सद्गुरु

ഒരു ദിവസം ശങ്കരന്‍പിള്ള മരുന്നു കടയില്‍ ചെന്ന് "കഴിച്ചാല്‍ ഉടന്‍ ജീവന്‍ പോകുന്ന സയനൈഡ് വേണം" എന്നാവശ്യപ്പെട്ടു. വീട്ടില്‍ വഴക്കിട്ടു പോന്നിരിക്കുകയാണെന്ന് മുഖം കണ്ടാല്‍ അറിയാം.

"ഇവിടെ അതൊന്നും വില്‍ക്കാറില്ല" എന്ന് കടക്കാരന്‍ പറഞ്ഞു. ശങ്കരന്‍പിള്ള വിടുന്ന മട്ടില്ല. വീണ്ടും വീണ്ടും സയനൈഡ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കടക്കാരന്‍ ചോദിച്ചു. "എന്തിനാണ് സയനൈഡ് ആവശ്യപ്പെടുന്നത്"? "എന്‍റെ ഭാര്യയ്ക്കു കൊടുക്കാനാണ്"

കടക്കാരന്‍ വിരണ്ടു. "അങ്ങനെയെങ്കില്‍ തീര്‍ച്ചയായും തരികയില്ല" പിള്ള അപ്പോള്‍ പോക്കറ്റില്‍നിന്നും ഭാര്യയുടെ ഫോട്ടോ എടുത്ത് അയാളെ കാണിച്ചു. അതു കണ്ടയുടന്‍ അയാള്‍ പറഞ്ഞു "ഈ സ്ത്രീയാണോ? നിന്‍റെ പക്കല്‍ മരുന്നിന്‍റെ കുറിപ്പടിയുണ്ടെന്ന് ആദ്യമേ പറയാമായിരുന്നല്ലോ."

ശങ്കരന്‍പിള്ളയുടെ അവസ്ഥ കണ്ടു നാം ഇപ്പോള്‍ ചിരിച്ചുരസിക്കുന്നു. "ആരോ രണ്ടുപേര്‍ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിച്ചു" എന്ന് കേള്‍ക്കുമ്പോള്‍ അതിലെന്തു ആകര്‍ഷണമാണുള്ളത്. അവര്‍ ഒരുമിച്ചാല്‍ പിന്നെ, ഉള്ള രസം പോയി. അവര്‍ രണ്ടുപേരും കഷ്ടതകള്‍ അനുഭവിച്ച് അവിടെയുമിവിടെയും അലഞ്ഞുനടന്ന്, മരിക്കുന്ന അവസ്ഥയിലെത്തിയാല്‍, അതു നിങ്ങള്‍ രസിച്ചു കണ്ടുകൊണ്ടിരിക്കും.

നിങ്ങളുടെ ഭാവനയ്ക്കെല്ലാം അതീതമായ ബ്രഹ്മാണ്ഡമായി ആകാശം പരന്നു കിടക്കുന്നു. അതില്‍ എണ്ണിയാലൊടുങ്ങാത്ത ഗോളവൃന്ദങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ബഹളമൊന്നുമില്ലാത്ത ഇവയെ എല്ലാം നിരീക്ഷിക്കാനും, അത്ഭുതപ്പെടാനും നിങ്ങള്‍ക്കു നേരമില്ല.

നിങ്ങളുടെ ഭാവനയ്ക്കെല്ലാം അതീതമായ ബ്രഹ്മാണ്ഡമായി ആകാശം പരന്നു കിടക്കുന്നു. അതില്‍ എണ്ണിയാലൊടുങ്ങാത്ത ഗോളവൃന്ദങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ബഹളമൊന്നുമില്ലാത്ത ഇവയെ എല്ലാം നിരീക്ഷിക്കാനും, അത്ഭുതപ്പെടാനും നിങ്ങള്‍ക്കു നേരമില്ല. ഇന്നലെവരെ കാണാത്ത ഒരു പുല്‍ക്കൊടി ഇതാ മുളച്ചുതലനീട്ടുന്നു. ആ പുല്ലിനു നടുവില്‍ ഒരു കുഞ്ഞുപൂ വിരിഞ്ഞു നില്‍ക്കുന്നു. പക്ഷേ ഇതൊന്നും ആരുടെയും ശ്രദ്ധയില്‍പെടുന്നില്ല. നേരേമറിച്ച് ഒരു ചെറിയ പാമ്പ് അവിടെ ഇഴഞ്ഞു വന്നാല്‍ എന്തായിരിക്കും ബഹളം? എല്ലാരും പാമ്പിനെ കാണണമെന്നില്ല. ഒരാള്‍ കണ്ടാല്‍ മതി. അയാളോടു ചോദിച്ച് പാമ്പിന്‍റെ കാര്യമറിയാന്‍ ആളുകള്‍ക്ക് എന്തൊരു താല്പര്യമാണ്! ചെറിയ പാമ്പായിരുന്നാലും പറഞ്ഞുപറഞ്ഞ് അതൊരു വമ്പന്‍പാമ്പായി മാറും.

ജീവിതവും ഇങ്ങനെയാണ്. നിങ്ങള്‍ക്കു വേണ്ടത് തിടുക്കവും തുടിപ്പുമുള്ള ദിനങ്ങളാണ്. സ്വന്തം തീരുമാനങ്ങള്‍ ഒരു മാറ്റവുമില്ലാതെ നടക്കണം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്കു ധൈര്യമില്ല. ഒരു വെല്ലുവിളിയും, പ്രശ്നവും ഇല്ലാതെ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ജീവിതം ഒരു നേര്‍രേഖയിലൂടെ കടന്നുപോകണം. അവിടെ ഒരു ജീവന്‍റെ തുടിപ്പും; ഊര്‍ജ്ജവും ഇല്ലെങ്കിലും സാരമില്ല.

നിങ്ങളെ അടിച്ചുലയ്ക്കുന്ന നാടകങ്ങളിലെ കഥാപാത്രമാകാന്‍ നിങ്ങള്‍ തീരെ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ "എരിവും പുളിയും" ഉള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ മാറിനിന്ന് കാഴ്ചകണ്ടു രസിക്കാന്‍ മടിക്കുന്നുമില്ല. ഇതല്ലേ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ. തോറ്റു തുന്നംപാടി ക്ഷീണിച്ചവര്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്. "എന്‍റെ സമയം ശരിയല്ല. ഞാന്‍ മാവു വില്‍ക്കാനിറങ്ങിയാല്‍ കാറ്റു വീശും. ഉപ്പു വില്‍ക്കാന്‍ ഇറങ്ങിയാല്‍ മഴ പെയ്യും"

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങളെറിഞ്ഞ് രസിച്ചുകൊണ്ടേയിരിക്കും. അവയെ നേരിടാന്‍ എന്തിനു മടിക്കണം?

ഒരിക്കല്‍ ഒരു കൃഷിക്കാരന്‍ ഈശ്വരനോട് ഭയങ്കരമായി വഴക്കിട്ടു "നിനക്ക് ഈ കൃഷിയെപ്പറ്റി എന്തറിയാം? നിനക്കു തോന്നുമ്പോള്‍ മഴ വീഴ്ത്തും. നേരമല്ലാത്ത സമയത്ത് കാറ്റയക്കും നിന്നെക്കൊണ്ട് വലിയ ശല്യമായിരിക്കുന്നു. ഇത്തരം ജോലികളെല്ലാം ഒരു കൃഷിക്കാരനെ ഏല്‍പ്പിച്ചുകൂടെ" ഈശ്വരന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. "ഇനി മുതല്‍ കാറ്റും, വെളിച്ചവും, മഴയും, വെയിലുമെല്ലാം നിന്‍റെ നിയന്ത്രണത്തിലാവട്ടെ" വരം നല്‍കി ഈശ്വരന്‍ സ്ഥലംവിട്ടു.

കൃഷിക്കാരന്‍റെ സന്തോഷത്തിന് അളവില്ലാതായി.

മഴക്കാലം എത്തി. "മഴ പെയ്യട്ടെ" കൃഷിക്കാരന്‍റെ ആജ്ഞക്കനുസരിച്ച് മഴ പെയ്തു. നനഞ്ഞ നിലം അയാള്‍ ഉഴുതു പാകമാക്കി. ആവശ്യമുള്ള വേഗത്തില്‍ കാറ്റു വീശാന്‍ നിര്‍ദ്ദേശിച്ചു. അതിനനുസരിച്ചു വിത്ത് വിതറി. മഴയും വെയിലും കാറ്റും അവന്‍റെ ആജ്ഞകള്‍ അനുസരിച്ചു. വിളകള്‍ തഴച്ചുവളര്‍ന്നു. വയലുകള്‍ പച്ച പുതച്ച് കണ്ണിനു കുളിര്‍മയേകി. വളിവെടുപ്പിന്‍റെ കാലമായി. കൃഷിക്കാരന്‍ ഒരു നെല്‍ക്കതിര്‍ അറുത്ത് അതു പൊട്ടിച്ചുനോക്കി. അയാള്‍ ഞെട്ടിത്തരിച്ചു. നെല്‍മണിക്കുള്ളില്‍ ധാന്യമില്ലായിരുന്നു. എല്ലാ കതിരുകളും അയാള്‍ വിടര്‍ത്തി നോക്കി. ഒന്നിലും ധാന്യമില്ല. "ഏ ദൈവമേ" എന്ന് അയാള്‍ ദേഷ്യപ്പെട്ട് വിളിച്ചു. മഴയും വെയിലും കാറ്റുമെല്ലാം വേണ്ടരീതിയില്‍ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. എന്നിട്ടും വിളയില്‍ ധാന്യമില്ലാതെ ആയല്ലോ. എന്താണ് കാരണം?

ദൈവം ചിരിച്ചു.

"എന്‍റെ ചുമതലയില്‍ ആയിരുന്നപ്പോള്‍ കാറ്റു വീശിയടിക്കും. അപ്പോള്‍ കതിരുകള്‍ അമ്മയുടെ നെഞ്ചോട് ഒട്ടുന്ന കുഞ്ഞിനെപ്പോലെ ഭൂമിയുടെ മാറിലേക്ക് വേരുകള്‍ താഴ്ത്തി ഇറങ്ങും. മഴ കുറയുമ്പോള്‍ അവ ജലമന്വേഷിച്ച് നാലുവശവും പടര്‍ന്നുവിരയും. ഇത്തരത്തില്‍ പ്രതികൂലസാഹചര്യം വരുമ്പോള്‍ വിളകള്‍ നിലനില്‍പ്പിനുവേണ്ടി കരുത്താര്‍ജിച്ച് വളര്‍ന്ന് പെരുകും. നീ എല്ലാ സൗകര്യങ്ങളും നിന്‍റെ വിളയ്ക്കു നല്‍കിയപ്പോള്‍ അത് അലസനായി. വളര്‍ന്നുവലുതായെങ്കിലും ഉള്ളില്‍ ധാന്യം നിറക്കണം എന്ന കാര്യം അതിന്‍റെ ചിന്തയില്‍ ഉദിച്ചില്ല" "അയ്യോ, നിന്‍റെ മഴയും, കാറ്റും നിന്‍റെ കയ്യില്‍ തന്നെ ഇരിക്കട്ടെ. എനിക്കു വേണ്ടാ" അയാള്‍ അതെല്ലാം ദൈവത്തിനു തിരികെ കൊടുത്തു.

എല്ലാവിധത്തിലും ജീവിതം സൗകര്യപ്രദമായാല്‍ അതില്‍പ്പരം വിരസതയുണ്ടോ? നമുക്ക് എതിരായത് എന്താണോ അതിന്‍റെ ദൂഷ്യഫലങ്ങള്‍ നമ്മെ ബാധിക്കാതെ ശ്രദ്ധാലുവായിരിക്കണം. അതായിരിക്കണം ആദ്യത്തെ ചുവടുവയ്പ്.സങ്കല്പിക്കാന്‍പോലും പറ്റാത്ത അനുഭവങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പതറാതെ ഇരിക്കണം. വ്യത്യസ്ഥങ്ങളായ പലതും അനുഭവിച്ച് അറിയാന്‍ കിട്ടിയ സന്ദര്‍ഭമായി ഇവയെ കരുതി, തന്‍റേടത്തോടെ അഭിമുഖീകരിക്കണം. പ്രശ്നങ്ങള്‍ വരുമ്പോഴാണ് സ്വന്തം കഴിവുകളെക്കുറിച്ചും, നിലപാടുകളെ കുറിച്ചും നാം ബോധവാന്മാരാകുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ ചവിട്ടുപടികളായി കണ്ട് തരണംചെയ്തു മുന്നേറണം.

ഇരുട്ട് ഒരു പ്രശ്നമായപ്പോള്‍ വൈദ്യുതവിളക്ക് കണ്ടുപിടിക്കപ്പെട്ടു. ദൂരയാത്ര ചെയ്യേണ്ടിവന്നപ്പോള്‍ വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
ദൂരസ്ഥലങ്ങളിലുള്ളവരുമായി ബന്ധപ്പെടേണ്ട സാഹചര്യം വന്നപ്പോള്‍ ടെലിഫോണ്‍ സംവിധാനം കണ്ടുപിടിക്കപ്പെട്ടു. പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സ്വന്തം മേധാശക്തി നിങ്ങള്‍ അറിയുന്നത് എങ്ങനെ? കൃത്യമായ സമീപനം ഇല്ലാത്തതുകൊണ്ടാണ് ചെറിയ കാര്യങ്ങള്‍പോലും പ്രശ്നങ്ങളായി വളരുന്നത്.ശങ്കരന്‍പിള്ള ക്ഷോഭത്തോടെ കടയില്‍ കയറി "നിങ്ങളുടെ കടയില്‍ നിന്നു വാങ്ങിയ ഇസ്തിരിപ്പെട്ടി മൂന്നുപ്രാവശ്യം ഞാന്‍ മാറ്റിക്കഴിഞ്ഞു. ഒന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല"

കടയുടമ പരിഭ്രമിച്ചു. നാലാമത്തെ പെട്ടിയെടുത്ത് "ഇതൊന്ന് ഉപയോഗിച്ചു നോക്കിയിട്ട് കൊണ്ടുപോകാം" എന്നു പറഞ്ഞ് പിള്ളയുടെ ചുളുങ്ങിയ ഷര്‍ട്ട് ഊരിവാങ്ങിക്കൊണ്ട് കയ്യിലിരുന്ന ഇസ്തിരിപ്പെട്ടിയുടെ വയര്‍സ്വിച്ചില്‍ കുത്തി

"ഓ ഇങ്ങനെ സ്വിച്ചില്‍ കുത്തണമായിരുന്നോ. എന്നോട് ഈ കാര്യം പറഞ്ഞതേ ഇല്ലല്ലോ" എന്നായി പിള്ള. പല പ്രശ്നങ്ങള്‍ക്കും ഇത്തരത്തില്‍ ലഘുവായ പരിഹാരം കാണാനാവും. പക്ഷേ അതൊന്നും കാണാതെ, മനസ്സ് പരിഭ്രമിച്ച് ഉഴറും. പുറമേയുള്ള അവസ്ഥകളെ മനസ്സാ അംഗീകരിക്കുമ്പോള്‍ ഒരു രീതിയിലും നിരാകരിക്കുമ്പോള്‍ മറ്റൊരു രീതിയിലും വ്യത്യസ്ഥ മനോഭാവങ്ങള്‍ ഉള്ളില്‍ വളരുന്നു.ഇവയെപ്പറ്റി മുന്‍ കരുതലോടെ ഇരുന്നാല്‍ വേദനയുണ്ടാകുന്ന സാഹചര്യം നിങ്ങള്‍ സ്വയം സൃഷ്ടിക്കുകയില്ല. സന്തോഷപ്രദമായ ചിന്തകള്‍ വളര്‍്ത്താനേ നിങ്ങള്‍ ശ്രമിക്കൂ. പക്ഷേ പലപ്പോഴും ശ്രദ്ധയില്ലാതെ, ജാഗ്രതയില്ലാതെ മനസ്സ് പ്രതികരിക്കുന്നു. അതിന്‍റെ ഫലമായി അസുഖകരമായ മനോഭാവം വളരുന്നു.

നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം സംജാതമാകുമ്പോള്‍ കോപം, ദു:ഖം, വെറുപ്പ് തുടങ്ങിയ നിരവധി വികാരങ്ങള്‍ നിങ്ങളെ മഥിക്കുന്നു. ബാഹ്യമായ അവസ്ഥകള്‍ എന്തുതന്നെയായാലും അവയെല്ലാം യഥാവിധി അഭിമുഖീകരിച്ചു മനസ്സിനെ അചഞ്ചലമായി നിലനിറുത്താന്‍ സാധിച്ചാല്‍ ഒന്നും പ്രശ്നമല്ല എന്ന് അറിയാനാകും. ഇന്ന് ഭക്ഷണം കിട്ടിയെങ്കില്‍ കഴിക്കുക. കിട്ടിയില്ലെങ്കില്‍ വ്രതമാണ് എന്നു കരുതി സമാധാനപ്പെടണം. ഏതു ചുറ്റുപാടിലും സമചിത്തതയോടെ, ഒന്നും ഒരു പ്രശ്നമല്ല എന്ന വിചാരത്തോടെ കഴിയുവാന്‍, മനസ്സുകൊണ്ട് നിങ്ങള്‍ തയ്യാറാണ് എങ്കില്‍ ശരീരവും അതൊരു പ്രശ്നമാക്കുകയില്ല.

നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം സംജാതമാകുമ്പോള്‍ കോപം, ദു:ഖം, വെറുപ്പ് തുടങ്ങിയ നിരവധി വികാരങ്ങള്‍ നിങ്ങളെ മഥിക്കുന്നു. ബാഹ്യമായ അവസ്ഥകള്‍ എന്തുതന്നെയായാലും അവയെല്ലാം യഥാവിധി അഭിമുഖീകരിച്ചു മനസ്സിനെ അചഞ്ചലമായി നിലനിറുത്താന്‍ സാധിച്ചാല്‍ ഒന്നും പ്രശ്നമല്ല എന്ന് അറിയാനാകും.

എന്നുവെച്ച് എന്തുനടന്നാലും പ്രതികരിക്കാതെ അതുപോലെ അംഗീകരിച്ച് അലസതയോടെ കഴിഞ്ഞാല്‍ വലിയൊരു ദുരന്തമായിരിക്കും ഫലം. ഒന്നിനും കൊള്ളരുതാത്തവനായി നിങ്ങള്‍ മാറും. അതുകൊണ്ട് ആവശ്യത്തിനും, ആഗ്രഹത്തിനും വേണ്ടതെല്ലാം ഒരുക്കൂട്ടാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്തു കൊണ്ടിരിക്കണം. നിങ്ങളുടെ അഭിലാഷങ്ങള്‍ക്ക് നേര്‍ എതിരായ ആശകള്‍ വച്ചു പുലര്‍ത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടാവാം. എതിര്‍പ്പുകള്‍ വന്നുകൊണ്ടേയിരിക്കാം. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചുറ്റുപാട് എപ്പോഴും ഉണ്ടാകാറുമില്ല.

യാത്രയ്ക്കിടയില്‍ ഇടക്കൊരു തടസ്സമോ, അപ്രതീക്ഷിതമായ ഒരു ദിശാമാറ്റമോ ഉണ്ടായില്ലെങ്കില്‍ പിന്നെ എന്തു രസം? നേടണം എന്ന വീറും വാശിയും ഏറുന്നത് പ്രതിസന്ധികളെ മറികടക്കുമ്പോഴാണ്. എതിരണി ഇല്ലാതെ കളിച്ചാല്‍ അതില്‍ എന്താണൊരു സുഖം? മാറിനിന്നു കാഴ്ചകാണുന്നതല്ല ജീവിതം. കളത്തില്‍ ഇറങ്ങി, വരുന്നതിനെ മുഖാമുഖം നേരിട്ട്, തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറി, വെന്നിക്കൊടി പാറിക്കുമ്പോഴേ തൃപ്തിയും സന്തോഷവും അനുഭവിക്കാനാവൂ. ഒരു വലിയ വൃക്ഷം കുറുകെ മുറിക്കണം. ഒരു സാധാരണ ബ്ലേഡ് കൊണ്ട് അത് അറുക്കാന്‍ സാധ്യമല്ല. മൂര്‍ച്ചയുള്ള പല്ലുകളുള്ള ബലമായ അറപ്പുവാള്‍കൊണ്ട് മാത്രമേ ഈ മരം അറുക്കാന്‍ പറ്റൂ. ഇഷ്ടമുള്ള മരമല്ലേ എന്നുള്ള പരിഗണനയില്‍ ബ്ലേഡുപയോഗിച്ച് മരം മുറിക്കാന്‍ ശ്രമിച്ചാല്‍ കൈ മുറിയും എന്നല്ലാതെ മരം മുറിഞ്ഞു കിട്ടുകയില്ല.

ഒരു പ്രത്യേകസന്ദര്‍ഭത്തില്‍, നിങ്ങള്‍ എങ്ങനെ പെരുമാറണം എന്നു തീരുമാനിക്കുന്നതു നിങ്ങളല്ല. ആ സന്ദര്‍ഭമാണ്. അതേ സമയം ഏതു രീതിയില്‍ ഇത് അവസാനിച്ചാലും അതിനു തയാറായിരിക്കുക. ഒരു പ്രത്യേകതരം മീന്‍ വേണമെന്ന് ആശിച്ചു വലവീശുമ്പോള്‍ അതല്ലാത്ത പലമീനുകള്‍ കിട്ടിയെന്നുവരാം. അതുപോലെ ആ മീനിനൊപ്പം ധാരാളം മറ്റു മത്സ്യങ്ങളും വലയില്‍ അകപ്പെടാം. ജീവിതവും ഇതുപോലെയാണ്. ആവശ്യപ്പെടുന്നതെല്ലാം സമ്മാനപ്പൊതികളായി കയ്യിലേക്ക് വന്നുവീഴുകയില്ല. ആവശ്യമില്ലാത്തതുനോക്കി ദു:ഖിക്കുന്നതിനേക്കാള്‍ നല്ലത് ആവശ്യമുള്ളതു തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതാണ്. അതാണ് ബുദ്ധിയും.

കയറിപ്പോകാവുന്ന ഉയരങ്ങളിലേക്ക് കയറാതെ ഇരിക്കുന്ന മനുഷ്യന്‍റെ അവസ്ഥ എത്ര പരിതാപകരമാണ്! ഈശ്വരനെ, മറ്റുള്ളവരെ, എല്ലാം വിട്ടു കളയൂ. നിങ്ങളെപ്പറ്റിമാത്രം ചിന്തിക്കൂ. നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ നിങ്ങളുടെ ചുറ്റുപാടുമുള്ള ജീവിതങ്ങളും സന്തുഷ്ടിയുള്ളവയായിരിക്കും.

മനുഷ്യന് ഉയര്‍ച്ചയുണ്ടായാല്‍ അവനിലെ മനുഷ്യത്വവും ഉയര്‍ന്നതലത്തിലെത്തും. മനുഷ്യത്വം ഉന്നതങ്ങളില്‍ വിഹരിക്കുമ്പോള്‍ ആരുടെ ഉപദേശവും വേണ്ടാത്ത അവസ്ഥയാവും. അതുകൊണ്ടാണ് യോഗയില്‍ ഈശ്വരനെ ശ്രദ്ധിക്കാതെ മനുഷ്യനെപ്പറ്റി മാത്രം ചിന്തിക്കുന്നത്, ശ്രദ്ധിക്കുന്നത്.