सद्गुरु

ത്രിസന്ധ്യ നേരത്തു നിലവിളക്കു കൊളുത്തി ഐശ്വര്യത്തെ വരവേല്‍ക്കുന്ന രീതി കേരളീയ ഗ്രഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഊര്‍ജവും ക്രിയാത്മകതയും നിറഞ്ഞ ഒരന്തരീക്ഷം സ്വഭവനത്തില്‍ എങ്ങിനെ സൃഷ്‌ടിക്കാം എന്നതിനെക്കുറിച്ച് സദ്ഗുരു വിവരിക്കുന്നു..

അഗ്‌നി പലവിധത്തിലും പ്രകാശത്തിന്‍റെ സ്രോതസ്സും ജീവന്‍റെ സ്രോതസ്സുമാണ്‌. നിങ്ങള്‍ ദീപം കൊളുത്തുന്ന നിമിഷം മുതല്‍ അഗ്നിനാളത്തിനു ചുറ്റും മാത്രമല്ല, ആ മുറിയ്ക്കകത്തു പോലും സ്വാഭാവികമായി ഒരു ശക്തിമണ്ഡലം ഉണ്ടാകുന്നു. ഊര്‍ജവും ക്രിയാത്മകതയും നിറഞ്ഞ ഒരന്തരീക്ഷം സ്വഭവനത്തില്‍ ഒരു നിലവിളക്കു കൊളുത്തി എങ്ങിനെ സൃഷ്‌ടിക്കാമെന്നതിനെക്കുറിച്ച്‌ സദ്‌ഗുരു വിവരിക്കുന്നു.

സമുചിതമായ അന്തരീക്ഷം ഒരുക്കാന്‍വേണ്ടി വിളക്കു തെളിയിക്കുക എന്നത്‌ പാരമ്പര്യത്തിന്‍റെ ഭാഗമാണ്‌.

സദ്‌ഗുരു : വൈദ്യുതവിളക്കുകള്‍ പ്രചുരപ്രചാരം നേടുന്ന കാലം വരെ ലോകത്തുടനീളം വിവിധ പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഗമായിരുന്നു എണ്ണ വിളക്കുകള്‍. ബി.സി. 4500 നും 3000 നുമിടയ്ക്കുള്ള കാലയളവിലാണ്‌ മനുഷ്യര്‍ എണ്ണവിളക്കുകള്‍ ആദ്യമായി ഉപയോഗിച്ചതെന്നു ചരിത്രം സൂചിപ്പിക്കുന്നുണ്ട്. ഇന്ന്, പ്രതേകിച്ചും പുറംനാട്ടുകളില്‍, ഏതാനും ചില ഭവനങ്ങളില്‍മാത്രമേ എണ്ണവിളക്കുകള്‍ ഉപയോഗിക്കാറുള്ളൂ, അതും കൂടുതലും ദൃശ്യ ഭംഗിക്കുവേണ്ടിയാണുതാനും. പ്രകാശവും ചാരുതയും ചൊരിയുക എന്നതിനപ്പുറം മറ്റു പലതും നിലവിളക്കിനു പിന്നിലുണ്ട്. പഞ്ചേന്ദ്രിയങ്ങളില്‍, ദര്‍ശനേന്ദ്രിയം പ്രത്യേകരീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ പ്രകാശം സാരവത്തായിരിക്കുന്നത്‌. നമ്മുടെ ദര്‍ശനേന്ദ്രിയങ്ങള്‍ മൂങ്ങയുടേതു മാതിരിയായിരുന്നെങ്കില്‍ നമ്മെ സംബന്ധിച്ചിടത്തോളം പ്രകാശം പ്രധാനപ്പെട്ട ഒന്നാവുമായിരുന്നില്ല.

second image

ഇപ്പോള്‍ വൈദ്യുതവിളക്കുകള്‍ സുലഭമായതിനാല്‍, ഈ നിലവിളക്കുകള്‍ എന്താവശ്യത്തിനാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. എന്നാല്‍, വീടിനുള്ളില്‍ വിളക്കിന്‍റെ സഹായമില്ലാതെയൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്ന ഏതാനും നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ആ കാലം ഒന്നു സങ്കല്‍പിച്ചുനോക്കൂ. പണ്ട്, രണ്ടു കാരണങ്ങളാല്‍ നമ്മുടെ ഭവനങ്ങളുടെ പ്രധാന ഭാഗമായിരുന്നു എണ്ണവിളക്കുകള്‍. ഒന്നാമത്‌, വൈദ്യുതവിളക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ടാമത്‌, ജൈവപദാര്‍ത്ഥങ്ങള്‍ കൊണ്ടായിരുന്നു അക്കാലത്ത്‌ വീടുകള്‍ പണിതിരുന്നത്‌. അതുകൊണ്ടു തന്നെ വലിയ വാതായനങ്ങള്‍ നിര്‍മ്മിക്കാന്‍ ആളുകള്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നില്ല. അന്ന് പൊതുവേ ഭവനങ്ങളുടെ ഉള്‍വശം ഇരുട്ടു നിറഞ്ഞതായിരുന്നു. നാട്ടിന്‍പുറങ്ങളിലെയും ചേരികളിലെയും പഴയവീടുകളുടെ ഉള്‍ഭാഗങ്ങള്‍ ഇന്നും ഇരുട്ടുമൂടിയതാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അക്കാലത്ത്‌ ആളുകള്‍ പകലും വീട്ടിനുള്ളില്‍ എണ്ണവിളക്കു കത്തിച്ചുപോന്നിരുന്നു, അതിനോടൊപ്പം തന്നെ, നിലവിളക്കിനു ചുറ്റും ആരാധനയ്ക്കു പറ്റിയ ഒരിടവും സൃഷ്‌ടിക്കപ്പെട്ടിരുന്നു.

ആളുകള്‍ അഗ്നികുണ്‌ഡത്തിനു ചുറ്റുമിരുന്നു പറഞ്ഞ കഥകളാണല്ലോ ഹൃദയത്തെ കൂടുതല്‍ സ്വാധീനിക്കുക. സമുചിതമായ അന്തരീക്ഷം ഒരുക്കാന്‍വേണ്ടി വിളക്കു തെളിയിക്കുക എന്നത്‌ പാരമ്പര്യത്തിന്‍റെ ഭാഗമാണ്‌. ആധുനിക യുഗത്തില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കാരണവും, അതിനുപരിയായി, നമ്മുടെ നഖങ്ങള്‍ മിനുക്കി ചന്തം വരുത്തിയവയായതുകൊണ്ടും, ഇക്കാര്യം ശാസ്‌ത്രീയമായി ചെയ്യാന്‍ ഇന്നു നമുക്കാവുന്നില്ല. അതുകൊണ്ട്, നാം വൈദ്യുതവിളക്കുകളും വൈദ്യുതോപകരണങ്ങളും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്കിടയില്‍ സന്ധ്യയ്ക്കു വിളക്കുവയ്ക്കുന്ന ശീലമുള്ളവര്‍ ഇപ്പോഴും കാണുമല്ലോ. ആ വിളക്കിനടുത്ത്‌ വെറുതെയൊന്നുനിന്നുനോക്കൂ, അവിടെ ഏന്തോ ഒരു പ്രത്യേകതയുണ്ടെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലാവും. അതിനൊരു ഈശ്വരനിലും വിശ്വസിക്കേണ്ട ആവശ്യമില്ല, അതിന്‌ ഇരുട്ടു വേണമെന്നുപോലുമില്ല. അതായത്‌, വിളക്കിനെ വെളിച്ചത്തിനുവേണ്ടിയുള്ള ഒരുപകരണമായി കാണേണ്ടയാവശ്യവുമില്ല. പക്ഷേ, ആ നാളം എന്തോ ഒരു പ്രത്യേകത സൃഷ്‌ടിക്കുന്നതു നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ടോ? നിങ്ങള്‍ ദീപം കൊളുത്തുന്ന നിമിഷം അഗ്നിനാളം മാത്രമല്ല, ആ നാളത്തിനു ചുറ്റും ഒരു ശക്തിമണ്ഡലം കൂടി സ്വാഭാവികമായി ഉണ്ടാകുന്നതുകൊണ്ടാണിത്‌.

എവിടെ ഈ തരത്തിലുള്ള ശക്തിമണ്ഡലമുണ്ടോ, അവിടെ ആശയവിനിമയം മെച്ചപ്പെട്ടതായിരിക്കും. എപ്പോഴെങ്കിലും അഗ്നികുണ്‌ഡത്തിനു ചുറ്റും നിങ്ങളിരുന്നിന്നുണ്ടോ? ഉണ്ടെങ്കില്‍ അത്തരത്തില്‍ പറയപ്പെട്ടിരുന്ന കഥകളാണ് ആളുകളുടെ മനസ്സിനെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുള്ളവയായിരുന്നുവെന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിരുന്നിരിക്കും. തങ്ങള്‍ അഗ്നികുണ്‌ഡത്തിനു ചുറ്റുമിരുന്നു പറഞ്ഞ കഥകളാണ്‌ ഏറ്റവും സ്വാധീനശക്തിയുള്ള കഥകള്‍ എന്ന വസ്‌തുത പണ്ടത്തെ കഥപറച്ചിലുകാര്‍ തിരിച്ചറിഞ്ഞിരുന്നു. അതിനുചുറ്റുമിരിക്കുന്ന ആളുകള്‍ക്ക്‌, ആശയങ്ങളെ ഏറ്റുവാങ്ങാന്‍ ആ സമയത്ത്‌ പരമാവധി ശേഷിയുണ്ടായിരിക്കും.

ഈ ലോകത്തില്‍ ജീവനു പ്രചോദനമാവുന്ന എല്ലാ വസ്‌തുക്കളും അഗ്നിയാണ്‌. അതുകൊണ്ടുതന്നെ, അഗ്നിയെ ജീവന്‍റെ അടിസ്ഥാനസ്രോതസ്സായിട്ടാണ്‌ നാം കാണേണ്ടത്‌

ഏതെങ്കിലും സംരംഭത്തിനു നാന്ദികുറിയ്ക്കുക്കയോ, ഒരു വിശേഷാന്തരീക്ഷം ഒരുക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ ഒരു വിളക്കു കൊളുത്തിവയ്ക്കുന്നത്‌ സര്‍വ്വസാധാരണമാണ്‌. വിളക്കു കൊളുത്തുമ്പോള്‍ വെളിച്ചം എന്ന ഘടകം മാത്രമല്ല, പരിസരത്ത്‌ ഒരു പ്രത്യേക ശക്തികൂടി പ്രസരിക്കുന്നുണ്ട് എന്ന വസ്‌തുത ആളുകള്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ ഈ പതിവു തുടങ്ങിയത്‌. നിലവിളക്കു കത്തിക്കുന്ന സമ്പ്രദായത്തിനു പിന്നില്‍ ചില ഉള്‍പൊരുളുകളുണ്ട്. ചില സസ്യ എണ്ണകള്‍, ഉദാഹരണമായി, എള്ളെണ്ണയോ, ആവണക്കെണ്ണയോ, നെയ്യോ ഉപയോഗിച്ചു വിളക്കുകൊളുത്തുകയാണെങ്കില്‍ അതില്‍ നിന്ന് പ്രത്യേകകരമായ ഒരു ക്രിയാത്മകത (positivity) പ്രസരിപ്പിക്കാനതിന്‌ കഴിയും. അതിനുചുറ്റും അതിന്‍റേതായ ഒരു ശക്തിമണ്ഡലം രൂപീകരിക്കപ്പെടും.

അഗ്‌നി പലവിധത്തിലും പ്രകാശത്തിന്‍റെ സ്രോതസ്സും, ജീവന്‍റെ സ്രോതസ്സുമാണ്‌. ജീവന്‍റെ യഥാര്‍ത്ഥ സ്രോതസ്സ്‌ അഗ്നിതന്നെയെന്നു സൂചിപ്പിക്കുന്ന പ്രതീകങ്ങളാണല്ലോ ആധുനിക ശാസ്‌ത്രത്തിലെപ്പോഴും ഉപയോഗിച്ചിട്ടുള്ളത്‌. വാസ്‌തവത്തില്‍, പല ഭാഷകളിലും ജീവിതത്തെത്തന്നെ അഗ്നിയെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നിങ്ങളെ മുന്നോട്ടു നയിക്കുന്നത്‌ ഉള്ളിലെ ജീവാഗ്നികളാണ്‌. ഈ ഭൂഗോളത്തിലെ ജീവന്‍റെ സ്രോതസ്സായ സൂര്യന്‍ പോലും മനുഷ്യനൂഹിക്കാന്‍ കഴിയാത്തത്രത്തോളം വലുപ്പമുള്ള ഒരഗ്നിഗോളം മാത്രമാണ്‌ അല്ലേ? വൈദ്യുതവിളക്കുകള്‍ തെളിക്കുമ്പോഴും, ഏതെങ്കിലും സ്റ്റൌ ഉപയോഗിച്ചു പാചകം നടത്തുമ്പോഴും, കാറിനുള്ളിലെ കമ്പസ്‌ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുമൊക്കെ ഉണ്ടാവുന്നതെന്താണ്‌? അഗ്നിനാളം തന്നെയല്ലേ? ഈ ലോകത്തില്‍ ജീവനു പ്രചോദനമാവുന്ന എല്ലാ വസ്‌തുക്കളും അഗ്നിയാണ്‌. അതുകൊണ്ടുതന്നെ, അഗ്നിയെ ജീവന്‍റെ അടിസ്ഥാനസ്രോതസ്സായിട്ടാണ്‌ നാം കാണേണ്ടത്‌. എല്ലാറ്റിനുമുപരി, അഗ്നി അത്യന്താപേക്ഷിതമായ ഒരന്തരീക്ഷം ഒരുക്കിത്തരുന്നു, തനിക്കുചുറ്റുമൊരു ശക്തി മണ്ഡലം സൃഷ്‌ടിക്കുന്നു. പുലര്‍ച്ചയ്ക്കു നിത്യകര്‍മ്മങ്ങള്‍ തുടങ്ങുംമുമ്പ്‌ നിലവിളക്കു തെളിയിക്കുമ്പോള്‍ മേല്‍പറഞ്ഞ സവിശേഷതകളെ സ്വജീവിതത്തിലേക്ക് ആനയിക്കുകയായിരിക്കും നിങ്ങള്‍. അതൊരു പ്രതീകാത്മകരീതിയാണ്‌, നമ്മുടെ ആന്തരമായ പ്രകൃതിവൈഭവത്തെ ആവാഹിക്കല്‍!