सद्गुरु

ഒരു നിലക്കും രൂപഭേദം വരുത്താന്‍ സാധിക്കാത്ത ഒരു ഉപാധിയാണ് ധ്യാനലിംഗം. ആ സാന്നിദ്ധ്യത്തില്‍ എത്തിച്ചേരുന്ന ഓരോരുത്തരിലും, അത് അദ്ധ്യാത്മികമായ മോചനത്തിനായുള്ള വിത്തു പാകുന്നു.
യഥാവിധി പവിത്രീകരിച്ച ധ്യാനലിംഗം ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ടത് 1999 ല്‍ ആണ്. അതിനുശേഷം നിത്യേന എണ്ണമറ്റ സത്യാന്വേഷകര്‍ ഇവിടെ വരുന്നുണ്ട്. ഈ സാന്നിദ്ധ്യം അവരുടെയൊക്കെ ഉള്‍ത്തളങ്ങളില്‍ ധ്യാനത്തിന്‍റെ വിത്തുകള്‍ പാകുന്നുമുണ്ട്.

ചോദ്യം :- സദ്ഗുരോ, അങ്ങയുടെ ഉപദേശങ്ങള്‍ തന്നെ അത്യന്തം ശക്തിദായകമാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു ധ്യാനലിംഗത്തിന്‍റെ ആവശ്യമുണ്ടൊ?

സദ്ഗുരു :- പ്രധാനപ്പെട്ടതും, പ്രയോജനകരവുമായ പല പാഠങ്ങളും പല വഴികളിലൂടെ നിങ്ങള്‍ക്കു പകര്‍ന്നു തരാന്‍ ഞങ്ങള്‍ക്കു സാധിക്കും. ഇവിടെ ചിലര്‍ വരുന്നത് അന്വേഷണബുദ്ധിയോടുകൂടിയാണ്. ചിലര്‍ വിദ്യാര്‍ത്ഥികളാണ്. വേറെചിലര്‍ ശിഷ്യപ്പെടാന്‍ ആഗ്രഹിച്ചെത്തുന്നവരാണ്. കുറെപേര്‍ ഭക്തരുമാണ്. ഇവിടത്തെ അപാകതകള്‍ ചികഞ്ഞു കണ്ടുപിടിക്കാനാണ് അന്വേഷകര്‍ക്ക് കൗതുകം. വാസ്തവത്തില്‍ ശരിയല്ലാത്തതൊന്നും ഇവിടെയില്ല. എന്നിട്ടും എന്തെങ്കിലും തെറ്റുകള്‍ കണ്ടുപിടിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അറിയാനും പഠിക്കാനും അവര്‍ക്ക് താല്പര്യമില്ല. അങ്ങനെ എത്രയോ പേര്‍ ഇവിടെ വരുന്നു. അവരില്‍ ധാരാളം പേര്‍ പിന്നീട് ശ്രദ്ധയും വിശ്വാസവുമുള്ളവരായും മാറിയിട്ടുണ്ട്.


സാമൂഹ്യപരമായി നോക്കിയാല്‍ ഒന്നിനേക്കാള്‍ മേലെയാണ് മറ്റൊന്ന് എന്നു തോന്നാം. എന്നാല്‍ ജ്ഞാനസമ്പാദനം, പണവും, പേരും, ബന്ധങ്ങളുമൊക്കെ സമ്പാദിക്കുന്നതിനേക്കാള്‍ ദുഷ്ക്കരമാണ്.

വിദ്യാര്‍ത്ഥികളായി വരുന്നവര്‍ പഠിക്കാന്‍ താല്പര്യമുള്ളവരാണ്. കാര്യമായി എന്തെങ്കിലും മനസ്സിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അന്വേഷികളായി എത്തുന്നവരെ "ചവറു പെറുക്കുന്നവര്‍" എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. നല്ലതൊന്നും അവരുടെ കണ്ണില്‍ പെടില്ല. കെട്ടതേ അവര്‍ക്ക് വേണ്ടു. ഏതു സാഹചര്യത്തിലും ഏറ്റവും ദുഷിച്ചതിലേ അവരുടെ കണ്ണുകള്‍ പതിയൂ. വിദ്യാര്‍ത്ഥികളും വരുന്നത് പെറുക്കികൂട്ടാനാണ്. പക്ഷെ അവരുടെ നോട്ടം എപ്പോഴും നല്ലതിലായിരിക്കും. ഇതൊരു പഴയ സമ്പ്രദായമാണ്. നായാടിയും ഭക്ഷണം ശേഖരിച്ചും മനുഷ്യന്‍ നാള്‍ കഴിച്ചിരുന്ന കാലം മുതലാണ് ശേഖരിക്കുക എന്ന ഈ ശീലം. അതിന്നും തുടരുന്നു. സാധനങ്ങളെ, വ്യക്തികളെ, അറിവിനെ ഒക്കെ അവന്‍ സമ്പാദിച്ചു കൂട്ടുന്നു. സ്വയം അപൂര്‍ണ്ണനാണെന്നും അപര്യാപ്തനാണെന്നുമുള്ള തോന്നല്‍. അതില്‍നിന്നാണ് വാരിക്കൂട്ടാനുള്ള ത്വര നാമ്പെടുക്കുന്നത്. എപ്പോഴും എന്തെങ്കിലും സമ്പാദിച്ചുകൊണ്ടിരിക്കുക. അത് ധനമാകാം, വസ്തുവകകളാകാം, വ്യക്തിബന്ധങ്ങളാകാം, അറിവാകാം.

സാമൂഹ്യപരമായി നോക്കിയാല്‍ ഒന്നിനേക്കാള്‍ മേലെയാണ് മറ്റൊന്ന് എന്നു തോന്നാം. എന്നാല്‍ ജ്ഞാനസമ്പാദനം, പണവും, പേരും, ബന്ധങ്ങളുമൊക്കെ സമ്പാദിക്കുന്നതിനേക്കാള്‍ ദുഷ്ക്കരമാണ്.

അറിവുനേടുന്നവര്‍ക്ക് സ്വതവേ ഒരു ഭാവമുണ്ട്. തങ്ങള്‍ പണം സമ്പാദിക്കുന്നവരേക്കാള്‍ മേലേക്കിടയിലാണ് എന്ന്. യഥാര്‍ത്ഥത്തില്‍ അതങ്ങനെയല്ല. ഓരോരുത്തരുടെ അഭിരുചിയാണ് ഇവിടെ പ്രധാനം. ചിലര്‍ക്ക് പ്രാതലിന് റൊട്ടിയാണ് ഇഷ്ടം. വേറെ ചിലര്‍ക്ക് ദോശയാണ് വേണ്ടത്. പ്രാതലിന്‍റെ സമയത്ത് നല്ലൊരു ഊണു കഴിക്കുന്നവരുമുണ്ട്. എല്ലാവരും സമ്പാദിക്കുന്നു. അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന വാസനകള്‍ക്കനുസരിച്ച്.

അറിവു നേടാന്‍ താരതമ്യേന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. കാരണം, നിങ്ങളുടെ വിചാരവികാരങ്ങള്‍ നിങ്ങളുമായി ഏറ്റവും ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണ ആളുകളുടെ വിചാരം ഭാര്യ-ഭര്‍ത്താവ്, കടുംബം ഇതൊക്കെ ഉപേക്ഷിച്ചാല്‍ സന്ന്യാസമായി എന്നാണ്. എന്നാല്‍ അതിലും ആഴത്തില്‍ നിങ്ങളില്‍ പതിഞ്ഞു കിടക്കുന്നതാണ് നിങ്ങളുടെ വിചാരവികാരങ്ങള്‍. അതിനെന്തെങ്കിലും ഭീഷണി നേരിട്ടാല്‍ ആരെ വേണമെങ്കിലും ഉപേക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാവും. അവിടെയാണ് യഥാര്‍ത്ഥ കെണി. അതുകൊണ്ട് അറിവുനേടാനുള്ള പ്രവണത ശ്രേഷ്ഠമാണ്. മറ്റുള്ളതെല്ലാം താഴെത്തട്ടിലാണ് എന്നു കരുതേണ്ടതില്ല. വിദ്യാര്‍ത്ഥികള്‍ അറിവുനേടാന്‍ വരുന്നു. അത് അവരുടെ താല്പര്യം.

മൂന്നാമത്തെ കൂട്ടര്‍ ശിഷ്യരാവാന്‍ ആഗ്രഹിച്ചു വരുന്നവരാണ്. ആത്മപരിവര്‍ത്തനമാണ് അവരുടെ ലക്ഷ്യം. ഇപ്പോഴുള്ളതിനേക്കാള്‍ കുറെകൂടി ശ്രേഷ്ടമായ മാനങ്ങളിലേക്കുയരണം. നിശ്ചയമായും അത് നല്ലൊരു തുടക്കമാണ്. എന്നാല്‍ ഒരു ഭക്തന്‍റെ മനസ്സ് ഇതുകൊണ്ടും തൃപ്തിപ്പെടുന്നില്ല. ലക്ഷ്യവുമായി താദാത്മ്യം പ്രാപിക്കലാണ് അയാളുടെ ഉന്നം. അതില്‍ പൂര്‍ണ്ണമായും വിലയം പ്രാപിക്കുക. താന്‍ എന്ന വ്യക്തിയായി നിലനില്ക്കാന്‍ അയാള്‍ക്ക് തെല്ലും ആശയില്ല. സമഷ്ടിയില്‍ വിലയം പ്രാപിക്കുക മാത്രമാണ് അയാളുടെ ലക്ഷ്യം. ഇങ്ങനെ നാലു പ്രകാരത്തിലുള്ളവരാണ് ഇവിടെ വന്നെത്തുന്നു. ആ കൂട്ടത്തില്‍ ഒരാളായി നിങ്ങള്‍ക്കും ഇവിടെ വന്നുചേരാം.