सद्गुरु

നിങ്ങള്‍ ആഗ്രഹിച്ച എത്രയോ കാര്യങ്ങള്‍, ലഭിക്കുമോ ഇല്ലയോ എന്നുള്ള ഭയത്താല്‍ നിങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്!

പുതിയ സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ ധൈര്യമില്ലാതെ നിങ്ങള്‍ എത്ര സന്ദര്‍ഭങ്ങള്‍ കളഞ്ഞു കുളിച്ചിട്ടുണ്ട്?

സംഗീതം, ചിത്രകല, തുടങ്ങിയ കലകളെ അഭ്യസിപ്പിക്കുവാനുള്ള സര്‍വ്വകലാശാല എവിടെയാണുള്ളതെന്നു വലയിട്ട് നോക്കേണ്ടിയിരിക്കുന്നു, പക്ഷേ ഓരോ തെരുവിലും ഒരു എഞ്ചിനീയറിംഗ് കോളേജ് എന്നുള്ള സ്ഥിതിവിശേഷം വളരെ പെട്ടെന്നു തന്നെ ഉണ്ടായേക്കുമെന്ന് തോന്നുന്നു. വര്‍ഷംതോറും കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് ജോലി കിട്ടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആ വിദ്യാഭ്യാസം തങ്ങളുടെ മകനും മകള്‍ക്കും ലഭിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?

ഒരു കാലഘട്ടത്തില്‍ അത്തരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ജോലി ലഭിച്ചുകൊണ്ടിരുന്നു. ഉടനേ അതാണ് ലോകത്തിലെ വളരെ സുരക്ഷിതമായ മത്സരം എന്നു കരുതി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ചതുരംഗക്കരുക്കളാക്കി കളിക്കാന്‍ തുടങ്ങി. അവരൊക്കെ, മനുഷ്യ ശരീരം കിട്ടിയെങ്കിലും ചെമ്മരിയാടിന്‍റെ സ്വഭാവം കിട്ടിയതോടുകൂടി പരിണാമ വളര്‍ച്ച നിന്നു പോയവരാണ്. ആയിരം പേര്‍ ചെയ്യുന്നതു തന്നെ അവരും ചെയ്യും. സ്വയം യാതൊരു തീരുമാനവും എടുക്കാന്‍ ധൈര്യപ്പെടാറുമില്ല. രാത്രിയും പകലും ഇതുതന്നെ പറഞ്ഞുപറഞ്ഞു തങ്ങളുടെ കുട്ടികളുടെ മനസ്സിലും മന്ദത വരുത്തിവച്ചു.

ഞാന്‍ ഇഞ്ചിനീയറിംഗ് മേഖലയെ മാത്രം പറയുകയല്ല. ഏതു മേഖലയായിരുന്നാലും അതു നിങ്ങള്‍ താത്പര്യപൂര്‍വ്വം തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. ജീവിക്കാന്‍ വേണ്ടി ആ മേഖലയെ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ജീവിതത്തെയാണല്ലോ നിങ്ങള്‍ പാഴാക്കുന്നത്? ഇതു തനിക്കാവശ്യമാണോ ലോകത്തിനാവശ്യമാണോ എന്നൊന്നും ആലോചിക്കാതെ എല്ലാവരും ചാടുന്നു എന്നു പറഞ്ഞു അതേ മലമുകളില്‍നിന്നും നിങ്ങളും ചാടേണ്ട ആവശ്യമുണ്ടോ? അതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രയും പടികള്‍ കയറി മുകളില്‍ പോയത്?

എനിക്ക് ഒരു കഥ ഓര്‍മ്മ വരുന്നു. ഒരു ജോത്സ്യന്‍ രാജാവിന് സമയം മോശമാണെന്ന് പറഞ്ഞു. ഉടനേ രാജാവ് ഏതു പീരങ്കി ഉപയോഗിച്ചാലും പൊളിക്കാന്‍ പറ്റാത്ത രീതിയില്‍ കോട്ടമതിലുകളെ നാലടി വണ്ണത്തില്‍ നിര്‍മ്മിച്ചു. അതിനു ചുറ്റും ആഴമുള്ള നീരാഴിയുമുണ്ടാക്കി. ഒന്നു രണ്ടു ജനാലകളൊഴികെ ബാക്കി ജനാലകള്‍, വാതിലുകള്‍ എല്ലാം അടച്ചു ഭദ്രമാക്കി. ഏറ്റവും വിശ്വസ്ഥരായ ആയുധധാരികളായ നൂറു ഭടന്‍മാരെ വാതിലിനരുകില്‍ നിര്‍ത്തി. ആ വാതിലിനപ്പുറം രാജാവു പോയില്ല.

ഒരിക്കല്‍ യാദൃശ്ചികമായി രാജാവ് ജനാല വഴിയേ പുറത്തേക്ക് നോക്കി. അവിടെ ഇരുന്ന ഒരു യാചകന്‍ രാജാവിനെ നോക്കി ചിരിയോടു ചിരി. രാജാവ് വല്ലാതെ ക്ഷുഭിതനായി, യാചകനെ തന്‍റെ മുന്നില്‍ വരുത്തി. അപ്പോഴും അയാള്‍ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജാവു ചോദിച്ചു. "എന്തിനാണ് നീ ചിരിക്കുന്നത്? പറയൂ. ഇല്ലെങ്കില്‍ നിന്‍റെ ശിരസ്സ് വെട്ടിക്കളയും."

"ഒന്നു രണ്ടു ജാലകങ്ങള്‍ മാത്രം തുറന്നുവയ്ക്കുന്നത് എന്തിനാണ്? എല്ലാ വാതിലുകളേയും പൂട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭയപ്പെടാതെ കഴിയാമല്ലോ?' എന്നു പറഞ്ഞു യാചകന്‍ വീണ്ടും ചിരി തുടങ്ങി. "മഠയാ, എല്ലാ വാതിലും അടച്ചുകഴിഞ്ഞാല്‍ ഞാന്‍ ശ്വാസം കിട്ടാതെ മരിച്ചു പോവില്ലേ" എന്നായി രാജാവ്. "ഇപ്പോള്‍ വ്യത്യാസമെന്താണ്? നിങ്ങള്‍ താമസിക്കുന്നത് കല്ലറയില്‍ തന്നെയാണല്ലോ. പിന്നെ ഒരു വ്യത്യാസം ഈ കല്ലറയ്ക്ക് വാതിലുണ്ട്. കാവലിന് ആളുമുണ്ട്. അതല്ലേയുള്ളൂ' എന്നു പറഞ്ഞ് ചിരിച്ചു യാചകന്‍.

നൂതനമായ ഒരു സംരംഭത്തിനും ശ്രമിക്കാന്‍ ധൈര്യപ്പെടാതിരുന്നാല്‍ നമ്മുടെ ജീവിതത്തിന് എന്താണര്‍ത്ഥം?

നിങ്ങളോടും അതു തന്നെയാണ് ഞാന്‍ പറയുന്നത്. നൂതനമായ ഒരു സംരംഭത്തിനും ശ്രമിക്കാന്‍ ധൈര്യപ്പെടാതിരുന്നാല്‍ നമ്മുടെ ജീവിതത്തിന് എന്താണര്‍ത്ഥം? ഒരു ആപത്തും വരാനിടയില്ലാത്ത ഭദ്രമായ ഒരു സ്ഥലം തന്നെ വേണമെന്നുണ്ടെങ്കില്‍ കല്ലറയില്‍ പോയി വിശ്രമിക്കാമല്ലോ.

സുരക്ഷിതമായ ജീവിതം വേണം എന്നു വിചാരിച്ച്, നമ്മുടെ ചുറ്റും മതിലുകള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നാല്‍ നമുക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. അങ്ങനെ ജീവനെ മണ്ണിനടിയിലാക്കിയിട്ട് ശരീരത്തെ മാത്രം അറുപതോ എഴുപതോ വര്‍ഷങ്ങള്‍ വലിച്ചുകൊണ്ട് എന്തിനു നടക്കണം? തീരം വിട്ടു മുന്നോട്ടു പോകാന്‍ ധൈര്യപ്പെടാതെ തീരത്തോടു ചേര്‍ന്ന് കപ്പല്‍ ഓടിച്ചുകൊണ്ടിരുന്നാല്‍ ഒരു രാജ്യത്തും ചെന്നെത്താന്‍ സാധിക്കുകയില്ല. കപ്പല്‍ തീരത്തടിഞ്ഞു നില്‍ക്കുകയേയുള്ളൂ.

നിങ്ങളുടെ പ്രതീക്ഷയ്ക്കു വിപരീതമായി ഓരോ പേജിലും യാദൃശ്ചികമായ സംഭവങ്ങള്‍ വന്നാലല്ലേ ഒരു സസ്പെന്‍സ് കഥയെ വളരെ നല്ലത് എന്നു പറയാന്‍ പറ്റുകയുള്ളൂ? എന്നാല്‍ ജീവിതത്തില്‍ മാത്രം സംഭവങ്ങള്‍ ഇല്ലാതെ വിരസമായിരിക്കണം എന്നു പറഞ്ഞാല്‍ എങ്ങനെയാണ്. യുവാവായിരിക്കുവാന്‍ വേണ്ടത് ദൃഡമായ ശരീരം മാത്രമല്ല ഉറച്ച മനസ്സും കൂടിയാണ്. അപ്രതീക്ഷിതമായവയേയും നിങ്ങള്‍ സധൈര്യം അഭിമുഖീകരിക്കുക. അതിനുള്ള ധൈര്യത്തെ നിങ്ങള്‍ക്ക് നല്ല രീതിയിലുള്ള യോഗാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുവാന്‍ കഴിയും.
ഇത്രയും മതങ്ങള്‍ ഉണ്ടായിട്ടും സമാധാനവും ശാന്തിയും ഇല്ലല്ലോ?

മനുഷ്യന്‍ തന്നില്‍ത്തന്നെയുള്ള ദൈവത്തെ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് മതങ്ങള്‍ ഉണ്ടായത്.

മനുഷ്യന്‍ തന്നില്‍ത്തന്നെയുള്ള ദൈവത്തെ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് മതങ്ങള്‍ ഉണ്ടായത്. പക്ഷേ, എന്തുണ്ടായി? മതങ്ങള്‍ മനുഷ്യനില്‍ ദൈവീകത്വം കൊണ്ടുവന്നില്ല എന്നു മാത്രമല്ല, മനുഷ്യത്വം മറന്നു പോകാനും കാരണമായിത്തീര്‍ന്നു. ഇന്ന് ഓരോ മതവും ഓരോ പാര്‍ട്ടിപോലെ പ്രവര്‍ത്തിക്കുകയാണ്. നിങ്ങള്‍ ഏതു മതവിശ്വാസിയായാലും ആ പാര്‍ട്ടിയില്‍ അംഗമാകുന്നു. അപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയെ സംരക്ഷിക്കണം എന്ന ആഗ്രഹം സ്വമേധയാ നിങ്ങളില്‍ ഉടലെടുക്കുന്നു. മറ്റൊരു പാര്‍ട്ടി കാരണം നിങ്ങള്‍ക്ക് ആപത്തു വരുമോ എന്നു ഭയപ്പെടുന്നു. ഭയത്തിന്‍റെ അടുത്ത ഘട്ടം ഭീകരപ്രവര്‍ത്തനമാണല്ലോ. അതുകൊണ്ട് നിങ്ങള്‍ എതിര്‍ക്കാന്‍ തയാറാകുന്നു. ഒരു വ്യക്തിയോടുള്ള സൗഹൃദംപോലും മതത്തിന്‍റെ കാര്യം വരുമ്പോള്‍ ശത്രുതയായി മാറുന്നു.

ഓരോ വ്യക്തിയും സമാധാനത്തേയും സന്തോഷത്തേയുമാണ് കാംക്ഷിക്കുന്നത്. എന്നാല്‍ ഒരു സംഘത്തിലെ ആളായി മാറുമ്പോള്‍ അയാളുടെ വ്യക്തിത്വം നഷ്ടപ്പെട്ടുപോകുന്നു. അയാളുടെ സ്വന്തമായ നല്ല ഗുണം മാറിപ്പോകുന്നു. ഇങ്ങനെയുള്ള അറിവില്ലായ്മ ഇല്ലാതാകുംവരെ മനുഷ്യന് അപകടം തന്നെ, സമാധാനം ഇല്ല.