सद्गुरु

മുക്തി അഥവാ അന്തിമമായ മോചനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സദ്ഗുരു ഭാഷയെ അതിന്‍റെ ഉദാത്തമായ ഭാവത്തിലേക്ക് ഉയർത്തികൊണ്ട് അതിനെ ശാരീരികമായതിൽ നിന്നും അപ്പുറം മാനങ്ങളില്ലാത്ത ഒരു അവസ്ഥയായിട്ടാണ് കാണുന്നത്. "എനിക്ക് മുക്തി ലഭിക്കുമോ?" എന്ന ചോദ്യത്തിന് അദ്ദേഹം ഉറപ്പിച്ചു തന്നെ മറുപടി പറയുന്നു, "ഇല്ല. ഒരാൾക്കും ഒരിക്കലും അത് ലഭിക്കുകയില്ല " എന്ന്. എന്നാൽ അതിനർത്ഥം അത് നേടുവാൻ മോഹിക്കേണ്ട എന്നല്ല - നേരെ വിപരീതമാണ്. സദ്ഗുരു ഇങ്ങിനെയാണ്‌ പറയുന്നത്, " നിങ്ങള്‍ക്കു മുക്തി ലഭിക്കും എന്ന് ഞാൻ ഉറപ്പു തരാം; പക്ഷെ അത് നിങ്ങൾ എനിക്ക് വിട്ടു തരണം"

എന്നോട് എപ്പോഴും ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് അവർക്കു ഈ ജീവിതത്തിൽ തന്നെ മുക്തി നേടുവാൻ സാധ്യമാണോ എന്ന്.. ആദ്യമായിട്ട് നമുക്ക് മുക്തി എന്താണെന്ന് മനസ്സിലാക്കാം. ജനനവും മരണവും ഒരേ മാനത്തിന്‍റെ രണ്ട് ഭാവങ്ങളാണ്. ഒരാളുടെ ജീവിതത്തിനു പല മാനങ്ങളുണ്ട് - ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ പല സ്ഥാനങ്ങൾ. ഏതൊരു മാനത്തിനും അളവുകളുണ്ട് - അതിനെ നിർവചിക്കുവാൻ സാധിക്കും, വിവരിക്കുവാൻ സാധിക്കും, ഗ്രഹിക്കുവാനും , മനസ്സിലാക്കുവാനും സാധിക്കും. മുക്തി എന്നു നമ്മൾ പറയുന്നത് ഇത്തരം അളവുകളില്ലാത്തതാണ്. - അതിനെ നിർവചിക്കുവാനോ, വിവരിക്കുവാനോ, മനസ്സിലാക്കുവാനോ സാധിക്കുകയില്ല. "എനിക്ക് മുക്തി ലഭിക്കുമോ?" ഇല്ല ഒരിക്കലും ഇല്ല. ആർക്കും ലഭിക്കില്ല. നിങ്ങൾ സ്വയം അളവുകൾക്കു അതീതനാകുമ്പോൾ,”ശാരീരികവും, അതിഭൗതികവും, അതും, ഇതും” ഒന്നും അല്ലാതായാൽ, അളവുകൾക്ക് അതീതനായാൽ , അതാണ് മുക്തി.

അളവുകളുണ്ടെങ്കിൽ അതിരുകൾ ഉണ്ട്. മുക്തി എന്നാൽ അതിരുകളില്ലാത്ത, ബന്ധനങ്ങളില്ലാത്ത അവസ്ഥയാണ്. ഇതെല്ലാം നിഷേധാത്മകമായ വാക്കുകളാണ്; എന്നാൽ അത് ഉറപ്പായ ഒരു സാധ്യതയുമാണ്. മുക്തി എന്നാൽ അസ്തിത്വത്തിന്‍റെ അഭാവമാണ്. ശിവ എന്ന വാക്കിനർത്ഥം ഇല്ലാത്തത് എന്നാണ്. അതുപോലെ ആകുന്നതാണ് മുക്തി. ശിവനെ 'അവൻ' എന്നോ 'അവൾ' എന്നോ പറയുന്നത് തെറ്റാണ്; എന്തെന്നാൽ ലിംഗം ഒരു അളവാണ്. ശിവൻ അളവുകളില്ലാത്ത അസ്തിത്വ രാഹിത്യമാണ്. അസ്തിത്വമില്ല എന്നതുകൊണ്ട് അങ്ങിനെ ഒരു വസ്തു ഇല്ല എന്നല്ല അർത്ഥമാക്കുന്നത്. ഇപ്പോൾ അസ്തിത്വമുള്ള ഒരു വസ്തുവിനെ നിങ്ങൾ അനുഭവിക്കുന്നത് ഒരു അളവിലൂടെയാണ്. - ഒന്നുകിൽ ഇത് അല്ലെങ്കിൽ അത്. അളവുകളില്ല എന്ന് പറഞ്ഞാൽ അതുമില്ല , ഇതുമില്ല. അതും ഇതും അല്ലാത്തത് നിഷ്പക്ഷമായതല്ല, അത് അതീതമായതാണ്. മുക്തിയെ ഗ്രഹിക്കുവാനോ മനസ്സിലാക്കുവാനോ യാതൊരു വഴിയുമില്ല. ഒരേയൊരു മാർഗം അതായിത്തീരുകയാണ്. എന്നാൽ അതാകാൻ ആഗ്രഹിക്കരുത്. ഇതുവരെയും നിങ്ങളുടെ അനുഭവത്തിലോ, ഗ്രഹണത്തിലോ, ബോധത്തിലോ ഇല്ലാത്ത ഒരു വസ്തുവായിത്തീരുവാൻ മോഹിക്കുന്നത് പോലും അസാധ്യമാണ്.

മുക്തിയെ ഗ്രഹിക്കുവാനോ മനസ്സിലാക്കുവാനോ യാതൊരു വഴിയുമില്ല. ഒരേയൊരു മാർഗം അതായിത്തീരുകയാണ്.

നിങ്ങൾക്ക് ചെയ്യാവുന്നത് ഇത് മാത്രമാണ് - എന്താണോ നിങ്ങളെ തടഞ്ഞു നിർത്തുന്നത് , അതെല്ലാം ഖണ്ഡിച്ചു കളയുക നിങ്ങളെ ബന്ധിക്കുന്നതെല്ലാം മുറിക്കപ്പെട്ടാൽ - നിങ്ങളെ ഇനി ഒന്നും പിടിച്ചു നിർത്തുന്നില്ലെങ്കിൽ, ജീവിതമോ, മരണമോ, ഇതോ അതോ, ഇശ്വരനോ , ചെകുത്താനോ, സ്വർഗ്ഗമോ, നരകമോ ഒന്നും നിങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ അതാണ് മുക്തി. അതിനാൽ മുക്തി അല്ല തേടേണ്ടത്; എല്ലാ തരത്തിലുള്ള ബന്ധനങ്ങളിൽ നിന്നും വിമുക്തമാകാൻ പഠിക്കുക. നിങ്ങൾക്ക് ആകാശത്തിൽ പറക്കണമെങ്കിൽ നിങ്ങൾക്ക് ആകാശത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നില്ല. നിങ്ങളെ എന്താണ് നിലത്തു തന്നെ പിടിച്ചു നിർത്തുന്നത് എന്നതിനെക്കുറിച്ച് അറിയണം. ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള അറിവാണ് നിങ്ങളെ പറക്കുവാൻ സഹായിക്കുക, അല്ലാതെ ആകാശത്തെക്കുറിച്ചുള്ള അറിവല്ല. ആകാശത്തെ ഗ്രഹിക്കുകയല്ല, ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുകയാണ് വേണ്ടത്. അതിനാൽ മുക്തിയെ ഗ്രഹിക്കുവാൻ ശ്രമിക്കരുത്. അതിനായി മോഹിക്കുക പോലും ചെയ്യരുത്. എന്തെന്നാൽ അതു മതിഭ്രമത്തിലേക്കു നയിക്കും.

"എനിക്ക് അറിയില്ല" എന്ന ഒരു അവസ്ഥയിൽ ഇരിക്കുവാൻ പറ്റാത്ത തരത്തിലാണ് മനസ്സിനെ രൂപകൽപന ചെയ്തിട്ടുള്ളത്. മനസ്സിന് ഒന്നുകിൽ അറിവുണ്ടാകണം അല്ലെങ്കിൽ അത് അറിയാത്തതിനെക്കുറിച്ച് ഊഹങ്ങൾ ഉണ്ടാക്കും. നിങ്ങൾ മുക്തിയെ നിങ്ങളുടെ മനസ്സിന്‍റെ ഒരു ഭാഗമാക്കിയാൽ അത് നിങ്ങളെ വട്ടത്തിൽ ചുറ്റിക്കും. നിങ്ങളെ പിടിച്ചു നിർത്തുന്നതിനെ മുറിച്ചു കളഞ്ഞുകൊണ്ടിരിക്കുക. ഇനി ഒന്നും മുറിച്ചു കളയുവാൻ ഇല്ല എന്ന സ്ഥിതിയിൽ എത്തുമ്പോൾ, സംഭവിക്കേണ്ടത് സംഭവിച്ചുകൊള്ളും. അതിനായി മോഹിക്കേണ്ട കാര്യമില്ല. എന്തെന്നാൽ മോഹിച്ചാൽ നിങ്ങൾ സങ്കല്‍പ്പിക്കുവാൻ തുടങ്ങും. സങ്കല്‍പ്പങ്ങളെല്ലാം ഊതി വീർപ്പിച്ച ഓര്‍മ്മകളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. അങ്ങനെയാകുമ്പോൾ നിങ്ങൾ ഭൂതകാലത്തെ ഭാവിയിലേക്ക് കയറ്റി നിർത്തുകയാണ് ചെയ്യുന്നത്; അത് ഒരിക്കലും നല്ലതല്ല. ഈ ഓർമ്മകളെ ഒരു പക്ഷെ മാറിയ നിറത്തോട്ടും രൂപത്തോടും കൂടിയായിരിക്കാം ഭാവിയിലേക്കു കൊണ്ട് വരുന്നത്. എന്നാലും നിങ്ങളുടെ സങ്കൽപ്പങ്ങൾ എന്നും ഓർമകളുടെ കൂടെ മാത്രമേ എത്തുകയുള്ളൂ; ഓർമ്മകൾ ഭൂതകാലത്തിലേക്ക് മാത്രമുള്ളതാണ്.

സങ്കൽപ്പങ്ങൾ ഭൂതകാലത്തിന്‍റെ പുനരുജ്ജീവനമാണ്. പണ്ട് നടന്ന കാര്യങ്ങൾ പലതരത്തിൽ രൂപപ്പെടുത്തി ആനന്ദിക്കുകയാണ് നാം ചെയ്യുന്നത്. സങ്കല്‍പ്പത്തിൽ ഒരിക്കലും തീർത്തും നൂതനമായ ഒന്നും സംഭവിക്കില്ല. അതിൽ ഭൂതകാലത്തിന്‍റെ കൂട്ടിച്ചേർക്കലുകളും ഭേദഗതികളും മാത്രമേ കാണുകയുള്ളു.

പുതുക്കിയ ഭൂതകാലമാണ് ഭാവന. ഭൂതകാലത്തുണ്ടായ അനുഭവങ്ങളെ പല രൂപത്തിലാക്കി അതിൽ ആവേശം കൊള്ളുകയാണ് ചെയ്യുന്നത്. ഭാവനയിൽ തികച്ചും പുതിയതായി ഒന്നും സംഭവിക്കുന്നില്ല-എല്ലാം ഭൂതകാലത്തിന്‍റെ തന്നെ പുതിയ കൂട്ടുകളാണ്. അവയുടെ എണ്ണത്തിലുള്ള ബാഹുല്യം മൂലമാണ് അത് ഓരോ തവണയും നിങ്ങളെ ആവേശം കൊള്ളിക്കുന്നത്. നമ്മൾ കുട്ടികളായിരുന്നപ്പോൾ മൂന്നു കണ്ണാടി കഷ്ണങ്ങളും വളയുടെ പൊട്ടിയ ചില്ലുകളും ഉപയോഗിച്ച് കാലിഡോസ്കോപ് ഉണ്ടാക്കാറില്ല? എത്രയോ ദിവസം നിങ്ങൾക്കതു നോക്കിയിരിക്കാം. ഓരോ തവണയും പുതിയ ആകൃതിയും ഇനിയും പുതിയതുണ്ടാകാനുള്ള സാധ്യതയും ഉണ്ടാകുന്നു. എന്നാൽ അതിൽ ഉള്ള വള പൊട്ടുകൾ പഴയതു തന്നെ ആണ്. അവ പല തരത്തിൽ രൂപങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട്, കുട്ടിയുടെ മനസ്സ് വീണ്ടും വീണ്ടും അത് കണ്ട് സന്തോഷിക്കുന്നു. ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത് -അത് ഒരു കാലിഡോസ്കോപ് മാത്രമാണ്.

നിങ്ങൾ എല്ലാ നേരവും പുതിയ കാലിഡോസ്കോപ്പുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. രസിക്കുവാനാണെങ്കിൽ അതു മതി. പക്ഷെ ജീവിതത്തിന്‍റെ അന്തിമ പ്രകൃതം കണ്ടുപിടിക്കുവാൻ അതു പോര. സ്വത്വമില്ലാതിരിക്കുക എന്നാൽ അതും ഇതും അല്ലാതാകുക എന്നാണര്‍ത്ഥം ഭാഷ ഉപയോഗിച്ച് ഇത്രയേ പറയുവാൻ കഴിയുകയുള്ളു. ഭാഷ നമ്മുടെ മനസ്സിന്‍റെ ഉല്‍പ്പന്നമായതു കൊണ്ട്, മനസ്സിന്‍റെ പരിധിക്കു പുറത്തുള്ള വസ്തുക്കളെ വിവരിക്കുവാൻ ഭാഷ ഉപകരിക്കില്ല. നമ്മുടെ പ്രശ്നം "എനിക്ക് ഇത് ഈ ജീവിതകാലത്തു സാധിക്കുമോ ?" എന്നതാണ്. അതിലേക്കു വരുമ്പോൾ ഓർക്കേണ്ടത് ഈ നേട്ടം ഒരു വിജയമല്ല. ഇതു ജയിക്കുവാനുള്ള ഒരോട്ടമത്സരമല്ല. ഇത് ആർജിക്കുവാനുള്ളതല്ല. മുൻപേ തന്നെ ഉള്ളതിനെ കാണുക എന്നതാണ് ഈ നേട്ടം.

ഇതു സ്വയം നിവർത്തിക്കലല്ല ; സ്വയം ആർജിക്കലല്ല ; സ്വയം നേടുന്ന വിജയമല്ല ; ഇത് സ്വയം അറിയലാണ്. നിങ്ങൾ ഒന്നും കണ്ടുപിടിക്കുന്നില്ല. നിങ്ങൾ ഒന്നും നേടുന്നില്ല, നിങ്ങൾ ഉയരങ്ങൾ കീഴടക്കുന്നില്ല. നിങ്ങൾ ഇവിടെത്തന്നെ ഇരുന്നിട്ടും ജീവിതത്തിന്‍റെ യഥാർത്ഥ സ്വരൂപം മനസ്സിലാക്കാത്തതിന്‍റെ വിഡ്ഢിത്തം മനസ്സിലാക്കുന്നു. ഇതിനാലാണ് ബോധോദയം ലഭിച്ച ആളുകൾ സാധാരണയായി ഉൾവലിയുന്നത്‌. അവർക്ക് നാണക്കേട് തോന്നുന്നുണ്ടായിരിക്കും. " ഇത് എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു; എനിക്ക് എപ്പോൾ വേണമെങ്കിലും കാണാമായിരുന്നു. പക്ഷെ ഒരു ജീവിതകാലം മുഴുവനും അഭ്യാസങ്ങളെല്ലാം നോക്കിയിട്ടാണ് എനിക്ക് അതു സാധിച്ചത്. ഇത്രയും വിഡ്ഢിയായ ഞാൻ എങ്ങിനെ ആളുകളുടെ മുഖത്ത് നോക്കും ?" നിങ്ങൾ വിഡ്ഢിയാണെന്ന തിരിച്ചറിവുണ്ടാകുന്നത് വരെ നിങ്ങൾക്ക് ധൈര്യപൂർവം ലോകത്തെ നേരിടാൻ കഴിയും. ഇതു മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങള്‍ക്കു നാണക്കേട് തോന്നും. എന്നാൽ ആ സമയത്ത് ലോകം മുഴുവനും നിങ്ങളെ ആരാധിക്കുവാൻ തയ്യാറായിരിക്കും. ഇത് കൈകാര്യം ചെയ്യുവാൻ പ്രയാസമുള്ള ഒരു പ്രശ്നമാണ്.

നിങ്ങൾക്ക് മുക്തി ലഭിക്കുമെന്ന് ഞാൻ ഉറപ്പു വരുത്തും. പക്ഷെ അതെനിക്കു വിട്ടു തരണം.

മുക്തിയെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടേണ്ട. ചെറുപ്പത്തിൽ പലേ അഭ്യാസങ്ങളും ചെയ്യുവാൻ തോന്നുന്ന സമയത് അവയെല്ലാം ചെയ്യണം. കുറച്ചു കൂടി മുതിർന്നതിനു ശേഷം കാര്യങ്ങൾ എനിക്ക് വിട്ടു തരിക. നിങ്ങൾക്ക് നേടുവാൻ സാധിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു ഗുരു എന്ന നിലയിൽ വിജയിക്കണമെന്നുണ്ട്. ഞാൻ ഇങ്ങിനെ പറയുകയാണെങ്കിൽ - " ഞാൻ നിങ്ങളെ സ്നേഹിക്കുന്നു , നിങ്ങൾക്ക് നേട്ടം ലഭിക്കണമെന്ന് എനിക്ക് മോഹമുണ്ട് "- അത് ഇന്നത്തേക്ക് നല്ലതായിരിക്കും. പക്ഷെ നാളെ നിങ്ങൾ അതിനെകുറിച്ച് സംശയാലുവാകും. നിങ്ങൾക്ക് നേട്ടം ലഭിച്ചാലും ഇല്ലെങ്കിലും എനിക്ക് പരാജയപെടുവാൻ ഇഷ്ടമില്ല. ശ്രമിക്കാതെ ഒന്നും നേടുവാൻ കഴിയുകയില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, ശ്രമിച്ചുകൊണ്ടിരിക്കുക. നിങ്ങൾ തയാറായിക്കഴിഞ്ഞാൽ പിന്നീടുള്ളതെല്ലാം എനിക്ക് വിട്ടു തരിക. എനിക്ക് ഒരു വിജയം നേടുന്ന ഗുരുവാകണം - നിങ്ങൾക്കതിൽ വിശ്വസിക്കാം.

നിങ്ങൾക്ക് മുക്തി ലഭിക്കുമെന്ന് ഞാൻ ഉറപ്പു വരുത്തും. പക്ഷെ അതെനിക്കു വിട്ടു തരണം. ചുരുങ്ങിയത്, വയസ്സായി വിറച്ചു കൊണ്ടിരിക്കുമ്പോഴെങ്കിലും അത് ചെയ്യണം. പക്ഷെ ഇപ്പോൾ തന്നെ എന്നെ ചുമതലപെടുത്തുകയാണെങ്കിൽ , ജീവിതത്തിന്‍റെ അവസാനത്തെ പടിയിലെങ്കിലും നിങ്ങളെ ജീവിതം ആസ്വദിക്കുവാൻ പരിശീലിപ്പിക്കാം. നിങ്ങള്‍ക്കു നിങ്ങളുടെ അഭ്യാസങ്ങൾ ഇഷ്ടമാണെങ്കിൽ കുറച്ചുകാലം അത് തന്നെ ചെയ്തുകൊള്ളൂ. ഈ അഭ്യാസങ്ങളെല്ലാം കുറെ നാൾ കഴിയുമ്പോൾ വേണ്ടെന്നു വെക്കുവാൻ ആഗ്രഹിക്കും. ഇത് എത്രയും നേരത്തെ ചെയ്യുന്നുവോ , അത്രയും നല്ലത്. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അത് നിർത്തലാക്കുവാൻ ശ്രമിക്കൂ. ഞാൻ നിങ്ങൾക്കു മോക്ഷം നേടിത്തരാം; ഞാൻ സ്വയം വിജയിക്കുകയും ചെയ്യാം. എങ്ങിനെ ആയാലും ഞാൻ തന്നെയാണ് വിജയിക്കുന്നത്.