सद्गुरु

ആദ്യം വേണ്ടത് സുദൃഡമായ ഒരടിത്തറയാണ്. അത് ഏതു വിധത്തിലുള്ളതായിരിക്കണം? ഏതെല്ലാം മൂല്യങ്ങളില്‍ അധിഷ്ടിതമായിരിക്കണം - ഇതെല്ലാം തുടക്കത്തില്‍ത്തന്നെ തീരുമാനിക്കപ്പെടേണ്ടതാണ്. ആ തീരുമാനം സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ ഏറ്റവും താഴെത്തട്ടില്‍ ജോലിയെടുക്കുന്നവര്‍ വരെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

കെ.വി.കാമത്ത് - ചെയര്‍മാന്‍, ഇന്‍ഫോസിസ്, ചെയര്‍മാന്‍, ICICI Bank
ഹര്‍ഷ് മരിവാല - CEO, Marico (പാരച്യൂട്ട്, സഫോള)
Dr. രാം ചരന്‍ - Global Advisor
ദിലിപ് ചെറിയാന്‍ - Communication Consultant

“Insight - The DNA of success” - ഈശാ യോഗാ സെന്ററില്‍ വെച്ച് നടന്ന സംവാദം.

സദസ്യരില്‍ ഒരാള്‍ : നിങ്ങളോടെല്ലാവരോടും കൂടിയാണ് എന്റെ ചോദ്യം – സദ്‌ഗുരുവിനോടും, ശ്രീ കമ്മത്തിനോടും, ശ്രീ ഹര്‍ഷയോടും, ശ്രീ രാം ചരനോടും. നിങ്ങളെല്ലാവരും മഹത്തായ സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും, പണിതുയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സ്ഥാപനം അല്ലെങ്കില്‍ പ്രസ്ഥാനം നിര്‍മ്മിക്കാനും നിലനിര്‍ത്തിക്കൊണ്ട് പോരാനും അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ എന്തെല്ലാമാണ്? ഒരു സ്ഥാപനം നൂറു വര്‍ഷമെങ്കിലും നിലനില്‍ക്കാനായി എന്തെല്ലാം മുന്‍കരുതലുകളാണ്എടുക്കേണ്ടത്?

കെ.വി.കാമത്ത് : വളരെ നല്ല ചോദ്യം തന്നെ. അതിനുള്ള ഉത്തരം ഞാന്‍ ഇങ്ങനെ നല്‍കാം. ആദ്യം വേണ്ടത് സുദൃഡമായ ഒരടിത്തറയാണ്. അത് ഏതു വിധത്തിലുള്ളതായിരിക്കണം? ഏതെല്ലാം മൂല്യങ്ങളില്‍ അധിഷ്ടിതമായിരിക്കണം - ഇതെല്ലാം തുടക്കത്തില്‍ത്തന്നെ തീരുമാനിക്കപ്പെടേണ്ടതാണ്. ആ തീരുമാനം സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ ഏറ്റവും താഴെത്തട്ടില്‍ ജോലിയെടുക്കുന്നവര്‍ വരെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അതില്‍ ഒരു മാറ്റവും വന്നുകൂട. ആശയങ്ങളോരോന്നും എല്ലാവരും വിശദമായിത്തന്നെ മനസ്സിലാക്കിയിരിക്കണം. ഓരോ തലത്തിലും അത് ഉറപ്പ് വരുത്തുകയും വേണം.

അടുത്ത ഘട്ടം ജോലിക്കാരുടെ നിയമനമാണ്. പ്രസ്ഥാനത്തിലാണെങ്കില്‍ സേവകര്‍ എന്നുപറയാം. ബുദ്ധിയും, കഴിവും, പ്രവര്‍ത്തി സാമര്‍ത്യവും ഉള്ളവരെ വേണം തിരഞ്ഞെടുക്കാന്‍. സ്ത്രീ-പുരുഷ ചിന്ത ഈ കാര്യത്തില്‍ വേണ്ട. അര്‍ഹതയും യോഗ്യതയും ഒന്നുചേര്‍ന്ന ഒരു സംഘം പ്രവര്‍ത്തകര്‍. ഏതൊരു സ്ഥാപനത്തിന്റെയും കാതല്‍ അതായിരിക്കണം. സ്ഥാപനം ആരോഗ്യത്തോടെ മുന്നോട്ടുപോകാന്‍ അതത്യാവശ്യമാണ്. ആ സരംഭത്തിന്റെ വികസനം ഏതു വിധത്തിലായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സങ്കല്‍പം വേണം.

കൃത്യമായ ഒരു ധാരണയില്ലാതെ ഒരു സംരംഭം തുടങ്ങുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും, വളര്‍ച്ചക്കൊത്ത് മുന്നോട്ടുപോകാനും കഴിയാതെ സ്ഥാപനം ദുര്‍ബലമാകുന്നു

പലപ്പോഴും കാണുന്ന ഒരു പ്രവണത - കൃത്യമായ ഒരു ധാരണയില്ലാതെ ഒരു സംരംഭം തുടങ്ങുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും, വളര്‍ച്ചക്കൊത്ത് മുന്നോട്ടുപോകാനും കഴിയാതെ സ്ഥാപനം ദുര്‍ബലമാകുന്നു. എല്ലാ അവസരങ്ങളും, എല്ലാ വ്യാപാരങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്. എല്ലാ നിയന്ത്രണവും ഒരു കേന്ദ്രത്തില്‍ നിന്നായിരിക്കണം. സംഘടനയെ അല്ലെങ്കില്‍ സ്ഥാപനത്തെ ഒരിക്കലും ഒരു ജഡവസ്തുവായി കാണരുത്. നിശ്ചലവും നിര്‍ജീവവും ആയ ഒന്നല്ല തങ്ങളുടെ സ്ഥാപനം എന്ന ധാരണ എല്ലാവരിലും ഉണ്ടായിരിക്കണം. അവസരങ്ങള്‍ക്കൊത്ത് ഉയരാനും, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും, കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും തയ്യാറായിരിക്കണം.

ഓരോ ദിവസത്തേയും അതാതിന്റെ രീതിയില്‍ കണ്ടും, അറിഞ്ഞും കൈകാര്യം ചെയ്തുകൊണ്ടു വേണം മുന്നോട്ടു പോകാന്‍. ആദ്യം ഓരോ കാര്യത്തിലും അവനവന്‍ തന്നെ ശ്രദ്ധ വെക്കണം, ക്രമേണ അടുത്ത ആള്‍ക്ക് ചുമതല കൈമാറാം. അതിനുമുമ്പ് അയാള്‍ കാര്യങ്ങള്‍ യഥാവിധി ധരിച്ചിട്ടുണ്ട് എന്ന്‍ ഉറപ്പുവരുത്തണം. കാര്യപ്രാപ്തിയും , ചുമതലാ ബോധവുമുള്ള നല്ലൊരു സംഘം പിന്‍ഗാമികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത് ഏതൊരു സംഘടനയുടേയും വളര്‍ച്ചക്കും തുടര്‍ച്ചക്കും വളരെ ആവശ്യമാണ്. അത് അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസൃതമായിരിക്കാന്‍ ശ്രദ്ധ വെക്കേണ്ടതാണ്. ദീര്‍ഘകാലമായി നിലനിന്നുവരുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ധാരാളമുണ്ട്. നല്ല പാഠങ്ങള്‍ പഠിക്കാന്‍ അവയുടെ പ്രവര്‍ത്തന ചരിത്രം തീര്‍ച്ചയായും പ്രയോജനപ്പെടുത്താം.

ദിലീപ് ചെറിയാന്‍ : വളരെ നന്ദി ശ്രീ കാമത്ത്. ഉറച്ച ഒരു അടിത്തറ എന്ന ആശയം ഏറ്റവും ശ്രദ്ധാര്‍ഹമാണ്. ഏതു തരത്തിലുള്ള സമംരഭമായാലും തുടങ്ങേണ്ടത് ശക്തമായ ഒരടിത്തറയില്‍ നിന്നുതന്നെയാണ്. ഹരീഷ്, താങ്കള്‍ മാരിക്കൊയെ ഒരു പൊതുമേഖല കമ്പനിയാക്കി മാറ്റി എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു കോര്‍പ്പരേറ്റ് സ്ഥാപനം എന്ന നിലയില്‍ ഇതിന്റെ വളര്‍ച്ചയും നിലനില്‍പ്പും ഉറപ്പുവരുത്താന്‍ വേറെ എന്തെങ്കിലും താങ്കള്‍ പ്രത്യേകമായി ചെയ്തിട്ടുണ്ടോ?

ഹരീഷ് : മുമ്പ് പലതവണ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് എന്നാലും ഒരിക്കല്‍കൂടി വളരെ ചുരുക്കി പറയാം. വ്യാപാരതന്ത്രങ്ങള്‍ സംയോജിപ്പിക്കുന്നതിലും, സ്ഥാപനത്തിന് പൊതുവായ ഒരു സംസ്കാരം രൂപീകരിക്കുന്നതിലും, ഭരണസമിതിക്കുണ്ടായിരിക്കേണ്ട പങ്കിലും, പുതിയ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലും, കമ്പനിയുടെ ലക്ഷ്യവും അതിലക്കുള്ള ഗതിയും കൃത്യമായി തിട്ടപ്പെടുത്തുന്നതിലും ഞാന്‍ സവിശേഷ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ദിലിപ് ചെറിയാന്‍ : ഞാന്‍ പ്രോഫസറോട് ചോദിക്കാം. അങ്ങേക്കെന്താണ് പറയാനുള്ളത്?

തലപ്പത്ത് എല്ലാ അര്‍ത്ഥത്തിലും യോഗ്യനായ ഒരു അധികാരി ഉണ്ടാകുമ്പോഴേ ഏതൊരു സ്ഥാപനവും കാലങ്ങളോളം നിലനില്‍ക്കൂ

പ്രൊഫസര്‍ രാംചരന്‍ : ഒരു നൂറുകൊല്ലം നിലനില്‍ക്കുക എന്ന കാഴ്ച്ചപ്പാടല്ല എനിക്കുള്ളത്. എന്നെന്നേക്കുമുള്ളത് എന്നാണ് എന്റെ ലക്ഷ്യം. അങ്ങനെയൊരു കമ്പനി രൂപീകരിക്കാന്‍ പ്രധാനമായും മൂന്നു ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ് - കാലത്തിനനുസരിച്ച് മാറാനുള്ള മനസ്സുണ്ടായിരിക്കണം. വ്യാപാര ശൈലികളും ജനതാല്പര്യങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം സഞ്ചരിക്കാനുള്ള സന്നദ്ധത, തീരുമാനങ്ങള്‍ എടുക്കുന്നവരില്‍ വിശേഷിച്ചും ഉണ്ടായിരിക്കണം. അതിനുള്ള സാഹചര്യങ്ങളും മെനയേണ്ടതുണ്ട്. പുറമെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം, അവയുമായി പൊരുത്തപ്പെട്ടുപോകണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകും, പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരും. സ്ഥാപനത്തെ സമര്‍ത്ഥമായി മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കന്മാരെ സൃഷ്ടിക്കണം. ഈ കാര്യത്തില്‍ പല കമ്പനികളും വേണ്ടത്ര ശ്രദ്ധ കാട്ടാറില്ല. തലപ്പത്ത് എല്ലാ അര്‍ത്ഥത്തിലും യോഗ്യനായ ഒരു അധികാരി ഉണ്ടാകുമ്പോഴേ ഏതൊരു സ്ഥാപനവും കാലങ്ങളോളം നിലനില്‍ക്കൂ. സമര്‍ത്ഥമായ നേതൃത്വമില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും അധികകാലം രംഗത്ത് നില്‍ക്കാനാവില്ല. മൂന്നാമത്തെ കാര്യം ഹര്‍ഷ് പറഞ്ഞത് തന്നെയാണ് - സ്ഥാപനം എന്നെന്നും നിലനില്‍ക്കണമെങ്കില്‍ അതിനു തക്കതായ സംസ്കാരവും സൃഷ്ടിക്കേണ്ടതുണ്ട്. നല്ല നേതാക്കന്മാരെ സൃഷ്ടിച്ചാല്‍ മാത്രം പോര. അവര്‍ക്ക് തെറ്റു പറ്റുമ്പോള്‍ അതു ചൂണ്ടിക്കാട്ടാനും തിരുത്താനും സാധിക്കുന്ന സാഹചര്യവും, സംവിധാനവുംകൂടി ഉണ്ടാവണം.