പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ഉപ-യോഗ ക്ലാസ്സ് (ഭാഗം 2)
"അലൈ അലൈ" എന്ന ഗാനത്തിന്റെ ഈരടികള്‍ ഉയര്‍ന്നു. അവരെല്ലാവരും വിശ്വസിക്കാനാവാത്തത് പോലെ അന്ധം വിട്ടു നിന്നുപോയി! അദ്ധ്യാപകന്‍ നൃത്തം വയ്ക്കാന്‍ തുടങ്ങി, തടവുകാരുടെ കൈപിടിച്ചും തോളില്‍ തട്ടിയും, അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയമറിയാതെ ഞങ്ങളും ഒപ്പം ചുവടുവച്ചു.
"താന്‍ കൊള്ളരുതാത്തവനും അപരാധിയുമാണ് എന്ന ബോധമുണ്ടായാല്‍ മതി, ആത്മീയതയിലേയ്ക്കു തിരിയാന്‍ പിന്നെ ബുദ്ധിമുട്ടില്ല.” എന്ന ഗൗതമ ബുദ്ധന്‍റെ വാക്കുകളാണ് ജയിലും അവിടുത്തെ അന്തേവാസികളും എന്നെ ഓര്‍മ്മപ്പെടുത്തിയത്.
"അലൈ അലൈ" എന്ന ഗാനത്തിന്റെ ഈരടികള്‍ ഉയര്‍ന്നു. അവരെല്ലാവരും വിശ്വസിക്കാനാവാത്തത് പോലെ അന്ധം വിട്ടു നിന്നുപോയി! അദ്ധ്യാപകന്‍ നൃത്തം വയ്ക്കാന്‍ തുടങ്ങി, തടവുകാരുടെ കൈപിടിച്ചും തോളില്‍ തട്ടിയും, അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയമറിയാതെ ഞങ്ങളും ഒപ്പം ചുവടുവച്ചു. എല്ലാവരും മതിമറന്നു നൃത്തം ചെയ്തു. മധ്യവയസ്കനായ ഒരാള്‍ മാത്രം ഏതോ സ്വപ്നലോകത്തിലെന്നപോലെ വിട്ടുനിന്നു, തികച്ചും നിശ്ചലനായി, അയാളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അവസാനം പാട്ടു നിന്നപ്പോള്, എല്ലാവരും നിന്നിരുന്ന സ്ഥലത്തുതന്നെ പകച്ചു നിന്നു, ഞങ്ങളും നൃത്തം ചെയ്തോ... എന്നു ചോദിക്കുന്നത് മാതിരി, കുറച്ചു കൂടി ആകാമായിരുന്നു... എന്നു കേഴുന്നത് മാതിരി
ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി - ക്ലാസ്സ് തുടങ്ങിയപ്പോള്‍ വരാന്തയില്‍ ഏകദേശം 15 പോലീസുകാര്‍ ജാഗ്രതയോടെ നിരനിരയായി നിന്നിരുന്നു. ക്ലാസ്സിന്‍റെ അവസാനഭാഗമെത്തിയപ്പോള്‍ വാതിലിനരികില്‍ പേരിനൊരു പൊലീസുകാരന്‍ മാത്രം. ഞങ്ങളിലും അന്തേവാസികളിലും അവരുടെ വിശ്വാസം ഉളവാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവല്ലോ എന്ന് കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. അപ്പോഴേക്കും, ഞങ്ങളുടെ മനസ്സില്‍ ജയില്‍ ജയിലല്ലാതായിക്കഴിഞ്ഞിരുന്നു, ഉപയോഗ ക്ലാസ്സ് നടത്തുന്ന പലയിടങ്ങളില്‍ ഒന്നുമാത്രമായിത്തീര്ന്നിരുന്നു ആ ഇടം. അതിനകത്ത് കണ്ടുമുട്ടാനിടവന്ന പോലീസുകാരും തടവുകാരും യോഗഭ്യാസത്തിനെത്തിയ ഉത്സുകരായ ഒരു കൂട്ടം സാധാരണക്കാര്‍ മാത്രമായി.
തടവുപുള്ളികളെ ആനയിച്ചു തിരികെ കൊണ്ടുപോകാനുള്ള പോലിസ് ഉദ്യോഗസ്ഥരെത്തിക്കഴിഞ്ഞിരുന്നു. അതിനിടയില്‍ അന്തേവാസികളില്‍ ഒരാള്‍ ധൃതിയില്‍ എന്റടുത്ത് വന്നു ചോദിച്ചു, “ആ കാല്‍ക്കല്‍ ഞാനൊന്ന് തൊട്ടോട്ടെ?” മറുപടി പറയാന്‍ ഇടംകിട്ടുന്നതിനു മുന്‍പെ, അയാള്‍ കുമ്പിട്ട് കാലില്‍ തൊട്ടു. അയാളെ ഞാന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ആ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞിരുന്നു, മുഖത്ത് ആഹ്ലാദം തുടിയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ ചോദിച്ചു, “എവിടെയാ ആശ്രമം, പറഞ്ഞു തരാമോ?” എന്തെങ്കിലും പറയാമോ എന്നെനിക്കറിയില്ലായിരുന്നു. “ആ ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാല്‍ അവരു പറഞ്ഞു തരും.” എന്നു പറഞ്ഞു. “അവരോടു ചോദിക്കാന്‍ പറ്റത്തില്ല, നിങ്ങള്‍ പറഞ്ഞു തന്നാല്‍ മതി.” ഞാന്‍ നിസ്സഹായതയോടെ അധ്യാപകനെ നോക്കി. ടീച്ചര്‍ അവിടെയെത്തി, “ഞങ്ങളിനിയും വരുമല്ലോ. എല്ലാം വിശദമായി പറഞ്ഞു തരാം.” എന്ന് പറഞ്ഞയാളെ സമാധാനിപ്പിച്ചു. ഒരു പൊലീസുദ്യോഗസ്ഥനും ഞങ്ങളോടു യോഗാ ക്ലാസ്സിനെക്കുറിച്ച് വിശദമായി തിരക്കി.
കൂടുതല്‍ ഭാവപ്രകടനങ്ങള്‍ക്കൊന്നും സമയമുണ്ടായിരുന്നില്ല. എല്ലാവരെയും രണ്ടു വരിയായി നിര്‍ത്തി വീണ്ടും ഒരു തലയെണ്ണല്‍, പോലീസകമ്പടിയോടെ ആ ശുഭ്രവസ്ത്രധാരികള്‍ തടവറകളുടെ ഇരുട്ടിലേക്കെവിടേയ്ക്കോ പോയ് മറിഞ്ഞു.
ഞങ്ങള്‍ ഹാളില്‍ നിന്നും പുറത്തേക്കു വന്നു. കനത്ത മഴ. ടീച്ചറും, വോളണ്ടിയര്‍മാരും, തടവുകാരും പൂര്‍ണ്ണമായും ക്ലാസ്സില്‍ മുഴുകിയിരുന്നതുകൊണ്ട് മഴ പെയ്തതും, അതു കനത്തതും ഒന്നും അറിഞ്ഞതേയില്ല. ടവറില്‍ നിന്നുള്ള സേര്‍ച്ച് ലൈറ്റ് മുറ്റം മുഴുവന്‍ നല്ല വെളിച്ചം പരത്തിക്കൊണ്ടിരുന്നു. നീണ്ട ഇടനാഴികളുടെ ഒരു വശത്ത് പൂട്ടിയ ഇരുണ്ട തടവറകള്‍ക്കുള്ളില്‍ തടവുപുള്ളികളുടെ അദൃശ്യമായ സാന്നിദ്ധ്യം നെഞ്ചിനുള്ളില്‍ എന്തോ ഒരുതരം പടപടപ്പുണ്ടാക്കി; ഭയത്തിന്റേതുമല്ല, സഹാനുഭൂതിയുടേതുമല്ല... സ്നേഹത്തിന്റെ, കനിവിന്റെ, കാരുണ്യത്തിന്റെ!
ആ തടവറകള്‍ക്കുള്ളില്‍ ആരുമറിയാതെ ഒതുങ്ങിക്കഴിയുന്ന കുറേ മനുഷ്യര്‍, നിര്‍വ്വികാരത പൂണ്ട മുഖങ്ങള്‍, അതെല്ലാം എന്റെ മനസ്സിന്റെ ഭിത്തിയില്‍ ഒരിക്കലും മായാത്തവിധം പതിഞ്ഞുപോയി. സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായി തെറ്റുകള്‍ ചെയ്യേണ്ടി വന്ന, അതേ സമൂഹത്താല് തടവറകളിലേയ്ക്കെറിയപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍. കോരിച്ചൊരിയുന്ന മഴയില്‍, നനഞ്ഞു കുതിര്‍ന്നു ഞങ്ങള്‍ നടന്നു. ആരുടെ കൈയിലും കുടയുണ്ടായിരുന്നില്ല, അതിന്റെയൊട്ടാവശ്യവും തോന്നിയില്ല. തലയില്‍നിന്നും, പുരികങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ മഴവെള്ളവുമായി ഉപ്പുരസമുള്ള കണ്ണുനീര്‍ ഇഴുകിച്ചേര്‍ന്നത്, ഭാഗ്യവശാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഭീമന്‍ മതില്ക്കെട്ടിനരികിലൂടെ നടന്ന്, ജയില്‍ കവാടം കടന്നു ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി.
ഒരിക്കല്‍ കൂടി എന്റെ ചിന്തകള്‍ അലഞ്ഞു തിരിയാന്‍ തുടങ്ങി -
'സത്യത്തിലാലോചിച്ചാല്‍ നമ്മളെല്ലാവരും നിരന്തരം ഓരോരോ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയല്ലേ? അങ്ങനെയുള്ള കുറ്റങ്ങളില്‍ ചിലത് ഘോരാപരാധമായി സമൂഹം വിലയിരുത്തുന്നു. അതുകൊണ്ട് കുറെപേര്‍ ഇരുമ്പഴികള്‍ക്കകത്താക്കപ്പെടുന്നു; നമ്മളില്‍ ചിലര്‍ ഇപ്പോഴും പുറത്തു നില്ക്കുന്നു, സ്വതന്ത്രരായി പുറത്തു നിന്നുകൊണ്ട് കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യ മനസ്സാക്ഷിക്കു പൊറുക്കാനാകാത്ത അപരാധം ചെയ്തവരില്‍ മിക്കവരും പ്രത്യേകിച്ചെന്തെങ്കിലും ഒരു കാരണം കൊണ്ടാവാം അത് ചെയ്തിട്ടുണ്ടാവുക, ഭയന്നിട്ടാവാം, സ്വയരക്ഷയ്ക്കോ, സ്നേഹിക്കുന്നവരെ രക്ഷിക്കാനോ ആയിരുന്നിരിക്കാം, വേറെ ഒരു നിവൃത്തിയുമില്ലാതെ ചെയ്തുപോയതായിരിക്കാം. അവര്‍ക്ക് അവര്‍ ചെയ്ത കുറ്റത്തിന് തക്കതായ ന്യായീകരണങ്ങള്‍ നിരത്താനുണ്ടാവും.'
'നമുക്കോ... മനസ്സുകൊണ്ടും, വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും, ദിവസവും ചെയ്തുകൂട്ടുന്ന അപരാധങ്ങള്‍ക്കു ന്യായീകരിക്കാന്‍ തക്കതായ കാരണങ്ങള്‍ നമ്മുടെ പക്കലുണ്ടോ? ശ്രീ രാകേഷ് ഗുപ്ത ഉത്ഘാടനചടങ്ങില്‍ പറഞ്ഞതുപോലെ, "ആലോചിച്ചുനോക്കുമ്പോള്‍ നമ്മെളെല്ലാവരും തടവുകാരല്ലേ? സ്വന്തം ജീവിതത്തിന്‍റെ, ആഗ്രഹങ്ങളുടെ, താല്പര്യങ്ങളുടെ, ആകര്‍ഷണങ്ങളുടെ ഒക്കെ തടവുകാര്‍, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ മോഹിച്ചു കഴിയുന്ന, ലോകത്തിലെ സുഖഭോഗങ്ങളെല്ലാം സ്വന്തമാക്കണമെന്ന വ്യഗ്രതയോടെ നാള്‍കഴിക്കുന്ന തടവുകാര്‍?”
അദ്ദേഹം പറഞ്ഞത് ശരിയാണ്. അധികാരത്തിന്‍റെ നിബന്ധനകള്‍ക്ക് വിധേയരായിട്ടാണെങ്കിലും, തങ്ങളുടെ വിധിയുമായി പൊരുത്തപ്പെട്ട്, നാട്യങ്ങളൊന്നുമില്ലാതെ അവര്‍ ജീവിക്കാന്‍ ശീലിച്ചിരിക്കുന്നു. നമ്മളോ? പലേ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി, ബാഹ്യശക്തികള്‍ക്കും, ആന്തരീകമായ വികാരങ്ങള്‍ക്കും വിധേയരായി, സ്വയം നിര്‍മ്മിച്ച ഓരോരോ തടവറയ്ക്കുള്ളില്‍, ആത്മാര്‍ത്ഥയില്ലാത്ത കപടജീവിതം നയിക്കുന്നു. നമ്മുടെ തന്നെ ഉള്ളിലുള്ള വൈരുദ്ധ്യങ്ങളുമായി മല്ലടിച്ച് നാള്‍ കഴിക്കുന്നു, ഒടുവില്‍ അറിഞ്ഞോ അറിയാതെയോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്നു. പരിതാപകരമായ വസ്തുത എന്താണെന്നുവച്ചാല്‍, തെറ്റ് ചെയ്തു എന്ന മനസ്താപവും നമുക്കില്ല, നാം ചെയ്ത പ്രവൃത്തികളില്‍ ലേശം പോലും പശ്ചാത്തപിക്കുന്നും ഇല്ല. അതിന്‍റെയൊക്കെ അനന്തരഫലം – അവരെപ്പോലെ തോളുകള്‍ നിവര്‍ത്തി, തല ഉയര്‍ത്തിപ്പിടിച്ചു, നിര്‍ഭയം കാല്‍ച്ചുവടുകള്‍ വയ്ക്കാന്‍ നമുക്കാവുകയില്ല എന്നത് തന്നെ.
"താന്‍ കൊള്ളരുതാത്തവനും അപരാധിയുമാണ് എന്ന ബോധമുണ്ടായാല്‍ മതി, ആത്മീയതയിലേയ്ക്കു തിരിയാന്‍ പിന്നെ ബുദ്ധിമുട്ടില്ല.” എന്ന ഗൗതമ ബുദ്ധന്‍റെ വാക്കുകളാണ് ജയിലും അവിടുത്തെ അന്തേവാസികളും എന്നെ ഓര്‍മ്മപ്പെടുത്തിയത്.
പെട്ടന്നാണ് എനിക്കാ തിരിച്ചറിവുണ്ടായത്...
അവര്‍ക്ക് അവരുടെ സ്വത്വം നഷ്ടപ്പെട്ടിരിക്കുന്നു, കര്‍മ്മവും അകര്‍മ്മവും അവര്‍ക്ക് ഒരുപോലെയായിരിക്കുന്നു, വിധിയുടെ സത്യദുഃഖങ്ങള്‍ക്കു വിധേയരായി ജീവിതത്തെ വന്നപാടെ സ്വീകരിക്കുവാന്‍ അവര്‍ പഠിച്ചിരിക്കുന്നു. ഞാനാരോ ആണെന്ന ഭാവമൊന്നും അവിടെ വിലപ്പോവില്ല, അതിനെല്ലാമുപരിയായി, സമൂഹത്തിന്‍റെ കണ്ണില്‍ തങ്ങള്‍ തരംതാണവരാണ് എന്ന യാഥാര്‍ത്ഥ്യവും കൈക്കൊള്ളാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം, അവരുടെ മനസ്സ് കല്ലുപോലെ ഉറച്ചുപോയിരിക്കുന്നു. ആ ഉറപ്പിന്‍റെ ബലംകൊണ്ട് തങ്ങളുടെ വാക്കുകളും, വികാരങ്ങളും, പ്രവൃത്തികളും നിയന്ത്രിക്കാന്‍ അവര്‍ പ്രാപ്തരായിക്കുന്നു. പതുക്കെ പതുക്കെ സ്വന്തം ചിന്തകളേയും കൈപ്പിടിയിലൊതുക്കാന്‍ അവര്‍ പഠിച്ചിരിക്കും.
അഹങ്കാരത്തെ നശിപ്പിച്ച് മനസ്സിനെ അതിന്‍റെ ആന്തരീകമായ ആ യാത്രക്ക് സജ്ജമാക്കാന്‍, ഈ സന്നാഹങ്ങളൊക്കെ പോരെ? അങ്ങനയാണെങ്കില്‍ യോഗവിദ്യ അഭ്യസിക്കാന്‍ ഇവരേക്കാള്‍ അര്‍ഹത വേറെ ആര്‍ക്കാണുള്ളത്?
Photo credit to : https://upload.wikimedia.org/wikipedia/commons/b/b4/Cellular_Jail_Balcony.JPG