പ്രാര്ത്ഥനാനിരതത എന്ന ഗുണവിശേഷം
ഗുരുവിന്റെ സന്ദേശവാഹകനായി ലോകമെമ്പാടും സഞ്ചരിച്ച് അനേകായിരങ്ങളെ സ്വാധീനിച്ച സ്വാമി വിവേകാനന്ദന്റെ പ്രാര്‍ത്ഥനാനിരതമായ ഭക്തിയെക്കുറിച്ച്.
വിവേകാനന്ദന് പരമഹംസനോടു ചോദിച്ചു, "എനിക്കൊരു ജോലി ഉണ്ടായിരുന്നെങ്കില്‍, ഇന്നെന്റെ അമ്മയെ ശുശ്രൂഷിക്കാമായിരുന്നു. വേണ്ട മരുന്നും ഭക്ഷണവും കൊടുക്കാനും, സാന്ത്വനം നല്‍കുവാനും കഴിയുമായിരുന്നു. ഈ ആത്മീയത എന്നെ ഏതൊടക്കിലാണ് കൊണ്ട് ചാടിച്ചിരിക്കുന്നത്?”
ശ്രീരാമകൃഷ്ണ പരമഹംസന് ജ്ഞാനോദയം ലഭിച്ചതിനുശേഷം വളരെയധികം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനു ചുറ്റും വന്നുകൂടുമായിരുന്നു. അതില്‍ ഒരാളായിരുന്നു സ്വാമി വിവേകാനന്ദനും. അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന 'ലോക സര്‍വമത സമ്മേളനത്തില്‍' (Parliament of World's Religion) പങ്കെടുക്കാനായി 1893ല്‍ അമേരിക്കയിലേക്ക് പോയ ആദ്യത്തെ യോഗിവര്യനായിരുന്നു സ്വാമി വിവേകാനന്ദന്‍. ആ സംഭവത്തിനുശേഷം വിവേകാനന്ദന്‍ ലോകത്താകമാനം ഒരു ആത്മീയ തരംഗം സൃഷ്ടിച്ചു. എന്ത് പുതിയ കാര്യത്തിന്റെ നേര്‍ക്കും ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നിട്ടുപോലും അദ്ദേഹത്തിന്റെ ആത്മീയ രംഗപ്രവേശനം പല കവാടങ്ങളും തുറക്കപ്പെടുവാന്‍ പ്രേരകമായിത്തീര്‍ന്നു.
തന്റെ സന്ദേശങ്ങള്‍ ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ തക്ക കഴിവുള്ള ഒരാളാണ് വിവേകാനന്ദന്‍ എന്ന്‍ ശ്രീ രാമകൃഷ്ണ പരമഹംസന്‍ മനസ്സിലാക്കിയതുകൊണ്ട് അദ്ദേഹത്തോട് ഒരു പ്രത്യേക മമതതന്നെ ഉണ്ടായിരുന്നു. തന്റെ സന്ദേശങ്ങള്‍ ലോകമെമ്പാടും എത്തിക്കുവാന്‍ തനിക്ക് സ്വയം കഴിയുകയില്ല എന്ന്‍ ശ്രീ രാമകൃഷ്ണ പരമഹസര്‍ക്ക് ബോധ്യമുണ്ടായിരുന്നതുകൊണ്ട് അതിനുപറ്റിയ ഒരു മാധ്യമമായിട്ടാണ് സ്വാമി വിവേകാനന്ദനെ കണ്ടെത്തിയത്. പരമഹംസര്‍ക്ക് ചുറ്റും കൂടിയിരുന്ന മറ്റുള്ളവര്‍ക്കാകട്ടെ, എന്തുകൊണ്ടാണ് ഗുരു വിവേകാനന്ദനോട് ഇത്ര വലിയ മമത കാട്ടുന്നതെന്നു മനസ്സിലായതുമില്ല. ഒരു ദിവസം പോലും വിവേകാനന്ദന്‍ തന്നെക്കാണാന്‍ വന്നില്ലങ്കില്‍, പരമഹംസന്‍ വിവേകാനന്ദനെത്തേടി അങ്ങോട്ടു പോകുമായിരുന്നു. തന്റെ സന്ദേശങ്ങള്‍ പ്രച്രിപ്പിക്കാനുള്ള ഒരു ചിത്ശക്തി വിവേകാനന്ദന് ഉണ്ടെന്ന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു.
അതേപോലെ മറിച്ചും വിവേകാനന്ദന്‍ പരമഹംസരെയും വളരെയധികം സ്നേഹിച്ചിരുന്നു. വിവേകാനന്ദന്‍ ധാര്‍മ്മികമായ ഒരു കടമയായിട്ടല്ല ആ ബന്ധം ആഗ്രഹിച്ചിരുന്നത്. അതുപോലെതന്നെ, തന്റെ സമപ്രായക്കാര്‍ സാധാരണയായി ചെയ്യാറുള്ളതൊന്നുമല്ല വിവേകാനന്ദന്‍ ചെയ്തുകൊണ്ടിരുന്നതും. അദ്ദേഹം സദാസമയവും ശ്രീ രാമകൃഷ്ണ പരമഹംസനെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
കാളീഭക്തി
വിവേകാനന്ദന്റെ ജീവിതത്തിലുണ്ടായ അതിശയകരമായ ഒരു സംഭവം പറയാം. അദ്ദേഹത്തിന്റെ അമ്മ കഠിനരോഗം ബാധിച്ച് മരണശയ്യയില്‍ കഴിയുന്ന സമയത്ത് പെട്ടെന്ന് വിവേകാനന്ദന് ഒരു ഉണര്‍വ്വുണ്ടായി - അമ്മയ്ക്ക് വേണ്ട മരുന്നുകളോ ഭക്ഷണമോ വാങ്ങിക്കൊടുക്കുവാനുള്ള പണം കയ്യിലില്ല. കലശലായ രോഗം ബാധിച്ച് കിടക്കുന്ന തന്റെ അമ്മയെ ശുശ്രൂഷിക്കുവാന്‍പോലും തനിക്ക് കഴിവില്ലാതെ പോയല്ലോ എന്ന ആധി അദ്ദേഹത്തെ സ്വയം തപിപ്പിച്ചു. വിവേകാനന്ദനെപ്പോലെ ശാന്തനായ ഒരാള്‍ കുപിതനായി എന്നു പറഞ്ഞാല്‍, ഈ സംഭവം അദ്ദേഹത്തിനെ ശരിക്കും ഉലച്ചുകളഞ്ഞു എന്നുവേണം മനസ്സിലാക്കേണ്ടത്. കോപിഷ്ടനായ ഈ അവസ്ഥയില്‍ അദ്ദേഹം നേരെ പരമഹംസരുടെ അടുത്തേക്കുതന്നെ പോയി. പോകാനായി വേറൊരിടം ഇല്ലായിരുന്നു.
വിവേകാനന്ദന്‍ ശ്രീരാമ പരമഹംസനോട് പറഞ്ഞു: “ഈ ബുദ്ധിശൂന്യവും നിരര്‍ത്ഥകവുമായ ആത്മീയതയും മറ്റും എന്നെ എങ്ങോട്ടാണ് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്? എനിക്കൊരു ജോലി ഉണ്ടായിരുന്നെങ്കില്‍, അതിനനുസരിച്ച് ചെയ്യേണ്ടതെന്താണോ ഞാനത് ചെയ്യുമായിരുന്നു. എങ്കില്‍പിന്നെ ഇന്നെന്റെ അമ്മയെ ശുശ്രൂഷിക്കാമായിരുന്നു. അമ്മയ്ക്കു വേണ്ട മരുന്നും ഭക്ഷണവും കൊടുക്കാനും, സാന്ത്വനം നല്‍കുവാനും കഴിയുമായിരുന്നു. ഈ ആത്മീയത എന്നെ എവിടെയാണ് കൊണ്ട് ചാടിച്ചിരിക്കുന്നത്?”
പരമഹംസന്‍ ഒരു പരമ കാളീഭക്തനായിരുന്നു, വീട്ടില്‍തന്നെ ഒരു കാളീവിഗ്രഹം വച്ച് പൂജിച്ചിരുന്നു. അദ്ദേഹം വിവേകാനന്ദനോട് പറഞ്ഞു: “നിന്റെ അമ്മയ്ക്ക് ആഹാരവും മരുന്നും ആവശ്യമുണ്ട് അല്ലെ? ശരി, നിനക്കെന്താണ് വേണ്ടതെന്നു വച്ചാല്‍ അമ്മയുടെ (കാളിയുടെ) അടുത്തുപോയി അത് ചോദിച്ചുകൂടെ?”
അത് ഒരു നല്ല ആശയമാണല്ലോ എന്ന്‍ വിവേകാനന്ദന് തോന്നി. ഉടന്‍ കാളി ക്ഷേത്രത്തിലേക്ക് കടന്നുചെന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു പുറത്തേക്ക് വന്ന വിവേകനന്ദനോടായി പരമഹംസന്‍ ചോദിച്ചു:
“ആഹാരവും പണവും അല്ലാതെ നിന്റെ അമ്മക്ക് വേണ്ടതായ മാറ്റാവശ്യങ്ങള്‍കൂടി കാളിയമ്മയോടു നീ ചോദിച്ചുവൊ?”
വിവേകാനന്ദന്‍ പറഞ്ഞു: “ഇല്ല ഗുരോ, ഞാന്‍ മറന്നുപോയി.”
ഇതുകേട്ട ശ്രീരാമ പരമഹംസന്‍ പറഞ്ഞു, “വീണ്ടും അകത്തുപോയി ചോദിക്കൂ.”
വിവേകാനന്ദന്‍ വീണ്ടും അകത്തുപോയി, നാലുമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോള്‍ പരമഹംസന്‍ ആരാഞ്ഞു: “നീ അമ്മയോട് എല്ലാം ചോദിച്ചുവോ?”
“ഇല്ല, മറന്നുപോയി" വിവേകാനന്ദന്‍ മറുപടിയായി പറഞ്ഞു.
രാമകൃഷ്ണ പരമഹോസന്‍ പറഞ്ഞു: “അകത്തേക്ക് ഒരിക്കല്‍ കൂടി പോകൂ. ഇത്തവണ ആവശ്യമുള്ളത് ചോദിക്കാന്‍ മറക്കരുത് കേട്ടോ.”
വിവേകാനന്ദന്‍ ക്ഷേത്രത്തിനകത്തേക്ക് പോയി ഏതാണ്ട് എട്ടുമണിക്കൂറോളം കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ പരമഹംസന്‍ വീണ്ടും ചോദിച്ചു, “നീ അമ്മയോടെല്ലാം ചോദിച്ചുവോ?”
വിവേകാനന്ദന്‍ ഇത്തവണ പറഞ്ഞത് ഇപ്രകാരമാണ്, “ഇല്ല, ഞാന്‍ ഒന്നും ചോദിക്കുകയില്ല, ഒന്നും ചോദിക്കേണ്ട ആവശ്യവുമില്ല.”
അതിനുള്ള പരമഹംസന്റെ ഉത്തരം ഇങ്ങനെയായിരുന്നു, “വളരെ നല്ലത്. ഇന്ന്‍ കാളിയുടെ മുമ്പില്‍ചെന്ന് നീ എന്തെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ നീയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ അവസാനദിനമായിരുന്നേനെ. പിന്നീട് നിന്റെ മുഖത്തേക്ക് പോലും ഞാന്‍ നോക്കുകയില്ലായിരുന്നു, കാരണം മേല്‍പ്പറഞ്ഞപോലെ എന്തെങ്കിലുമൊക്കെ ചോദിച്ചുവാങ്ങുന്ന വിഡ്ഢിക്ക്, ജീവിതം എന്താണെന്നതിനെപ്പറ്റി ഒരു തുമ്പും ഉണ്ടായിരിക്കുകയില്ല, അതു തന്നെ. അപ്രകാരം ഈശ്വരന്റെ മുന്നില്‍ കെഞ്ചി കൈനീട്ടി വാങ്ങുന്ന ഒരുവന്‍, ജീവിതത്തിന്റെ അടിസ്ഥാനതത്വം എന്താണെന്ന് പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നിനും കൊള്ളരുതാത്ത ജീവനോടെയുള്ള വെറുമൊരു രൂപം മാത്രമായിരിക്കും.
"പ്രാര്‍ത്ഥനാ നിരതത" എന്നത് ഒരു ഗുണവിശേഷമാണ്. പ്രാര്‍ത്ഥനാനിരതനായിരിക്കുക എന്ന്‍ പറഞ്ഞാല്‍ ആരാധനാ നിമഗ്നനാവുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അപ്രകാരമായിരിക്കുക എന്നത് ഒരു മഹത്കാര്യമാണ്, പക്ഷെ അതില്‍നിന്നും നിങ്ങള്‍ക്കെന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ തെറ്റി. അത്തരത്തിലുള്ള പ്രാര്‍ത്ഥനയില്‍ നിന്ന് ഒരു പ്രയോജനവും കിട്ടുകയില്ല.
വെറും 19 വയസ്സുള്ളപ്പോള്‍തന്നെ വിവേകാനന്ദന്‍ ഒരു നല്ല യുക്തിവാദിയും, ധീഷണശാലിയും, ആവേശഭരിതനും ആയിരുന്നു. എല്ലാത്തിനും ശരിയായ ഉത്തരം ആ കുട്ടി കാംക്ഷിച്ചിരുന്നു. ഒരിക്കല്‍ രാമകൃഷ്ണ പരമഹംസന്റെ അടുക്കല്‍ എത്തി ആ കുട്ടി ചോദിച്ചു, “എപ്പോള്‍ നോക്കിയാലും ദൈവം, ദൈവം എന്ന്‍ നിങ്ങള്‍ പറയുന്നുണ്ടല്ലോ, അതിന് വല്ല തെളിവും ഉണ്ടോ? ഉണ്ടെങ്കില്‍ ആ തെളിവ് എനിക്ക് കാണിച്ചുതരുമോ?”
എന്നാല്‍ ശ്രീ രാമകൃഷ്ണനാകട്ടെ വിദ്യാഭ്യാസമില്ലാത്ത, പണ്ഡിതനല്ലാത്ത ഒരു അദ്ധ്യാത്മിക ദാര്‍ശികന്‍, അഥവാ മിസ്റ്റിക്ക് ആയിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞത്, "ഞാന്‍ തന്നെയാണ് അതിന് തെളിവ്,” എന്നാണ്. വിവേകാനന്ദന് ഈ ഉത്തരം തികച്ചും വികലമായതായോ, ചിത്തഭ്രമം ഉളവാക്കുന്നത് പോലെയോ ഒക്കെ തോന്നി. ഇതിനുത്തരമായി ആന്തരികമായ ബൌദ്ധികതലത്തിലുള്ള ഒരു വ്യാഖ്യാനമാണ് വിവേകാനന്ദന്‍ പ്രതീക്ഷിച്ചത്. ആയതുകൊണ്ട് എന്തുപറയണമെന്ന് വിവേകാനന്ദന് അറിയില്ലായിരുന്നു. ഈശ്വരന്‍ എന്ന സങ്കല്പത്തിന് തെളിവായി സാധാരണ പറയാറുള്ളത് ഒരു വിത്ത് മുളച്ചുവരുന്നതിനെ പറ്റിയോ അല്ലെങ്കില്‍ ഗ്രഹങ്ങള്‍ സ്ഥാനം തെറ്റാതെ ആകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസത്തെപ്പറ്റിയോ ഒക്കെയാണ്, പക്ഷെ ശ്രീ രാമകൃഷ്ണന്‍ പറഞ്ഞതോ 'ഞാന്‍ തന്നെയാണ് ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവ്,' എന്നാണ്. എന്തുപറയണമെന്നറിയാതെ വിവേകാനന്ദന്‍ സ്ഥലം വിടുകയായിരുന്നു.
മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും പോയി ചോദിച്ചു, “അങ്ങേയ്ക്ക് ദൈവത്തെ ഒന്നെനിക്ക് കാണിച്ചുതരാന്‍ കഴിയുമോ?” എന്ന്.
ഇതിനു മറുപടിയായി ശ്രീ രാമകൃഷ്ണ പരമഹംസന്‍ പറഞ്ഞു: “നിനക്ക് ദൈവത്തെ കാണുന്നതിനുള്ള ധൈര്യം ഉണ്ടോ?”
വിവേകാനന്ദന്‍ പറഞ്ഞു, "ഉണ്ട്." കാരണം, അവന്റെ മനസ്സിനെ സദാ മഥിച്ചുകൊണ്ടിരുന്ന ഒരേയൊരു പ്രശ്നം അതുതന്നെയായിരുന്നു.
ശ്രീ രാമകൃഷ്ണന്‍ തന്റെ കാല്‍പ്പാദം വിവേകാനന്ദന്റെ നെഞ്ചില്‍ വച്ചു. ഉടനെ വിവേകാനന്ദന്‍ ഒരു സമാധി അവസ്ഥയിലേക്ക് വഴുതി വീണു, മാനസിക പരിമിതികല്‍ക്കപ്പുറമായിരുന്ന ഒരവസ്ഥ. അതേ നിലയില്‍ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം ആ കുട്ടി ലയിച്ചുപോയി. ആ നിലയില്‍ നിന്നും വിവേകാനന്ദന്‍ പുറത്തേക്ക് വന്നപ്പോള്‍ ആ പഴയ കുട്ടി എന്നന്നേയ്ക്കുമായി മാഞ്ഞുപോയിരുന്നു. അതിനുശേഷം തന്റെ ജീവിതകാലം മുഴുവനും വേറെയൊരു ചോദ്യവും വിവേകാനന്ദന്‍ തന്റെ ഗുരുവിനോട് ചോദിച്ചിട്ടില്ല.
നിങ്ങള്‍ ഒരുറച്ച ഭക്തനല്ല എങ്കില്‍ ആത്മീയ ജീവിതം നിങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെടാന്‍ പാടില്ല, മറിച്ച് അത് നിങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടാലോ, അതു നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിനാശമായേ ഭവിക്കുകയുള്ളു. മുന്‍കാലങ്ങളില്‍ ഭാരതീയ ഗുരുക്കന്‍മാര്‍ ഭക്തിയില്ലാത്തവര്‍ക്ക് ആത്മീയജ്ഞാനം ഒരിക്കലും പകര്‍ന്നുകൊടുക്കാറില്ലായിരുന്നു.