മര്‍ത്യതയാണ് താക്കോല്‍
നിത്യമായ തന്റെ പ്രകൃതത്തെക്കുറിച്ച് ഒരാള്‍ ബോധവാനായില്ല എങ്കില്‍ ഏറ്റവും കുറഞ്ഞത് തന്റെ മരണത്തെക്കുറിച്ചെങ്കിലും അയാള്‍ ബോധവാനായിരിക്കണം.
നിങ്ങള്‍ മരണമുള്ളവനാണെന്ന ബോധമുണ്ടായാലേ അതിനപ്പുറം എന്താണെന്നറിയാനുള്ള താല്പര്യം ഉണരൂ. അതോടെ നിങ്ങളുടെ ഉള്ളിലെ ആധ്യാത്മിക പ്രക്രിയ വികസിക്കുവാന്‍ തുടങ്ങും.
എണ്‍പതുവയസ്സിനുമേല്‍ പ്രായമുള്ള രണ്ടുപേര്‍ തമ്മില്‍ കണ്ടുമുട്ടി. കുറെനേരം നോക്കിനിന്നപ്പോള്‍ ഒരാള്‍ മറ്റെയാളെ തിരിച്ചറിഞ്ഞു. നിങ്ങള്‍ രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട് അല്ലേ? അതെ, മറ്റെയാള്‍ പറഞ്ഞു. ഏതു സമയത്ത് ഏതു ബറ്റാലിയന് ആദ്യത്തെയാള്‍ ചോദിച്ചു. അതിന് ഉത്തരം കിട്ടി. "എന്റെ ദൈവമേ നിങ്ങള്‍ക്ക് എന്നെ ഓര്‍മ്മയില്ലേ? നാം രണ്ടുപേരും ഒരേയിടങ്ങളിലായിരുന്നു." തുടര്‍ന്ന് അവര്‍ തുടര്‍ച്ചയായി സംസാരിക്കുവാന്‍ തുടങ്ങി നാല്പതുമിനിറ്റുനേരത്തെ ഭീകരയുദ്ധത്തെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. ഓരോ വെടിയുണ്ടയും തൊട്ടടുത്തുകൂടി ചീറിപ്പായുന്നതിനെക്കുറിച്ച് അവര്‍ വിശദമായി വിവരിച്ചു. നാല്പതു മിനിറ്റുനേരത്തെ യുദ്ധത്തെക്കുറിച്ച് അവര്‍ നാലുമണിക്കൂര്‍ സംസാരിച്ചു. ഒടുവില്‍ ഒരാള്‍ ചോദിച്ചു. യുദ്ധത്തിനുശേഷം പിരിഞ്ഞിട്ട് പിന്നീട് നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു. 'കഴിഞ്ഞ അറുപതുവര്‍ഷങ്ങളോ? ഞാന്‍ ഒരു സെയില്സ്മാന് ആയിരുന്നു. അത്രേയുള്ളൂ. അവരുടെ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മയുള്ള അനുഭവം ആ നാല്പതു മിനിറ്റു യുദ്ധമായിരുന്നു. അവര്‍ക്ക് അത് മണിക്കൂറുകളോളം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നു. അവരുടെ മുന്നില്‍ ഓരോ നിമിഷത്തിലും മരണം നൃത്തം ചെയ്തിരുന്നു. മരണം അത്ര അടുത്താകുമ്പോള്‍ അവര്‍ ഉറച്ച ഒരു ബന്ധത്തിലാകുന്നു. അതുകഴിഞ്ഞ് ആ മനുഷ്യന് വെറും സെയില്സ്മാന് ആയിത്തീര്‍ന്നു. 60 വര്‍ഷങ്ങള്‍.
നിങ്ങള്‍ മരണമുള്ളവനാണെന്നു ബോധ്യപ്പെടുമ്പോള്‍ മാത്രമേ ഉറച്ച ഓര്‍മ്മ നിങ്ങളിലേക്കു കടന്നുവരൂ. ഒരാള്‍ തന്റെ നിത്യതയെക്കുറിച്ചു ബോധവാനല്ലെങ്കില്‍ തന്റെ മരണത്തെക്കുറിച്ചെങ്കിലും ബോധവാനായിരിക്കണം. അയാള്‍ സ്വന്തം മരണത്തെക്കുറിച്ച് ബോധവാനാകുകയും അതിനെ അഭിമുഖീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ മരണത്തിനപ്പുറം പോകാനുള്ള ഇച്ഛയ്ക്ക് ബലമുണ്ടാകുകയുള്ളൂ. അതല്ലെങ്കില്‍ എല്ലാ ആധ്യാത്മിക പ്രക്രിയകളും ഒന്നിനും കൊള്ളാത്ത വിനോദമായിരിക്കും.