सद्गुरु

നിങ്ങള്‍ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിക്കുന്നുവെങ്കില്‍ നല്ലതിനേയും കെട്ടതിനേയും തിരിച്ചറിയുന്നതു സംബന്ധിച്ച് നിങ്ങളുടെ ധാരണകള്‍ ഉപേക്ഷിക്കുകയാണ് ആദ്യമായി വേണ്ടത്.

കുട്ടിക്കാലം മുതല്‍ സദാചാരം നിങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. എന്താണു തെറ്റ്, എന്താണു ശരി, നല്ലതേത്, തീയതേത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ നിങ്ങളെ പഠിപ്പിച്ചുവച്ചിരിക്കുകയാണ്. ഇവയാണ് നിങ്ങളെ ഏതെങ്കിലും ഒക്കെയായി താദാത്മ്യപ്പെടാന്‍ പ്രേരിപ്പിക്കുന്ന ശക്തമായ ഘടകങ്ങള്‍. നല്ലതെന്നു നിങ്ങള്‍ കരുതുന്ന..............നിങ്ങള്‍ സ്വയമേവ താദാത്മ്യപ്പെടുന്നു. ചീത്തയെന്നു കരുതുന്ന എല്ലാറ്റില്‍നിന്നും അകന്നുനില്‍ക്കാന്‍ അതു പ്രേരകമാകുന്നു. ഒന്നിനോടുള്ള ഈ ആകര്‍ഷണവും മറ്റൊന്നിനോടുള്ള വികര്‍ഷണവുമാണ് താദാത്മ്യത്തിന്‍റെ അടിസ്ഥാനം. നിങ്ങള്‍ ചീത്തയെന്നുകരുതുന്ന എല്ലാറ്റിനെയും അതിജീവിക്കുവാന്‍ മനസ്സു തയ്യാറെടുക്കുന്നു. ഇതു നല്ലതാണ്, അതു ചീത്തയാണ്, നല്ലതല്ലാത്തതിനെക്കുറിച്ച് ചിന്തിക്കരുത് എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞുവെന്നിരിക്കട്ടെ. നിങ്ങള്‍ അതിനെ ചെറുക്കുകയാണെങ്കില്‍ ചീത്തക്കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയായിരിക്കും സദാസമയവും. മറ്റൊന്നും തന്നെ നിങ്ങളുടെ മനസ്സില്‍ കയറുകയില്ല.

താന്‍ വളരെ നല്ലവനാണെന്നു ആരെങ്കിലും സ്വയം ചിന്തിക്കുകയായണെങ്കില്‍ ലോകത്തില്‍ ആരും തന്നെ അപ്രകാരമുള്ളവരില്ലെന്നു മനസ്സിലാക്കണം. നിങ്ങള്‍ വളരെ നല്ലവനാണെന്ന ആശയം നിങ്ങള്‍ക്ക് എവിടെനിന്നു കിട്ടി? വെറും താരതമ്യം കൊണ്ടല്ലേ? അതായത് ചീത്തയായ ഒരാളോടു താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ നല്ലവനാണ്. നല്ലവരെന്നു കരുതുന്ന ആളുകള്‍ കൂടുതല്‍ ചുമതലകള്‍ പേറേണ്ടിവരുമെന്നു വരും; ജീവിക്കാന്‍ പ്രയാസപ്പെടുന്നവരുമാണ്. ധാര്‍മികമായ മേന്മ എന്ന ആശയം ഉണ്ടാകുന്നത് വളരെയധികം മനുഷ്യത്വരഹിതമായ പ്രവൃത്തികളെ അവഗണിച്ചുകൊണ്ടാണ്.

നല്ല മനുഷ്യര്‍ക്ക് സാധാരണയായി എല്ലാ ചീത്തക്കാര്യങ്ങളും അറിയാമായിരിക്കും. കാരണം, അവയെ ഒഴിവാക്കുന്നതിന് അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എന്തിനെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് സദാ ചിന്തിക്കുന്നുണ്ടായിരിക്കും. എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ അതില്‍നിന്നും സ്വതന്ത്രനായി എന്നു കരുതാന്‍ പാടില്ല. അതായത് നിങ്ങളിലെ നന്മ ക്രമേണ അകന്നുപോകുന്നു. അയാള്‍ അത്ര ശരിയല്ല, അവള്‍ അത്ര ശരിയല്ല എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ സംശുദ്ധത ലഭിക്കുന്നത് അവരെ ഉള്ളതുപോലെ ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ്.

നല്ലത്, ചീത്ത, തെറ്റ്, ശരി എന്നിങ്ങനെയുള്ള ആശയങ്ങള്‍ നിങ്ങളുടെ മാനസികമായ നിരര്‍ത്ഥകസങ്കല്പങ്ങളാണ്. അവയ്ക്ക് അതുപോലെ ജീവിതത്തിലേക്ക് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാനില്ല.

നല്ലത്, ചീത്ത, തെറ്റ്, ശരി എന്നിങ്ങനെയുള്ള ആശയങ്ങള്‍ നിങ്ങളുടെ മാനസികമായ നിരര്‍ത്ഥകസങ്കല്പങ്ങളാണ്. അവയ്ക്ക് അതുപോലെ ജീവിതത്തിലേക്ക് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാനില്ല.

നുറുവര്‍ഷത്തിനു മുമ്പ് വളരെ നല്ലതും സ്വീകാര്യമായിരുന്നതുമായ കാര്യങ്ങള്‍ ഇപ്പോള്‍ ദുഃസഹങ്ങളായിത്തീരും. നിങ്ങള്‍ വളരെ നല്ലതെന്നു കരുതുന്ന കാര്യങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ വെറുക്കുന്നു. നല്ലതിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങള്‍ ഒരു പരിധിവരെ ജീവിതത്തിനെതിരായുള്ള തെറ്റായ മുന്‍വിധികളാണ്.

ഒരുദിവസം രണ്ട് അയര്‍ലണ്ടുകാര്‍ ഒരു വേശ്യാലയത്തിനുമുന്നിലെ റോഡില്‍ പണിചെയ്യുകയായിരുന്നു. പ്രോട്ടസ്റ്റന്‍റു വിഭാഗത്തിലെ ഒരു വൈദികന്‍ അതുവഴിവന്നു. അദ്ദേഹം തന്‍റെ മുഖം മറയത്തക്കവണ്ണം കോളറുകള്‍ പൊക്കിവച്ച് തലകുനിച്ച് വേശ്യാലയത്തിലേക്കു പെട്ടെന്നു കയറിപ്പോയി. ജോലിക്കാര്‍ പരസ്പരം നോക്കിപ്പറഞ്ഞു. ഒരു പ്രോട്ടസ്റ്റന്‍റില്‍നിന്നും ഇതില്‍ക്കൂടുതല്‍ എന്താണു പ്രതീക്ഷിക്കാനുള്ളത്? ഏതായാലും പ്രോട്ടസ്റ്റന്‍റും പ്രോസ്റ്റിറ്റ്യൂട്ടും തമ്മില്‍ വലിയ വ്യത്യാസവുമില്ലല്ലോ. അവര്‍ ജോലിതുടര്‍ന്നു. കുറേസമയം കഴിഞ്ഞപ്പോള്‍ ഒരു ജൂതപുരോഹിതന്‍ അതുവഴി വന്നു. മുഖം കാണാത്തവിധത്തിലുള്ള ഒരു മഫ്ളര്‍ അയാള്‍ കഴുത്തില്‍ ചുറ്റിയിരുന്നു. അയാളും വേശ്യാലയത്തിനുള്ളിലേക്കു മുങ്ങി. ജോലിക്കാര്‍ അസ്വസ്ഥരായി. എന്തുപറ്റിയെന്നറിയില്ല. കാലത്തില്‍ വന്നമാറ്റം നോക്കണം. മതപരമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ടവര്‍ വേശ്യാലയത്തിലേക്ക്! എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? അവര്‍ക്കു ദുഃഖം തോന്നി. അല്പം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തെ ബിഷപ്പ് അതുവഴി വന്നു. അദ്ദേഹം അപ്പുറവും ഇപ്പുറവും നോക്കി. അയഞ്ഞ മേല്‍വസ്ത്രം കൊണ്ട് മുഖം മൂടി. വേശ്യാലയത്തിനുള്ളിലേക്കു പോയി. ഒരു ജോലിക്കാരന്‍ മറ്റേയാളോടു പറഞ്ഞു: "പെണ്‍പിള്ളേരിലൊന്ന് അവശയായിക്കാണും."

നന്മയെക്കുറിച്ചുള്ള ആശയങ്ങളാല്‍ ബന്ധിതനായിക്കഴിഞ്ഞയുടനെ തന്നെ നിങ്ങളുടെ മനസ്സ് മാറി. ഇത്തരം കാര്യങ്ങള്‍ മുമ്പു കാണാതിരുന്നതുകൊണ്ടാണ് നിങ്ങളുടെ ബുദ്ധി ഇതില്‍ ഒട്ടിപ്പിടിച്ചത്. നിങ്ങള്‍ ആത്മീയാന്വേഷകനാണെങ്കില്‍ ആദ്യത്തേതും സുപ്രധാനവുമായ കാര്യം, നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കുന്ന നിങ്ങളുടെ ചിന്തകള്‍ ഉപേക്ഷിക്കുകയാണ് ജീവിതത്തെ ഉള്ളതുപോലെ നോക്കിക്കാണുന്നതിനു പരിശീലിക്കുക.

ജനങ്ങള്‍ പലപ്പോഴും ചോദിക്കാറുണ്ട് . നമ്മുടെ ജീവിതത്തില്‍ ധാര്‍മികതാബോധം വേണ്ടതല്ലേ എന്ന്. യാഥാര്‍ത്ഥ്യം ഇതാണ്. മാനവികതയുടെ യഥാര്‍ത്ഥ പ്രകൃതത്തെ നാം അമര്‍ത്തിവയ്ക്കുകയും മറ്റുപലതരത്തില്‍ മാറ്റിമറിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതങ്ങളില്‍ ശുദ്ധിയും ക്രമവും കൊണ്ടുവരുന്നതിനായി പകരം ധാര്‍മികതയെ കൊണ്ടുവരുന്നു. നമ്മുടെ മനുഷ്യര്‍ ഉണര്‍വുള്ളവരായിരുന്നുവെങ്കില്‍ ധാര്‍മികതയുടെ ആവശ്യമേ വേണ്ടിവരുമായിരുന്നില്ല.

സമയം, സ്ഥലം, സന്ദര്‍ഭം, സൗകര്യം എന്നിവയ്ക്കനുസരിച്ച് വ്യക്തികള്‍തോറും ധാര്‍മികത വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ മാനവികത പ്രകടീഭവിക്കുമ്പോള്‍ ചരിത്രത്തില്‍ ഏതവസരത്തിലും ഏതൊരു സ്ഥലത്തും അത് ഒന്നായിരിക്കും. നമ്മുടെ മൂല്യങ്ങളിലും സദാചാരങ്ങളിലും നീതിസാരത്തിലും പുറമെ നാം ഓരോരുത്തരും വ്യത്യസ്തരായിരിക്കാം. എന്നാല്‍ ഒരു വ്യക്തിയെ അയാളുടെ മാനവികതയില്‍ സ്പര്‍ശിക്കുന്നവിധത്തില്‍ ആഴത്തില്‍ പരിശോധിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ നാം ഓരോരുത്തരും ഒരേ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് മനസ്സിലാകും. സദാചാരം അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ജനങ്ങളുമായി ഇടപഴകേണ്ടതില്ല. നിര്‍ദേശം നല്‍കിയാല്‍ മതി. അതു നിങ്ങള്‍ക്കുവേണ്ടി കല്ലുകളില്‍ കൊത്തിവയ്ക്കുകപോലും ഉണ്ടായിട്ടുണ്ട് . എന്നാല്‍, ഒരു മനുഷ്യനെ സദാചാര തല്പരനാക്കണമെങ്കില്‍ അതിനു വളരെയേറെ ഇടപഴകല്‍ ആവശ്യമായിവരും. നിങ്ങള്‍ സ്വയം സമര്‍പ്പിക്കണം.

സദാചാരം മൂല്യമുള്ളതാണ്. കാരണം, അത് സമൂഹത്തെ ക്രമമുള്ളതാക്കുന്നു. പക്ഷേ അത് ആന്തരികമായി വലിയ തകരാറുണ്ടാക്കുന്നു. മാനവികതയും സാമൂഹ്യമായ ക്രമം സൃഷ്ടിക്കും. അതില്‍ ബലപ്രയോഗമില്ല. അത് മനുഷ്യജീവനെ സുന്ദരമാക്കുന്നു. നിങ്ങള്‍ നിങ്ങളിലെ മാനവികതയെ ഉള്ളില്‍ കവിഞ്ഞൊഴുകാന്‍ അനുവദിച്ചാല്‍ മാത്രം ദിവ്യത്വം സ്വതേ പുഷ്പിക്കും. സദാചാരം ഒരിക്കലും ദിവ്യത്വത്തെ കൊണ്ടുവരുകയില്ല. പകരം അതു നിങ്ങളില്‍ കുറ്റബോധം സൃഷ്ടിക്കുന്നു. ഭയവും ലജ്ജയും ജനിപ്പിക്കുന്നു. കാരണം മതങ്ങള്‍ ഉാക്കിവച്ചിരിക്കുന്ന സദാചാരങ്ങളെ പാലിക്കാന്‍ ഒരുത്തര്‍ക്കും കഴിയില്ല.

ലോകത്തിലെ പ്രമുഖ മതങ്ങള്‍ പാപം എന്നു വിശേഷിപ്പിക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കുക. ജീവിച്ചിരിക്കുന്നതുതന്നെ ഒരു പാപമാണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ജനിച്ചാല്‍ അതു പാപം. ആര്‍ത്തവമുണ്ടായാല്‍ അതു പാപം. ഇണചേര്‍ന്നാല്‍ അതു പാപം. ഇത്തരത്തിലുള്ളതെല്ലാം മറക്കുക. നിങ്ങള്‍ ഒരു ചോക്കളേറ്റു തിന്നാല്‍പ്പോലും പാപമാകും. എല്ലാം പാപമാണ്. അതായത് ജീവിച്ചിരിക്കുന്നതുതന്നെ പാപം. നിങ്ങള്‍ എപ്പോഴും ഒരു കുറ്റബോധത്തിനോ ഭീകരതയ്ക്കോ അടിപ്പെട്ടിരിക്കും. ആളുകള്‍ക്ക് അത്ര പേടിയോ കുറ്റബോധമോ ഇല്ല എന്നിരിക്കട്ടെ. ലോകത്തെ തൈക്കാവുകളിലും പള്ളികളിലും അമ്പലങ്ങളിലും ആരും ഉണ്ടാകുമായിരുന്നില്ല. നിങ്ങള്‍ സ്വയം സന്തോഷമായിരിക്കുകയാണെങ്കില്‍ ബീച്ചില്‍ പോയിരിക്കുകയോ, മരത്തണലിലിരുന്നു മര്‍മരം ശ്രവിക്കുകയോ ചെയ്യുമായിരുന്നു. ഈ മതങ്ങള്‍ നിങ്ങളില്‍ കുറ്റബോധവും ഭയവും ലജ്ജയും ഉണര്‍ത്തും. അതുകൊണ്ടാണ് നിങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുതന്നെ, ജീവിതത്തെക്കുറിച്ചുതന്നെ നിങ്ങള്‍ ലജ്ജിക്കുന്നത്. അതിനാല്‍ അതിനെ കഴുകിക്കളയാന്‍ അമ്പത്തിലും തൈക്കാവിലും പള്ളിയിലും നിങ്ങള്‍ക്കു പോകേണ്ടിവരുന്നു.

മൂല്യങ്ങളെയും ധാര്‍മികതയെയും നീതിയെയും മറികടക്കുന്നതിനുള്ള വഴികള്‍ ജനങ്ങള്‍ എപ്പോഴും കണ്ടുപിടിക്കും. നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍, ഉള്ളില്‍ ശാന്തി അനുഭവിക്കുമ്പോള്‍ ചുറ്റുമുള്ളവരോടും സ്വതേ നൈര്‍മല്യത്തോടെ പെരുമാറുന്നു.

മൂല്യങ്ങളെയും ധാര്‍മികതയെയും നീതിയെയും മറികടക്കുന്നതിനുള്ള വഴികള്‍ ജനങ്ങള്‍ എപ്പോഴും കണ്ടുപിടിക്കും. നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍, ഉള്ളില്‍ ശാന്തി അനുഭവിക്കുമ്പോള്‍ ചുറ്റുമുള്ളവരോടും സ്വതേ നൈര്‍മല്യത്തോടെ പെരുമാറുന്നു. ആത്മീയത എന്നത് ജീവിതത്തില്‍ നിന്നുള്ള അകന്നുമാറലല്ല ഉള്‍ക്കാമ്പുവരെ കഴിവുള്ളിടത്തോളം ജാഗരൂകത കൈവരിക്കലാണ്. അത് മനുഷ്യരെ യഥാര്‍ത്ഥ ആനന്ദം അനുഭവിക്കുന്നവരായിത്തീര്‍ക്കുക എന്നതില്‍ എന്‍റെ മുഴുവന്‍ പരിശ്രമവും വിനിയോഗിക്കുന്നത് അതിനുവേണ്ടിയാണ്. പ്രായം കൂടുന്തോറും ശാരീരികമായ ഊര്‍ജസ്വലത കുറയും. എന്നാല്‍ ആനന്ദത്തിന്‍റെയോ ജാഗ്രതയുടെയോ അളവ് കുറയണമെന്നില്ല. നിങ്ങളുടെ സന്തോഷത്തിന്‍റെയോ ഊര്‍ജത്തിന്‍റെയോ അളവു കുറയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ ആത്മഹത്യ ചെയ്യുകയാണ്.

നിര്‍ഭാഗ്യവശാല്‍ എല്ലാ വിശ്വാസപ്രമാണങ്ങളും ആത്മീയതയെ കടന്നുപോകുകയാണ്. ആത്മീയപ്രക്രമം എപ്പോഴും ഒരു അന്വേഷണമാണ്. പ്രധാനമായ വ്യത്യാസം വിശ്വാസമെന്നാല്‍ നിങ്ങള്‍ക്ക് അറിയാന്‍ വയ്യാത്ത ചില കാര്യങ്ങള്‍ സങ്കല്പിക്കുകയാണ്. ആത്മീയ അന്വേഷണമെന്നത് നിങ്ങള്‍ക്ക് അറിയില്ല എന്ന് സ്വയം സമ്മതിക്കുകയാണ്. അതുകൊണ്ട് ധാരാളം സാധ്യതകള്‍ തെളിയുന്നു. നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുന്ന നിമിഷം തന്നെ നിങ്ങളുടെ ജീവിതപ്രക്രമത്തില്‍ ഒരു ദൃഢത വന്നുചേരുന്നു. ഈ ദൃഢത നിങ്ങളുടെ മനോഭാവത്തില്‍ മാത്രമല്ല, അതു നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ അലിഞ്ഞിറങ്ങുന്നു. അത് ലോകത്തില്‍ വന്‍തോതിലുള്ള ദുഃഖത്തിനു കാരണമാകുകയും ചെയ്യുന്നു. മനുഷ്യസമൂഹം എന്നത് അതിലെ മനുഷ്യരുടെ പ്രതിഫലനമാണ്. തങ്ങളുടെ ആശയങ്ങളിലും അഭിപ്രായങ്ങളിലും പിടിമുറുക്കിക്കൊണ്ട് അതിലൂടെ എന്തിനെയും നോക്കിക്കാണുന്ന സമൂഹത്തെക്കാള്‍ വഴങ്ങുന്ന മനസ്സോടെ എല്ലാറ്റിനെയും കാണുന്ന സമൂഹം വ്യത്യസ്തമായ മനുഷ്യസമൂഹത്തെ സൃഷ്ടിക്കുന്നു.

യോഗ അതിന് അത്ഭുതകരമായി സഹായിക്കുമെന്ന് എനിക്കും ലക്ഷക്കണക്കിനു ജനങ്ങള്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട് . അത് ഒരു മാര്‍ഗവും ഉപകരണവും ശാസ്ത്രീയമായ പ്രക്രമവുമാണ്. അത് വിശ്വാസമോ പ്രതീക്ഷയോ ഒന്നുമല്ല. തെളിയിക്കപ്പെട്ട ഫലങ്ങളിലൂടെയാണ് അതു പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ കൈവശം ഒരു വിത്തുണ്ടെങ്കില്‍ അനുകൂലമായ ചുറ്റുപാടൊരുക്കിയാല്‍ അതു മുളച്ചുവരും. ഇവിടെയും അതുപോലെയാണ്. അനുകൂലമായ ചുറ്റുപാടൊരുക്കുന്നതുമാത്രമാണ് ഒരേയൊരു ജോലി. പിന്നീട് നിങ്ങള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വലിയ സദാചാരങ്ങളോ സ്നേഹമോ ഒന്നും പഠിപ്പിക്കേണ്ടതില്ല. നിങ്ങളിലെ മാനവീ.ക പൂര്‍ണമായാല്‍ നിങ്ങള്‍ക്ക് ധാര്‍മികബോധമൊന്നും ആവശ്യമില്ല. നിങ്ങള്‍ സുന്ദരമായ ഒരു മനുഷ്യജീവി ആയിത്തീരുന്നു.

ജീവിതത്തിന്‍റെ എല്ലാത്തരം സാധ്യതകളും ഉള്‍ക്കൊള്ളുന്ന ആളാണ് പൂര്‍ണനായ മനുഷ്യജീവി. ഈ ജീവിതത്തെ എങ്ങനെ മോചിപ്പിക്കണമെന്നതാണ് അതിന്‍റെ ലക്ഷ്യം. അല്ലാതെ എങ്ങനെ നിയന്ത്രിക്കണമെന്നതല്ല. എല്ലാത്തരം വിപരീതപ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണത്തിനുള്ളതാണ് മോചനത്തിനുവേണ്ടിയുള്ള പരിശ്രമം. കാരണം എല്ലാത്തരം വിപരീതപ്രവര്‍ത്തനങ്ങളും പുറത്തുവരുന്നത് വ്യക്തിയുടെ പരിമിതികളില്‍നിന്നാണ്. പരിമിതികളില്‍നിന്നും മോചനത്തിലേ്ക് അതാണു വഴി.