അഹന്ത വേറിട്ടു നില്ക്കാന് പ്രോത്സാഹിപ്പിക്കും
അന്വേഷി : സദ്ഗുരോ, ഞാന്‍ അങ്ങയെ എന്റെ ഗുരുവായി അംഗീകരിക്കാം, പക്ഷെ... ഇവിടെ ഇരിക്കുന്നവരെല്ലാവരുമായി ഒന്നായിത്തീരണമെന്നു പറഞ്ഞാല്‍...
അന്വേഷി : സദ്ഗുരോ, ഞാന്‍ അങ്ങയെ എന്റെ ഗുരുവായി അംഗീകരിക്കാം, പക്ഷെ... ഇവിടെ ഇരിക്കുന്നവരെല്ലാവരുമായി ഒന്നായിത്തീരണമെന്നു പറഞ്ഞാല്‍...
സദ്ഗുരു : അഹന്ത എപ്പോഴും ഇങ്ങിനെയാണ്. ചുറ്റുപാടുമായി എങ്ങിനെ ഇഴുകി ചേരാമെന്ന് അത് നോക്കാറില്ല. അത് എപ്പോഴും തള്ളി നില്‍ക്കാനായി ശ്രമിക്കും. ആളുകള്‍ക്കിടയില്‍ വ്രണപ്പെട്ട തള്ളവിരല്‍ പോലെ തള്ളിനില്‍ക്കാന്‍ അതു നിങ്ങളെ ആഗ്രഹിപ്പിക്കും. എന്നാല്‍ അതു വേദനാജനകമായിരിക്കും. തള്ളിനില്‍ക്കാന്‍ ശ്രമിക്കുന്നത് എപ്പോഴും വേദനിപ്പിക്കും.
ഒരിക്കല്‍, ലണ്ടനില്‍ നിന്ന് മടങ്ങിയ ശങ്കരന്‍പിള്ള തന്റെ പുതിയ ഡെനിം പാന്റും, സില്‍ക് ഷര്‍ട്ടും, പുതിയ ഹെയര്‍സ്റ്റൈലും ഒക്കെ മറ്റുളളവരെ കാണിക്കാന്‍ അടുത്തുള്ള പാര്‍ക്കിലേക്ക് പോയി. അവിടെ ഒരു ബെഞ്ചില്‍, പ്രായം കൂടിയ ഒരാളിന്റെയടുത്ത് അയാള്‍ പോയിരുന്നു. വൃദ്ധന് ശങ്കരന്‍പിള്ളയെ അടിമുടി വീക്ഷിച്ചു. അയാളുടെ നോട്ടം ശങ്കരന്‍പിള്ളയുടെ തലയില്‍ നിന്ന് തള്ളി നിന്ന ആറിഞ്ചുനീളമുള്ള ബഹുവര്‍ണ്ണത്തിലുള്ള കതിരുകളില്‍ ഉറച്ചുനിന്നു – ഓറഞ്ച്, പച്ച, മഞ്ഞ, നീല, ഇളംചുവപ്പ് നിറങ്ങളിലുള്ള കതിരുകള്‍.
“എന്താണ് കിളവാ കാര്യം, ഇതൊന്നും മുമ്പ് കണ്ടിട്ടില്ലേ? ജീവിതത്തില്‍ സാഹസമൊന്നും കാണിച്ചിട്ടില്ലെ?’’ പുച്ഛത്തോടുകൂടി വൃദ്ധനെ നോക്കിക്കൊണ്ട് ശങ്കരന്‍പിള്ള ചോദിച്ചു.
ഇമവെട്ടാതെ വൃദ്ധന് പറഞ്ഞു, “ഒരിക്കല്‍ ഞാന്‍ കുറച്ചു കൂടുതല്‍ മദ്യപിച്ചിരുന്ന കാലത്ത്, ഒരു തത്തയുമായി ഒന്നിച്ചു കഴിഞ്ഞിരുന്നു. നീ അതില്‍നിന്നും എനിക്കുണ്ടായ മകനെങ്ങാനും ആണോ എന്നോര്‍ത്ത് ഞാന്‍ തരിച്ചിരുന്നുപോയതായിരുന്നു.’’
ഈ നൂറ്റാണ്ടില്‍ നാം ഇങ്ങിനെ തള്ളിനില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. നമ്മള് എത്രത്തോളം മൌലികതയുള്ളവനാകാന്‍ ശ്രമിക്കുന്നുവോ, അത്രത്തോളം തന്നെ സ്വന്തം ജീവിതവും നിലനില്‍പ്പും നമുക്കന്യമായിത്തീരുന്നു. അതാണ് വേദങ്ങള്‍ ഉളവാക്കുന്നത്.
വ്യത്യസ്തനാണ് എന്ന് വരുത്തുവാന്‍ എത്രത്തോളം ശ്രമം നടത്തുന്നുവോ, അത്രത്തോളം വേദനിക്കേണ്ടിയും വരും. നിങ്ങള്‍ വാസ്തവത്തില്‍ എന്താണോ, അതായിത്തീരുക. കാലിനു കീഴിലുള്ള മണ്ണിലും, തലയ്ക്കു ചുറ്റുമുള്ള വിണ്ണിലും അലിഞ്ഞുചേരുക. എല്ലാറ്റിന്റെയും ഭാഗമായിത്തീരുക. ചുരുക്കം നാളുകളെ നിങ്ങള്‍ ഇവിടെ ഉണ്ടാവുകയുള്ളു. ഇതുപോലെയുള്ള ശാന്തമായ പ്രദേശത്തായിരിക്കുമ്പോഴെങ്കിലും, ആരും നിങ്ങളെ ചവുട്ടി താഴ്ത്താനില്ലാത്തതിനാല്, പ്രതിരോധങ്ങള്‍ വെടിയുക. സുഖസൌകര്യങ്ങളും വികാരവിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ മറക്കുക. ഇത്തരം മൂഢ സങ്കല്പങ്ങള് ഉപേക്ഷിച്ച്, പ്രകൃതിയോടൊപ്പം നില്ക്കുക.
സര്‍പ്പങ്ങളെപ്പോലെ ജീവിക്കുക. ഇവിടെയെല്ലാം ഇഴഞ്ഞുനടക്കുക, വേണ്ടത് തിന്നുക, ഒരു മരത്തിനു ചുവട്ടില്‍ ചുരുളണമെന്നു തോന്നിയാല്‍ അങ്ങിനെ ചെയ്യുക. കുറച്ചു ദിവസങ്ങള്‍ക്കാണെങ്കിലും, അത്തരത്തിലുള്ള ജീവിതരീതി പ്രയോജനം ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ നയിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തില്‍നിന്ന് പുറത്തു കടന്ന് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നു കഴിയുകയാണെങ്കില്‍, നിങ്ങള്‍ നേരിടുന്ന മിക്ക തടസ്സങ്ങളും നീക്കാനാവും എന്ന് ഞാന്‍ സ്ഥിരീകരിച്ചു പറയുന്നു. ആത്മീയയാത്രയിലൂടെ പുരോഗമിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഹിമാലയത്തിലേക്കോ, മറ്റെതെങ്കിലും പര്‍വതത്തിലേക്കോ പോകുന്നതിന്റെ കാരണവും ഇതുതന്നെ. പ്രകൃതിയിലലിഞ്ഞ് അവിടെ ജീവിച്ചാല്‍ മാത്രം മതി, അഹങ്കാരം ശമിക്കാന്‍, അതുതന്നെ പകുതി സാധനയായി.
ഹിമാലയത്തില്‍ കേദാര്‍നാഥിന് മുകളിലുള്ള ഒരു സ്ഥലത്തുവച്ച് ഏതാനും നാഗാബാബമാരെ ഞാന്‍ കണ്ടുമുട്ടുകയും, അവരോടൊപ്പം രണ്ടു ദിവസം താമസിക്കുകയും ചെയ്തു. അവരുടെ കയ്യില്‍ പണമില്ലായിരുന്നു. വിശപ്പും കൊടുംതണുപ്പും അവരെ വല്ലാതെ അലട്ടി. രണ്ടു ദിവസം അവര്‍ക്ക് ഭക്ഷണം നല്കി അവരോടൊപ്പം സമയം ചിലവിട്ടു. എനിക്ക് ഒരു കമ്പിളി ഇന്‍ഷര്‍ട്ടും ഒരു ടീ ഷര്‍ട്ടും മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാഗ്യവശാല്‍ ആരോ എനിക്കു നല്കിയ ഒരു ഷാള്‍ വലിയ അനുഗ്രഹമായി. അതില്ലായിരുന്നെങ്കില്‍, ഞാന്‍ തണുത്തുറഞ്ഞുപോകുമായിരുന്നു. കിടുകിടാ വിറച്ചുപോവുന്ന കൊടും തണുപ്പാണ് അവിടെ അനുഭവപ്പെട്ടത്. എന്റെ ആമാശയം പോലും തണുത്തുവിറയ്ക്കുന്നത് എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.
ഈ നാഗസന്യാസിമാര്‍ ദിഗംബരന്മാരായിരുന്നു. അവര്‍ക്ക് തയ്ച്ച വസ്ത്രം ധരിക്കാന്‍ പാടില്ല. തണുപ്പിനായി ഷാള്‍ പോലുള്ള എന്തോ ഒന്നുകൊണ്ട് അവര്‍ ദേഹം മൂടിയിരുന്നു. കാലില്‍ ചെരുപ്പില്ലാതെ, ചായകുടിക്കാനുള്ള കാശു പോലുമില്ലാതെ കഴിയുന്നവരായിരുന്നു അവര്‍. കയ്യില്‍ കിട്ടിയ ചെറിയ തുകകള്‍ കുംഭമേളക്ക് പോകുവാനായി അവര്‍ കരുതി വച്ചിരുന്നു. എന്തെങ്കിലും കഴിക്കുക എന്നതിലും അവര്‍ക്ക് പ്രധാനം, കുംഭമേളയ്ക്ക് പോവുക എന്നതായിരുന്നു. എന്തു സാധനയാണ് അവര്‍ ചെയ്തുവന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, 'ഒന്നുമില്ല' എന്നവര്‍ പറഞ്ഞു. സര്പങ്ങളെപ്പോലെ അലഞ്ഞുതിരിയുന്നു. പന്ത്രണ്ടുകൊല്ലക്കാലം ഹിമാലയത്തില്‍ ചിലവഴിച്ചതിനുശേഷം ശിഷ്യത്വം നല്‍കാമെന്നാണ് ഗുരു അവരോട് പറഞ്ഞത്. പന്ത്രണ്ടുകൊല്ലക്കാലം തണുപ്പും വിശപ്പും സഹിച്ച്, അത്യന്തം രൂക്ഷമായ കാലാവസ്ഥയും ജീവിതസാഹചര്യങ്ങളും സഹിച്ച്, ശിഷ്യത്വം ലഭിക്കാന്‍ കാത്തിരിക്കുന്ന ഒരാള്‍ക്ക്, അത്യുന്നതങ്ങള്‍ നിരസിക്കാന്‍ ആര്‍ക്കും ആവില്ല.
ഒരു ഗുരുവിന് ഇവിടെ അധികമൊന്നും പ്രസക്തിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും നല്കാനുണ്ടെങ്കിലും, ഇല്ലെങ്കിലും, കഠിനനിഷ്ഠ പാലിക്കുന്ന ഈ മനുഷ്യര്‍ക്ക് അത് ലഭിച്ചിരിക്കും, അവര്‍ സ്വയം സൃഷ്ടിച്ച വഴിയിലൂടെ, പ്രകൃതി ആ ഉത്തരാവാദിത്വം ഏറ്റെടുത്തുകൊള്ളും. അവര്‍ക്ക് ഒരു ഗുരുവിന്റെ ആവശ്യം ഇല്ല. അടുത്ത നേരത്തെ ഭക്ഷണം എപ്പോഴെന്നറിയാതെ, കഠിനമായ തണുപ്പു സഹിച്ച്, ശിഷ്യത്വത്തിനുവേണ്ടി അവനവന്റെ ഊഴവും കാത്തിരിക്കുന്ന ഇവര്‍ക്ക്, അത് കിട്ടുകതന്നെ ചെയ്യും. അവരുടെ ദൈനംദിന ജീവിതം തന്നെ ഒരു സാധനയാണ്.
ശിഷ്യത്വം മോഹിച്ച്, തന്റെയടുത്തുവരുന്നവര്ക്ക് അന്നുതന്നെ അതു നല്കിയാല്, അത് പാഴായിപ്പോകുമെന്ന് അവരുടെ ഗുരുവിനറിയാം. കിട്ടിയേക്കാവുന്ന ആ ഒരു സുവര്‍ണ്ണ അവസരം അവര്‍ പാഴാക്കിക്കളയും. അതിനാല്‍ ഇതുപോലെ ഓരോ വര്‍ഷവും നൂറുകണക്കിനാളുകളെ അദ്ദേഹം പര്വതസാനുക്കളിലേക്ക് പറഞ്ഞയക്കും. വളരെ കഠിനമായ പാതയായതിനാല്‍, ഒട്ടു മിക്കപേരും ഓടി രക്ഷപ്പെടും. ചുരുക്കം ചിലര്‍ മാത്രം ലക്ഷ്യത്തിലെത്തും. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നത് വളരെ ക്ലേശകരമായ കാര്യമാണ്. ഒരു വ്യക്തി അതിന് സ്വമനസ്സാലെ ഒരുമ്പെട്ടാല്‍ – അയാള്‍ അത് ചെയ്താലും ഇല്ലെങ്കിലും – അതിനായി എത്രദൂരം പോകാനും ഒരാള്‍ തയ്യാറായാല്‍, ആ വ്യക്തിക്കത് ലഭിക്കും; അത്രയും ലളിതമാണ് സാക്ഷാത്കാരം.
എത്ര ത്യജിക്കണം, എത്ര പിടിച്ചുവയ്ക്കണം എന്ന രീതിയിലാണ് ആളുകള്‍ ചിന്തിക്കുന്നതെങ്കില്‍; യേശുദേവന് പറഞ്ഞതുപോലെ, “നിങ്ങള്‍ക്ക് എന്നേയും പരീശന്മാരേയും ഒരേ സമയം സേവിക്കാനാവില്ല. എന്റെ ശിഷ്യരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ പരീശന്മാരെ ഉപേക്ഷിക്കുക.”
അദ്ദേഹം പറഞ്ഞത് തീര്‍ത്തും ശരിയാണ്. പണത്തെയും സുഖലോലുപതയേയും ആരാധിക്കുന്നവരാണ് പരീശന്മാര്. ‘പരീശന്‍’ എന്ന വാക്കുകൊണ്ട് യേശു ഉദ്ദേശിച്ചത് സുഖലോലുപരെയാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് 'നിങ്ങള്‍ക്ക് എന്നെയും പരീശന്മാരെയും ഒരേസമയം സേവിക്കാനാവില്ല' എന്ന്. സുഖലോലുപമായ ജീവിതമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ – അതിന്റെ അര്‍ഥം നിങ്ങള്‍ സുഖിക്കരുതെന്നോ, നിങ്ങള്‍ക്ക് സൌഖ്യമുണ്ടാകരുതെന്നൊ അല്ല – നിങ്ങളുടെ ലക്ഷ്യം സൌഖ്യം മാത്രമാണെങ്കില്‍, ഈ വഴി മറന്നേക്കുക. ഈ വഴി നിങ്ങളുടേതല്ല.
ഒരു സംഘം ആളുകളെ ഇതുപോലെ വിളിച്ചുകൂട്ടുന്നതിന്റെ പ്രധാന ഉദ്ദേശം, ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ സ്വയം തീര്‍ത്തിട്ടുള്ള എല്ലാ പരിമിതികളുടെയും അടിസ്ഥാനം നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണ് എന്ന് നിങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ വ്യക്തിത്വത്തിലേക്ക് ശ്രദ്ധാപൂര്‍വം നോക്കിയാല്‍, ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ഒരു കൂമ്പാരമാണു നിങ്ങളെന്ന് നിങ്ങള്‍ക്കു തന്നെ മനസ്സിലാകും. അജ്ഞതയുടെ അടിത്തറയായ ദ്വൈതസങ്കല്‍പത്തിന്റെ അടിമത്വത്തില്‍ നിന്നാണ് ഈ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉത്ഭവിക്കുന്നത്.
‘യോഗ’ എന്ന വാക്കിനര്‍ഥം ഈ ദ്വൈതത്തെ മറികടന്ന്, ജീവിതം എന്ന പ്രക്രിയയില്‍ എല്ലാം ഒന്നാണ് എന്ന പ്രാപഞ്ചികസത്യം - അസ്തിത്വത്തിന്റെ ഏകത്വം - അറിയുക എന്നതാണ്. ഒന്നിനെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും കാരണം, നിങ്ങള്‍ അതിനെ നല്ലതോ ചീത്തയോ ആയി വേര്‍തിരിക്കുന്നതുകൊണ്ടാണ്. അടിമത്വമാകുന്ന ദ്വൈതത്തെ മറികടക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗിച്ചുവരുന്നു. നല്ലതായി കരുതുന്നതിനെ ഇഷ്ടപ്പെടാതിരിക്കാനും, നന്നല്ലാത്തതായി കരുതുന്നതിനെ ഇഷ്ടപ്പെടാനും സാധാര്ണക്കാര്ക്കു കഴിയുകയില്ല. മനസ്സിന്റെ അഗാധതയില്‍, ഒന്നിനെ നല്ലതായും മറ്റൊന്നിനെ ചീത്തയായും കാണുന്നതു കൊണ്ടാണ്, ഈ വകഭേദങ്ങള്‍ തോന്നുന്നത്.
അതുകൊണ്ടാണ് ഹിന്ദുക്കള്‍, ശിവന് എന്ന വ്യക്തിത്വത്തെ, സൌന്ദര്യത്തിന്റെയും, വൈരൂപ്യത്തിന്റെയും, ഭീകരതയുടെയും, സൌമ്യ ഭാവത്തിന്റെയും, സങ്കീര്‍ണമായ സങ്കലനമായി സൃഷ്ടിച്ചത്. അവര്‍ അദ്ദേഹത്തെ അത്യുന്നതനാക്കി. ശിവനെ അംഗീകരിക്കുക എന്നാല്‍ സര്‍വതിനെയും അംഗീകരിക്കുക എന്നാണര്‍ത്ഥം, നല്ലതിനെയും, നന്നല്ലാത്തതിനെയും. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ പരിമിതികള്‍ മറികടക്കുമ്പോള്‍, ദ്വന്ദ്വസങ്കല്പത്തില് നിന്നും മോചിതനാവുന്നു. എല്ലാതരത്തിലുള്ള മനുഷ്യരേയും നിങ്ങള്‍ക്കിവിടെ കാണാം. ഈശ്വരന്റെ സന്ദേശവാഹകരായി സ്വയം
Photo credit to : www.flickr.com