सद्गुरु

അന്വേഷി : ഇവിടെ എന്‍റെ ചുറ്റുമുള്ള മറ്റെല്ലാരെയും പോലെ ഞാനും പരമമായ സത്യത്തെ അന്വേഷിക്കുന്നു, അത്‌ മനസ്സിലാക്കിത്തരുന്നതിനുള്ള ശരിയായ മാര്‍ഗദര്‍ശിയേയും. സദ്‌ഗുരു, ഒരാള്‍ക്ക് എങ്ങിനെ അയാളുടെ ഗുരുവിനെ കണ്ടെത്താനാകുമെന്ന്‍ പറഞ്ഞുതരാമോ?

ഒന്നിനൊന്ന്‍ നാമമായെന്നില്‍
വര്‍ത്തിക്കുന്നൂ ജീവമൃത്യുകള്‍
നല്‍കുന്നു ഞാനകലത്തുളേളാര്‍–
ക്കെന്നിലെ ജീവസാധകം
സമീപ വാസികള്‍ക്കെന്നാല്‍
നല്‍കുന്നു മൃത്യുസാധകം
അഹംബോധമരണം നല്‍കും
ശുദ്ധമാമമൃത ജീവനം
അജ്‌ഞാനിയോടെങ്ങനോതും ഞാ–
നെന്നിലെ ശുദ്ധകന്മഷം.
-സദ്‌ഗുരു

സദ്‌ഗുരു : താങ്കള്‍ ഒരു യഥാര്‍ത്ഥ സത്യാന്വേഷിയാണെങ്കില്‍ സത്യത്തിന്‌ താങ്കളില്‍നിന്ന്‍ മറഞ്ഞിരിക്കുവാന്‍ സാധിക്കുകയില്ല. സത്യത്തിന്‍റെ മടിയിലേക്കാണ്‌ നാം പിറന്നുവീണത്‌. അന്വേഷികളെന്ന്‍ അവകാശപ്പെടുന്ന മിക്കവരും അന്വേഷിക്കുന്നത്‌, സുരക്ഷിതത്വവും, മനഃശാന്തിയും, ആഗ്രഹപൂര്‍ത്തീകരണവുമാണ്‌. അവരുടെ ജീവിതം അതിമോഹങ്ങളുടെയും ഭീതിയുടെയും പ്രതിഫലനമാണ്‌. ലോകത്തില്‍, ദൈവഭയമുള്ളവരാണെന്ന്‍ നിര്‍ലജ്ജം അവകാശപ്പെടുന്ന പലരേയും നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ ദൈവസ്‌നേഹികളല്ല, ദൈവത്തെ ഭയക്കുന്നവരാണ്‌. സൃഷ്‌ടിയെ സ്‌നേഹിക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക്‌ എങ്ങിനെ സ്രഷ്‌ടാവിനെ സ്‌നേഹിക്കാനാവും?

യേശുക്രിസ്‌തു പറഞ്ഞതുപോലെ ``നിന്‍റെ അയല്‍ക്കാരനെ നീ സ്‌നേഹിക്കുക.” നിങ്ങളില്‍ നിന്ന്‍ ഈശ്വരനൊന്നും അവകാശപ്പെടാത്തതിനാല്‍ എല്ലാവര്‍ക്കും ഈശ്വരനെ സ്‌നേഹിക്കാന്‍ കഴിയും, എന്നാല്‍ നിങ്ങളുടെ തൊട്ടടുത്തുള്ളയാളെ സ്‌നേഹിക്കുകയെന്നാല്‍ അതു നിങ്ങള്‍ക്കൊരു വലിയ വെല്ലുവിളിയാണ്‌. അത്‌ സ്വീകരിക്കുന്നതിന്‌ നിര്‍ഭയത്വം ആവശ്യമാണ്‌. സ്വര്‍ഗത്തില്‍ വാഴുന്നവനെ സ്‌നേഹിക്കുക എന്ന മിഥ്യാബോധം തകര്‍ക്കാന്‍ പറ്റിയ ഉപാധിയാണ്‌ ``നിങ്ങളുടെ അയല്‍ക്കാരനെ സ്‌നേഹിക്കുക” എന്ന ഉല്‍ബോധനം.

തന്‍റെ അന്തഃരാത്മാവില്‍ നിന്ന്‍ വിളി ഉയരുമ്പോള്‍, ഒരു യഥാര്‍ഥ അന്വേഷിക്ക് തീര്‍ച്ചയായും വിധിക്കപ്പെട്ട ഗുരുവിനെ കണ്ടെത്താനാകും.

തന്‍റെ അന്തഃരാത്മാവില്‍ നിന്ന്‍ വിളി ഉയരുമ്പോള്‍, ഒരു യഥാര്‍ഥ അന്വേഷിക്ക് തീര്‍ച്ചയായും വിധിക്കപ്പെട്ട ഗുരുവിനെ കണ്ടെത്താനാകും. അതൊരു പുരുഷനിലോ, സ്‌ത്രീയിലോ, വെറും ഒരു കല്ലില്‍പോലുമോ ആയേക്കാം. എവിടെയെങ്കിലും കണ്ടെത്തുമെന്നുള്ളത്തിനു യാതൊരു സംശയവും വേണ്ട. ഹൃദയത്തിന്‍റെ അടിത്തട്ടില്‍നിന്നുള്ള വിളി പ്രപഞ്ചം കേള്‍ക്കും, മറുപടിയും നല്‍കും. ഉള്ളില്‍ അദമ്യമായ ദാഹമുണ്ടെങ്കില്‍ ദൈവം എല്ലായ്‌പ്പോഴും അത്‌ കേള്‍ക്കും.

അന്വേഷി : സദ്‌ഗുരു, ഒരു ഗുരുവിന്‍റെ സഹായമില്ലാതെ ആത്മീയമായ പരിവര്‍ത്തനം സാധ്യമാണോ?

സദ്‌ഗുരു : ഭാരതസംസ്‌കൃതിയില്‍ ഗുരുവിനുള്ള പ്രാധാന്യത്തിനും ഉന്നത ശ്രേണിയ്ക്കും കാരണം അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ആദ്ധ്യാത്മിക വളര്‍ച്ച അസാധ്യമാണ്‌ എന്നുള്ളതുകൊണ്ടാണ്‌. അദ്ദേഹത്തിന്‍റെ സഹായമില്ലാതെ പരിവര്‍ത്തനം അസാധ്യമാണ്. ഒരറിവും ഇല്ലാത്ത ഒന്നിലേക്ക്‌ എങ്ങിനെ നിങ്ങള്‍ക്ക്‌ ഇഴുകി ചേരാന്‍ സാധിക്കും? അത്യാവശ്യം ജ്ഞാനമുള്ള എന്തിനെങ്കിലും വേണ്ടിയല്ലേ ഒരാള്‍ക്കു പരിശ്രമിക്കാനാവുകയുള്ളു? അതിന് ഒരു പ്രത്യേക ദിശയില്‍ കൂടി മുന്നോട്ടു നീങ്ങണം, അല്ലെങ്കില്‍ അതിനുള്ള പ്രേരണ നല്‍കാനുതകും വിധം പ്രപഞ്ചാര്‍ജത്തിന്‍റെ എല്ലാ ഭാവങ്ങളുടെയും സ്വാഭാവിക പ്രവണതകള്‍ കാണാനുള്ള ഉണര്‍വാണ്‌ നിങ്ങള്‍ക്കുവേണ്ടത്‌. ഇത്‌ മനസ്സിലാക്കി ആ വഴിയേ നീങ്ങണം. അത്തരത്തിലുള്ള ഉള്‍ക്കാഴ്‌ചയുള്ള ഒരാള്‍ക്കുമാത്രമേ ഗുരുവിന്‍റെ സഹായമില്ലാതെ സഞ്ചരിക്കാനാവൂ. മറ്റുള്ളവര്‍ അതിന്‌ ശ്രമിച്ചാല്‍ വഴിപിഴയ്ക്കും, വീണ്ടും വീണ്ടും വഴിപിഴയ്ക്കും.

ഗുരുകൃപയുണ്ടെങ്കില്‍, അദ്ദേഹം ഒന്ന്‍ കൈകൊട്ടിയാല്‍, ഒരൊറ്റ നിമിഷത്തില്‍ അത്‌ സംഭവിക്കാവുന്നതേയുള്ളു. ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേക ചുറ്റുപാടുകളും ഊര്‍ജപ്രഭാവവും കൊണ്ട്‌ ചിലര്‍ക്ക്‌ ഇങ്ങിനെ സംഭവിക്കാം. ഈ അവസരങ്ങളില്‍ ഭൌതികരൂപമില്ലെങ്കില്‍ പോലും, അതിനു കാരണഭൂതന്‍ ഒരു ഗുരു തന്നെയാണ്. അറിയപ്പെടാത്തതോ, നിങ്ങള്‍ അനുഭവിച്ചിട്ടില്ലാത്തതോ ആയ തലത്തിലേക്ക്‌ നിങ്ങള്‍ സ്വയം ഉയരുക എന്നത്‌ യുക്തിക്ക്‌ നിരക്കാത്ത കാര്യമാണ്‌; എന്നാലും ഞാനതിനെ പൂര്‍ണമായി നിരാകരിക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ക്ക്‌ അത്‌ സാധ്യമായേക്കാം, പക്ഷെ മിക്കവര്‍ക്കും അതി വിദൂരമായ ഒരു സങ്കല്പം മാത്രമാണത്. തികച്ചും അസാധ്യമെന്നു പറയാനാവില്ല, എങ്കിലും വിദൂരമാണ്‌.

ഭാരതസംസ്‌കൃതിയില്‍ ഗുരുവിനുള്ള പ്രാധാന്യത്തിനും ഉന്നത ശ്രേണിയ്ക്കും കാരണം അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ആദ്ധ്യാത്മിക വളര്‍ച്ച അസാധ്യമാണ്‌ എന്നുള്ളതുകൊണ്ടാണ്‌.

അന്വേഷി : യഥാര്‍ത്ഥ മാര്‍ഗദര്‍ശിയായതിനാലാണോ, ഇത്രയധികം പേര്‍ അങ്ങയെ ഭ്രാന്തമായി സ്‌നേഹിക്കുന്നത്‌? സാക്ഷാത്‌ക്കാരം ലഭിച്ചാലും ഇല്ലെങ്കിലും ഞാന്‍ അങ്ങയെ അഗാധമായി സ്‌നേഹിക്കുന്നു.

സദ്‌ഗുരു : അതെനിക്കറിയില്ല. എനിക്കതൊരു പുതിയ വാര്‍ത്തയാണ്‌. കൂടുതല്‍ സന്ദര്‍ഭങ്ങളിലും, ആളുകള്‍ക്ക്‌ ഗുരുവിനോടുണ്ടാകുന്ന വികാരം ബോധപൂര്‍വമുള്ളതല്ല. ഭ്രാന്തമായ ഈ ആവേശം ബോധപൂര്‍വമുള്ളതല്ല എന്നു പറയാന്‍ കാരണം, ഊര്‍ജാവസ്ഥ കൂടുതല്‍ സാന്ദ്രമാവുമ്പോള്‍ അത്‌ മാനസികവും വൈകാരികവുമാകാന്‍ സാധ്യമല്ല. ഒരു ചെടിയെ സംബന്ധിച്ച്‌ ജലം മാനസികവും വൈകാരികവുമായ ഒരു അഭിലാഷമല്ല; ഊര്‍ജത്തിന്‍റെ ആവശ്യകതയാണ്‌. എവിടെയെങ്കിലും ഒരു തുള്ളി വെള്ളമുണ്ടെങ്കില്‍ വേരുകള്‍ അത്‌ തേടിപ്പിടിക്കും. അതിന്‌ പ്രത്യേകിച്ച്‌ ഒരു വികാരവും ഇല്ല, മാനസികാവസ്ഥയും ഇല്ല. വ്യത്യസ്‌തരീതിയിലുള്ള ഒരു ബുദ്ധിശക്തിയാണത്‌. അതിന്‍റെ ജീവന്‍ എന്തില്‍ നിലനില്‍ക്കുന്നു എന്നതിനറിയാം. നിങ്ങള്‍ അതിനെ എവിടെ നട്ടാലും എവിടെ പോകണമെന്ന്‍ അതിനറിയാം. അത്‌ അതിന്‍റെ വഴി കണ്ടെത്തും, അബദ്ധത്തില്‍പോലും വഴി തെറ്റുന്ന പ്രശ്‌നമില്ല. തീവ്രമായ അഭിലാഷം ഉള്ളതുകൊണ്ട്‌ അത്‌ എവിടെയും പോവില്ല. ഈ അഭിലാഷം ചിന്തയോ, വികാരമോ അല്ല – ഇവിടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ സ്ഥാനമില്ല, അതു ജീവനുവേണ്ടിയുള്ള അഭിലാഷമാണ്‌.

അതങ്ങിനെയാണ്‌!

https://pixabay.com/en/yoga-meditation-guru-swami-monk-702696/