सद्गुरु

പല വഴികളിലൂടെ പലപ്പോഴായി ജീവിതത്തെകുറിച്ച് മനസ്സിലാക്കിയെടുത്തിട്ടുള്ളതെല്ലാം ഒന്നുചേരുമ്പോള്‍ അത് അറിവായിത്തീരുന്നു. അത് നിങ്ങളെ നിലനിന്നുപോരാന്‍ സഹായിക്കും, അല്ലാതെ പരമമായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.

സദ്ഗുരു: അറിവ് എന്നൊന്നുണ്ട്, എന്നുവെച്ചാല്‍ എണ്ണമറ്റ ഓര്‍മ്മകളുടെ ഒരു കൂമ്പാരം എന്നു പറയാം. അതില്‍ നിന്നും വിഭിന്നമായിട്ടുള്ളതാണ് അറിയുക എന്ന പ്രക്രിയ. അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ ലോകത്തെ, ജീവിതത്തെ അറിയുക എന്നതാണ്. പല വഴികളിലൂടെ പലപ്പോഴായി ജീവിതത്തെകുറിച്ച് മനസ്സിലാക്കിയെടുത്തിട്ടുള്ളതെല്ലാം ഒന്നുചേരുമ്പോള്‍ അത് അറിവായിത്തീരുന്നു. ഇങ്ങനെ നേടിയിട്ടുള്ള അറിവ് പൂര്‍ണ്ണമല്ല, ശരിയായിട്ടുള്ളതുമല്ല, കുറെയൊക്കെ മുന്‍വിധി കലര്‍ന്നിട്ടുള്ളതായിരിക്കും. പുതിയ അനുഭവങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ അത് നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങളുടെ ജീവിതത്തിന് അതുകൊണ്ട് കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവുകയുമില്ല. സാമാന്യമായ ജീവിതബോധം അല്ലെങ്കില്‍ ലോകപരിചയം നിങ്ങളെ നിലനിന്നുപോരാന്‍ സഹായിക്കും, അല്ലാതെ പരമമായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.

ശാസ്ത്രഗ്രന്ഥങ്ങളെ പ്രതി എല്ലാ ആദരവും വെച്ചുപുലര്‍ത്തി കൊണ്ടുതന്നെ പറയട്ടെ - അതെല്ലാം സമാഹരിക്കപ്പെട്ട അറിവാണ്. അതേ സമയം, സൃഷ്ടികര്‍ത്താവിനാല്‍ തന്നെ എഴുതപ്പെട്ടിട്ടുള്ള ഒരു പുസ്തകമാണ് നിങ്ങള്‍. ജീവിതത്തെകുറിച്ച് വിശദമായി ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ അവനവനാകുന്ന ഈ പുസ്തകത്തെ വായിച്ചു പഠിക്കുകയാണ് വേണ്ടത്.
ശാസ്ത്രഗ്രന്ഥങ്ങളെല്ലാം സമാഹരിക്കപ്പെട്ട അറിവാണ്. അതേ സമയം, സൃഷ്ടികര്‍ത്താവിനാല്‍ തന്നെ എഴുതപ്പെട്ടിട്ടുള്ള ഒരു പുസ്തകമാണ് നിങ്ങള്‍.

ശാസ്ത്രഗ്രന്ഥങ്ങളെല്ലാം സമാഹരിക്കപ്പെട്ട അറിവാണ്. അതേ സമയം, സൃഷ്ടികര്‍ത്താവിനാല്‍ തന്നെ എഴുതപ്പെട്ടിട്ടുള്ള ഒരു പുസ്തകമാണ് നിങ്ങള്‍

അതിന്‍റെ അര്‍ത്ഥം സ്വന്തം നിലനില്‍പ്പിനെ കുറിച്ച് ആലോചിക്കണ്ട എന്നാണോ?

നിശ്ചയമായും വേണം. എന്നാല്‍ അതിനൊരു മറുവശമുണ്ട്. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയില്‍ എത്രയോ എത്രയോ താഴേക്കിടയിലാണ് കൃമി കീടങ്ങളുടെ സ്ഥാനം. അന്യമായ ഒരറിവും നേടാതെ സഹജപ്രകൃതിയെ മാത്രം ആശ്രയിച്ച് അവയെല്ലാം ഈ ഭൂമിയില്‍ സുഖമായി ജീവിക്കുന്നില്ലേ? അവയുടേതിനേക്കാള്‍ എത്രയോ മടങ്ങ് വലുതും ശക്തവുമാണ് മനുഷ്യന്‍റെ തലച്ചോറ്, എന്നിട്ടും ജീവിതം മുഴുവന്‍ സ്വന്തം നിലനില്‍പ്പിനായി മാത്രം ചിലവഴിക്കുന്നത് ബുദ്ധിശൂന്യതയല്ലാതെ എന്താണ്?

യോഗശാസ്ത്രത്തില്‍ മനസ്സിനെ പതിനാറ് ഭാഗങ്ങളായിട്ടാണ് പരിഗണിക്കുന്നത്. ഈ പതിനാറില്‍ ഒരു ഭാഗം കൊണ്ടുതന്നെ ലൗകിക ജീവിതത്തില്‍ വമ്പന്‍ വിജയം നേടാനാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. മറ്റു പതിനഞ്ചു ഭാഗങ്ങളും കേന്ദ്രീകരിക്കേണ്ടത് ആന്തരികസൗഖ്യത്തിന്‍റെ കാര്യത്തിലാണ്, കാരണം ഭൗതീക ലോകത്തേക്കാള്‍ വിശാലവും സങ്കീര്‍ണ്ണവുമാണ് മനുഷ്യന്‍റെ ആന്തരിക ലോകം. ഇന്ന് ശാസ്ത്രജ്ഞന്‍മാരും പറയുന്നുണ്ട്, പ്രപഞ്ചത്തിന്‍റെ നാലു ശതമാനം മാത്രമാണ് സൃഷ്ടിക്കപ്പെട്ടതായിട്ടുള്ളത് എന്ന്, ശേഷിക്കുന്ന ഭാഗമെല്ലാം ഇരുണ്ട ദ്രവ്യവും ഊര്‍ജ്ജവും ആണ് എന്ന്. നാലുശതമാനം മാത്രം ബുദ്ധിയുപയോഗിച്ച് നമ്മുടെ ജീവിത വ്യാപാരങ്ങള്‍ വളരെ ഭംഗിയായി നടത്താനാകും.

പുരാണങ്ങളിലും ശാസ്ത്രങ്ങളിലുമുള്ളത് സമാഹരിക്കപ്പെട്ടിട്ടുള്ള അറിവാണ്. അതിനോടെനിക്ക് ലവലേശം അനാദരവില്ല. സാഹിത്യമോ, ചരിത്രമോ, സാങ്കേതിക ശാസ്ത്രമോ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പറഞ്ഞേനെ, "വായിക്കൂ" എന്ന്. അതുപോലെതന്നെ ആത്മജ്ഞാനത്തെകുറിച്ചുള്ള ഇത്തരം പുസ്തകങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. കാരണം അതില്‍ പ്രതിപാദിച്ചിരിക്കുന്നത് നിങ്ങളെകുറിച്ചാണ്. മറ്റേതൊരു പുസ്തകം വായിക്കുന്നതിനേക്കാള്‍ ഈ ഒരു പുസ്തകം വായിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനം ലഭിക്കും.

സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണ് നിങ്ങളാകുന്ന ഈ പുസ്തകം രചിച്ചിട്ടുള്ളത്. ജീവിതത്തെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അവനവനാകുന്ന ഈ പുസ്തകം തന്നെയാണ് വായിക്കേണ്ടത്. ഈശ്വരന്‍റെ തന്നെ വാക്കുകളാണെങ്കില്‍ പോലും, അത് എഴുതപ്പെട്ടിരിക്കുന്നത് ഏതെങ്കിലുമൊരു ഭാഷയിലാണ് എങ്കില്‍ അതിനര്‍ത്ഥം മനുഷ്യരിലൊരാളാണ് ആ ഗ്രന്ഥം എഴുതിയിട്ടുള്ളത് എന്നാണല്ലോ. എന്തും വളച്ചൊടിക്കല്‍, വികൃതമാക്കല്‍ മനസ്സിന്‍റെ സ്വതവേയുള്ള ശീലമാണ്. നിങ്ങള്‍ നേരിട്ടു കണ്ട ഒരു കാഴ്ച, അതിനെകുറിച്ച് ഒരു ചങ്ങാതിയോടു പറയുന്നു, അയാള്‍ മറ്റൊരാളോട്, അയാള്‍ ഇനിയൊരാളോട് –ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ അതേ വാര്‍ത്ത നിങ്ങളിലേക്കു തിരിച്ചെത്തുന്നു. നിങ്ങള്‍ അന്തം വിട്ടു നിന്നുപോകും. ആ കഥ രൂപത്തിലും ഭാവത്തിലും ആകെ മാറിയിരിക്കുന്നു. ആയിരമായിരം ആണ്ടുകള്‍ പഴക്കം ചെന്ന പുരാണങ്ങള്‍ സഹസ്രാബ്ദങ്ങള്‍ കൈമാറി വന്നതിനിടയ്ക്ക് എന്തെല്ലാം വൈകൃതങ്ങള്‍ അതില്‍ വന്നുപെട്ടിരിക്കാം.

ചുറ്റും വെള്ളം പൊങ്ങിയിരിക്കേ, വീട്ടുമുറ്റത്തെ കുളത്തിന് എന്തു പ്രസക്തി? ജഗദീശ്വരന്‍ നിങ്ങളുടെ അന്തരാത്മാവായി സ്ഫുരിച്ചുകൊണ്ടിരിക്കേ നിങ്ങളുടെ ശ്രദ്ധ സദാ തിരിയേണ്ടത് അങ്ങോട്ടേക്കല്ലേ? അവനവനെ കുറിച്ചറിയാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ വായിക്കേണ്ടത് മറ്റൊരാള്‍ എഴുതി ഉണ്ടാക്കിയിട്ടുള്ള പുസ്തകമല്ല. ഏതെങ്കിലുമൊരു പുസ്തകത്തില്‍ നിങ്ങള്‍ നിങ്ങളെപറ്റി വായിക്കുന്നുവെങ്കില്‍ അത് യാഥാര്‍ത്ഥ്യമല്ല, കേവലം ഒരു കഥ മാത്രമാണ്. അവനവനിലേക്കു ശ്രദ്ധ തിരിക്കൂ. അതിനു സഹായകമായ ഉപാധികള്‍ കരസ്ഥമാക്കൂ. ഒരു ഗ്രന്ഥത്തേയും ഞാന്‍ പുച്ഛിച്ചു തള്ളുകയല്ല. അവനവന്‍റെ ഉള്ളിന്‍റെ ഉള്ളിലേക്കിറങ്ങിചെന്ന് അവനവനെകുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതൊരാള്‍ക്കും ശാസ്ത്രഗ്രന്ഥങ്ങള്‍ ഏതായായാലും നിസ്സാരവും, വിരസവുമായേ തോന്നൂ.

അവനവന്‍റെ ഉള്ളിന്‍റെ ഉള്ളിലേക്കിറങ്ങിചെന്ന് അവനവനെകുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതൊരാള്‍ക്കും ശാസ്ത്രഗ്രന്ഥങ്ങള്‍ ഏതായായാലും നിസ്സാരവും, വിരസവുമായേ തോന്നൂ

.
കുരുക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം തന്നെ ഒന്ന് ശ്രദ്ധിക്കു. അര്‍ജ്ജുനന്‍ രാജകുമാരനായിരുന്നല്ലോ. ആ കാലത്ത് നേടാവുന്ന ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള വിദ്യാഭ്യാസവും നേടിയിരുന്നു. ശ്രീകൃഷ്ണന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കുമ്പോഴും ഇടയ്ക്കിടക്ക് അര്‍ജ്ജുനന്‍ പറയുന്നതായി കാണാം " ഇങ്ങനെയല്ലല്ലോ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളത്.” താന്‍ വായിച്ചു മനസ്സിലാക്കിയിട്ടുള്ള എല്ലാ ശാസ്ത്രങ്ങളുടേയും നേരേയാണ് അവിടെ അര്‍ജുനന്‍ വിരല്‍ചൂണ്ടുന്നത് അതിന് ശ്രീകൃഷ്ണന്‍ നല്‍കുന്ന മറുപടി ഏറ്റവും ശ്രദ്ധാര്‍ഹമാണ്. "ആത്മജ്ഞാനം സിദ്ധിച്ച ഒരാളുടെ മുമ്പില്‍ ശാസ്ത്രഗ്രന്ഥങ്ങള്‍, വെള്ളപ്പൊക്കം ബാധിച്ചിരിക്കേ മുറ്റത്തെ കിണറു നിറയെ വെള്ളമുണ്ട് എന്നു പറയുന്നതുപോലെയാണ്."

നിങ്ങള്‍ ഒരു മരുഭൂമിയിലാണ് കഴിയുന്നതെങ്കില്‍ കിണര്‍ നിറയെ വെള്ളം കാണുമ്പോള്‍ അത് മഹാസമുദ്രമാണെന്ന് തോന്നിയേക്കാം, എന്നാല്‍ കര മുഴുവനായും വെള്ളം പൊങ്ങി മൂടിയിരിക്കേ കിണറിലെ വെള്ളത്തിന് എന്താണ് പ്രസക്തി? പറഞ്ഞുവരുന്നത് ഇത്രമാത്രം. നിങ്ങളുടെ ഹൃദയക്ഷേത്രത്തില്‍ ജഗദ്സ്രഷ്ടാവ് സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ എല്ലാ ശാസ്ത്രഗ്രന്ഥങ്ങള്‍വും അത് കണ്ടെത്താന്‍ വേണ്ടിയായിരിക്കണം.

http://images.wisegeek.com/hindu-prayer-book.jpg