ്ട്!

മാനസിക പ്രശ്‌നങ്ങള്‍ ഇത്രത്തോളം വര്‍ദ്ധിക്കാനുള്ള ഒരു കാരണം, സ്വാഭാവികമായും നമുക്ക് കിട്ടിക്കൊണ്ടിരുന്ന സഹായങ്ങള്‍ നമ്മള്‍ മനപൂര്‍വ്വം തട്ടിമാറ്റിക്കളഞ്ഞു എന്നതാണ്. അതിനു പകരമായി മറ്റൊരു താങ്ങ് സൃഷ്ടിക്കാന്‍ നമുക്കു സാധിച്ചതുമില്ല.

മാനസിക പ്രശ്‌നങ്ങള്‍ ഇത്രത്തോളം വര്‍ദ്ധിക്കാനുള്ള ഒരു കാരണം, സ്വാഭാവികമായും നമുക്ക് കിട്ടിക്കൊണ്ടിരുന്ന സഹായങ്ങള്‍ നമ്മള്‍ മനപൂര്‍വ്വം തട്ടിമാറ്റിക്കളഞ്ഞു എന്നതാണ്. അതിനു പകരമായി മറ്റൊരു താങ്ങ് സൃഷ്ടിക്കാന്‍ നമുക്കു സാധിച്ചതുമില്ല. എല്ലാവരും അതീവ ശ്രദ്ധാലുക്കളും, സ്വന്തം കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ കെല്‍പ്പുള്ളവരുമായിരുന്നുവെങ്കില്‍ ഇതൊരിക്കലും ഒരു പ്രശ്‌നമാവുമായിരുന്നില്ല. എന്നാല്‍ സംഭവിച്ചിരിക്കുന്നത് മറ്റൊരു വിധത്തിലായിപ്പോയി. താങ്ങുകള്‍ തട്ടിമാറ്റി. തനിയെ നില്‍ക്കാന്‍ പ്രാപ്തിയുമില്ല എന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇങ്ങനെയൊരവസ്ഥയില്‍ അധികം പേര്‍ക്ക് നിലനില്‍ക്കാനാവില്ല. സ്വാഭാവികമായും അവര്‍ തകര്‍ന്നു വീഴും.

കാലങ്ങളായി നമ്മുടെ വൈകാരികവും ബുദ്ധിപരവുമായ സ്ഥിരതയ്ക്കു വേണ്ടി നമ്മള്‍ ആശ്രയിച്ചുവരുന്ന ചില വസ്തുക്കളുണ്ട്. എന്നാല്‍ അങ്ങനെയുള്ളതെല്ലാം ഇപ്പോള്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം കുടുംബമാണ്. കുടുംബം എപ്പോഴും വലിയൊരു താങ്ങു തന്നെയാണ്. എന്തെല്ലാം സംഭവിച്ചാലും ആരെങ്കിലുമൊക്കെ നമുക്ക് തുണയായി ഉണ്ടാവുമായിരുന്നു. കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍ കൂടെ എല്ലാവരുമുണ്ടാകും. എന്നാല്‍ നമുക്കു തെറ്റുപറ്റിയാല്‍ ആ നിമിഷം എല്ലാവരും കൈയ്യൊഴിയും. സര്‍ക്കസ്സു കളിക്കാരുടെ രക്ഷക്കായി കെട്ടിവെച്ചിട്ടുള്ള ഊക്കന്‍ വലപോലെയാണ് കുടുംബം. എത്ര മുകളില്‍ നിന്നും ഏതു കോണില്‍ നിന്നും വീണാലും താങ്ങാന്‍ താഴെ വലയുണ്ട്. വിഷമഘട്ടങ്ങളില്‍ കൈത്താങ്ങായി ഒരാള്‍... എന്നാല്‍ അങ്ങനെയുള്ള കുടുംബബന്ധങ്ങള്‍ മിക്കവാറും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. താഴെ വലയില്ലാതെ ട്രപ്പീസ് കളിക്കാന്‍ നിര്‍ബന്ധിതനായ സര്‍ക്കസുകാരന്‍റെ അവസ്ഥ, വീണാല്‍ വീണതു തന്നെ... പല മാനസികരോഗങ്ങള്‍ക്കും പുറകിലുള്ളത് ഈ ഭയവും ആശങ്കയുമാണ്.

ഇന്ത്യയിലെ പഴയ പാരമ്പര്യമനുസരിച്ച് ജനസംഖ്യയില്‍ മുപ്പതു ശതമാനം സന്യാസം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ബോധപൂര്‍വ്വം കുടുംബ ബന്ധങ്ങളുപേക്ഷിച്ച് ഏകാന്ത ജീവിതം തിരഞ്ഞെടുക്കുന്ന ഒരു രീതി. അങ്ങനെയുള്ള ഒറ്റപ്പെട്ട ജീവിതം അവരുടെ സ്വന്തം തീരുമാനമായിരുന്നു. അവരെയാരേയും വിഷാദരോഗം ബാധിച്ചിരുന്നില്ല. കാരണം കുടുംബമെന്ന സുരക്ഷിത വല അവര്‍ സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്നു വെക്കുകയായിരുന്നു. അതായത് കുടുംബത്തിന്‍റെ താങ്ങും തണലുമില്ലാതെ ജീവിക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ട്രപ്പീസ് വിദ്യയില്‍ വേണ്ടത്ര പരിശീലനം നേടിക്കഴിഞ്ഞ അഭ്യാസിക്ക് താഴെ വലയില്ലെങ്കിലും പരിഭ്രമം തോന്നാനിടയില്ല. എന്നാല്‍ അത്ര തന്നെ നൈപുണ്യം നേടാത്തവര്‍ക്ക് താഴെ വല ഉണ്ടാവുക തന്നെ വേണം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. തനിയെ ജീവിക്കാനുള്ള പ്രാപ്തി നേടിയില്ല... പതിവുള്ള എല്ലാ താങ്ങുകളേയും വേണ്ടെന്നുവെക്കുകയും ചെയ്തു.

ഇന്ത്യയിലെ പഴയ പാരമ്പര്യമനുസരിച്ച് ജനസംഖ്യയില്‍ മുപ്പതു ശതമാനം സന്യാസം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ബോധപൂര്‍വ്വം കുടുംബ ബന്ധങ്ങളുപേക്ഷിച്ച് ഏകാന്ത ജീവിതം തിരഞ്ഞെടുക്കുന്ന ഒരു രീതി. അങ്ങനെയുള്ള ഒറ്റപ്പെട്ട ജീവിതം അവരുടെ സ്വന്തം തീരുമാനമായിരുന്നു. അവരെയാരേയും വിഷാദരോഗം ബാധിച്ചിരുന്നില്ല.

മറ്റൊരു ഘടകം മതമാണ്. മനുഷ്യന്‍റെ മാനസിക നിലക്ക് ഭംഗം വരാതിരിക്കാന്‍ മതം വളരെ കാര്യമായി സഹായിച്ചിരുന്നു. '' ഈശ്വരന്‍ നിങ്ങളോടൊപ്പമുണ്ട്.... ഒട്ടും ഭയം വേണ്ട.'' ഈയൊരു സാന്ത്വനം മനസ്സിന്‍റെ വ്യാകുലതകളകറ്റാന്‍ വലിയ അളവില്‍ സഹായിച്ചിരുന്നു. ആ ഒരു പ്രസ്താവനയെ വിലകുറച്ചു കാണരുത്. ഇന്ന് എത്ര പേരാണ് തിരക്കിട്ട് മനഃശാസ്ത്ര വിദഗ്ദ്ധരെ സമീപിക്കുന്നത്. ഇന്ത്യയില്‍ നമുക്ക് ആവശ്യമുള്ളയത്ര മനോരോഗ ചികിത്സകര്‍ ഇല്ല എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ എല്ലാ രാജ്യങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ടാവും. മറ്റൊരു പ്രശ്‌നം ഒരു മനോരോഗചികിത്സകന് ഒരു സമയം ഒരാളെ മാത്രമേ കാണാനാവൂ... ധാരാളം സമയവും അയാളോടൊത്ത് ചിലവിടണം.... അങ്ങനെയൊക്കെ നോക്കുമ്പോള്‍ മതത്തിനോട് നമ്മള്‍ ഏറെ നന്ദി പറയണം. ഒട്ടനവധി പേര്‍ക്ക് ഒരേ സമയം സാന്ത്വനം നല്‍കാന്‍ അതിനാവും. ഒട്ടും പണച്ചിലവുമില്ല. കാരണ്‍ ജോഹര്‍:- ശരിയാണ്.... അതിനു പ്രത്യേകം നന്ദി. ഇന്നു നമ്മള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി തന്നെയാണത്. പലരും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടുന്നുമുണ്ട്. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ കാരണമായി പറയുക രാസഘടനയില്‍ സംഭവിക്കുന്ന പലവിധ ഏറ്റക്കുറച്ചിലുകളാണ്. അവര്‍ അതു പരിഹരിക്കാനുള്ള മരുന്നുകളും കൊടുക്കും. അങ്ങു നിര്‍ദ്ദേശിക്കുന്നത് സ്വയം ഒരന്വേഷണം നടത്താനും, നൈസര്‍ഗികമായി നമ്മുടെ ഉള്ളിലുള്ള സന്തോഷത്തെ നിലനിര്‍ത്താനുമാണ്. മനോരോഗം കൊണ്ടു വലയുന്നവര്‍ക്ക് ഇതു സാധിക്കുമോ?

രസതന്ത്രത്തിന്‍റെ നാദ സമന്വയം

സദ്ഗുരു:- മനുഷ്യന്‍റെ സുഖ സന്തോഷങ്ങളെ നമുക്ക് പല കോണുകളില്‍ നിന്നും നോക്കിക്കാണാം. നമ്മുടെ ഓരോ അനുഭവത്തിനും അടിസ്ഥാനമായി രാസപരമായ ഒരു ഘടനയുണ്ട്. നമ്മള്‍ സന്തോഷം, സങ്കടം, ഉത്സാഹം, ആവേശം, വിഷാദം എന്നു പറയുന്നതിനൊക്കെ പുറകില്‍ തനതായ ഒരു രസതന്ത്രമുണ്ട്. അതു പോലെത്തന്നെയാണ് ശാരീരികമായ ആരോഗ്യത്തിന്‍റേയും അനാരോഗ്യത്തിന്‍റേയും കാര്യത്തിലും. ഇന്നു ഫാര്‍മക്കോളജി എന്ന മേഖല അതിവേഗം വികസിച്ചു വരികയാണ്. രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ മനുഷ്യന്‍റെ ആരോഗ്യം സംരക്ഷിക്കാനാണ് അവരുടെ ശ്രമം, പലവിധ രാസപദാര്‍ത്ഥങ്ങളെ ശരീരത്തിനകത്ത് സമന്വയിപ്പിച്ചു കൊണ്ടുപോകാനാണ് ഒരു ഡോക്ടര്‍ പ്രയത്‌നിക്കുന്നത്. പല വിധ സംഗീതോപകരണങ്ങളില്‍ നിന്നുണ്ടാകുന്ന നാദവീചികളെ സംയോജിപ്പിച്ച്, ഒരു സംഗീതജ്ഞന്‍ അതീവഹൃദ്യമായ സംഗീതം സൃഷ്ടിക്കുന്നതുപോലെ.

ഈ ഭൂമിയിലുള്ള എല്ലാ രാസപദാര്‍ത്ഥങ്ങളും ഓരോരോ അളവില്‍ നിങ്ങളുടെ ശരീരത്തിനുള്ളിലുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം നിങ്ങളുടെ മാനസികാരോഗ്യത്തേയും വളരെയധികം സ്വാധീനിക്കുന്നുണ്ട്.

ശരിയായ വഴി കണ്ടെത്തണം

സാമാന്യമായ സൗഖ്യം...അതാണല്ലോ ആരോഗ്യം എന്നതുകൊണ്ട് പ്രധാനമായും അര്‍ത്ഥമാക്കുന്നത്. ശരീരസുഖം അനുഭവപ്പെടുമ്പോള്‍ അതു ശാരീരികാരോഗ്യമാണ്. വളരെ സുഖം തോന്നുന്നുവെങ്കില്‍ നമ്മള്‍ അതിനെ സന്തോഷം എന്നു പറയുന്നു. മനസ്സിനു സുഖം തോന്നുന്നുമ്പോള്‍ സമാധാനം എന്നാണ് പറയാറുള്ളത്. വളരെയധികം സന്തോഷം തോന്നിയാല്‍ അത് ആനന്ദമായി. വൈകാരികമായ പ്രവണത സ്‌നേഹമാണ്..... അതു വര്‍ദ്ധിച്ചാല്‍ കാരുണ്യമെന്നാണ് പറയുക. നമ്മുടെ ഊര്‍ജ്ജത്തിന് ഉണര്‍വ്വേറുമ്പോള്‍ അതിന്‍റെ പേര് നിര്‍വൃതിയെന്നാകും. പിന്നേയും വര്‍ദ്ധിക്കുമ്പോഴാണ് നമ്മളതിനെ പരമാനന്ദാനുഭൂതി എന്നു വിശേഷിപ്പിക്കുക. സാഹചര്യങ്ങളെല്ലാം അനുകൂലമാണ്..... സുഖകരമാണ് എങ്കില്‍ അതു വിജയമായി. രാസപദാര്‍ത്ഥങ്ങളെ ഉള്ളിലേക്ക് കടത്തി നമ്മള്‍ സുഖത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. യു.എസ്സിലെ കണക്കുകള്‍ കാണിക്കുന്നത്, ജനസംഖ്യയില്‍ എഴുപതുശതമാനവും മനോചികിത്സകരെ കണ്ട് മരുന്നുവാങ്ങി കഴിക്കുന്നവരാണ് എന്നാണ്. വികസിത രാജ്യങ്ങളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. അവിടെ സമൃദ്ധമായ ഭക്ഷണമുണ്ട്. സുഖകരമായ ജീവിതശൈലിയുമുണ്ട്. എന്നിട്ടും മനോരോഗികളുടെ എണ്ണം കൂടി വരുന്നു. അതിനു മരുന്നിന്‍റെ സഹായം തേടുന്നു. അതിനര്‍ത്ഥം മാനസികവും ബൗദ്ധികവുമായ സ്ഥിരത നിലനിര്‍ത്താന്‍ നിങ്ങള്‍ പുറമെ നിന്ന് രാസപദാര്‍ത്ഥങ്ങള്‍ ഉള്ളിലേക്കെടുക്കുന്നു എന്നാണല്ലോ. മനുഷ്യശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു രാസവസ്തു നിര്‍മ്മാണശാലയാണ്. പുറമെനിന്ന് അതിന്‍റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുക എളുപ്പമല്ല. അത് ഉള്ളില്‍നിന്നു തന്നെ കൈകാര്യം ചെയ്യേണ്ട സംഗതിയാണ്. അതിനായി ആദ്യം അറിഞ്ഞിരിക്കേണ്ടത് എങ്ങനെയാണ് ഉള്ളിലേക്കെത്തേണ്ടത് എന്നാണ്. അതിനുള്ള മാര്‍ഗമാണ് യോഗ പറഞ്ഞു തരുന്നത്..... അതു നിങ്ങളെ സൃഷ്ടിയുടെ തന്നെ ആ തുളുമ്പുന്ന സ്രോതസ്സിലേക്ക് എത്തിക്കുന്നു. അതു വേറെ എവിടെയും അല്ല. നിങ്ങളുടെ തന്നെ ഉള്‍ത്തടത്തിലാണ്. നിങ്ങളുടെ ഉള്ളില്‍ ഏറ്റവും അതിശയകരമായ ഒരു ബോധം സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു മണി അരിയെ, ഒരു തുണ്ട് പഴത്തെ, അല്ലെങ്കില്‍ ഒരു റൊട്ടികഷ്ണത്തെ എങ്ങനെ ഒരു മനുഷ്യനാക്കി മാറ്റാമെന്ന വിദ്യ ആ ബോധത്തിന്‍റെ കൈവശമുണ്ട്. ആലോചിച്ചു നോക്കൂ.... ഒരു കഷ്ണം റൊട്ടികൊണ്ടാണ് അത് ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ യന്ത്രത്തെ നിര്‍മ്മിക്കുന്നത്. ആ ബോധത്തില്‍ നിന്നും ദിവസേന ഒരു തുള്ളിയെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ തീര്‍ച്ച..... നിങ്ങളുടെ ജീവിതം അത്യന്തം വിസ്മയകരമാകും.

ഒരു കഷ്ണം റൊട്ടികൊണ്ടാണ് അത് ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ യന്ത്രത്തെ നിര്‍മ്മിക്കുന്നത്. ആ ബോധത്തില്‍ നിന്നും ദിവസേന ഒരു തുള്ളിയെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ തീര്‍ച്ച..... നിങ്ങളുടെ ജീവിതം അത്യന്തം വിസ്മയകരമാകും.

ഏറ്റവും പ്രഗത്ഭനായ ശില്പി നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണുള്ളത്. ഇതിനെ അടിസ്ഥാനമാക്കിയിട്ടാണ്, ഇന്നര്‍ എന്‍ജിനീയറിങ്ങ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിങ്ങളുടെ ആന്തരികമായ എല്ലാ പ്രവര്‍ത്തനങ്ങളേയും സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയണം. ഒരാള്‍ എങ്ങനെ ജനിക്കുന്നു. എങ്ങനെ ജീവിക്കുന്നു. ചിന്തിക്കുന്നു, അനുഭവിക്കുന്നു, ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു. എവിടെയാണ് എത്തിച്ചേരുക ഏതുപ്രകാരമാണ് മരിക്കു...ഇതെല്ലാം നിര്‍ണ്ണയിക്കുന്നത് അയാള്‍ തന്നെയാണ്.