നന്ദനാര്‍: നന്ദി വഴി മാറിക്കൊടുത്ത ശിവ ഭക്തന്റെ കഥ
സദ്ഗുരു നന്ദനാരുടെ കഥ പറയുകയായിരുന്നു. നന്ദനാര്‍ എന്ന നായനാരുടെ കഥ. അദ്ദേഹത്തിനു വേണ്ടി ക്ഷേത്രത്തിലെ നന്ദി പ്രതിമ സ്വയം സ്ഥാനം മാറിയ കഥ.
സദ്ഗുരു: തമിഴ്നാട്ടില്‍ നടന്ന മനോഹരമായ ഒരു സംഭവമാണിത്. അവിടെ ജാതിയില്‍ ഭ്രഷ്ടനായ ഒരു അടിമ വേലക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു സ്വന്തമായി ഒരു പേരുണ്ടായിരുന്നില്ല. ആരെയെങ്കിലും അടിമകളാക്കി വെക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം ആദ്യം ചെയ്യുക അവരെ പേരില്ലാത്തവരാക്കി മാറ്റുകയാണ്. പേര് എന്നത് ഒരുവന്‍റെ സ്വത്വബോധത്തിന്‍റെ ശക്തമായ പ്രതീകമാണ്. അവര്‍ മുംബൈയെ ബോംബെ ആക്കിയും, ബെംഗലുരുവിനെ ബാംഗ്ലൂര്‍ ആക്കിയും, തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ആക്കിയും മാറ്റും.
പേരില്ലാത്ത ആ മനുഷ്യനെ ഉഴവുകാരന്‍ എന്നു വിളിച്ചു. കുട്ടിക്കാലം മുതലേ അദ്ദേഹത്തെ ഭഗവന്‍ ശിവന്‍ വളരെ സ്വാധീനിച്ചിരുന്നു. വേലക്കാരനായതു കൊണ്ടു തന്നെ സ്വന്തമായ ചിന്തകളോ സ്വപ്നങ്ങളോ ഒക്കെ അദ്ദേഹത്തിനു നിഷിദ്ധമായിരുന്നു. എന്നിരുന്നാലും ശിവഭഗവാന്‍ അദ്ദേഹത്തിനുള്ളില്‍ തീവ്രമായി വളര്‍ന്നു കൊണ്ടിരുന്നു.
അദ്ദേഹത്തിന്‍റെ വാസസ്ഥലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ തിരുപങ്ങൂര്‍ എന്ന സ്ഥലത്ത് പ്രസിദ്ധമായ ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നു. അവിടം സന്തര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ശിവന്‍ അവിടെ നിന്ന് വിളിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പക്ഷെ അദ്ദേഹത്തിന്‍റെ ജന്മി അതിന് അനുവദിച്ചിരുന്നില്ല. ഓരോ ദിവസവും ക്ഷേത്രത്തില്‍ പോയി വന്നോട്ടെ എന്ന ചോദിക്കുമ്പോള്‍ അയാള്‍ ഓരോരോ ജോലികള്‍ കൊടുത്തു മുടക്കുമായിരുന്നു. ക്ഷേത്രദര്‍ശനത്തിനായി നിന്‍റെ ഒരു ദിവസം പാഴാക്കാന്‍ അനുവദിക്കില്ല എന്ന് ജന്മി പറയുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.
പക്ഷെ അദ്ദേഹത്തിന്‍റെ ഉള്ളില്‍ ആഗ്രഹം തീക്ഷ്ണമായി കൊണ്ടിരുന്നു. എങ്ങിനെയെങ്കിലും ശിവദര്‍ശനം നടത്തണം എന്ന് അദ്ദേഹം ഉറപ്പിച്ചു. ഒരു ദിവസം തന്നിലുളവായ ഒരു പുതു ചൈതന്യത്തിന്‍റെ ശക്തിയില്‍ അന്നേ വരെ ഒരു അടിമക്ക് അപ്രാപ്യമായ ശബ്ദത്തില്‍ അദ്ദേഹം തന്‍റെ ആവശ്യം ഉന്നയിച്ചു. കോപിഷ്ഠനായ ജന്മി അദ്ദേഹത്തെ കഠിനമായി ശകാരിച്ചു. സഹോദരി വിവാഹിതനായപ്പോഴും, അമ്മക്ക് അസുഖം ബാധിച്ചപ്പോഴും, മുത്തശ്ശി മരിച്ചപ്പോഴുമെല്ലാം അയാള്‍ അവധിയെടുത്തുവെന്നും ഇനിയൊരു ദിവസം തരാനില്ലെന്നും പറഞ്ഞു ശാസിച്ചു. ഇതു കേട്ട അയാള്‍ തന്‍റെ മുഴുവന്‍ ജോലികളും ഇന്നു തന്നെ തീര്‍ത്തു കൊള്ളാമെന്നും നാളെ ഒരു ദിവസം പോകാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
അടുത്ത നിമിഷം ജന്മി സമ്മതിച്ചെങ്കിലും പെട്ടെന്നുണ്ടായ വീണ്ടു വിചാരത്തില്‍ ഇതു കൂടി പറഞ്ഞു. പോകുന്നതിനു മുന്‍പ് തന്‍റെ കൃഷിയിടം അതായത് നാല്‍പതേക്കര്‍ ഭൂമി മുഴുവന്‍ ഉഴുതു ശരിയാക്കണം. ആ സന്ധ്യാസമയത്ത് തുടങ്ങിയാല്‍ പിറ്റേന്ന് പുലരുന്നതു വരെയുള്ള സമയത്തിനുള്ളില്‍ ഒരാളെക്കൊണ്ട് ആ പ്രവൃത്തി ചെയ്യാന്‍ പറ്റില്ല എന്ന ഉത്തമബോധ്യത്തിലായിരുന്നു അയാള്‍ അങ്ങനെ പറഞ്ഞത്. ഉഴവുകാരനും അതറിയാം. അതു കൊണ്ടു തന്നെ അയാള്‍ ആ ഉദ്യമത്തിന് മുതിര്‍ന്നില്ല, പകരം അയാള്‍ നേരെ വീട്ടിലേക്കു പോയി. പക്ഷെ അയാളുടെ ഉള്ളില്‍ എങ്ങനെയായാലും അമ്പലത്തില്‍ പോകണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തു വന്നാലും താന്‍ പോകുക തന്നെ ചെയ്യുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.
പിറ്റേന്ന് പ്രഭാതത്തില്‍ ഗ്രാമത്തിലെ ബഹളം കേട്ടാണ് അയാള്‍ ഉണര്‍ന്നത്. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. കാരണം ആ നാല്‍പതേക്കര്‍ ഭൂമിയും ഉഴുതു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ യജമാനന്‍ വിശ്വസിക്കാനാകാതെ വാ പൊളിച്ച് നില്‍ക്കുന്നു. കര്‍ഷകനെ കണ്ട ഉടന്‍ ജന്മിയുടെ മക്കളും ഭാര്യയും അയാളുടെ കാലില്‍ വീണു. അയാള്‍ക്കൊന്നും മനസ്സിലായില്ല. ശിവപ്രഭാവത്താല്‍ പ്രകൃതിയുടെ ചര്യകളെ അധീനപ്പെടുത്താമെന്നും, എന്നാല്‍ മനുഷ്യന്‍റെ നിയമങ്ങള്‍ കൂടുതല്‍ കാഠിന്യമേറിയതും അതൊരിക്കലും മാറ്റാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്, എന്നാല്‍ ഭഗവത് കൃപയാല്‍ മനുഷ്യന്‍റെയും പ്രകൃതിയുടെയും നിയമങ്ങള്‍ അദ്ദേഹത്തിനനുകൂലമായിരിക്കുന്നു.
അവിടെ കൂടിയിരുന്ന ആളുകള്‍ ഓരോരുത്തരായി അയാള്‍ക്കരികിലേക്ക് വരുകയും വെള്ളിനാണയങ്ങള്‍ അയാളുടെ കൈകളില്‍ വര്‍ഷിക്കുകയും ചെയ്തു. ഒരാള്‍ അയാളുടെ കൈകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ ഒരു കുട്ട കൊടുത്തു. മറ്റൊരാള്‍ ഒരു ദണ്ഡ് കൊടുത്തു. എന്നിട്ട് പറഞ്ഞു, “ഇതാ ഇദ്ദേഹം ക്ഷേത്രത്തിലേക്ക് പോകാനായി നിയോഗിതനായിരിക്കുന്നു. ഭഗവാന്‍ തന്നെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്, ഇദ്ദേഹത്തിനു വേണ്ടി ഭഗവാന്‍ തന്നെയാണ് ഈ ഭൂമി മുഴുവന്‍ ഉഴുതുമറിച്ചതും”.
അത്യാഹ്ലാദവാനായ അദ്ദേഹം അമ്പലത്തില്‍ എത്തി, പക്ഷേ ഇക്കാലമത്രയും ഒരു അധസ്ഥിത ജീവിതം നയിച്ച തന്നെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അയാള്‍ ഓര്‍ത്തു. ശിവന്‍ തന്‍റെ ഭക്തനു വേണ്ടി എല്ലാ നിയമങ്ങളും ലംഘിക്കും. എന്നാല്‍ പൂജാരിമാര്‍ അതു ചെയ്യില്ല. അദ്ദേഹത്തിന് ഒരേയൊരു മാത്ര ശിവനെ കണ്ടാല്‍ മതിയായിരുന്നു. അദ്ദേഹത്തിന് ശിവദര്‍ശനം സാധ്യമാകാനായി വഴിയില്‍ നിന്നിരുന്ന നന്ദി പ്രതിമ സ്വയം നീങ്ങി ഒരു വശത്തേക്ക് മാറി. ഇന്നും തിരുപങ്ങൂര്‍ ക്ഷേത്രത്തിലെ നന്ദിയുടെ വലിയ പ്രതിമ ഒരു വശത്തേക്ക് മാറിയാണ്നില കൊള്ളുന്നത്.
പിന്നീട് ആളുകള്‍ അദ്ദേഹത്തെ നന്ദനാര്‍ എന്നു വിളിക്കാന്‍ തുടങ്ങി. അദ്ദേഹം അറിയപ്പെടുന്ന ഒരു യോഗിയായി. നമുക്ക് അദ്ദേഹത്തെ ഒരു ഭക്തന്‍ എന്ന്‍ വിളിക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിതം മുഴുവന്‍ ഒരു അമ്പരപ്പിക്കുന്ന ചൈതന്യത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹം അതൊരിക്കലും കൈവിട്ടു കളഞ്ഞില്ല.
ഇന്ന് യുക്തിക്ക് അധീനമായ പല മനസ്സുകളുടേയും പ്രശ്നം ഇതാണ്. നമ്മുടെ മനസ്സിനെ എന്തെങ്കിലും അനിര്‍വചനീയമായ ശക്തി സ്വാധീനിക്കുമ്പോള്‍ നമ്മള്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനുള്ള വിശദീകരണം തേടുന്നു. അങ്ങനെ നമ്മുടേതായ ഒരു നിഗമനത്തില്‍ എത്തുന്നു. അങ്ങനെ നമ്മുടെയുള്ളിലുള്ള എല്ലാ അമ്പരപ്പിക്കുന്ന വസ്തുതകളെയും നമ്മള്‍ നിസ്സാരവല്‍ക്കരിക്കുന്നു. ഇത് ജീവിതത്തില്‍ നിന്നും അകലാനുള്ള ഒരു മാര്‍ഗം മാത്രമാണ്. അത്തരം വിശദീകരണങ്ങള്‍ വഴി നമ്മുടെ ഉള്ളിലേക്കുള്ള വാതിലുകള്‍ അടക്കുകയാണ്.
ഉത്തരം കണ്ടെത്താനാവാത്ത പല കാര്യങ്ങളും ഇവിടെയുണ്ട്. നമുക്കറിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് പ്രശസ്തരായ പല ശാസ്ത്രജ്ഞരും പറയുന്നു. ഇനി ഒരിക്കലും അറിയാനും പോകുന്നില്ലെന്നും അവര്‍ പറയുന്നു. അതു കൊണ്ടു തന്നെ നമുക്ക് കണ്ടെത്താനാവാത്ത പലതും ഉണ്ടെന്നും അവയുടെ ഉത്തരങ്ങള്‍ തേടാനുള്ള കഴിവ് നമുക്കില്ലെന്നും അറിയുക. അത്തരം ചോദ്യങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു. അത് തിരിച്ചറിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. നിര്‍വചനാതീതമായ ചോദ്യങ്ങള്‍ക്ക് യുക്തി സഹജമായ വിശദീകരണം തേടുന്നവര്‍ വിഡ്ഢിയാണ്. എന്നാല്‍ താന്‍ മിടുക്കനാണെന്ന് അയാള്‍ സ്വയം കരുതുന്നു.
എപ്പോഴും അറിയാനുള്ള ആഗ്രഹം നിലനിര്‍ത്തുക. നിങ്ങളുടെ മനസ്സ് നിങ്ങളെ ശല്യപ്പെടുത്തുമ്പോഴും അതു വിടാതെ പിന്തുടരുക. നിങ്ങള്‍ ഇതു മാത്രമേ ചെയ്യേണ്ടതുള്ളൂ.