सद्गुरु

നമ്മുടെ സംസ്കാരത്തിന്‍റെ സൗന്ദര്യം തന്നെ അത് ഒരു ചട്ടകൂടിനകത്തും ഒതുങ്ങിനില്ക്കുന്നില്ല എന്നുള്ളതാണ്. പക്ഷെ ഒരു വ്യക്തി എന്ന നിലക്ക് ഈ നാന്വത്വത്തിലും ഏകത്വം ദര്‍ശിക്കാനുള്ള കഴിവു നിങ്ങള്‍ക്കുണ്ടാകണം

ഭാരതീയ സംസ്കാരത്തെ പറ്റി പറയുകയാണെങ്കില്‍, നിരവധി വൈവിധ്യങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചേര്‍ത്തു നിര്‍ത്തുന്ന എന്തോ ഒന്ന് അതിലുണ്ട്. പുറമേ നിന്നു നോക്കുമ്പോള്‍ കുത്തഴിഞ്ഞതായി തോന്നിയേക്കാം, എന്നാല്‍ ആഴങ്ങളിലേക്കിറങ്ങിയാല്‍ അതിന്‍റെ ഉറപ്പും ഐക്യവും ആര്‍ക്കും വ്യക്തമാകും. വളരെ ചിട്ടയോടുകൂടിത്തന്നെയാണ് അത് നിലനിന്നുപോന്നിട്ടുള്ളത്. പലേ അന്യരാജ്യങ്ങളും അതിക്രമിച്ചു കയറിയിട്ടും, പലേ ആഭ്യന്തര കലാപങ്ങല്‍ ഉണ്ടായിട്ടും ഭാരതീയ സംസ്കാരം ഒരിക്കലും പാടേ തകര്‍ന്നിട്ടില്ല. അതിനു കാരണം കെട്ടുറപ്പുള്ള ആ സംസ്കാരത്തിന്‍റെ സ്വാധീനം ഇന്നും ജനഹൃദയങ്ങളില്‍ പ്രതിഫലിച്ചു കിടക്കുന്നു എന്നുള്ളതാണ്.

ഭാരതീയ സംസ്കാരത്തെ പറ്റി പറയുകയാണെങ്കില്‍, നിരവധി വൈവിധ്യങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചേര്‍ത്തു നിര്‍ത്തുന്ന എന്തോ ഒന്ന് അതിലുണ്ട്

എല്ലാ ശൈഥില്യങ്ങളും പിളര്‍പ്പുകളും ഉപരിതലത്തില്‍ മാത്രമാണ്. എല്ലാറ്റിനേയും ചേര്‍ത്തുപിടിച്ചു നിലനിര്‍ത്തുന്ന എന്തോ ഒന്ന് ഇപ്പോഴും ഇതിന്‍റെ അടിത്തട്ടിലുണ്ട്. അത് സര്‍ക്കാരോ നിയമങ്ങളോ സാമൂഹ്യവ്യവസ്ഥകളോ ഒന്നുമല്ല. മനുഷ്യമനസ്സുകളില്‍ മറഞ്ഞു കിടക്കുന്ന എന്തോ ഒന്ന്. അതാണ് ഇന്ന് ഭാരതീയ ജനസമൂഹത്തെ ഒന്നായി നിലനിര്‍ത്തിക്കൊണ്ടുവരുന്നത്.

ഇന്ത്യനേരിടുന്ന ദാരിദ്ര്യം വളരെയേറെ പരിതാപകരമാണ്. ഈയൊരു അവസ്ഥയിലും സാമാന്യ ബോധം നഷ്ടമാവാതെ ജനജീവിതം മുന്നോട്ടുപോകുന്നു, ആചാരങ്ങളും ആഘോഷങ്ങളും ഒരു തരം പടര്‍ന്നു പിടിക്കുന്ന ആവേശത്തോടെ വിധിപ്രകാരം നടത്തിവരുന്നു. ഇതെല്ലാം സാദ്ധ്യമാകുന്നത് ആന്തരികമായ ഒരു ശക്തിയുടെ പ്രേരണയാലാണ്. ആ ശക്തിയാകട്ടെ ഭാരതീയ സംസ്കൃതിയില്‍ സഹജമായി ഉള്‍ചേര്‍ത്തിട്ടുള്ളതാണ്.

നമ്മുടെ സംസ്കാരത്തിന്‍റെ സൗന്ദര്യം തന്നെ അത് ഒരു ചട്ടകൂടിനകത്തും ഒതുങ്ങിനില്ക്കുന്നില്ല എന്നുള്ളതാണ്. പക്ഷെ ഒരു വ്യക്തി എന്ന നിലക്ക് ഈ നാന്വത്വത്തിലും ഏകത്വം ദര്‍ശിക്കാനുള്ള കഴിവു നിങ്ങള്‍ക്കുണ്ടാകണം. മനസ്സും, ശരീരവും, സാമൂഹിക സ്ഥിതികളുമൊക്കെ ശിഥിലമല്ല എങ്കില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകാമായിരുന്ന സാധ്യതകളൊക്കെ ഉപയോഗശൂന്യമാകുന്നു.

ഒന്ന് സങ്കല്‍പിച്ചു നോക്കു. നിങ്ങള്‍ അടുക്കളയിലേക്കു ചെല്ലുന്നു. അവിടെയെല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു. എന്ത് എവിടെയിരിക്കുന്നു എന്ന് കണ്ടുപിടിക്കാനാവുന്നില്ല. ഒന്നുരണ്ടു ദിവസം, സാധനങ്ങള്‍ തെരഞ്ഞ് കണ്ടുപിടിക്കുന്നത് ഒരു തമാശയായി തോന്നിയേക്കാം. എന്നാല്‍ തുടര്‍ന്നും ഇതുതന്നെയാണ് സ്ഥിതിയെങ്കില്‍ മനസ്സുമടുക്കും. ഒരു കാര്യവും വേണ്ടസമയത്ത് വേണ്ടതുപോലെ ചെയ്തു തീര്‍ക്കാനുമാവില്ല. അത് നിങ്ങളുടെ കാര്യക്ഷമതയേയും സമാധാനത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. രാവിലെ ഒരു കപ്പു കാപ്പിയുണ്ടാക്കി കുടിക്കുന്നതിനുപോലും ഏറെനേരം മിനക്കെടേണ്ടിവരുന്ന അവസ്ഥ.

അങ്ങനെയൊരു സാഹചര്യമാണ് ഇന്നു നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. നിസ്സാരകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വളരെയധികം ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ. ബുദ്ധിയും പ്രാപ്തിയും ഉള്ളവര്‍പോലും നിസ്സഹായരായിപോകുന്നു. അവരുടെ കാര്യശേഷികൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്തു തീര്‍ക്കാം. ചില ചെറിയ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും വ്യവസായ, വ്യാപാര മേഖലകളിലും ചെറിയ രീതിയില്‍ ആളുകള്‍ സംഘടനകളുണ്ടാക്കുന്നുണ്ട്. എന്നാല്‍ അവ അധികവും പാശ്ചാത്യരീതിയിലുള്ളവയാണ്.

പാശ്ചാത്യരീതിയില്‍ സംഘടിപ്പിച്ചിട്ടുള്ളതാണെങ്കില്‍ എല്ലാം വളരെ യാന്ത്രികമായി പിഴവുകളൊന്നുമില്ലാതെ നടന്നോളും. എന്നാല്‍ അവിടെ ജീവിതത്തിന്‍റെ തുടിപ്പു കാണാനാവില്ല. കര്‍ശനമായ നിയമങ്ങളുണ്ടാക്കുക എളുപ്പമാണ്. "ഇതുപോലെത്തന്നെ അളന്നുമുറിച്ചു ചെയ്യണം" എന്നുപറയാനും പ്രയാസമില്ല. എന്നാല്‍ എല്ലാം ചട്ടക്കൂടുകള്‍ക്കുളളില്‍ കൃത്യമായി ഒതുക്കപ്പെടുമ്പോള്‍, അത് പൊളിച്ചു പുറത്തു ചാടാനുള്ള പ്രവണത സ്വാഭാവികമായുമുണ്ടാകും. പാശ്ചാത്യനാടുകളില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ചിട്ടവട്ടങ്ങളും വേണ്ടതുപോലെ നടക്കുന്നുണ്ട്. എന്നിട്ടും ഒരു കൂട്ടം ആളുകളുടെ ശ്രദ്ധ, ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറത്തേക്കു കുതിക്കുന്നതിലേക്കാണ്. അതിനു പ്രത്യേകിച്ചു കാരണമൊന്നുമില്ല. ഒരു സംഘടനയുടെ നിര്‍ദ്ദിഷ്ടമായ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടേണ്ടി വരുമ്പോള്‍ അവര്‍ക്കു വീര്‍പ്പു മുട്ടുന്നു എന്നുള്ളതല്ലാതെ.

ഇന്ത്യയിലെ അദ്ധ്യാത്മികമാര്‍ഗങ്ങള്‍ ഒരിക്കലും സംഘടിതമായിരുന്നില്ല. കാരണം ഒന്നിനേയും അടിച്ചമര്‍ത്തണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആര്‍ക്കും യഥേഷ്ടം ഏതുവഴിയും പിന്‍തുടരാനുള്ള ഇടം ഇന്നു നമ്മുടെ നാട്ടിലില്ല. അതുകൊണ്ട് ചില ചിട്ടവട്ടങ്ങള്‍ പാലിച്ചേ ശരിയാവൂ എന്നതാണ് സ്ഥിതി. ഒരു കിലോമീറ്ററിനുള്ളില്‍ ഒരാള്‍ മാത്രമേ താമസിക്കുന്നുള്ളു എങ്കില്‍ ആര്‍ക്കും എന്തു ഭ്രാന്തും കാണിക്കാമായിരുന്നു. എന്നാല്‍ ജനസാന്ദ്രത ഇത്രത്തോളം വര്‍ദ്ധിച്ചിരിക്കേ നിശ്ചയമായും ഓരോചുവടും ശ്രദ്ധയോടെതന്നെ വെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ചില വ്യവസ്ഥകള്‍ എല്ലാവരും പാലിച്ചേ മതിയാവു, സ്വൈരമായ ജനജീവിതത്തിന് അത് ഏറ്റവും ആവശ്യമാണ്.

ഇന്ത്യയിലെ അദ്ധ്യാത്മികമാര്‍ഗങ്ങള്‍ ഒരിക്കലും സംഘടിതമായിരുന്നില്ല. കാരണം ഒന്നിനേയും അടിച്ചമര്‍ത്തണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു

ആ ഒരു സമതുലിതാവസ്ഥ ഉണ്ടാക്കുക - വ്യക്തി സ്വാതന്ത്ര്യത്തിനു ഭംഗം വരുത്താതെ ഒട്ടൊരു നിയന്ത്രണത്തോടുകൂടിയുള്ള ജിവിതം, ഏറ്റകുറച്ചിലുകള്‍ കൂടാതെ വ്യക്തി എന്ന നിലയില്‍ സ്വയം വളര്‍ന്നു വികസിക്കാനുള്ള സാഹചര്യം, അതേ സമയം സമൂഹത്തെ പ്രതി അവശ്യം വേണ്ട പ്രതിബന്ധത – ഞാന്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിച്ചിരുന്നത് എപ്പോഴും ഇതിലാണ്.

ഈ സമതുലിതാവസ്ഥ പ്രഭാവത്തില്‍ കൊണ്ടുവരാന്‍ പറ്റിയ ശാസ്ത്രമാണ് യോഗ - പുറത്തേ സാഹചര്യങ്ങള്‍ എത്രതന്നെ കുഴഞ്ഞുമറിഞ്ഞതാണെങ്കിലും അത് നിങ്ങളെ ബാധിക്കുകയില്ല, നിങ്ങളുടെ അന്ത:സ്ഥിതമായ വ്യവസ്ഥിതിക്ക് എല്ലായ്പ്പോഴും സമീകരണം നിലനിര്‍ത്താനാകും.