सद्गुरु

വാസ്‌തു ശാസ്‌ത്രത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കാത്ത ചില അവിദഗ്‌ദരായ വാസ്‌തു ശാസ്‌ത്രജ്ഞന്മാര്‍ പറയുന്ന ചില നിര്‍ദ്ദേശങ്ങള്‍ മറ്റുള്ളവരെ എങ്ങനെ ഭ്രാന്തന്മാരാക്കുന്നു എന്നതിന്‌  ഒരു സംഭവം സദ്‌ഗുരു വിശദീകരിക്കുന്നു.

സദ്‌ഗുരു :“ഞാന്‍ ആദ്യമായി കോയമ്പത്തൂരിലേക്കു വന്നപ്പോള്‍ ഒരു ഗൃഹത്തില്‍ എന്നെ ഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. അത്‌ പൂന്തോട്ടമൊക്കെയുള്ള ഒരു മനോഹര ഭവനമായിരുന്നു. പക്ഷേ പൂന്തോട്ടത്തിന്‍റെ മദ്ധ്യത്തില്‍ ഒരു സ്‌തംഭമുണ്ടായിരുന്നു. അതെന്തിനാണെന്ന്‍ ഞാന്‍ ഗൃഹനാഥനോട്‌ ആരാഞ്ഞു. ആ ഗൃഹനാഥന്‍ കാരണം പറഞ്ഞു, അതായത്‌ അവര്‍ ഗൃഹനിര്‍മാണം കഴിഞ്ഞ്‌ അവിടെ സസുഖം ജീവിക്കുകയായിരുന്നു. അപ്പോള്‍ ഒരു വാസ്‌തു വിദഗ്‌ധന്‍, ഗൃഹം സന്ദര്‍ശിച്ചിട്ട്‌, ഈ ഗൃഹത്തിന്‍റെ തെക്കുപടിഞ്ഞാറേ മൂല വീടിനെക്കാളും താഴ്‌ന്നിരിക്കുന്നതായും വടക്കുപടിഞ്ഞാറേ മൂല ഉയര്‍ന്നിക്കുന്നതായും, അങ്ങനെയിരുന്നാല്‍ അവരുടെ രണ്ട്‌ ആണ്‍ മക്കളില്‍ ഒരാള്‍ മരിച്ചുപോകുമെന്നും പറഞ്ഞുവത്രേ. അതുകേട്ട്‌ ഗൃഹനായിക വല്ലാതെ ഭയന്ന്‍ അവര്‍ക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടായി. അവരുടെ ഭര്‍ത്താവായ ഗൃഹനാഥന്‍ ഒരു ഡോക്‌ടറായിരുന്നു, അദ്ദേഹം പല പ്രാവശ്യം `അയാള്‍ പറയുന്നതു വിശ്വസിക്കണ്ട’ എന്നു പറഞ്ഞെങ്കിലും അവര്‍ക്ക്‌ സമാധാനമുണ്ടായില്ല. ഒടുവില്‍ ആ വിദഗ്‌ധന്‍റെ നിര്‍ദ്ദേശമനുസരിച്ച്‌ 20,000/– രൂപ ചെലവാക്കി ഒരു സ്‌തംഭം സ്ഥാപിച്ച്‌ പരിഹാരം ചെയ്‌തുവത്രേ.

“ഇതിനെ ഭ്രാന്ത്‌ എന്നല്ലാതെ എന്തു പറയാനാണ്‌” എന്ന്‍ സദ്‌ഗുരു പറഞ്ഞ്‌ നിര്‍ത്തി. “ഗൃഹ നിര്‍മ്മാണത്തില്‍, ശാരീരിക മാനസിക സ്വസ്ഥതക്ക് ചില അംശങ്ങളൊക്കെയുണ്ട്‌. പക്ഷേ ജനങ്ങള്‍ അവരുടെ അറിവില്ലായ്‌മകൊണ്ട്‌ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി അവരുടെ ബുദ്ധിയും കഴിവും പാഴാക്കുന്നു” എന്ന്‍ ഉപസംഹരിച്ചു സദ്‌ഗുരു.

ഇതിനിടെ ധ്യാനലിംഗ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരുന്നു. ലിംഗത്തിനാവശ്യമുള്ള കല്ല് ചെന്നൈയുടെ അടുത്തുള്ള ഒരു സ്ഥലത്തു നിന്നാണു കൊണ്ടുവന്നത്‌. വളരെ സാന്ദ്രത കൂടിയ കല്ലായിരുന്നു അത്‌. ധ്യാനലിംഗം മതാതീതമാണെന്ന്‍ അറിയിക്കാനായി സര്‍വമത സ്‌തംഭം നിര്‍മിച്ചു. ധ്യാനലിംഗ ഗര്‍ഭഗൃഹത്തിന്‍റെ പുറത്ത്‌ നീണ്ട `പരിക്രമ’ എന്നറിയപ്പെടുന്ന സ്ഥലവും അതിനരികില്‍ ഭംഗിയുള്ള ശില്‍പങ്ങളും സ്ഥാപിക്കുകയുണ്ടായി. നല്ല നീളവും വീതിയുമുള്ള ഗ്രാനൈറ്റു കല്ലുകള്‍ വളരെ അകലെ നിന്നും കൊണ്ടുവരപ്പെട്ടു. ഇതൊക്കെ കണ്ടുനിന്നവര്‍ക്ക്‌ പല്ലവകാലം, ചോഴരുടെ കാലം എന്നിവയാണ്‌ ഓര്‍മ വന്നത്‌.

ഈ ഏഴു ചക്രങ്ങള്‍ക്കും ശക്തിപ്രദാനം ചെയ്‌ത്‌ പ്രകമ്പനങ്ങള്‍ പുറത്തുവരുന്ന രീതിയില്‍ ചെമ്പുകുഴലിനെ ലിംഗത്തിനകത്ത്‌ ഉറപ്പിക്കുന്നതാണ്‌ ലിംഗരന്ദ്ര പ്രതിഷ്‌ഠ

ധ്യാനലിംഗ പ്രതിഷ്‌ഠയില്‍ പ്രധാനമായത്‌ ലിംഗരന്ദ്ര പ്രതിഷ്‌ഠയാണ്‌. എട്ടടി നീളമുള്ള ഒരു ചെമ്പുകുഴലില്‍ ഏഴു ചക്രങ്ങളുണ്ട്‌. ഈ ഏഴു ചക്രങ്ങള്‍ക്കും ശക്തിപ്രദാനം ചെയ്‌ത്‌ പ്രകമ്പനങ്ങള്‍ പുറത്തുവരുന്ന രീതിയില്‍ ചെമ്പുകുഴലിനെ ലിംഗത്തിനകത്ത്‌ ഉറപ്പിക്കുന്നതാണ്‌ ലിംഗരന്ദ്ര പ്രതിഷ്‌ഠ. ധ്യാനലിംഗത്തിന്‍റെ അടിഭാഗത്ത്‌ `വീര്യസ്ഥാന’ എന്നു പറയപ്പെടുന്ന സ്ഥലത്ത്‌ രസവാദം ചെയ്‌തു കഠിനമാക്കപ്പെട്ട മെര്‍ക്കുറി സ്ഥാപിച്ചിട്ടുണ്ട്‌. ഇതുവഴി ലിംഗത്തിന്‌ പുരുഷ സ്വഭാവം കൊടുത്തിരിക്കുന്നു. പ്രാണപ്രതിഷ്‌ഠ പൂര്‍ത്തിയാകുന്ന ദിവസം കുറിച്ച്‌, അന്നേ ദിവസം ലോകത്തിന്‌ ധ്യാനലിംഗം സമര്‍പിക്കപ്പെടും എന്ന്‍ സദ്‌ഗുരു പ്രസ്‌താവിച്ചു. 1999 ജൂണ്‍ 24 ഈഷായോഗ കേന്ദ്രത്തിന്‍റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ട ദിവസമാണ്‌. പ്രാണപ്രതിഷ്‌ഠാ ചടങ്ങിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുയായികള്‍ വന്നു കൊണ്ടിരുന്നു.

പ്രാണപ്രതിഷ്‌ഠ പൂര്‍ത്തിയാകണമെങ്കില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്‌. ഒന്ന്‍ ധ്യാനലിംഗം രൂപപ്പെടുത്തിയ യോഗി അതുമായി ലയിച്ചു ചേരുക. മറ്റൊന്ന്‍ ആനന്ദനിലയില്‍ പ്രതിഷ്‌ഠ സ്വാഭാവികരീതിയില്‍ നടത്തുക. ആനന്ദാവസ്ഥയില്‍ പ്രതിഷ്‌ഠ സംഭവ്യമല്ലെങ്കില്‍ ധ്യാനലിംഗത്തില്‍ ലയിച്ചു ചേരുകയേ നിവൃത്തിയുള്ളൂ. വേറെ വഴിയില്ല എന്നു മലസ്സിലാക്കിയ സദ്‌ഗുരു അതിനു വേണ്ടിയുള്ള എഴുത്തുകുത്തുകള്‍ തുടങ്ങി. അങ്ങനെ ലയിച്ചു ചേര്‍ന്നു കഴിഞ്ഞാല്‍ ശക്തിനിലയെ ലിംഗത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി മറ്റൊരാളെയും അദ്ദേഹം ഏര്‍പ്പാടു ചെയ്‌തു. അതുപോലെതന്നെ ധ്യാനലിംഗത്തിന്‍റെ ഏഴു ചക്രങ്ങളുടെ ശക്തിയെ പ്രതിഷ്‌ഠയില്‍ അര്‍പ്പിച്ച്‌ നിലനിര്‍ത്താന്‍ എന്തെങ്കിലും താമസം നേരിട്ടാല്‍ ശക്തിനിലയെ പിടിച്ചു നിര്‍ത്താന്‍ കഴിവില്ലാതെ ലിംഗം പൊട്ടിപ്പോകാനുള്ള സാധ്യത സദ്‌ഗുരു തള്ളിക്കളഞ്ഞില്ല. ഇത്‌ ഒഴിവാക്കാനായി ലിംഗത്തില്‍ മുടിനാരിഴയുടെ കനത്തില്‍ അതിസൂക്ഷ്‌മമായ ഒരു ചെറിയ വിള്ളലുണ്ടാക്കി. ഈ വിള്ളല്‍ മനുഷ്യ പ്രയത്‌നം കൊണ്ടോ യന്ത്രസഹായത്താലോ ചെയ്യാന്‍ പറ്റുന്നതല്ല. സദ്‌ഗുരു ശക്തി നിലയുടെ പാരമ്യത്തിലെത്തി കൈകള്‍ തമ്മിലടിച്ചുണ്ടായ ചെറിയ ഒരു ശബ്‌ദം കൊണ്ട്‌ ആ വിള്ളലുണ്ടാക്കി. അതു വീക്ഷിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ അത്ഭുതം കൂറി. പ്രാണപ്രതിഷ്‌ഠാ സംഭവത്തില്‍ പങ്കുകൊള്ളാന്‍ വന്നിരുന്ന ധ്യാന അനുയായികള്‍ ധ്യാനലിംഗ ഗര്‍ഭഗൃഹത്തിനു പുറം തിരിഞ്ഞിരിക്കുകയായിരുന്നു. ധ്യാനലിംഗ ഗര്‍ഭഗൃഹത്തിനകത്തേക്ക് സദ്‌ഗുരു കയറുമ്പോള്‍ സാധകരുടെ ഹൃദയ സ്‌പന്ദനം കൂടിക്കൂടിപ്പോയ്ക്കൊണ്ടിരുന്നു. ഓരോ ചക്രത്തിന്റേയും നാമം പറയുമ്പോള്‍ ആ ചക്രങ്ങളില്‍ മന:സര്‍പിച്ച്‌ തീവ്രമായി ധ്യാനിക്കണമെന്ന്‍ സദ്‌ഗുരു നിര്‍ദ്ദേശിച്ചു.

ധ്യാനലിംഗത്തിന്‍റെ ശക്തിയെ പ്രതിഷ്‌ഠയില്‍ അര്‍പ്പിക്കുന്ന സമയത്ത് ലിംഗം പൊട്ടിപ്പോകാനുള്ള സാധ്യത ഒഴിവാക്കാനായി ലിംഗത്തില്‍ മുടിനാരിഴയുടെ കനത്തില്‍ അതിസൂക്ഷ്‌മമായ ഒരു ചെറിയ വിള്ളലുണ്ടാക്കി

ത്രികോണ വ്യൂഹത്തിലുള്ള പ്രാണപ്രതിഷ്‌ഠയിലെ ഒരു ബിന്ദുവായ വിജിയുടെ അഭാവം ലിംഗത്തില്‍ പ്രാണശക്തി നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു വെല്ലുവിളിയായി നിലകൊണ്ടു. മൂന്നു ശരീരങ്ങളില്‍ നിന്ന്‍ കര്‍മവിനയില്ലാത്ത പ്രാണശക്തിയുടെ മൂന്നു നിലകള്‍ സ്വീകരിച്ച്‌ പ്രതിഷ്‌ഠ ചെയ്യപ്പെട്ടു. ആ മൂന്നു പ്രാണശക്തികളെയും യോജിപ്പിച്ച്‌ ഒന്നാക്കാന്‍ വേണ്ടി മൂന്നു പേരുടെയും നാഡികള്‍ പിരിച്ചെടുത്ത്‌ ഉപയോഗപ്പെടുത്തി. രണ്ടുപേരുടെ ജോലിയെയും ഒരാളായി ചെയ്യേണ്ടി വന്നതു കാരണം സദ്‌ഗുരുവിന്‌ ശാരീരികമായി പ്രയാസങ്ങളുണ്ടായി. യോഗശാസ്‌ത്രത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണ മനുഷ്യന്‌ വിസ്‌മയം നല്‍കും. യോഗശാസ്‌ത്ര സാഗരത്തില്‍ നീന്തുന്നവര്‍ക്ക്‌ ഈ പ്രതിഷ്‌ഠാ പ്രവര്‍ത്തനങ്ങള്‍ ആനന്ദം പ്രദാനം ചെയ്യും.

അടിഭാഗത്തുള്ള മൂലാധാരത്തില്‍ ആരംഭിച്ചു നിറുകയിലുള്ള സഹസ്രഹാരംവരെയെത്തുമ്പോള്‍ സദ്‌ഗുരു ശരീരത്യാഗം ചെയ്യേണ്ട ഒരവസ്ഥ വന്നേക്കാം. അതുകൊണ്ട്‌ ആദ്യത്തെ നാലു ചക്രങ്ങളെയും ശക്തിനില ചേര്‍ത്തു പൂട്ടിയശേഷം അനാഗതചക്രവും മൂലാധാര ചക്രവും സദ്‌ഗുരു പൂട്ടി. മണിപ്പൂരകം പൂട്ടിയ ശേഷം സ്വാധീഷ്‌ഠാനം പൂട്ടാന്‍നേരം സദ്‌ഗുരുവിന്‌ വളരെ പ്രയാസമുണ്ടായി. ഏതുസമയത്തും സദ്‌ഗുരു ദേഹത്യാഗം ചെയ്‌തേക്കുമോ എന്ന്‍ മറ്റുള്ളവര്‍ ഭയന്നു. സദ്‌ഗുരു തനിക്കുവേണ്ടി സമാധിയൊരുക്കി, ആശ്രമം എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുയായികള്‍ക്കു നല്‍കിയിരുന്നു. രാധേയെ ദത്തുകൊടുക്കാനുള്ള ഏര്‍പ്പാടുകളും ചെയ്‌തിരുന്നു. ശരീരത്തില്‍ നിന്നും പ്രാണന്‍ പറന്നുപോയാല്‍ ശരീരം കൊണ്ടുപോകാനായി ഒരു വാഹനവും ഏര്‍പ്പാടു ചെയ്‌തു. വളരെ ബുദ്ധിമുട്ടി അവസാനമായി സ്വാധിഷ്‌ഠാന ചക്രം പൂട്ടിയ ശേഷം സദ്‌ഗുരു ആനന്ദത്തിന്‍റെ പാരമ്യത്തില്‍ ലിംഗത്തെ ആലിംഗനം ചെയ്‌തുകൊണ്ട്‌ അവിടെത്തന്നെ വീണു. എല്ലാം ശുഭപര്യവസായിയായെന്ന്‍ ആഹ്ലാദിച്ച അനുയായികള്‍ക്ക്‌ പെട്ടെന്ന്‍ തങ്ങളെ ഞെട്ടിക്കുന്ന കാഴ്‌ചയാണു കാണേണ്ടി വന്നത്‌.