सद्गुरु

ചോദ്യം: ക്ഷേത്രങ്ങളില്‍ അര്‍ച്ചന ചെയ്യുമ്പോള്‍ പൂജാരി നമ്മുടെ നാളും പേരും ഗോത്രവുമൊക്കെ ചോദിക്കുന്നുണ്ടല്ലോ. എന്താണതിന്‍റെ ഉദ്ദേശം?

 

സദ്‌ഗുരു: "നമ്മള്‍ ഈ ചെയ്യുന്ന പ്രവൃത്തി എന്തുകൊണ്ടു ചെയ്യുന്നു?" നാം ഓരോ പ്രവൃത്തിയേയും അത്തരത്തില്‍ ആഴത്തില്‍ നോക്കിയാല്‍, ഭാരതീയ സംസ്കാരത്തിന്‍റെ മൗലീക വശങ്ങളെ വിശദമാക്കിത്തരുന്ന ഒരു പരമ്പരയാണതെല്ലാം എന്ന പരമാര്‍ത്ഥം നമുക്കു മനസ്സിലാകും. നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിന്‍റെ വിശദാംശവും പഴമക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിസ്സാരമെന്ന് തള്ളാന്‍ ഒന്നുമില്ല. ഓരോ പ്രവൃത്തിയും വ്യക്തിയെ അപ്പോഴത്തെ മാത്രമല്ല, അവന്റെ ആത്യന്തികമായ സൗഖ്യത്തിലേക്കു കൂടി നയിക്കുന്നതാണ്.

ചോദ്യം: ക്ഷേത്രങ്ങളില്‍ അര്‍ച്ചന ചെയ്യുമ്പോള്‍ പൂജാരി നമ്മുടെ നാളും പേരും ഗോത്രവുമൊക്കെ ചോദിക്കുന്നുണ്ടല്ലോ. എന്താണതിന്‍റെ ഉദ്ദേശം?

സദ്ഗുരു: ദേവതകളെ പ്രത്യേകമായ ഒരു രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ ഈ വക കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു, പ്രസക്തവുമായിരുന്നു. ജീവിതത്തിന്‍റെ സങ്കീര്‍ണത മുഴുവന്‍ കണക്കിലെടുത്തുകൊണ്ടാണ് നമ്മുടെ സംസ്കാരം രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 1800 കൊല്ലമായുള്ള വൈദേശികാക്രമണങ്ങളിലൂടെ ഇതാകെ കുഴഞ്ഞുമറഞ്ഞിരിക്കുന്നു. സഹസ്രാബ്ദങ്ങളായി തുടര്‍ന്നു വന്നിരുന്ന ആ പാരമ്പര്യത്തിന് കാര്യമായ ഉലച്ചിലും പിളര്‍പ്പും നിറഭേദവും സംഭവിച്ചു. അതെല്ലാം മാറ്റിനിര്‍ത്തിയാല്‍, സനാതന ധര്‍മ്മം വളരെ യുക്തിസഹവും മികവുറ്റതുമാണ് ശാസ്ത്രാനുസൃതവുമാണ്.

ഓരോ ക്ഷേത്രവും ജീവചൈതന്യം തുടിച്ചുനില്‍ക്കുന്നതായിരുന്നു, വൈവിധ്യമാര്‍ന്ന ഗുണവിശേഷങ്ങളും സിദ്ധികളുമുള്ള സവിശേഷമായ ഒരു പ്രാണചൈതന്യത്തേയാണ് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്നത്

ഒരു കാലത്ത് ഭാരതത്തിലെ ഓരോ ക്ഷേത്രവും ജീവചൈതന്യം തുടിച്ചുനില്‍ക്കുന്നതായിരുന്നു, എന്നുവെച്ചാല്‍ ജഡമായ ഒരു ബിംബത്തെയല്ല ജനങ്ങള്‍ ആരാധിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന ഗുണവിശേഷങ്ങളും സിദ്ധികളുമുള്ള സവിശേഷമായ ഒരു പ്രാണചൈതന്യത്തേയാണ് അവിടെ പ്രതിഷ്ഠിച്ചിരുന്നത്. എല്ലാവരും എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുക എന്നതായിരുന്നില്ല അന്നത്തെ രീതി. ചില ക്ഷേത്രങ്ങള്‍ പൊതുജനങ്ങളുടെ മുഴുവന്‍ ശ്രേയസ്സിനായി ഉണ്ടാക്കപ്പെട്ടവയായിരുന്നു, എന്നാല്‍ ചില വിശേഷാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ സമീപിച്ചിരുന്നത് അവരുടെ മാത്രം കുലദൈവങ്ങളെ ആയിരുന്നു. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ഓരോ കുലത്തിനേയും ഗോത്രത്തേയും കുറിച്ചുള്ള സവിശേഷമായ അറിവായിരുന്നു. അതില്‍ പാരമ്പര്യവും അതിന്‍റെ പ്രവര്‍ത്തനവും വലിയ പങ്കുവഹിക്കുന്നുണ്ട്.

ആധുനികശാസ്ത്രം വിസ്മയാവഹമായ വിധത്തില്‍ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. നൂറുകൊല്ലംമുമ്പ് മരിച്ചുപോയ ഒരാളുടെ അസ്ഥിയുടെ ഒരു തുണ്ട് പരീക്ഷണശാലയില്‍ കൊണ്ടുവന്ന് ഡി.എന്‍.എ. പരിശോനയ്ക്കു വിധേയമാക്കി അതിനെ നിങ്ങളുടെ ഡി.എന്‍.എ. യുമായി താരതമ്യപ്പെടുത്തി, അത് നിങ്ങളുടെ മുത്തച്ഛന്‍റേതു തന്നെയൊ എന്നു കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഏറെ പ്രയാസമില്ല. പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ ആളിലും ഇതേ പരീക്ഷണം നടത്താനാവും.

ശാസ്ത്രം അതിനുള്ള വഴി തുറന്നിട്ടിട്ടുണ്ട്. ആയിരമായിരം നൂറ്റാണ്ടുകളായി മനുഷ്യര്‍ അവരുടെ പാരമ്പര്യ തനിമ കാത്തുസൂക്ഷിച്ചുവരികയാണ്. ആ പാരമ്പര്യധാരയില്‍ ഏതെങ്കിലും വിധത്തിലുള്ള കലര്‍പ്പോ, പിളര്‍പ്പോ വരാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ തലമുറയും ശുദ്ധവും ഭദ്രവുമായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതിനു പുറമേ, തലമുറയില്‍ നിന്ന് തലമുറയിലേക്കു പകര്‍ന്നെത്തുന്ന ഒരു ഊര്‍ജധാരയെ കുറിച്ചും അവര്‍ക്കു ബോധമുണ്ടായിരുന്നു. ഒരു കുലത്തിലെ സര്‍വരും ക്ഷേത്രത്തില്‍ പോകണമെന്നില്ല, കുടുംബത്തില്‍നിന്നും ഒരാള്‍ ക്ഷേത്രത്തില്‍ പോയി വേണ്ടതു ചെയ്താലും മതി. ഒരാളില്‍ കൂടി എല്ലാവരിലേക്കും അതിന്‍റെ പ്രയോജനം എത്തിചേരുന്നു, കാരണം ഒരു കുലത്തിലെ എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്. ആധുനിക വൈദ്യശാസ്ത്രം ഇന്ന് എത്തിചേര്‍ന്നിരിക്കുന്നത് ഈ വഴിത്തുമ്പത്താണ്.

കുടുംബത്തില്‍നിന്നും ഒരാള്‍ ക്ഷേത്രത്തില്‍ പോയി വേണ്ടതു ചെയ്താലും മതി, കാരണം ഒരു കുലത്തിലെ എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്.

ക്ഷേത്രത്തില്‍ചെന്ന് പൂജാരിയുടെ മുമ്പില്‍ നമ്മുടെ പേരും നാളും മറ്റും പറയുന്നത് അര്‍ത്ഥമില്ലാത്ത ഒരാചാരമാണ് എന്ന് ധരിക്കരുത്. അതിന് അര്‍ത്ഥവും യുക്തിയും ശാസ്ത്രത്തിന്‍റെ പിന്‍തുണയും ഉണ്ട്. ഭഗവാന്‍റെ മുമ്പില്‍ പേരും നക്ഷത്രവും ഗോത്രവുമൊക്കെ പറയുമ്പോള്‍ വാസ്തവത്തില്‍ നമ്മള്‍ ചെയ്യുന്നത് ഇതാണ്."എന്‍റെ ഡി. എന്‍.എ. ഇതാണ്. എനിക്കുവേണ്ടി വേണ്ടതുചെയ്യാന്‍ കനിവുണ്ടായാലും."

https://upload.wikimedia.org/wikipedia/commons/3/33/BAPS_Houston_Aarti.jpg