सद्गुरु

ചോദ്യം: നമസ്കാരം സദ്ഗുരോ! മുമ്പൊരിക്കല്‍ അവിടന്ന് സാന്ധ്യാകാലങ്ങളുടേയും ബ്രഹ്മമുഹൂര്‍ത്തത്തിന്‍റേയും പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. എന്നാല്‍ ദേവീ ക്ഷേത്രങ്ങളില്‍ അഭിഷേകം നടക്കുന്നത് ഈ സമയങ്ങളില്ലല്ലൊ എന്താണിതിനു കാരണം?

സദ്ഗുരു: മറ്റു പല സംഗതികളിലേക്കും വഴി തിരിക്കുന്നതാണ് ഈ ചോദ്യം. എന്നാലും ഏറ്റവും ലളിതമായി പറയാം. ഏതൊരു ബിംബം സൃഷ്ടിക്കുമ്പോഴും അതിനു പുറകില്‍ കൃത്യമായ കണക്കുകളുണ്ട്. അത് തനതായ, വിശേഷപ്പെട്ട ഒരു ശാസ്ത്രമാണ്. ധ്യാനലിംഗവും, സൗരയൂഥവും കൃത്യമായി ചേര്‍ന്നു പോകുന്നതാണ്, പ്രകൃതിയുമായി അത്രയും പൊരുത്തത്തോടുകൂടിയാണ് അതിന്‍റെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ ഉറപ്പോടെ നമുക്ക് പറയാനാവും, ആ പ്രതിഷ്ഠ സഹസ്രാബ്ധങ്ങളോളം ഇവിടെ നിലനില്‍ക്കുമെന്ന്. എന്നാല്‍ ദേവീ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് ആ വിധത്തിലല്ല. അല്‍പം വഴിവിട്ട രീതിയിലാണെന്നു പറയാം. ‘വഴിവിട്ട’ എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കിയിരിക്കണം. പ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് ബോധപൂര്‍വം ചെയ്തതുമാണ്, കാരണം അവളുടെ ചൈതന്യവും പ്രവര്‍ത്തനവും ഒന്നു വേറെയാണ്.

ഏതൊരു ബിംബം സൃഷ്ടിക്കുമ്പോഴും അതിനു പുറകില്‍ കൃത്യമായ കണക്കുകളുണ്ട്. അത് തനതായ, വിശേഷപ്പെട്ട ഒരു ശാസ്ത്രമാണ്.

സൂര്യന്‍ എല്ലാ ദിവസവും കൃത്യമായ വൃത്താകൃതിയിലാണ്. എന്നാല്‍ ചന്ദ്രനില്‍ വൃദ്ധിക്ഷയങ്ങള്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ചന്ദ്രനെ കൂടുതലായി ശ്രദ്ധിക്കുന്നു. ദേവിയുടെ കാര്യവും ഇതുപോലെയാണ്. അവള്‍ക്കും തനതായ ഒരു സഞ്ചാരപഥമുണ്ട്.... ചാക്രിക സ്വാഭാവമുള്ളത്, കൃത്യമായി ഇരുപത്തിയേഴര ദിവസം നീണ്ടുനില്‍ക്കുന്നത്. താരതമ്യേന ചെറിയൊരു വലയത്തിനുള്ളില്‍ കൂടുതല്‍ വീര്യത്തോടെ അവള്‍ തിരിയുന്നു. തത്ഫലമായി ആ ചൈതന്യം കൂടുതല്‍ എളുപ്പത്തില്‍, കൂടുതല്‍ തീവ്രമായി അനുഭവിക്കാന്‍ സാധിക്കുന്നു; കൃത്യമായ വൃത്തത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തിയുണ്ട് ഇതിന് എന്നാണ് ധരിക്കേണ്ടത്. അവള്‍ സാന്ധ്യാകാലങ്ങളേയും ബ്രഹ്മമുഹര്‍ത്തത്തേയും കണക്കാക്കുന്നില്ല. പ്രകൃതി ശക്തികള്‍ക്കനുസൃതമായല്ല അവള്‍ നിലനില്‍ക്കുന്നത്. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തത പാലിക്കണം ഒരു സ്ത്രീയുടെ സഹജ പ്രകൃതമാണത്. അതുകൊണ്ട് ദേവിയും വിഭിന്നയാണ്. സാമാന്യ നിയമങ്ങള്‍ ഒന്നും അവള്‍ പാലിക്കുന്നില്ല. സാന്ധ്യാകാലവും ബ്രഹ്മമുഹൂര്‍ത്തവും അവളെ സംബന്ധിച്ചിടത്തോളം പരിഗണിക്കപ്പെടേണ്ടതല്ല. എല്ലാ കാര്യങ്ങളിലും അവള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അതുതന്നെയാണ് അവളുടെ ശക്തിയും സൗന്ദര്യവും. അതുതന്നെയാണ് നമ്മളെ അവളിലേക്കാകര്‍ഷിക്കുന്നതും. അവളെ ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. നമ്മിലെ പ്രാണോര്‍ജ്ജത്തിന് അവളെ സ്പര്‍ശിക്കാനായാല്‍ ആ ക്ഷണം നമ്മള്‍ ആനന്ദമൂര്‍ഛയിലെത്തും. അനിര്‍വചനീയമായ ആനന്ദാനുഭൂതിയില്‍ ലയിക്കും. അവള്‍ ആനന്ദലഹരിയിലാണ്. അവളുടെ സമീപം ഭക്തിപൂര്‍വ്വം ഇരുന്നാല്‍ തന്നെ ആ ലഹരി നമ്മില്‍ വന്നു നിറയുന്നതായി അനുഭവപ്പെടും. അവളുടെ ചൈതന്യം ആരേയും ഉന്മത്തനാക്കും. അവള്‍ ഉഗ്രരൂപിണിയാണ്, ഭയങ്കരിയാണ്. അവള്‍ വെറുമൊരു സ്ത്രീയല്ല, സ്ത്രീശക്തിയുടെ സാന്ദ്രസ്വരൂപമാണ്.
ജനശ്രദ്ധ, ധ്യാനലിംഗത്തേക്കാള്‍ കൂടുതലായി അവളിലേക്കു തിരിയുമൊ എന്ന്‍ എനിക്ക് ചെറിയൊരു ശങ്കയുണ്ട്. എന്‍റെ ആ ശങ്ക സത്യമായി വരുന്നുണ്ട്. ധാരാളം പേര്‍ ദേവിയുടെ പതക്കം അണിഞ്ഞു നടക്കുന്നത് കാണാനുണ്ട്, എന്നാല്‍ ആരും ധ്യാനലിംഗം കൊണ്ടു നടക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു മാത്രമാകുന്നു എന്നുവന്നാല്‍, രണ്ടുമൂന്നു മാസത്തേക്ക് ദേവീ ക്ഷേത്രം അടച്ചിടും. പക്ഷെ അടച്ചിട്ട കോവില്‍ വീണ്ടും തുറക്കുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് തീര്‍ച്ച. അരുത് എന്നു പറയുന്നതിനെ കുറിച്ച് കൂടുതല്‍ ജിജ്ഞാസ തോന്നുന്നത് സാമാന്യ സ്വഭാവമാണല്ലോ. എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് രൂപമില്ല. എന്തായാലും ഭഗവതി എല്ലാ പ്രഭാവത്തോടും കൂടി ഇവിടെ വിരാജിക്കുന്നു.

യഥാര്‍ത്ഥത്തില്‍ രാത്രിമാത്രം ക്ഷേത്രം തുറന്നുവെക്കുകയാണെങ്കില്‍ അവിടെ തിരക്ക് വല്ലാതെ വര്‍ദ്ധിക്കും. ഭഗവതിക്കു വേണ്ടത് രാത്രിയാണ്. രാത്രിയിലാണ് അവളുടെ വീര്യം വര്‍ദ്ധിക്കുക. രാത്രി ദേവീക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ അവിടെ നവ്യമായൊരു ചൈതന്യമാണ് അനുഭവഭേദ്യമാവുക. ജീവന്‍റെ വ്യത്യസ്തമായൊരു ഭാവം അവിടെ ദൃശ്യമാകും. അത്രത്തോളം പോകണമെന്ന് നാം വിചാരിക്കുന്നില്ല. മറ്റുപലയിടങ്ങളില്‍ എന്നപോലെ ഇന്ത്യയിലും ജനങ്ങള്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ സങ്കോചം പുലര്‍ത്തുന്നവരാണ്. വന്യവും ഭീകരവുമായ എന്തിനോടും അവര്‍ക്ക് അകല്‍ച്ചയാണ്, ആശങ്കയാണ് ഇന്ത്യയില്‍ സിംഹവാഹിനിയായിട്ടാണ് ദേവി സങ്കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഇതുതന്നെ അവളുടെ വന്യവും ആദ്രവുമായ രൂപം എടുത്തു കാട്ടുന്നതാണല്ലോ! സിംഹത്തിന്‍റെ പുറത്താണവള്‍ ഇരിക്കുന്നത്. സിംഹത്തേക്കാള്‍ മേലെയാണ് അവളുടെ സ്ഥാനം. സിംഹത്തെ കീഴ്പെടുത്തിയ ശക്തിസ്വരൂപിണിയാണവള്‍. എന്നാലും വന്യതയോടു ജനങ്ങള്‍ക്കു പ്രിയമില്ല. അവര്‍ക്കു പ്രിയം ശാന്തവും സൗമ്യവുമായ ഭാവമാണ്. സിംഹത്തേയും ഇണക്കി കളിപ്പാട്ടമാക്കാനാണ് അവര്‍ക്കു താല്‍പര്യവും നമ്മുടെ സങ്കല്‍പത്തില്‍ സംസ്കാരം എന്നുവെച്ചാല്‍ അടക്കവും, ഒതുക്കവും, വിനയവും, വിധേയത്വവുമൊക്കെയാണ്. എന്‍റെപോലെ താടിയും തലമുടിയും വളര്‍ത്തി കാടനെപോലെ നടക്കുന്നവരെ സാമാന്യമായി ആരും ഇഷ്ടപ്പെടുന്നില്ല. വേണ്ടെന്നുവെക്കാവുന്നതെല്ലാം വേണ്ടെന്നുവെക്കുന്നു. പ്രത്യേകിച്ചൊരു പ്രേരണയൊ ലക്ഷ്യമൊ അതിന്‍റെ പുറകിലില്ല.

ഭാവിയില്‍ ആദ്ധ്യാത്മിക രംഗത്തേക്കു പ്രവേശിക്കുവാന്‍ പലര്‍ക്കും ആദ്യത്തെ പടി ദേവിയായിരിക്കുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്.

അവള്‍ സൗമ്യയല്ല, രൗദ്രയാണ് തികച്ചും വന്യമാണ് അവളുടെ പ്രകൃതം. അവള്‍ ഒരു സ്ത്രീയല്ല, ഒരായിരം സ്ത്രീയാണ്. അല്ല അനന്തമായ സ്ത്രീശക്തിയാണ്. നമ്മുടെ ആശ്രമം ഇത്രയും അകലെ സ്ഥാപിക്കുവാനുള്ള കാരണവും അതാണ്. നഗരത്തിന്‍റെ വൃത്തിയും പരിഷ്കാരവുമല്ല നമുക്കാവശ്യം, അല്‍പമൊരു വന്യതയാണ്. ചില നിസ്സാര വേലിക്കെട്ടുകള്‍ അവിടവിടെ കാണാം. എന്നാലും കാട്ടാനകള്‍ക്കു കടന്നുവരണമെങ്കില്‍ വെറുതെയങ്ങ് നടന്നുകയറാം. പുലിക്കൊ നരിക്കൊ മലമ്പാമ്പിനോ, യഥേഷ്ടം ഇതിനകത്ത് പ്രവേശിക്കാം ഒരു തടസ്സവുമില്ല. സര്‍പ്പങ്ങള്‍ക്കുമാകാം സ്വൈരവിഹാരം. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം. ഒപ്പം ആദ്ധ്യാത്മിക ചിന്തകളും രണ്ടും തമ്മില്‍ വളരെ ബന്ധമുണ്ട് പ്രത്യക്ഷമായിത്തന്നെ. ഭാവിയില്‍ ആദ്ധ്യാത്മിക രംഗത്തേക്കു പ്രവേശിക്കുവാന്‍ പലര്‍ക്കും ആദ്യത്തെ പടി ദേവിയായിരിക്കുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കുറെ നാള്‍ അവര്‍ ഈ വന്യതയുടെ വെയില്‍ കാത്തിരിക്കും. പിന്നെ ക്രമേണ ധ്യാനലിംഗത്തിന്‍റെ നിഷ്ഠാപൂര്‍വ്വമായ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെല്ലും. അങ്ങനെയാണത് സംഭവിക്കുക. അവളിലെ വന്യതയെ, രൗദ്രഭാവത്തെ ആര്‍ക്കും അവഗണിക്കാനാവില്ല.

ഭൈരവിയാകുന്ന ദേവീലിംഗം എന്‍റെ ഇഡയുടെ തന്നെ ഒരു തുടര്‍ച്ചയാണ്, എന്‍റെ ഊര്‍ജ്ജഘടനയുടെ ഇടത്തെ ഭാഗത്തിന്‍റെ പ്രതിരൂപം. ദേവിയുടെ ലീല എന്‍റെ ജീവിതത്തിലെ അനിര്‍വചനീയമായ ഒരനുഭവമാണ്. അതെന്നെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. അവളുടെ മാന്ത്രിക സ്പര്‍ശം അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കും അവസരമുണ്ടാകട്ടെ, അവളുടെ അവര്‍ണനീയമായ ലീലകള്‍ ഘോരമാണ്, അതേസമയം കരുണാപൂര്‍വവുമാണ്.