सद्गुरु

ലോകത്തില്‍ എല്ലാ മതങ്ങളിലും തിന്മയെ അന്ധകാരമായും, ദൈവീകതയെ പ്രകാശമായും കാണാറുണ്ട്‌. ശബരിമലയിലെ മകരജ്യോതിസ്സും, റംസാന്‍ പിറയും എല്ലാം അതിനു പ്രതീതാത്മകമാണ്. തമസോമാ ജ്യോതിര്‍ഗമയാ - അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കു നയിക്കേണമേ എന്നാണല്ലോ ഭാരതീയ ഋഷിവര്യന്മാര്‍ പ്രാര്‍ത്ഥിച്ചത്‌.

എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ ഹൃദയംഗമായ ക്രിസ്തുമസ് ആശംസകള്‍...

ഇന്ന്‌ തിന്മയും, അഴിമതിയും, അനീതിയും, ഭീകരവാദവും, സ്വാര്‍ത്ഥതയും, വിഭാഗീയ ചിന്തയും, അത്യാര്‍ത്തിയും, ജഡിക മോഹങ്ങളും കൊണ്ട് ഈ അന്തരീക്ഷമാകെ ഇരുട്ടിലാണ്ടു കിടക്കുകയാണ്. ‘നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌’ എന്ന്‌ ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ സാക്ഷാത്‌ക്കരിക്കണം എന്നുണ്ടെങ്കില്‍ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സന്നിഹിതമാക്കാന്‍ നമുക്കു കഴിയണം.

‘നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌’ എന്ന്‌ ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ സാക്ഷാത്‌ക്കരിക്കണം എന്നുണ്ടെങ്കില്‍ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സന്നിഹിതമാക്കാന്‍ നമുക്കു കഴിയണം.

ക്രിസ്തുമസ്‌ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷം എന്നതിനുമപ്പുറം ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ സുദിനം കണക്കാക്കപ്പെടുന്നത്‌.

ഉദ്ഭവം

ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷ ദിനമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌.

റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌.

എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻ കീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25, ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയെയും കൂട്ടി തന്റെ പൂർവ്വിക ദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്നാണ് സൂചന.

ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം - ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌. പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌. ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌.

യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്‌.

സാന്റാക്ലോസ്‌ അപ്പൂപ്പൻ

ക്രിസ്തുമസ്‌ നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.

ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.

ക്രിസ്തുമസ്‌ മരം

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌.

ക്രിസ്തുമസ്‌ നക്ഷത്രം

ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌.

പുൽക്കൂട്‌

ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി," "ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം," എന്ന വചനങ്ങളാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌.

ക്രിസ്തുമസ്‌ കാര്‍ഡ്

ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാർഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി," "ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം," എന്ന വചനങ്ങളാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.1846 -ലാണ് ആദ്യ ക്രിസ്തുമസ്‌ കാർഡ് ഉപയോഗിച്ചിട്ടുള്ളത് .

Photo Courtsey to : http://torange.biz/15000.html