ഗുരുവുമായി അടുത്തിടപെടാനുള്ള അവസരം ചിലര്‍ക്കുമാത്രം ലഭിക്കുന്നതെന്തുകൊണ്ട്?
അന്വേഷി : സദ്‌ഗുരു, ബോധോദയം ലഭിച്ച ഗുരുക്കന്മാരുടെ കൂടെ വളരെ അടുത്തു പെരുമാറുന്ന കുറച്ചുപേരുണ്ടാവും, അതവരുമായി ആശയവിനിമയം നടത്താനുളള അനായാസത കൊണ്ടാണോ, അതോ ഏതെങ്കിലും മുജ്ജന്മബന്ധം കൊണ്ടാണോ?
അന്വേഷി : സദ്‌ഗുരു, ബോധോദയം ലഭിച്ച ഗുരുക്കന്മാരുടെ കൂടെ വളരെ അടുത്തു പെരുമാറുന്ന കുറച്ചുപേരുണ്ടാവും, അതവരുമായി ആശയവിനിമയം നടത്താനുളള അനായാസത കൊണ്ടാണോ, അതോ ഏതെങ്കിലും മുജ്ജന്മബന്ധം കൊണ്ടാണോ?
സദ്‌ഗുരു : ജ്ഞാനോദയം ലഭിച്ച ഒരാള്‍ക്ക് ആരുമായും ഇടപെടാന്‍ കഴിയും. ഏതുതരം സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്‍റെ അടുത്തുളള ആരുമായും ഇടപെടുന്നതിനദ്ദേഹത്തിന് ഒരു പ്രശ്‌നവുമുണ്ടാകില്ല. ഏത് രീതിക്കാരനായാലും ശരി, അയാളുമായി പരിപൂര്‍ണമായി സഹകരിച്ച് പെരുമാറാന്‍ അദ്ദേഹത്തിന് കഴിയും. അയാളുടെ വൈമുഖ്യവും അയാളുടെ മറ്റു കുറവുകളെല്ലാം പരിഗണിച്ചുകൊണ്ടുതന്നെ പൂര്‍ണമനസ്സോടെ അയാളുമായി ഇടപെടാന്‍ അദ്ദേഹത്തിന് സാധിക്കും. അതേ സമയം, പ്രത്യേകം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് ഇടപെടാനുള്ള ആളുകളെ അദ്ദേഹം തന്നെ തീരുമാനിക്കും. ഇതിനു കാരണം അദ്ദേഹത്തിന് ചില വിശേഷ ഉദ്ദേശ്യങ്ങള്‍ ഉള്ളതു കൊണ്ടാണ്. എന്താണ് താന്‍ ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഒരു ധാരണയുണ്ട്; അതിലേക്കായി ചില പ്രത്യേക വ്യക്തികളെ അദ്ദേഹത്തിന് ആവശ്യമാണ്.
ഉദാഹരണത്തിന് ശ്രീരാമകൃഷ്‌ണ പരമഹംസന്‍റെ കാര്യംതന്നെയെടുക്കാം, വിവേകാനന്ദന്‍ എന്ന്‍ ലോകം അറിയപ്പെടുന്ന നരേന്‍ എന്ന ശിഷ്യനുമായി അദ്ദേഹം വളരെ അധികം വൈകാരികമായി അടുപ്പം കാട്ടിയിരുന്നു; കാട്ടിയതായി മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നു. ഇതില്‍, അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവര്‍ക്ക് നീരസം ഉണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം പലരും ഇതുപോലെ അടുപ്പത്തിന് മോഹിച്ചിരുന്നു. തുടക്കത്തില്‍ വിവേകാനന്ദന്‍ ഉഴപ്പനും, തര്‍ക്കക്കാരനും, അഹങ്കാരിയുമായ ഒരു ശിഷ്യനായിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തേക്കാളും അര്‍പണബോധമുള്ളവരായിരുന്നെങ്കിലും, ശ്രീരാമകൃഷ്‌ണന്‍ എപ്പോഴും അന്വേഷിച്ചത് വിവേകാനന്ദനെയായിരുന്നു.
പല ദിവസങ്ങളിലും ശ്രീരാമകൃഷ്‌ണനുമായി ദേഷ്യപ്പെട്ട് ``ഞാന്‍ കോളേജില്‍ പോകുന്നു, എനിക്ക് വേറെ പണിയുണ്ട്" എന്ന്‍ പറഞ്ഞ് വിവേകാനന്ദന്‍ നടന്നുപോകുമായിരുന്നു. എന്നാല്‍ ശ്രീരാമകൃഷ്‌ണനാകട്ടെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ നരേനെ അന്വേഷിച്ച് പട്ടണത്തില്‍ പോകുമായിരുന്നു. പട്ടണത്തില്‍ പോയി ഒരു പരിചയവും ഇല്ലാതിരുന്ന അദ്ദേഹം അവിടെയെല്ലാം അലഞ്ഞുതിരിഞ്ഞ് നരേനെ കണ്ടുപിടിച്ച്, കണ്ണുനീരോടെ, തിരിച്ചുവരുവാന്‍ അപേക്ഷിക്കുമായിരുന്നു. മറ്റുള്ള ശിഷ്യന്മാര്‍ക്ക് ഇതില്‍ വല്ലാത്ത എതിര്‍പ്പുണ്ടായിരുന്നു. അവര്‍ പറയുമായിരുന്നു,
"ആ തലക്കനം പിടിച്ചവന്‍റെ പിറകെ ഓടി ഇങ്ങിനെ കേണപേക്ഷിക്കേണ്ട എന്തെങ്കിലും കാര്യം നമ്മുടെ ഗുരുവിനുണ്ടോ? ഞങ്ങളെല്ലാം ഉണ്ടല്ലോ ഇവിടെ, അദ്ദേഹത്തിന് നമ്മളെ പഠിപ്പിക്കാമല്ലോ; ഈ ധിക്കാരിയുടെ പുറകേ പോകേണ്ട ആവശ്യമെന്താണ്?”
ശിഷ്യന്മാര്‍ക്കു മാത്രമല്ല, അദ്ദേഹത്തിന്‍റെ ഭാര്യ ശാരദാദേവിക്കുപോലും ഇതില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. അവര്‍ മനസ്സില്‍ ചിന്തിച്ചിരുന്നു,
"നരേന്‍ അദ്ദേഹത്തിന്‍റെ സ്വന്തം പുത്രനായിരിക്കുമോ? അതെന്നില്‍ നിന്ന്‍ മറച്ചുവെച്ചതാകും. ഇനി അദ്ദേഹം സ്വവര്‍ഗാനുരാഗിയായിരിക്കുമോ? അതുമല്ല, ഇതൊന്നുമല്ലാത്ത ഏതെങ്കിലും കാരണത്താലായിരിക്കുമോ ഈ ചെറുപ്പക്കാരനെ അന്വേഷിക്കുന്നത്?”
ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ശ്രീരാമകൃഷ്‌ണന് ചുറ്റിലും സംഭവിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിവേകാനന്ദനില്‍ അദ്ദേഹം കണ്ടത് തന്‍റെ തത്വചിന്തകളുടെ ഏറ്റവും മികച്ച സന്ദേശവാഹകനെയായിരുന്നു. അദ്ദേഹത്തിന് ഒരു കാര്യം നല്ല നിശ്ചയമുണ്ടായിരുന്നു; തന്‍റെ വിയോഗത്തിന് മുമ്പ് വിവേകാനന്ദന് വേണ്ട പരിശീലനം നല്‍കിയില്ലെങ്കില്‍, താന്‍ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശവും തന്നോടൊപ്പം തന്നെ ഇല്ലാതാവുമെന്ന വസ്തുത. അതിനുവേണ്ടി അദ്ദേഹം വിവേകാനന്ദന്‍റെയടുത്ത് ഒരടിമയെപ്പോലെ പെരുമാറി. പലര്‍ക്കും അദ്ദേഹത്തിന്‍റെ ഈ പെരുമാറ്റം അന്തസ്സിനു നിരക്കാത്തതായി തോന്നിയിരുന്നു. എങ്കിലും, തന്‍റെ ലക്ഷ്യത്തേയും മാര്‍ഗത്തേയും കുറിച്ച് പൂര്‍ണബോധ്യമുണ്ടായിരുന്ന അദ്ദേഹത്തിന് അത് എങ്ങിനെ കൈവരിക്കണമെന്നുമറിയാമായിരുന്നു. എന്താണോ ആ സമയത്ത് ചെയ്യേണ്ടിയിരുന്നത്, അതപ്രകാരംതന്നെ ചെയ്‌തു എന്നുമാത്രം.
ഇനി അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം - വൈകാരികബന്ധങ്ങള്‍ക്കുപരി, ഊര്‍ജതലത്തിലെ ബന്ധങ്ങളുണ്ട്. ഇത് അത്തരത്തിലുള്ള ഒരു ബന്ധമായിരുന്നിരിക്കാം, അത് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം. ബ്രഹ്മജ്ഞാനിയായ അദ്ദേഹത്തിന് ഒരു ഭൌതിക ശരീരമായി വര്‍ത്തിക്കാന്‍ ഒന്നോ, രണ്ടോ, ചിലപ്പോള്‍ പത്തോ ആളുകളുടെ സഹായം ആവശ്യമായിരുന്നു. അദ്ദേഹത്തിന്‍റെ ഭൌതികശരീരത്തിന്‍റെ നിലനില്‍പ്പിനുപോലും അവരെ ഉപയോഗിക്കേണ്ടിയിരുന്നു, അല്ലെങ്കില്‍ അദ്ദേഹത്തിന് സ്വയം അത് നിലനിര്‍ത്താനാവുമായിരുന്നില്ല. ഊര്‍ജബന്ധങ്ങള്‍ അതിനു സഹായിക്കും.
ഗുരുവചനങ്ങള്‍ അഗാധമായി ഉള്‍ക്കൊള്ളുവാനുള്ള ഒരു വ്യക്തിയുടെ കഴിവും, അയാളുടെ കഴിവിലുള്ള ഗുരുവിന്റെ വിശ്വാസവും കൊണ്ടാണ് എല്ലാ കാര്യങ്ങള്‍ക്കും ഒരാളെത്തന്നെ ആശ്രയിക്കേണ്ടി വരുന്നത്.
ബ്രഹ്മജ്ഞാനിയായ അഷ്‌ടവക്രന്‍ അതിമനോഹരമായി ഇതു കാട്ടിത്തന്നിട്ടുണ്ട്. ജനകമഹാരാജാവിന്‍റെ ഗുരുവായിരുന്നു അഷ്‌ടവക്രന്‍. ബോധോദയമുണ്ടായി എങ്കിലും, ജനകന്‍ രാജാവായി തുടരാന്‍ കാരണം അഷ്‌ടവക്രന്‍റെ ഈ വാക്കുകളായിരുന്നു. "ആത്മസാക്ഷാത്‌കാരം ലഭിച്ച ഒരു രാജാവിന്‍റെ നേതൃത്വം ജനങ്ങള്‍ അര്‍ഹിക്കുന്നതിനാല്‍ താങ്കള്‍തന്നെ രാജാവായി തുടരണം.” രാജാവിന്‍റെ ദൌത്യങ്ങളില്‍ നിന്ന്‍ വിട്ടുനില്‍ക്കുവാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ജനകന്‍ വനത്തിലെ അഷ്‌ടവക്രന്‍റെ ആശ്രമത്തില്‍ എത്തുകയും, മറ്റെല്ലാ ശിഷ്യന്മാരെയുംപോലെ അവിടെ കഴിയുകയും ചെയ്‌തു. മറ്റു ശിഷ്യന്മാരെപ്പോലെത്തന്നെ അദ്ദേഹവും പെരുമാറുമായിരുന്നു.
അവരെല്ലാം സന്യാസം സ്വീകരിച്ചവരായിരുന്നു. ബ്രഹ്മചാരികളായ അവര്‍ തങ്ങളുടെ ജീവിതം അഷ്‌ടവക്രന് സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ ഗുരുവിന്‍റെ വാക്കുകളായിരുന്നു അവര്‍ക്കെല്ലാം. അദ്ദേഹത്തിന് വേണ്ടതെല്ലാം നിറവേറ്റിക്കൊടുക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു അവരുടെ ജീവിതം. എന്നാല്‍ ജനകനാകട്ടെ, മഹാരാജാവ്, ഒന്നിലധികം പത്‌നിമാര്‍, സാധാരണ രാജാവിനുള്ളതിനേക്കാളും എത്രയോ കൂടുതല്‍ സൌഭാഗ്യങ്ങള്‍ നിറഞ്ഞയാള്‍. ഒരു രാജാവെന്ന നിലയില്‍ സമുഹത്തോടുള്ള പൂര്‍ണ ഉത്തരവാദിത്വവും അദ്ദേഹം നിലനിര്‍ത്തിയിരുന്നു.
സന്യാസിമാരായിരുന്ന മറ്റു ശിഷ്യന്മാര്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ടായിരുന്നു. ഈ പാത തങ്ങള്‍ക്ക് അനുയോജ്യമാണ് എന്ന്‍ മനസ്സിലാക്കി തിരഞ്ഞെടുത്തതും, ഒരു ബ്രഹ്മചാരിയായി ജീവിക്കാന്‍ തീരുമാനിച്ചതും സ്വന്തം ഇഷ്‌ടപ്രകാരമായിരുന്നു. കുടുംബജീവിതത്തില്‍ പ്രവേശിച്ചാല്‍ തങ്ങളുടെ ആദ്ധ്യാത്മികതയും, അതിലേക്കായുള്ള വെമ്പലും പൂര്‍ണമായി ഇല്ലാതാവുമെന്ന്‍ അവര്‍ കരുതി. ആത്മീയതയ്ക്കുള്ള ദാഹം നശിക്കാതിരിക്കാന്‍ ജീവിതത്തിലെ മറ്റെല്ലാ മോഹങ്ങളും ത്യജിക്കാന്‍ സന്നദ്ധരായിരുന്ന അവര്‍ക്ക് ഭൌതികകാര്യങ്ങളില്‍ വ്യാപരിച്ചുകൊണ്ടുതന്നെ ആത്മീയത തേടുന്ന ഒരാളോട് നീരസം തോന്നേണ്ട കാര്യമില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍, അവര്‍ അതില്‍ പ്രതിഷേധിച്ചിരുന്നു, എന്തെന്നാല്‍ ഒരേസമയം ജനകന്‍ ഭൌതികസുഖങ്ങളും ആദ്ധ്യാത്മികതയും ഒരു പോലെ ആസ്വദിച്ചുകൊണ്ടിരുന്നു. അതു ശരിയല്ല എന്നവര്‍ക്ക് തോന്നി. ഭൌതികസുഖങ്ങള്‍ വെടിഞ്ഞാലെ, ആദ്ധ്യാത്മികതയ്ക്കു ഇടം കിട്ടുകയുള്ളു എന്നതവര്‍ക്കറിയാമായിരുന്നു. ഭൌതികസുഖവും ആത്മീയ സുഖവും ഒരുപോലെ അനുഭവിക്കുന്നതുകണ്ട് അവര്‍ക്കല്‍പം മുറുമുറുപ്പുണ്ടായിരുന്നു.
ജനകനോടുള്ള അഷ്‌ടവക്രന്‍റെ ദയാപുരസ്സരമായ പെരുമാറ്റവും അവരെ അലോസരപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ അവര്‍ ഗുരുവായി അംഗീകരിച്ചിരുന്നെങ്കിലും മനസ്സില്‍ ഒരു ശങ്ക ഉയര്‍ന്നുവന്നു, “അദ്ദേഹം ധനികനും, രാജാവുമായതിനാലല്ലേ, നമ്മളോടുള്ളതിനെക്കാള്‍ സ്‌നേഹം അദ്ദേഹത്തോടു കാട്ടുന്നത്?”
ഏതു കാലത്തും നിലനിന്നിരുന്ന ഗുരുക്കന്മാരെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു ചോദ്യമാണിത്. ഒരുപാട് വൈകാരിക പ്രശ്‌നങ്ങള്‍ അതിലടങ്ങിയിരിക്കുന്നു. അഷ്‌ടവക്രനുമാത്രമല്ല, എല്ലാ ഗുരുക്കന്മാര്‍ക്കും അവരുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പ്രശ്‌നമാണിതെന്നു പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. എന്നാല്‍ ജനകന്‍ രാജാവായിരുന്നതിനാല്‍ അതിനൊരു നാടകീയത കൈവന്നു എന്നുമാത്രം. ഒരേ സമയം, രാജാവിനേയും സന്യാസിമാരേയും കൈകാര്യം ചെയ്യേണ്ടിവന്നതിനാലാണ് അഷ്‌ടവക്രന്‍റെ കാര്യത്തില്‍ ഇതൊരു നാടകീയ സന്ദര്‍ഭമായി മാറിയത്. രണ്ടിന്‍റെയും പ്രത്യേകതകളും വ്യത്യാസങ്ങളും അത്രയധികം വിപുലവും രൂക്ഷവുമായിരുന്നു.
ഒരുനാള്‍ എല്ലാവരും സത്സംഗത്തിലായിരുന്നപ്പോള്‍, ശിഷ്യന്മാരിലൊരാള്‍ ഈ ചോദ്യം ഉന്നയിച്ചു, ``എന്തുകൊണ്ടാണ് അങ്ങ് എല്ലായ്‌പ്പോഴും ജനകനോട് പ്രത്യേക മമത കാട്ടുന്നതും ഞങ്ങളോട് അതേ രീതിയില്‍ പെരുമാറാത്തതും?”
പുഞ്ചിരിച്ചുകൊണ്ട് അഷ്‌ടവക്രന്‍ പറഞ്ഞു, ``ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാം, എന്നാല്‍ ഇപ്പോഴല്ല.”
ഈ ഉത്തരം അവരെ കൂടുതല്‍ മുറിവേല്‍പ്പിച്ചതേയുള്ളു, കാരണം അവര്‍ വിചാരിച്ചു, ജനകനും അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതെന്ന്‍. അതിനായി ഒരു അവസരം അഷ്ടവക്രന്‍ തന്നെ ഒരുക്കിയതുപോലെ, ഒരു ദിവസം ഒരാള്‍ ഓടി വന്നു പറഞ്ഞു,
"സന്യാസിമാരുടെ വസ്‌ത്രങ്ങള്‍ അതാ കുരങ്ങന്മാര്‍ എടുത്തുകൊണ്ടോടുന്നു!”
ഉണങ്ങാന്‍ വേണ്ടി പുറത്തിട്ടിരുന്ന കോണകങ്ങളും പുതയ്ക്കുന്നതിനുള്ള തുണികളുമായിരുന്നു അവ. അഷ്‌ടവക്രന്‍ പ്രഭാഷണം നടത്തുകയായിരുന്നു. എന്നിട്ടും ഇത് കേട്ട മാത്രയില്‍ സന്യാസിമാരെല്ലാം തങ്ങളുടെ തുണികള്‍ സംരക്ഷിക്കുന്നതിനായി ഇറങ്ങി ഓടി. അതിനുശേഷം അവര്‍ തിരിച്ചുവന്ന്‍ അവിടെ ഇരുന്നു. അഷ്‌ടവക്രന്‍ തന്‍റെ പ്രഭാഷണം തുടര്‍ന്നു. കുറച്ചു സമയത്തിനുശേഷം രാജാവിന്‍റെ അനുചരന്മാരില്‍ ഒരുവന്‍ ഓടിപ്പാഞ്ഞു വന്ന്‍, ഗുരുവിന്‍റെ അനുവാദംപോലും ചോദിക്കാതെ രാജാവിനോട് ഉദ്വേഗത്തോടെ, അദ്ദേഹത്തിന്‍റെ കൊട്ടാരം തീപിടിച്ചു നശിച്ചുകൊണ്ടിരിക്കുന്നു എന്നറിയിച്ചു. അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് വെളിയില്‍ കടന്നുപോകുവാന്‍ ജനകന്‍ ആജ്ഞാപിച്ചു.
"ഗുരുവിന്‍റെ അനുവാദമില്ലാതെ ഇവിടെ കയറിവരാന്‍ നിനക്കെങ്ങിനെ ധൈര്യമുണ്ടായി? പോ പുറത്ത്.”
അല്‍പസമയം കഴിഞ്ഞ് അഷ്‌ടവക്രന്‍ എല്ലാരോടുമായി പറഞ്ഞു, ``അദ്ദേഹത്തിന്‍റെ കൊട്ടാരം കത്തിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും, അനുവാദം ചോദിക്കാതെ കടന്നുവന്ന്‍ എന്‍റെ പ്രഭാഷണം തടസ്സപ്പെടുത്തിയ അനുചരനെ ശകാരിക്കുകയാണ് ജനകന്‍ ചെയ്‌തത്, എന്നാല്‍ നിങ്ങളോ? ഒന്നിനും കൊള്ളാത്ത, യാതൊരു വിലയുമില്ലാത്ത കുറെ പഴഞ്ചന്‍ തുണികള്‍ വീണ്ടെടുക്കാന്‍ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ ഇറങ്ങി ഓടിയില്ലേ? അതാണ് വ്യത്യാസം, അതു മാത്രമാണ് വ്യത്യാസം.”
ആത്മജ്ഞാനിയായ രാജാവെന്ന അപൂര്‍വ ജനുസ്സില്‍പ്പെട്ട ആളായി തന്‍റെ ഗുരുനാഥന്‍റെ കാല്‍ച്ചുവട്ടില്‍ ഇരിക്കുക എന്നതായിരുന്നു ജീവിതത്തില്‍ ഏറ്റവും മഹനീയമായി ജനകന്‍ കരുതിയത്.ആത്മജ്ഞാനിയായ രാജാവെന്ന അപൂര്‍വ ജനുസ്സില്‍പ്പെട്ട ആളായി തന്‍റെ ഗുരുനാഥന്‍റെ കാല്‍ച്ചുവട്ടില്‍ ഇരിക്കുക എന്നതായിരുന്നു ജീവിതത്തില്‍ ഏറ്റവും മഹനീയമായി ജനകന്‍ കരുതിയത്. ഗുരുവിന്റെ സാമീപ്യം ഏറ്റവും വലിയ ഭാഗ്യമായി കരുതിയിരുന്ന ജനകമാഹാരാജാവ് അവിടെത്തന്നെ ഇരുന്നു, ശാന്തമായ മനസ്സോടെ, മറ്റു പ്രശ്നങ്ങളൊന്നും മനസ്സിനെ അലട്ടാന്‍ അനുവദിക്കാതെ. അങ്ങിനെയൊരാളെ പ്രത്യേകമായി പരിഗണിക്കുന്നത് സ്വാഭാവികം മാത്രം. ഒരു കല്ലിനെ എടുക്കുന്നതുപോലെയല്ലല്ലോ നിങ്ങള്‍ ഒരു പൂവിനെ എടുക്കുന്നത്. പൂവിനെ കൈകാര്യം ചെയ്യുന്നത് മൃദുവായും പ്രത്യേക ശ്രദ്ധയോടു കൂടിയുമായിരിക്കും. ഈശ്വരന് എന്തെങ്കിലും അര്‍പണം ചെയ്യുവാന്‍ ഉദ്ദേശിക്കുമ്പോള്‍ നിങ്ങള്‍ കല്ലിനെ അതിനായി ഉപയോഗിക്കില്ല. കല്ല് മോശമാണ് എന്നല്ല ഉദ്ദേശിച്ചത്, എന്നാല്‍ പൂവ് കൂടുതല്‍ വികാസം പ്രാപിച്ചതാണ്. അതിനനുസരിച്ച് അതിന് സ്വീകാര്യത കൂടുന്നു. മനുഷ്യരിലും ഇത് ബാധകമാണ്. കല്ലിന് വേണ്ട കരുതല്‍ അതിനു കൊടുത്തിരിക്കും. വാസ്തവം പറഞ്ഞാല്‍ അതിന്‍റെ അഭിവൃദ്ധിക്കായി കൂടുതല്‍ പ്രയത്‌നം ചെയ്തിരിക്കും, എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്നത് വ്യത്യസ്‌ത രീതിയിലായിരിക്കും. ഈ വിവേചനം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് വിവേകമില്ലായ്മയായിരിക്കും. സമത്വത്തിന്‍റെ പേരില്‍ ജീവിതത്തിന്‍റെ സൌന്ദര്യം നശിപ്പിക്കാന്‍ പാടില്ലല്ലോ.