ജഗ്ഗിയുടെ ചെറുപ്പകാലം
കോളേജില്‍ പോയില്ല എങ്കിലും ജഗദീഷ് കൂടുതല്‍ സമയവും വായനശാലയില്‍ ചെലവിട്ടു. അവിടെ പാശ്ചാത്യ തത്വാന്വേഷകരുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിനു നല്ല താല്‍പര്യമുണ്ടായിരുന്നു.
ജഗദീഷ് ഇനി കോളേജില്‍ വരേണ്ട ആവശ്യമില്ലെന്നും, ഹാജര്‍ കൊടുത്തേക്കാമെന്നും വര്‍ഷാവസാന പരീക്ഷക്കു വന്നാല്‍ മതിയെന്നും ഒരു തീരുമാനമായി.
മകന് വൈദ്യപഠനത്തില്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍ത്തന്നെ ഡോക്‌ടര്‍ വാസുദേവിന് വിഷമം തോന്നി. ബിരുദ സമ്പാദനത്തിലും താല്‍പ്പര്യമില്ലെന്നു പറഞ്ഞതോടെ അദ്ദേഹത്തിനു വലിയ നിരാശയായി. എന്നാലും മകനെ അവന്‍റെ ഇഷ്‌ടത്തിനു വിടണം എന്നു വിചാരിച്ച് കൂടുതല്‍ നിര്‍ബന്ധിക്കാനൊന്നും തുനിഞ്ഞില്ല. ബിരുദപഠനം വേണ്ട എന്ന്‍ ജഗദീഷ് പറയാന്‍ കാരണം സാമ്പത്തികമായി ഉന്നത നിലയിലുള്ളതുകൊണ്ടുള്ള ഗര്‍വായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ അന്വേഷണോന്മുഖമായ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇപ്പോള്‍ നിലവിലുള്ള പഠന സമ്പ്രദായത്തില്‍ നിന്നും ലഭിക്കില്ല എന്നദ്ദേഹത്തിനു തോന്നിയതു കൊണ്ടായിരുന്നു.
കോളേജില്‍ പോയില്ല എങ്കിലും ജഗദീഷ് കൂടുതല്‍ സമയവും വായനശാലയില്‍ ചെലവിട്ടു. പ്രഭാത ഭക്ഷണത്തിനു ശേഷം അദ്ദേഹം വായനശാലയില്‍ പോകും. അവിടെ പാശ്ചാത്യ തത്വാന്വേഷകരുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിനു നല്ല താല്‍പര്യമുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യം, രസതന്ത്രം, ഭൌതികശാസ്‌ത്രം എന്നിവയിലും അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. ഇങ്ങനെ പല വിഷയങ്ങളിലും അറിവുനേടിയ അദ്ദേഹത്തിന് ഇംഗ്ലീഷ് കവിതകള്‍ ആസ്വദിക്കാനും കവിതകള്‍ എഴുതാനുമുള്ള താല്‍പര്യമുണ്ടായി. രാത്രിയില്‍ വായനശാല അടക്കാന്‍ സമയമാകുമ്പോഴാണ് ജഗദീഷിന് സ്വന്തം ഗൃഹത്തിന്‍റെ ഓര്‍മ വരിക. ഏകദേശം ഒരു കൊല്ലത്തോളം ഇങ്ങനെ വായനയും മറ്റുമായി കഴിഞ്ഞപ്പോള്‍ അടുത്ത അദ്ധ്യയനവര്‍ഷവുമെത്തി. വീണ്ടും മാതാപിതാക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനം തുടങ്ങാന്‍ ജഗദീഷ് തീരുമാനിച്ചു. പക്ഷേ പഠിത്തം തുടങ്ങുമ്പോള്‍ത്തന്നെ ഒരു നിബന്ധന അദ്ദേഹം പറഞ്ഞു, ”പഠനം കഴിഞ്ഞാലും ഞാന്‍ ജോലിക്ക് പോവില്ല.” പഠിക്കാമെന്നു സമ്മതിച്ചതു തന്നെ വലിയ കാര്യമായെടുത്ത മാതാപിതാക്കള്‍ ഈ നിബന്ധനക്ക് യാതൊരു പ്രാധാന്യവും കൊടുത്തില്ല.
ജഗദീഷിന്‍റെ പഠനവും അസാധാരണമായിരുന്നു. കോളേജിലെ അദ്ധ്യാപകര്‍ പല പുസ്‌തകങ്ങളില്‍ നിന്നും കുറിപ്പുകള്‍ കൊണ്ടുവന്ന്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് എഴുതിപ്പിച്ച് പഠിപ്പിച്ചു. ഇത് അദ്ദേഹത്തിനിഷ്‌ടപ്പെട്ടില്ല. പുസ്‌തകങ്ങളില്‍ നിന്നുള്ള കുറിപ്പുകളോടൊപ്പം അദ്ധ്യാപകര്‍ സ്വന്തം ചിന്തകളില്‍ നിന്നുവരുന്ന കുറിപ്പുകളും ചേര്‍ത്തു കൊടുക്കണമെന്നും പുസ്‌തകത്തിലുള്ളതു മാത്രം പഠിച്ചതുകൊണ്ടെന്തു കാര്യം എന്നും ജഗദീഷ് ചോദിച്ചു. മറ്റു പല ചോദ്യങ്ങളും ചോദിച്ചു. അങ്ങനെ അദ്ധ്യാപകര്‍ക്കും ജഗദീഷിനും തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായി. അവസാനം, ജഗദീഷ് ഇനി കോളേജില്‍ വരേണ്ട ആവശ്യമില്ലെന്നും, ഹാജര്‍ കൊടുത്തേക്കാമെന്നും വര്‍ഷാവസാന പരീക്ഷക്കു വന്നാല്‍ മതിയെന്നും ഒരു തീരുമാനമായി. ക്ലാസ് മുറിയില്‍ കയറേണ്ട ആവശ്യമില്ലാത്തതിനാല്‍ ജഗദീഷ് മുടങ്ങാതെ കോളേജില്‍ പോയി. അവിടെയുള്ള പുല്‍ മൈതാനത്തില്‍ ചിന്താമഗ്നനായിരിക്കും. എത്ര സമയമെന്നൊന്നും അദ്ദേഹത്തിന് ഓര്‍മയിലുണ്ടാവില്ല. ചിലപ്പോള്‍ ചില സഹപാഠികള്‍ അദ്ദേഹത്തോട് അവരുടെ പ്രശ്‌നങ്ങള്‍ പറയും. പരീക്ഷ, പ്രണയം, മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണം എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങള്‍ക്ക് വിശകലനം നടത്തി പരിഹാരങ്ങള്‍ അദ്ദേഹം പറഞ്ഞു കൊടുക്കുമായിരുന്നു. കോളേജിലെ ആ പുല്‍ത്തകിടി ഒരു കൌണ്‍സിലിംഗ് കേന്ദ്രമായി മാറി. അങ്ങനെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒരു ബുദ്ധിജീവിയുടെ പരിവേഷത്തോടെ അദ്ദേഹം ഹീറോവായി കരുതപ്പെട്ടു.
കോളേജിലെ അവധി ദിവസങ്ങളില്‍ മോട്ടോര്‍ബൈക്കുമായി കറങ്ങി നടക്കുന്നത് ജഗദീഷിന്‍റെ പതിവായിരുന്നു. വനപ്രദേശങ്ങളും മലകളുമൊക്കെ അദ്ദേഹത്തിനു പ്രിയമുള്ളവയായിരുന്നു. ഏതെങ്കിലും മലമുകളില്‍ ചെന്നിരുന്ന്‍ ധ്യാനം ചെയ്യുകയും പതിവായിരുന്നു. മലാടിഹള്ളി സ്വാമികള്‍ പഠിപ്പിച്ചുകൊടുത്ത യോഗാസനവും, പ്രാണായാമവും തനിക്കു സംതൃപ്‌തി ലഭിക്കുന്ന വിധത്തില്‍ ചെയ്യാന്‍വേണ്ട സൌകര്യം വനത്തിലാണെന്നദ്ദേഹം മനസ്സിലാക്കി. ഇങ്ങനെയുള്ള ബൈക്ക് യാത്രകള്‍ക്ക് പണം ആവശ്യമായിരുന്നു. പക്ഷേ വീട്ടില്‍ പണം ചോദിക്കാന്‍ ഇഷ്‌ടപ്പെടാത്തതുകൊണ്ട് അദ്ദേഹം വേറെ വഴി തേടി. വീട്ടിനരികിലുണ്ടായിരുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വളപ്പില്‍ ധാരാളം പാമ്പുകള്‍ വിഹരിച്ചിരുന്നു. അവിടെ പാമ്പു പിടുത്തക്കാരെ ആവശ്യമുണ്ടായിരുന്നു. ജഗദീഷ് അവിടെച്ചെന്ന്‍ പാമ്പുകളെ പിടിച്ച് അടുത്തുള്ള വനത്തില്‍ കൊണ്ടിടുമായിരുന്നു. അങ്ങനെ പണത്തിനു വഴി കണ്ടെത്തി. മാത്രമല്ല പാമ്പുപിടുത്തം സമയം പോകാനുള്ള ഒരു വഴിയായി മാറുകയും ചെയ്‌തു.
ഇതിനിടെ വര്‍ഷാവസാനപ്പരീക്ഷ നല്ല രീതിയില്‍ എഴുതി ജഗദീഷ് നല്ല മാര്‍ക്കുകളോടുകൂടി ബിരുദം സമ്പാദിച്ചു. മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹം ഉന്നത പഠനത്തിനു തയാറാകുമെന്നു തന്നെ കരുതി പക്ഷേ അദ്ദേഹം താല്‍പര്യം കാണിച്ചില്ല. പതിവുപോലെ പ്രഭാത ഭക്ഷണത്തിനുശേഷം ബൈക്കുമായി കറങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം പിതാവ് ചോദിച്ചു, “ഇനിയെന്താണു പരിപാടി?” ജഗദീഷ്, “ഞാന്‍ ഒരു തൊഴില്‍ തുടങ്ങാമെന്ന്‍ വിചാരിക്കുന്നു” എന്നു മറുപടി പറഞ്ഞു. പിതാവിനു വളരെ സന്തോഷമായി. “എന്തു തൊഴിലാണ്” എന്ന അടുത്ത ചോദ്യത്തിന് ജഗദീഷ് താന്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ പോവുകയാണെന്നു പറഞ്ഞു. അത് ജഗദീഷിന്‍റെ പിതാവിന് ഒട്ടും ഇഷ്‌ടപ്പെട്ടില്ല. തന്‍റെ മകന്‍ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രം തുടങ്ങുന്നത് തന്‍റെ അന്തസ്സിനു ചേരാത്ത പണിയാണെന്ന്‍ അദ്ദേഹത്തിനു തോന്നി. കൂട്ടുകാര്‍, ബന്ധുക്കള്‍ എല്ലാവരും ജഗദീഷിനെ ഉപദേശിച്ച് മനസ്സു മാറ്റാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ പിതാവ് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് ധനസഹായം ചെയ്‌തു. പതിവുപോലെ ചില കൂട്ടുകാരും സഹായിച്ചു.
അങ്ങനെ കോഴിവളര്‍ത്തല്‍ കേന്ദ്രം തുടങ്ങി. വളരെ താല്‍പ്പര്യത്തോടു കൂടി കൂടുകള്‍ നിര്‍മിച്ചു. മേല്‍ക്കൂരയുണ്ടാക്കി. ഏകദേശം 3000 കോഴികള്‍ ആ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും കേന്ദ്രത്തിലേക്കു ബസ്സില്‍ കയറിയിട്ട് ഇറങ്ങേണ്ട സ്ഥലത്തു നിന്നും മൂന്നുനാലു കിലോമീറ്റര്‍ മുമ്പേ ഇറങ്ങി നടന്നു പോകും. അങ്ങനെയൊക്കെ പണം ലുബ്‌ധിച്ച് ചേര്‍ത്തുവച്ച് കേന്ദ്രത്തിനു വേണ്ടി ചെലവാക്കി. അങ്ങനെ കേന്ദ്രം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോഴും മറ്റുള്ളവര്‍ ജഗദീഷിന്‍റെ പ്രവൃത്തികള്‍ നോക്കി സഹതപിച്ചു. അതു മനസ്സിലാക്കിയെങ്കിലും ജഗദീഷ് അതൊക്കെ അവഗണിച്ചിട്ട് സ്വന്തം പ്രവൃത്തി മേഖലയില്‍ മുഴുകി.
ഇങ്ങനെയിരിക്കുമ്പോള്‍ സാമൂഹ്യ സേവനത്തിലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായി. വീട്ടിനരികിലുള്ള ഒരു ചേരിയിലെ ജനങ്ങളെ സഹായിക്കണമെന്നദ്ദേഹത്തിനു തോന്നി. ആ ചേരിനിവാസികള്‍ക്ക് ശുചിത്വബോധം ഉണ്ടാക്കാന്‍ ശ്രമിച്ചു. അവിടത്തെ കുട്ടികള്‍ക്ക് `മഹാത്മാ നികേതന്‍’ എന്നൊരു സ്‌കൂള്‍ തുടങ്ങി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് മുട്ട കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്‌തു. ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം ഉണ്ടാക്കാനായി വിത്തുകള്‍ കൊടുത്തു. ഇതോടൊപ്പം തന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന തൊഴിലും അദ്ദേഹം തുടങ്ങി. നല്ല രീതിയില്‍ ഭവന നിര്‍മാണം നടത്തി അതിലും വിജയിച്ചു. മാതാപിതാക്കളും ബന്ധുക്കളും ഇതൊക്കെ കണ്ട് സന്തോഷിച്ചു. പക്ഷേ അപ്പോഴാണ് ആ മാറ്റം ഉണ്ടായത്.