ഒരിക്കല്‍ എണ്‍പതുകഴിഞ്ഞ രണ്ടുപേര്‍ കണ്ടുമുട്ടി. ഒരാള്‍ മറ്റേയാളെ തിരിച്ചറിഞ്ഞശേഷം ചോദിച്ചു: 'നിങ്ങള്‍ രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടോ?' അപരന്‍ പറഞ്ഞു: 'ഉണ്ട്.' ഏതു ബറ്റാലിയനിലായിരുന്നു എന്ന ചോദ്യത്തിനും അയാള്‍ ഉത്തരം പറഞ്ഞു.

അപ്പോള്‍ അയാള്‍ ചോദിച്ചു: 'നിങ്ങള്‍ക്കെന്നെ മനസ്സിലായില്ലേ? നമ്മള്‍ ആ കിടങ്ങില്‍ ഒന്നിച്ചായിരുന്നില്ലേ?' ഇരുവര്‍ക്കും വലിയ സന്തോഷമായി. അവര്‍ പഴയകാര്യങ്ങളെല്ലാം ഒരുപാടുനേരം സംസാരിച്ചു. വാസ്തവത്തില്‍ അവര്‍ ആകെ കണ്ടത് ഒരു കടുത്തയുദ്ധ ത്തിലെ നാല്പതു മിനിറ്റായിരുന്നു. പക്ഷേ, അവര്‍ അടുത്തുകൂടെ ചീറിപ്പാഞ്ഞ ഓരോ വെടിയുണ്ടയെക്കുറിച്ചും ഇഞ്ചോടിഞ്ചു രക്ഷപെട്ടതിനെക്കുറിച്ചും സംസാരിച്ചു. ആ നാല്പതു മിനിറ്റുകളെപ്പറ്റിയാണ് അവര്‍ നാലുമണിക്കൂറിലേറെ സംസാരിച്ചത്..

സ്വന്തം നശ്വരത ബോധ്യപ്പെട്ടു കഴിയുമ്പോള്‍ വിവരിക്കാനാവാത്ത ഒരുദാത്തത നിങ്ങള്‍ക്ക് ആന്തരികമായി കണ്ടെത്താനാവും. നിങ്ങള്‍ നിങ്ങളുടെ അനശ്വരപ്രകൃതം മനസ്സിലാക്കിയില്ലെങ്കിലും സ്വന്തം നശ്വരതയെങ്കിലും തിരിച്ചറിയണം.

പറയാനുള്ളതെല്ലാം തീര്‍ന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: 'ആട്ടെ, യുദ്ധമെല്ലാം കഴിഞ്ഞ് ഇത്രയുംകാലം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?'

'കഴിഞ്ഞ, അറുപതു വര്‍ഷമായി ഞാനൊരു സെയില്‍സ്മാനായിരുന്നു.' ആ നാല്പതു മിനിറ്റുകള്‍ അവരുടെ ജീവിതത്തെ നിര്‍വചിച്ചു. എന്തെന്നാല്‍, ജീവിതത്തിന്റെ നശ്വരത, ക്ഷണികത അവരുടെ കണ്‍മുന്നില്‍ ഓരോ നിമിഷവും ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുകയായിരുന്നു.

ആ യുദ്ധസന്ദര്‍ഭത്തില്‍ ഇരു വ്യക്തികളും തമ്മില്‍ ഗാഢവും ഉദാത്തവുമായ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു. അതൊഴിച്ചുനിര്‍ത്തിയാല്‍ അയാളുടെ ജീവിതത്തെ ഒറ്റവാക്കില്‍ ഒതുക്കാം: അയാളൊരു സെയില്‍സ്മാനായിരുന്നു.

സ്വന്തം നശ്വരത ബോധ്യപ്പെട്ടു കഴിയുമ്പോള്‍ വിവരിക്കാനാവാത്ത ഒരുദാത്തത നിങ്ങള്‍ക്ക് ആന്തരികമായി കണ്ടെത്താനാവും. നിങ്ങള്‍ നിങ്ങളുടെ അനശ്വരപ്രകൃതം മനസ്സിലാക്കിയില്ലെങ്കിലും സ്വന്തം നശ്വരതയെങ്കിലും തിരിച്ചറിയണം. മരണം ജീവിതത്തിന്റെ അവസാനമല്ല. മരണം കേവലം ശരീരത്തിന്റെ അവസാനമാണ്. ശാരീരികമായും ഭൗതികമായും മാത്രം ജീവിച്ചുവെങ്കില്‍, അവയോടു അഗാധമായി താദാത്മ്യം പ്രാപിച്ചുവെങ്കില്‍ നിങ്ങള്‍ മരണവുമായി കൂടുതല്‍ മല്‍പ്പിടിത്തത്തിനു തയ്യാറാകും. കാരണം, മരണം ശരീരത്തിന്റെ അന്ത്യംതന്നെയാണ്. നശ്വരതയെ നേരിടുമ്പോള്‍ മാത്രമേ-ഈ ഭൗതികശരീരം ഒടുങ്ങിയേ കഴിയൂ എന്ന അനിവാര്യത അംഗീകരിക്കുമ്പോള്‍ മാത്രമേ- അതിനപ്പുറത്തേക്കു പോകാനുള്ള അഭിലാഷം സത്യസന്ധമാകൂ.