सद्गुरु

അതിജീവനത്തിനുള്ള അത്ഭുതകരമായ ഒരു ഉപകരണമാണ് ബുദ്ധി. അതേസമയം ജീവിതത്തില്‍ ഏകാത്മകതയുടെ അനുഭവം ഒരിക്കലും ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന തടസ്സവും ബുദ്ധിതന്നെ.

സ്ഥൂലമായ പരിശോധനയില്‍ മനസ്സിനെ നമുക്കു മൂന്നു ഭാഗങ്ങളായി തിരിക്കാം. വേര്‍തിരിച്ചറിയുന്നതിനുള്ള കഴിവാണ് ബുദ്ധി. വിവിധ വിവരങ്ങള്‍ സംഭരിച്ച് സമാഹരിക്കുന്നതിനുള്ള കഴിവാണ് രണ്ടാമത്തേത്. മൂന്നാമത്തേതാണ് പ്രജ്ഞ അഥവാ അവബോധം.

ആദ്യഭാഗം വേര്‍തിരിച്ചറിയുന്നതിനുള്ളതാണ്. ബുദ്ധി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഒരു വ്യക്തിയെയും ഒരു മരത്തെയും നിങ്ങള്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നത്. വാതിലിലൂടെയാണ് അകത്തേക്കും പുറത്തേക്കും കടക്കേണ്ടത്. അല്ലാതെ ചുമരിലൂടെയല്ല എന്നു തിരിച്ചറിയുന്നതും ബുദ്ധി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. വേര്‍തിരിച്ചറിയുന്നതിനുള്ള ഈ കഴിവില്ലെങ്കില്‍ ഈ ഗ്രഹത്തില്‍ ജീവിക്കുന്നതെങ്ങനെയെന്നുപോലും അറിയാന്‍ കഴിയില്ല.

അതിജീവനത്തിനുള്ള അത്ഭുതകരമായ ഒരു ഉപകരണമാണ് ഈ ബുദ്ധി. അതേസമയം ജീവിതത്തിന്‍റെ ഏകാത്മകത അനുഭവിക്കുന്നതിനുള്ള മുഖ്യ തടസ്സവും വേര്‍തിരിച്ചറിയുന്നതിനുള്ള ഈ ബുദ്ധിതന്നെ.

എല്ലാറ്റിനെയും വേര്‍തിരിച്ചറിയാനുപയോഗിക്കുന്ന മനസ്സിന്‍റെ ഈ ഭാഗം ചെയ്യുന്നത് എല്ലാറ്റിനെയും വിഭജിക്കുകയാണ്. ഇങ്ങനെ വകതിരിക്കുന്നതിനുള്ള അറിവാണ് ആധുനികവിദ്യാഭ്യാസം. അദൃശ്യമായ പരമാണുവിനെപ്പോലും ഇത്തരത്തില്‍ വിഘടിപ്പിച്ച് ജനങ്ങള്‍ മനസ്സിലാക്കുന്നു. ഇതിനുള്ള ബുദ്ധിയെ സ്വതന്ത്രമായി വിട്ടാല്‍ അത് കാണപ്പെടുന്ന എല്ലാറ്റിനെയും ഇപ്രകാരം വിഘടിപ്പിക്കുന്നു. ഒന്നിനെയും മൊത്തത്തില്‍, ആകെപ്പാടെ കാണാന്‍ അത് അനുവദിക്കുകയില്ല. അതിജീവനത്തിനുള്ള അത്ഭുതകരമായ ഒരു ഉപകരണമാണ് ഈ ബുദ്ധി. അതേസമയം ജീവിതത്തിന്‍റെ ഏകാത്മകത അനുഭവിക്കുന്നതിനുള്ള മുഖ്യ തടസ്സവും വേര്‍തിരിച്ചറിയുന്നതിനുള്ള ഈ ബുദ്ധിതന്നെ.

മനസ്സിന്‍റെ സംഭരണവിഭാഗത്തില്‍ അഥവാ ഓര്‍മയില്‍ ബുദ്ധി ആഴ്ത്തിവച്ചിരിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് അതൊരു തടസ്സമായി മാറുന്നത്. നിങ്ങള്‍ ഇതുവരെ സംഭരിച്ചുവച്ചിരിക്കുന്ന കാര്യങ്ങള്‍ കൊണ്ടുമാത്രം ബുദ്ധി പ്രവര്‍ത്തിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നമുക്ക് ഇത് പരിശോധിക്കാം. മനസ്സില്‍ ഉയര്‍ന്നുവരുന്ന ഓരോ ചിന്തയും നിങ്ങള്‍ മുമ്പുതന്നെ സംഭരിച്ചുവച്ചവയാണ്. അതിനാല്‍ മനസ്സിന്‍റെ സംഭരണ വിഭാഗത്തില്‍ ബുദ്ധിയെ മുക്കിവച്ചാല്‍ അതിന്‍റെ മൂര്‍ച്ച നശിക്കുകയും അതുതന്നെ ഒരു കുരുക്കായി മാറുകയും ചെയ്യും. മനസ്സിന്‍റെ മറ്റേ ഭാഗത്തെ അതായത് അവബോധത്തെ ഉണര്‍ത്തിയാല്‍ മനസ്സിന്‍റെ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള ഭാഗം മോചനത്തിനുള്ള ഒരു ഉപകരണമായി മാറുന്നു. മനസ്സിന്‍റെ സംഭരണവിഭാഗമെന്നു പറയുന്നത്, സമൂഹത്തിന്‍റെ ചവറ്റുകൊട്ടയാണ്. പുറത്തുനിന്നും നിങ്ങള്‍ സമാഹരിച്ച ഏതാനും മുദ്രകളുടെ കൂമ്പാരമാണ് അത്. നിങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന എല്ലാവരും നിങ്ങളുടെ തലയിലേക്ക് എന്തെങ്കിലും തള്ളിക്കയറ്റിയിട്ടുപോകുന്നു. നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, ശത്രുക്കള്‍, പ്രവാചകര്‍ അങ്ങനെ എല്ലാവരും. ആരില്‍ നിന്നുമാണ് സ്വീകരിക്കേണ്ടത്, ആരെയാണ് സ്വീകരിക്കേണ്ടത്, ആരെയാണ് തള്ളിക്കളയേണ്ടത് എന്നൊന്നും നിങ്ങള്‍ക്കറിയില്ല. എനിക്ക് ഇയാളെ ഇഷ്ടമില്ല എന്നു നിങ്ങള്‍ പറയുമ്പോള്‍ മറ്റാരില്‍ നിന്നെന്നതിനേക്കാള്‍ അയാളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത്. നിങ്ങളുടെ തലയിലുള്ള ചപ്പചവറുകള്‍ എന്തായാലും അവയെ പുനഃചക്രണം ചെയ്യുന്നതിനുള്ള നിങ്ങളുടെ കഴിവാണ് ബുദ്ധി.

നിങ്ങളുടെ മനസ്സിലുള്ള ഓരോ വിവരശകലവും നിങ്ങളുടെ അഞ്ചു ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലേക്കു കടന്ന് മുദ്രപതിപ്പിച്ചവയാണ്. പഞ്ചേന്ദ്രിയങ്ങള്‍ എല്ലായ്പോഴും എല്ലാ കാര്യങ്ങളും താരതമ്യം ചെയ്താണ് ഗ്രഹിക്കുന്നത്. എവിടെ താരതമ്യം വരുന്നോ അവിടെ ദ്വന്ദ്വം ഉണ്ട് . അതിനാല്‍ ഇന്ദ്രിയങ്ങള്‍ നിരന്തരമായി ജീവിതത്തില്‍ ദ്വന്ദ്വത്തെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്ക് ഏതൊന്നിന്‍റെയും, ഒരു ഭാഗം മാത്രമേ സ്വീകരിക്കുവാന്‍ കഴിയൂ. എല്ലാറ്റിനെയും സമാഹരിക്കാന്‍ അവയ്ക്കു കഴിവില്ല. ഞാന്‍ നിങ്ങളെ എന്‍റെ കൈ കാണുന്നുവെന്നിരിക്കട്ടെ. കൈയുടെ ഒരുവശം നിങ്ങള്‍ കാണുമ്പോള്‍ മറ്റേവശം കാണാന്‍ കഴിയുന്നില്ല. ആ വശം കാട്ടിയാലോ ആദ്യം കാട്ടിയ വശം കാണാന്‍ കഴിയുന്നില്ല. നിങ്ങളുടെ ഗ്രഹണമെല്ലാം തുണ്ടുതുണ്ടുകളായാണ്, അതായത് മൊത്തത്തിന്‍റെ ഒരു വിഭ്രമ ദൃശ്യം മാത്രമേ നിങ്ങള്‍ക്കു ഗ്രഹിക്കാനാവൂ.

നിങ്ങളുടെ ബുദ്ധിയെ സ്ഥിരമായി അവബോധം കൊണ്ട് തേച്ചുമിനുക്കിക്കൊണ്ടിരുന്നാല്‍ അത് കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാകും. എന്താണ് യാഥാര്‍ത്ഥ്യം, എന്താണ് അസത്യം എന്നത് മുറിച്ചു വേര്‍തിരിക്കാനും ജീവിതത്തിനു മറ്റൊരു മാനം നേടിത്തരാനും അതിനു കഴിയും.

നിങ്ങളുടെ മനസ്സില്‍ കുമിഞ്ഞുകൂടിയ എല്ലാ വൃത്താന്തങ്ങളും പൊട്ടും പൊടിയും തുണ്ടുകളുമാണ്. നിങ്ങളുടെ ബുദ്ധിമുഴുവന്‍ മനസ്സിന്‍റെ ഈ സമാഹൃതഭാഗത്തില്‍ ആഴ്ത്തിയാല്‍ ബുദ്ധി ജീവിതത്തെക്കുറിച്ച് തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരും. കൂടുതല്‍ ആളുകള്‍ ചിന്തകളില്‍ മുഴുകുന്നവരായാല്‍ അവര്‍ കൂടുതല്‍ സന്തോഷമില്ലാത്തവരായിത്തീരും. അതു നിര്‍ഭാഗ്യകരമാണ്. ചിന്ത ഒരു പ്രശ്നമല്ല. അതുമായി ഒന്നായിത്തീരുന്നതാണ് ഇവിടത്തെ പ്രശ്നം. തെളിമയോടെ ചിന്തിക്കുന്നവര്‍ സന്തുഷ്ടരായിരിക്കണം. പല ആളുകളും അവര്‍ കൂടുതല്‍ ചിന്തകരാകുന്തോറും ചിരിക്കാന്‍ കഴിവില്ലാത്തവരായിത്തീരുന്നു. ഇന്ദ്രിയഗ്രഹണങ്ങളുടെ പരിമിതികള്‍ക്കു വിധേയമായ സൂക്ഷ്മബുദ്ധിയുടെ അടിമകളായി അവര്‍ മാറുന്നു.

നിങ്ങളുടെ ബുദ്ധിയെ സ്ഥിരമായി അവബോധം കൊണ്ട് തേച്ചുമിനുക്കിക്കൊണ്ടിരുന്നാല്‍ അത് കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാകും. എന്താണ് യാഥാര്‍ത്ഥ്യം, എന്താണ് അസത്യം എന്നത് മുറിച്ചു വേര്‍തിരിക്കാനും ജീവിതത്തിനു മറ്റൊരു മാനം നേടിത്തരാനും അതിനു കഴിയും. ഒരാളിനു വളരണമെങ്കില്‍, മനസ്സിന്‍റെ പ്രക്രിയയിലൂടെ അയാളുടെ ഏറ്റവും ഉന്നതമായ പ്രകൃതത്തില്‍ എത്തണമെങ്കില്‍, അന്തിമമായ അവബോധത്തെ സത്യമായി വേര്‍തിരിക്കാന്‍ കഴിയുന്നതരത്തില്‍ ബുദ്ധിയെ സജ്ജമാക്കേണ്ടതുണ്ട്. എല്ലാക്കാര്യങ്ങളെയും നല്ലത്, ചീത്ത, തെറ്റ്, ശരി എന്നിങ്ങനെ വകതിരിക്കുകയല്ല വേണ്ടത്. എന്താണു യാഥാര്‍ത്ഥ്യം, എന്താണു ഭ്രമം, എന്താണു സ്ഥിരമായി നിലനില്‍ക്കുന്നത്, എന്താണു മാനസികം എന്നിങ്ങനെയാണ് അറിയേണ്ടത്.