सद्गुरु

അമ്പേഷി : സദ്‌ഗുരു, ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് ഒരാളുടെ പ്രജ്ഞ അഥവാ ഊര്‍ജ്ജസ്വലത കൂടെ കൊണ്ടുപോകുന്നതിനെക്കുറിച്ച് അങ്ങ് പറഞ്ഞുവല്ലോ. ഊര്‍ജ്ജസ്വലത മാത്രമേ അങ്ങനെ കൊണ്ടുപോവാന്‍ സാധിക്കൂ?

എവിടെ വെച്ച് ഈ പ്രക്രിയ അവസാനിക്കും? അതിനൊരവസാനം ഉണ്ടോ? അതിനൊരു ആദിയുണ്ടോ? ഏതെങ്കിലും ഒരവസ്ഥയില്‍ ഞാനൊരു പുല്‍ക്കൊടിയായിരുന്നുവോ? ഞാന്‍ ഒരു കുരങ്ങോ, പല്ലിയോ, പര്‍വതത്തിലുള്ള പാറയോ ആയിരുന്നുവോ? ഇവയെല്ലാം തന്നെ ഊര്‍ജത്തിന്‍റെ രൂപങ്ങളാണല്ലോ?

സദ്‌ഗുരു: ഒരു പുല്‍ക്കൊടിയുടെ കാര്യം എനിക്ക് നിശ്ചയമില്ല എന്നാല്‍ കുരങ്ങിന്‍റെ കാര്യത്തില്‍ തര്‍ക്കമില്ല. ചോദ്യം തന്നെ സങ്കീര്‍ണ്ണമാണ് പ്രജ്ഞ, ഊര്‍ജം, അടുത്ത ജന്മത്തിലേക്ക് പ്രജ്ഞ കൂടെ കൊണ്ടുപോവുക, ഇതെല്ലാം. ഈ ജീവിതം എവിടെയാണ് തുടങ്ങിയത്? ഇതെവിടെ അവസാനിക്കും? നമുക്ക് അതിനെ ഇവിടെ വിട്ടേക്കാം, കാരണം അതിവിടെ ഇപ്പോള്‍ ഉണ്ടല്ലോ. നിങ്ങള്‍ ഞാന്‍ എന്ന് ഉദ്ദേശിക്കുന്നത് ഇപ്പോള്‍ ഇവിടെയുണ്ട്. ഞാന്‍ എന്നതിനുമപ്പുറം എങ്ങിനെ എത്തിച്ചേരാം എന്നതാണ് ഇപ്പോള്‍ നമ്മുടെ വിഷയം. ഇതിന്‍റെയെല്ലാം ഉത്ഭവത്തിന് നാമല്ല കാരണക്കാര്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഇതിനെല്ലാം അപ്പുറം പോവുക എന്നത് നമ്മുടെ ജോലിയാണ്. പൂര്‍ണ്ണബോധത്തോടു കൂടി ചെയ്യേണ്ട പ്രവൃത്തിയാണത്, മറ്റ് മാര്‍ഗമില്ല.

പ്രജ്ഞ, ഊര്‍ജം, അടുത്ത ജന്മത്തിലേക്ക് പ്രജ്ഞ കൂടെ കൊണ്ടുപോവുക, ഈ ജീവിതം എവിടെയാണ് തുടങ്ങിയത്? ഇതെവിടെ അവസാനിക്കും?

എല്ലാം ഊര്‍ജമാണെങ്കില്‍ നിങ്ങള്‍ എവിടെ നിന്നും പൊട്ടിമുളച്ചു? നിങ്ങള്‍ ഒരിക്കലും മുളച്ചിട്ടില്ല, ലേപനം പുരട്ടിയിട്ടേയുള്ളു. അപ്പോള്‍ ചോദിച്ചേക്കാം. "ഞാന്‍ സത്യമല്ല എന്നാണോ പറയുന്നത്? എല്ലാം മായയാണ് എന്ന അസംബന്ധമാണോ അങ്ങ് ഉദ്ദേശിക്കുന്നത്?" അല്ല, ജീവിതം അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ എങ്ങനെയാണ് ജീവിതം സംഭവിച്ചു തുടങ്ങിയത്? ഉദാഹരണത്തിന് ഭൂമിയുടെ കാര്യം തന്നെയെടുക്കാം. മറ്റു ഗ്രഹങ്ങളെപ്പോലെ അതിനും അതിന്‍റെ പ്രത്യേകതകളുണ്ട്. നിങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വമുള്ളതുപോലെ ഭൂമിക്കും തനതായ വ്യക്തിത്വമുണ്ട്. ഏതെല്ലാം രൂപങ്ങളും ഭാവങ്ങളുമെടുത്താലും ജീവന് അതിന്‍റേതായ കഴിവുകളും അസാധാരണമായ സവിശേഷതകളുമുണ്ട്. അത് ഒരു ഗ്രഹമായാലും ശരി, നിങ്ങളെപ്പോലെ മനുഷ്യനായാലും ശരി, ഉറുമ്പായാലും കുഞ്ഞുവിരലായാലും, തലമുടിയായാലും ശരി, അതിന് അതിന്‍റേതായ വ്യക്തിത്വം ഉണ്ട്. ഇതാണ് സാക്ഷാത്കാരം.

എന്നാല്‍ നിങ്ങള്‍ കാണുന്ന ഈ സവിശേഷത എന്നെന്നും നിലനില്‍ക്കുന്നില്ല. ഒരു മനുഷ്യനായി ഇവിടെ ജീവിക്കുമ്പോള്‍ നിങ്ങളുടെ ഈ ശരീരം ഒരിക്കല്‍ ഇല്ലാതാവുമെന്ന് നിങ്ങള്‍ക്കറിയാം. ഇക്കാണുന്ന സൃഷ്ടി അതുല്യമാണ്, നിങ്ങളുടെ ശരീരവും അതുല്യമാണ്. മരിച്ചുകഴിഞ്ഞാല്‍ ശരീരം അതിന്‍റെ സവിശേഷത നിലനിര്‍ത്തുന്നില്ല. അത് ഭൂമിയുടെ ഭാഗമായിത്തീരുന്നു. അതേസമയം ഭൂമി മറ്റു ഗ്രഹങ്ങളെപ്പോലെ അതുല്യത നിലനിര്‍ത്തുന്നു. നിങ്ങളുടെ ശരീരം ഈ ഭൂമിയില്‍ ലയിച്ചതുപോലെ ഭൂമിയും ഒരുനാള്‍ മറ്റൊന്നില്‍ ലയിച്ചുചേരും. ഇപ്പോള്‍ നാം അതിനെ ഭൂമിമാതാവ് എന്ന് വിളിക്കുന്നത്, നാം അതില്‍നിന്ന് ഉത്ഭവിച്ചതാണെന്ന് എങ്ങനെയോ മനസ്സിലാക്കിയതുകൊണ്ടാണ്. നിങ്ങള്‍, 'ഞാന്‍' എന്നു പറയുന്ന, ഇവിടെ ഇരിക്കുകയും വെളിയില്‍ നടക്കുകയും ഒക്കെ ചെയ്യുന്ന ഈ ശരീരം, പുതിയ ഒരു രൂപമെടുത്ത ഒരു പിടി മണ്ണു മാത്രമാണ്. ഒരുനാള്‍ അത് തിരിച്ച് മണ്ണിന്‍റെ ഭാഗമായിത്തീരും.
അതുപോലെതന്നെ, അതിന്‍റേതായ രൂപവും തനിമയും അസാധാരണത്വവുമെല്ലാമുള്ള ഈ ഭൂമിയും ഒരു നാള്‍ കുറെക്കൂടി ബൃഹത്തായ ഒന്നിന്‍റെ മടിയില്‍ അലിഞ്ഞുചേര്‍ന്ന് അതായിത്തീരും, അത് എന്തുതന്നെയായാലും. ഇപ്പോള്‍ നിങ്ങള്‍ക്ക്, അതിനെപ്പറ്റി ഒരു രൂപവുമില്ലാത്തതിനാല്‍ നാം അതിനെ 'ശിവ' എന്ന് വിളിക്കുന്നു. ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുള്ളതുപോലെ 'ശിവ' എന്നാല്‍ 'അതല്ലാത്തത് (that which is not there)' എന്നാണര്‍ത്ഥം. നാം 'അതല്ലാത്തത്' എന്ന് പറയുമ്പോള്‍ അത് നിലനില്‍ക്കുന്നതല്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങളുടെ അനുഭവത്തില്‍ ഇപ്പോള്‍ ഇല്ലാത്തത് എന്നേ അതിനര്‍ത്ഥമുള്ളു. പ്രപഞ്ചസൃഷ്ടികള്‍ മാത്രമേ നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നുള്ളു. എന്നാല്‍ ഈ സൃഷ്ടികള്‍ക്കെല്ലാം കാരണമായത് നിങ്ങളുടെ അനുഭവത്തിലില്ല. അതിനാല്‍ സൃഷ്ടികള്‍ക്കെല്ലാം കാരണമായ അതിനെ 'ശിവ' 'അതല്ലാത്തത്' എന്ന് വിളിക്കുന്നു.

'അതല്ലാത്തത്', 'അത്' ആയിത്തീര്‍ന്നപ്പോള്‍ സ്വന്തമായി ചില ഗുണങ്ങള്‍ സ്വീകരിച്ച് അതിലൂടെ ലക്ഷോപലക്ഷം രൂപങ്ങള്‍ ഉയര്‍ന്നു വന്നു. അവയെല്ലാം കുറെക്കാലം സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി

'അതല്ലാത്തത്', 'അത്' ആയിത്തീര്‍ന്നപ്പോള്‍ സ്വന്തമായി ചില ഗുണങ്ങള്‍ സ്വീകരിച്ച് അതിലൂടെ ലക്ഷോപലക്ഷം രൂപങ്ങള്‍ ഉയര്‍ന്നു വന്നു. അവയെല്ലാം കുറെക്കാലം സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി. ഇപ്പോള്‍ തിരക്കേറിയ ഈ ജീവിതം തന്നെയാണ് നിങ്ങള്‍ക്ക് എല്ലാം. നാളെ നിങ്ങള്‍ മരിച്ചു വീണാല്‍ ജീവിതം പെട്ടെന്ന് മറ്റൊന്നായിത്തീരുന്നു. ഇന്നലെവരെ വളരെ ഉത്സാഹത്തോടും പ്രാപ്തിയോടും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന വ്യക്തി പെട്ടെന്ന് അപ്രത്യക്ഷനാവുന്നു, എന്നാല്‍ കാര്യങ്ങള്‍ എല്ലാം ഭംഗിയായി വീണ്ടും പഴയപടി തുടരുന്നു. ആരുടെയൊക്കെയോ ചിന്തകളും വികാരങ്ങളും വൃണപ്പെട്ടിട്ടുണ്ടാവാമെന്നല്ലാതെ പ്രപഞ്ചനിലനില്‍പ്പിനെ സംബന്ധിച്ച് എല്ലാം നല്ലതായി തുടരുന്നു. ശരിയല്ലേ? നിങ്ങളുടെ ചുറ്റുമുണ്ടായിരുന്നവരുടെ സങ്കടങ്ങളും വ്യഥകളുമെല്ലാം കാലം കഴിയുമ്പോള്‍ മാഞ്ഞുപോവും. ചിലര്‍ ചിലപ്പോള്‍ അത് അവരുടെ ജീവിതകാലം മുഴുവന്‍ കൂടെ കൊണ്ടുനടക്കും, എന്നാലും സാരമില്ല, അത് അവരുടെ ചിന്തകളിലും വികാരങ്ങളിലും മാത്രമാണ്.

അതേ സമയം, ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഈ ഊര്‍ജത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം, അവിടെ ഒരു ചലനങ്ങളും ഉണ്ടായിട്ടില്ല, ഒന്നും സംഭവിച്ചിട്ടുമില്ല. സമുദ്രത്തിലെ തിരമാലപോലെ പൊന്തിവന്ന്, കുറച്ചുനേരം കളിച്ചു നടന്ന്, തിരിച്ചുപോയി; അത്രമാത്രം. അതിനെ സംബന്ധിച്ചടത്തോളം ഒന്നിനും ഒരു കുഴപ്പവും സംഭവിക്കുന്നില്ല, തെറ്റുമില്ല ശരിയുമില്ല, അത്രമാത്രം. നിങ്ങളുടെയും, നിങ്ങളുടെ ചുറ്റുമുള്ളവരുടെയും വ്യക്തിഗത അനുഭവത്തില്‍ മാത്രമാണ് ഇതൊരു വലിയ അത്യാഹിതം, എന്നാല്‍ അതിന് ജീവിതവുമായി യഥാര്‍ത്ഥ ബന്ധമില്ല. നിങ്ങളുടെ പ്രജ്ഞ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ശരീരത്തിനുമപ്പുറം ഉയര്‍ന്നാല്‍ മാത്രമേ, ‘അതിനപ്പുറം പോകുക’ എന്ന ചോദ്യം ഉദിക്കുന്നുള്ളു. ഇപ്പോള്‍ നിങ്ങളുടെ പ്രജ്ഞ ഈ തലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിനാല്‍ ജീവിതത്തിനപ്പുറം എന്ന പ്രശ്നം ഉദിക്കുന്നില്ല.

നിങ്ങളുടെ പ്രജ്ഞ പൂര്‍ണ്ണമാവുമ്പോള്‍, ഭൗതികവും അല്ലാത്തതുമായതിനെക്കുറിച്ച് അതിന് പൂര്‍ണ്ണ വ്യക്തത കൈവരുമ്പോള്‍, എല്ലാം അവസാനിക്കുന്നു

അപ്പോള്‍ ഇതിന്‍റെയെല്ലാം അവസാനം എവിടെയാണ്? നിങ്ങളുടെ പ്രജ്ഞ പൂര്‍ണ്ണമാവുമ്പോള്‍, ഭൗതികവും അല്ലാത്തതുമായതിനെക്കുറിച്ച് അതിന് പൂര്‍ണ്ണ വ്യക്തത കൈവരുമ്പോള്‍, എല്ലാം അവസാനിക്കുന്നു. പ്രജ്ഞ പൂര്‍ണ്ണമായിരിക്കുമ്പോള്‍ ശരീരം ഉപേക്ഷിക്കുയാണെങ്കില്‍, അത് ഇഷ്ടത്തിനനുസരിച്ചായിരിക്കും. പ്രജ്ഞയോടെയിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് സാധ്യമാവുന്നു. അല്ലാത്തപ്പോള്‍ നിര്‍ബന്ധ പ്രേരണകള്‍ക്കനുസരിച്ച് എല്ലാം ചെയ്യേണ്ടിവരുന്നു. നിങ്ങള്‍ യഥാര്‍ത്ഥമായ പ്രജ്ഞയോടെയാവുമ്പോള്‍ ശരീരത്തിന് ഉള്ളിലോ വെളിയിലോ എങ്ങിനെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അങ്ങിനെ തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തുമ്പോള്‍, കളി അവസാനിച്ചു. അതോടെ 'ഞാന്‍' എന്നറിയപ്പെട്ടത് ഇല്ലാതായിത്തീര്‍ന്നു. എല്ലാം ഏതു വിധത്തിലാണോ ആകേണ്ടത്, ഏതു വിധത്തിലാണോ ആയിരുന്നത് ആ വിധത്തിലായിത്തീര്‍ന്നു. വാക്കുകളാല്‍ അതിനെ ഞാന്‍ ഏതു രീതിയില്‍ വിസ്തരിച്ചാലും അത് ഒരിക്കലും ശരിയാവുകയിള്ള.

നമ്മള്‍ കടന്നുവന്ന നദികള്‍പോലെയാണ് അത് എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് മന്ദാകിനി, കുറച്ചു മുന്‍പ് കണ്ടത് അളകനന്ദ, ഇന്നലെ നിങ്ങള്‍ കണ്ടത് ഭാഗീരഥി. താഴെ, ഹിമാലയത്തിന്‍റെ താഴ്വാരത്ത്, ഹരിദ്വാറിലെത്തുമ്പോള്‍ എല്ലാം ഗംഗയായിത്തീരുന്നു. ഈ നദികള്‍ക്കെല്ലാം സ്വന്തമായ നിലനില്‍പ്പുണ്ടായിരുന്നു. ഹരിദ്വാറില്‍ സ്വന്തം സ്വത്വം നഷ്ടപ്പെട്ട് മറ്റൊന്നായിത്തീരുന്നു. ഈ ഗംഗ ഒഴുകി സമുദ്രത്തിലെത്തുമ്പോള്‍ ഗംഗ ഇല്ലാതായി, ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായിത്തീരുന്നു. കുറെക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രവും പസിഫിക് മഹാസമുദ്രവും എന്ന് ഇല്ല. എല്ലാം ഒരു മഹാസമുദ്രം മാത്രം.

നിങ്ങളുടെ പ്രജ്ഞ ഭൗതികമായതിനേയും, ഭൗതികാതീതമായതിനേയും വേര്‍തിരിക്കുമ്പോള്‍, വ്യത്യാസങ്ങള്‍ ഇല്ലാതാവും. എല്ലാം ഒന്നായിത്തീരും. കുഞ്ഞുങ്ങള്‍ കുമിളകള്‍ ഉണ്ടാക്കുന്നതുപോലെ, ഒരു കുമിളയുണ്ടാക്കുമ്പോള്‍ വായു അതിനുള്ളില്‍ ഉണ്ട്. കുമിളയ്ക്കുളളിലായതുകൊണ്ട് വായുവിന് അതിന്‍റേതായ സ്വത്വമുണ്ട്. കുമിള പൊട്ടുമ്പോള്‍ അതിനുള്ളിലെ വായുവിന് എന്ത് സംഭവിക്കുന്നു? പ്രപഞ്ചത്തിലെ വായുവിന്‍റെ ഭാഗമായിത്തീരുന്നു. അല്ലേ? അതുപോലെ, നിങ്ങള്‍ക്കതിനുള്ള അറിവുണ്ടെങ്കില്‍, സ്വന്തം പ്രജ്ഞകൊണ്ട് ഇതിനെ (ശരീരത്തില്‍ ചൂണ്ടിക്കൊണ്ട്) പൊട്ടിച്ചാല്‍, തടവിലാക്കപ്പെട്ട ഊര്‍ജം പുറത്തു വന്ന് അനന്തമായ ഊര്‍ജസമുദ്രത്തിന്‍റെ ഭാഗമായിത്തീരും. അപ്പോള്‍ ആദ്ധ്യാത്മികത എന്നു പറയുന്നത് വളര്‍ച്ചയല്ല, ഇല്ലാതാകലാണ്, സ്വയം ഇല്ലാതാകല്‍. സ്വയം ഉന്മൂലനാശം ചെയ്യുക. ഞാന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, സ്വന്തം ശരീരത്തെ പീഡിപ്പിച്ച് നശിപ്പിക്കലല്ല. 'ഞാന്‍' ഇല്ലാതായി 'അനന്തത' ആയിത്തീരുന്നു എന്നതാണ്. വിനാശകാരിയായ ശിവനെ ആരാധിക്കുന്നത് അതുകൊണ്ടാണ്. നിങ്ങള്‍, നശിപ്പിക്കുന്നവനല്ലെങ്കില്‍, ആദ്ധ്യാത്മികതയില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.

http://4.bp.blogspot.com/-2PeQkLrsyBg/VVF9R-ClG-I/AAAAAAAAM1M/swTF559eih4/s1600/winds-of-change.jpg.pagespeed.ce.rdET6YvxCC.jpg