First Para with Sadhguru's photo

सद्गुरु

ഈ സമൂഹത്തിലെ ചില ഇടങ്ങളില്‍, പ്രത്യേകിച്ചും ഇടത്തരം കുടുംബങ്ങളില്‍ വനിതകള്‍ യോഗ, പ്രാണായാമം തുടങ്ങിയ ആദ്ധ്യാത്മിക സാധനകളിലേര്‍പ്പെട്ടാല്‍ അവര്‍ ഭര്‍ത്താവ്‌, കുടുംബം എന്നിവയില്‍ നിന്നും വേര്‍പിരിയുമെന്നു വിശ്വസിക്കുന്നവരുണ്ട്. ഇതിലെന്തെങ്കിലും സത്യമുണ്ടോ?

സദ്ഗുരു : സമൂഹത്തിന്റെ ദൃഷ്ടിയില്‍, എത്രകാലം വരെയാണോ ശരീരത്തിന് സജീവമായി, ക്രിയാത്മകമായി ജീവിക്കാന് കഴിയുന്നത്, അതുവരെ വെറും ചെറിയ ചെറിയ സുഖങ്ങള്‍ക്കുവേണ്ടി അതിനെ ഉപയോഗപ്പെടുത്താം. ശരീരം മറ്റൊരു ജോലിക്കും യോജിച്ചതാകാതെ വരുമ്പോള്‍ അതിനെ ആദ്ധ്യാത്മികപ്രവൃത്തികളിലേയ്ക്ക്‌ കൊണ്ടുപോകാം. ഈ വിധത്തിലുള്ള സംസ്‌കാരം ലോകത്ത്‌ തഴച്ചു വളര്‍ന്നിരിക്കുകയാണ്‌. ഇനി ചെറുപ്പക്കാര്‍ യോഗയില്‍ താല്പര്യം കാണിച്ചാല്‍,

"എന്താ ജീവിതത്തോടു്‌ വിരക്തിയായോ? ഈ ചെറിയ പ്രായത്തില്‍ യോഗയുടേയും ധ്യാനത്തിന്റേയും പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌?” ഇങ്ങനെയൊക്കെ ചോദിച്ചു യുവതികളെ കുറ്റപ്പെടുത്തുന്നവരെയും കാണാനാകും.

ആഹാരം കഴിക്കാനാകാതെയും, കഴിച്ച ആഹാരം ദഹിക്കാതെയും, എണീറ്റുനില്‌ക്കാന്‍ കഴിയാതെയും, എണീറ്റാല്‍ ഇരിക്കാനാവാതെയും വരുന്ന അവസ്ഥയില്‍, ആദ്ധ്യാത്മിക സാധന നടത്താനാവുമോ?

ശരീരത്തിന്‌ ശരിയാംവണ്ണം പ്രവര്‍ത്തിക്കാനാകാതെവരുമ്പോള്‍, ആഹാരം കഴിക്കാനാകാതെയും, കഴിച്ച ആഹാരം ദഹിക്കാതെയും, എണീറ്റുനില്‌ക്കാന്‍ കഴിയാതെയും, എണീറ്റാല്‍ ഇരിക്കാനാവാതെയും വരുന്ന അവസ്ഥയില്‍, ആദ്ധ്യാത്മിക സാധന നടത്താനാവുമോ? ഇതെന്തുതരം ചിന്താഗതിയാണ്‌?
ചെറിയ പ്രായത്തില്‍ യോഗ ചെയ്യുന്നതുകൊണ്ട് ജീവിതത്തില്‍ വിരക്തിയുണ്ടാകില്ല, മറിച്ച്‌ ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങുന്നു, നിത്യകര്‍മങ്ങള്‍ ചുറുചുറുക്കോടുകൂടി നിര്‍വഹിക്കാന്‍ സാധിക്കുന്നു, കാര്യക്ഷമതയും കൂടുന്നു. തന്റെ പത്‌നിയെ ജോലി ചെയ്യാനുള്ള ഒരു യന്ത്രമായി കരുതുന്ന പുരുഷനോടൊപ്പം ഏതെങ്കിലും സ്‌ത്രീ ജീവിതം കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതയാകുകയാണെങ്കില്‍ ഇതിനെ കുടുംബമെന്നെങ്ങനെ പറയാനാകും!

പരസ്‌പരം പങ്കാളികളാകാനാകുക, പരസ്‌പരം സുഖദുഃഖങ്ങള്‍ പങ്കിടാനാകുക, ഇതിന്റെ പേരാണ്‌ കുടുംബം. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്‌പരം അംഗീകരിക്കണ്ടേ? രണ്ടു പേരും ഒന്നിച്ച്‌ ഒരേ ദിശയിലേയ്ക്കു യാത്ര ചെയ്യേണ്ടതല്ലേ? കുടുംബത്തിന്റെ ചുമതല വഹിക്കുന്നതുകൊണ്ട് മഹിളകള്‍ നല്ല കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ പാടില്ലെന്നുണ്ടോ?

ആദ്ധ്യാത്മികം യുവാക്കള്‍ക്കുവേണ്ടിയോ അതോ മുതിര്‍ന്നവര്‍ക്കു വേണ്ടിയോ?

സദ്ഗുരു : ആദ്ധ്യാത്മികതയുടെ അടിസ്ഥാനം സമാധാനവും ആനന്ദവുമാണ്‌. നിങ്ങള്‍ എപ്പോഴാണ്‌ സമാധാനത്തോടും ആനന്ദത്തോടും കഴിയാന്‍ ആഗ്രഹിക്കുന്നത്‌? തന്റെ ജീവിതത്തിന്റെ ആരംഭത്തിലോ അതോ അതിന്റെ അന്തിമചരണത്തിലോ? ഇതിന്റെ നിര്‍ണ്ണയം സ്വയം താങ്കള്‍തന്നെ നടത്തണം.

ആദ്ധ്യാത്മികപ്രക്രിയ എന്നുപറഞ്ഞാല്‍ – ജീവിതത്തോടുള്ള ആഴമേറിയ ബന്ധമാണ്‌, മനുഷ്യനു സങ്കല്‌പിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ളത്‌, ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ പോകേണ്ടതില്ല, അതേ സമയം, ആഴത്തിലിറങ്ങി ജീവിക്കാം. ഇത്‌ ആവശ്യം വരുമ്പോള്‍ ആലോചിക്കാം എന്നുപറഞ്ഞു തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കേണ്ട ഒരു വിഷയമല്ല. ഇതിനെക്കുറിച്ചെല്ലാം താങ്കള്‍ ഏതെങ്കിലുമൊക്കെ ഗ്രന്ഥങ്ങളില്‍ വായിച്ചും കാണും. കേട്ടിട്ടേ ഇല്ലാത്ത, മനസ്സുകൊണ്ടു യോജിക്കാനാകാത്ത കാര്യമൊന്നുമല്ല. യോഗ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉത്തേജനം തരുന്ന മാര്‍ഗമാണ് എന്നതെല്ലാവര്‍ക്കും ഉള്ളുകൊണ്ടറിയാം, പക്ഷെ അതംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതം.

എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ആദ്ധ്യാത്മികജ്ഞാനമുണ്ട്, അതിനുവേണ്ടി തേടിനടക്കേണ്ട ആവശ്യമൊന്നുമില്ല. വാസ്‌തവത്തില്‍ ആദ്ധ്യാത്മികത, അടിസ്ഥാനപരമായി നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന ആന്തരികമായ യാത്രയാണ്‌. ഒരു ബന്ധത്തിനും അതിന്റെ മാര്‍ഗ്ഗത്തില്‍ മറയുണ്ടാക്കാനാവില്ല. നിങ്ങള്‍ ജീവിതത്തിന്റെ സൂക്ഷ്‌മമായ വിഷയങ്ങളില്‍ ശ്രദ്ധ തിരിപ്പിക്കാതിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാനാവില്ല. നിങ്ങള്‍ തിയേറ്ററില്‍ പോകാനാഗ്രഹിക്കുകയാണെങ്കില്‍ ആളുകള്‍ക്ക്‌ നിങ്ങളെ തടയാനാകും. തടസ്സം നീക്കി നിങ്ങള്‍ക്ക് പോകാനുമാകും. ഇത് നിങ്ങളുടെതന്നെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്ന തീരുമാനമല്ലേ? ആ തീരുമാനമെങ്കിലും നിങ്ങളുടെ ആഗ്രഹപ്രകാരം, നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ എടുക്കണ്ടേ? അതല്ലേ ശരി? പിന്നെ യോഗ ഒരു സ്ത്രീയുടെ ദിനചര്യയില്‍ യാതൊരു വിധ നിയന്ത്രണങ്ങളും അടിച്ചേല്പിക്കുന്നില്ല. അവള്‍ക്കു കൂടുതല്‍ ഉത്തരാവാദിത്വമുള്ള ഒരമ്മയും ഭാര്യയുമായി പ്രവൃത്തിക്കാന്‍ സഹായിക്കുന്നു. പിന്നെന്തു പ്രശ്നം. ആശ്രമവാസിയാവാനോ, സന്യസിക്കാനോ ഒന്നുമല്ല യോഗ. ജീവിതം കൂടുതല്‍ സരളമാകാനാണ്, സംതൃപ്തി നിറഞ്ഞതാകാനാണ്.

ദിവസവും പ്രാണായാമം ചെയ്യുന്നതുകൊണ്ടോ, മൂന്നു ദിവസത്തിലൊരിക്കല്‍ ഹഠയോഗ പ്രാക്ടിസ് ചെയ്യുന്നതുകൊണ്ടോ എന്ത് പ്രശ്നം വരാനാണ്? തുണിക്കടയില്‍ പോകാനാഗ്രഹിക്കുകയാണെങ്കില്‍ ഭര്‍ത്താവിനു നിങ്ങളെ തടയാനാകും, ക്ഷേത്രത്തില്‍ പോകേണ്ടകാര്യം പറഞ്ഞാല്‍ ആര്‍ക്കു വേണമെങ്കിലും ഇടയ്ക്കുകയറി തടയാനാകും, കൈലാസപര്‍വ്വതത്തില്‍ കയറാനാഗ്രഹിച്ചാല്‍ വേറൊരു പര്‍വ്വതം പോലെ നിന്ന് താങ്കളുടെ മാര്‍ഗ്ഗം തടയാം. ഭര്‍ത്താവ്‌, പത്‌നി, അമ്മായിയമ്മ, ഭര്‍ത്തൃസഹോദരി ആര്‍ക്കുവേണമെങ്കിലും നിങ്ങളെ വിഷമിപ്പിക്കാം. ഇതൊക്കെ ആദ്ധ്യാത്മികതയുടെ പ്രശ്‌നമല്ല, കുടുംബത്തിന്റെ പ്രശ്‌നമാണ്‌.

എന്നാല്‍ നിങ്ങള്‍ ഉള്ളിലേയ്ക്കുതിരിഞ്ഞ്‌ യാത്ര ചെയ്യാന്‍ തീരുമാനമെടുക്കുകയാണെങ്കില്‍ പുറത്തുള്ള ഏതെങ്കിലും വ്യക്തിക്ക്‌ ഈ മാര്‍ഗ്ഗത്തില്‍ തടസ്സം നില്‍ക്കാനാകുമോ? പുറമേയുള്ള വ്യക്തിയുടെ അനുവാദം ആവശ്യമുണ്ടോ? തന്റെയുള്ളില്‍ താങ്കള്‍ എങ്ങനെ ജീവിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം മറ്റൊരു വ്യക്തിക്കുള്ളതല്ല. നിങ്ങളുടെ തീരുമാനം കൊണ്ട് ആര്‍ക്കും വ്യക്തിപരമായ പ്രശ്നമൊന്നും വരുത്തുന്നില്ല എങ്കില്‍, ആ തീരുമാനത്തില്‍ ആരെയും ഇടങ്കോലിടാന്‍ അനുവദിക്കരുത്. ഇത് നിങ്ങളുടെ ഔന്നത്യത്തിന്റെ പ്രശ്നമാണ്, നിങ്ങളുടെ മാത്രം. അതുവഴി ആര്‍ക്കും ഒരുപദ്രവവും ഇല്ല താനും.

കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റേതായ നിലയില്‍ എങ്ങനെ പരിഹരിക്കാനാവുമെന്നുള്ളതിനെക്കുറിച്ചു ചിന്തിക്കണം. അതിനെ പരിഹരിക്കാനുള്ള നിര്‍വാഹമില്ല എന്നാണെങ്കില്‍ എങ്ങിനെ അതിനെ നേരിടണമെന്നതിനെക്കുറിച്ചും ആലോചിച്ചു തീരുമാനമെടുക്കണം.

ഒരുദിവസം ശങ്കരന്‍പിള്ളയും അദ്ദേഹത്തിന്റെ ഭാര്യയുമായി വഴക്കുണ്ടായി, വഴക്ക് പെരുപ്പിച്ചു ലോകമഹായുദ്ധത്തിന്റെ നിലയിലുള്ള യുദ്ധത്തിന്റെ വക്കിലെത്തി. ശങ്കരന്‍പിള്ള വിരക്തിയോടെ പുറത്തേക്കു പോയി. അതിവേഗം, ബഹുദൂരം നടന്നപ്പോള്‍ കണ്ടത്‌ ഒരു സന്യാസി ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നതാണ്‌. അദ്ദേഹത്തിന്റെ മുഖത്ത്‌ പ്രസന്നതയും, നിറഞ്ഞ ശാന്തിയും. ശങ്കരന്‍പിള്ള അദ്ദേഹത്തെ വണങ്ങി പറഞ്ഞു,

“സ്വാമി, വീട്ടില്‍ ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഓരോ കാര്യത്തിനും ശകാരം, ഇരുന്നാലും എണീറ്റാലും പരാതി, മിണ്ടാതിരുന്നാല്‍ ചോദിക്കുന്നത്‌, എന്താ മിണ്ടാത്തത്‌, ഊമയായോ എന്നാണ്. എന്തെങ്കിലും സംസാരിച്ചാല്‍ പറയുന്നത്‌, ഞാന്‍ എന്ത് പറഞ്ഞാലും നിങ്ങള്‍ എതിരേ പറയുകയുള്ളൂ എന്നാണ്‌. ഒരിക്കലും എനിക്ക് സമാധാനമില്ല. അവളെ നിയന്ത്രിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ പറഞ്ഞുതരണം.” ഇങ്ങനെ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.

സന്യാസി ശങ്കരന്‍പിള്ളയെ ദയനീയമായി നോക്കി. എന്നിട്ട്‌ പൊട്ടിത്തെറിച്ചു,

“എന്തൊരു വിഡ്‌ഢിയാണു താന്‍! ഇതിനു പറ്റിയ ഉത്തരം എനിക്കറിയാമായിരുന്നെങ്കില്‍ ഞാന്‍ സന്യാസം സ്വീകരിച്ച്‌ ഇവിടെവന്നിരിക്കുമായിരുന്നോ?”
ഇങ്ങനെ വഴക്കുംകൂടി ജീവിതം താറുമാറാക്കുന്നതിനു പകരം, ആ സമയമത്രയും ആദ്ധ്യാത്മികതയ്ക്കായി നീക്കിവച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ! ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനെങ്കിലും നിങ്ങള്‍ക്കാകുമായിരുന്നേനെ. യോഗ അതിനു വഴിയൊരുക്കുന്നു.

വഴക്കുംകൂടി ജീവിതം താറുമാറാക്കുന്നതിനു പകരം, ആ സമയമത്രയും ആദ്ധ്യാത്മികതയ്ക്കായി നീക്കിവച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ! ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനെങ്കിലും നിങ്ങള്‍ക്കാകുമായിരുന്നേനെ

എന്താ താങ്കള്‍ പൂര്‍ണതയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ ഇങ്ങനെയൊക്കെയങ്ങു കഴിഞ്ഞുപോയാല്‍ മതിയോ? കുറഞ്ഞ പക്ഷം, ജീവിതത്തിന്റെ തത്വങ്ങള്‍ - ജനനം, മരണം, ജീവിതം, എന്നീ പ്രക്രിയകളെക്കുറിച്ച് മരിക്കുന്നതിനു മുന്‍പെങ്കിലും അല്പമെങ്കിലും ജ്ഞാനം ഉണ്ടായിരിക്കണം എന്നാഗ്രഹമുണ്ടോ? ഈ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതിന്റെ പേരാണ്‌ ആദ്ധ്യാത്മികത. പരീക്ഷണങ്ങളും, അന്വേഷണങ്ങളും ഒന്നുമില്ലാതെ വെറുതെയങ്ങു ജീവിച്ചുപോകാനാണ്‌ ആഗ്രഹമെങ്കില്‍ അതിന്റെ പേരാണ്‌ ലൌകിക ജീവിതം.

നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുവെങ്കില്‍ എതിര്‍പ്പില്ലാതെ സന്തോഷത്തോടെ നിങ്ങളുടെ ആധ്യാത്മികതയിലുള്ള താല്പര്യത്തെ സ്വീകരിക്കും. ഏതെങ്കിലുമൊരു വ്യക്തി ഉന്നതാവസ്ഥയില്‍ എങ്ങനെയെത്തി എന്ന് നിരീക്ഷിക്കുകയാണെങ്കില്‍ അയാള്‍ സ്വന്തം കര്‍ത്തവ്യത്തില്‍ നിന്നൊരിക്കലും വ്യതിചലിച്ചിട്ടില്ല എന്ന വസ്തുത നിങ്ങള്‍ക്ക് വ്യക്തമാവും. കുടുംബത്തില്‍ ആരെങ്കിലും ആധ്യാത്മികതയുടെ ഉന്നതാവസ്ഥ അനുഭവിക്കുകയാണെങ്കില്‍, ആ ആനന്ദം കേവലം ആ വ്യക്തിയെ മാത്രമല്ല ഉദ്ധരിക്കുക, ചുറ്റുമുള്ള എല്ലാവരേയും ഉച്ചത്വത്തിലെത്തിച്ചിരിക്കും. ഈ സത്യം മനസ്സിലാക്കണം.

Photo credit to : https://commons.wikimedia.org/wiki/File:Carrie_Yoga_shoot_003_%288328572003%29.jpg