ലോകത്തിലെവിടെയായലും നാഗരിക സംസ്‌കാരം രൂപംകൊണ്ടിട്ടുള്ളത് നദീതീരങ്ങളിലാണ്. ദക്ഷിണ ഏഷ്യയിലെ ആദ്യ നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഏതാണ്ട് 2600 ബി.സി.ഇയിലാണ്. ആ പ്രദേശം ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലാണ്. അതിനു പടിഞ്ഞാറു കിടക്കുന്ന പ്രദേശങ്ങളും ആ മേഖലയില്‍പെടുന്നു. നമ്മള്‍ ഇന്ന് ഹാരപ്പന്‍ സംസ്‌കാരമെന്നും, സിന്ധു നദീതട സംസ്‌കാരമെന്നും വിശേഷിപ്പിക്കുന്ന കാലഘട്ടം. ആ കാലത്ത് ജീവിച്ചിരുന്നവരാണ് ഈ നഗരങ്ങള്‍ സൃഷ്ടിച്ചതും, അവിടെ ഭരണം നടത്തിയിരുന്നതും, തങ്ങളുടെ സവിശേഷ ജീവിതശൈലിക്കു പേരുനല്കിയ സിന്ധു നദിക്കു സമാന്തരമായി മറ്റൊരു നദി പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകുന്നതായി അന്നത്തെ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. ആ നദി ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. അതിന്‍റെ വടക്കേ തീരങ്ങള്‍ ആ കാലത്തും നന്നേ വരണ്ടതായിരുന്നു. ഇന്ത്യയില്‍ ഗജ്ജര്‍ എന്ന പേരിലാണ് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. ആ ഭാഗത്തുള്ള ചില നീര്‍ചാലുകളെ പലപ്പോഴും "സരസ്വതി" എന്ന് വിളിക്കാറുണ്ട്. നഷ്ടപ്പെട്ടുപോയ ആ നദിയുടെ തീരങ്ങള്‍ കണ്ടെത്താന്‍ ഇപ്പോഴും ഗവേഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സരസ്വതിയുടെ ഇരുകരകളിലും, വരണ്ടുകിടക്കുന്ന നദീതടത്തിലുമായി ഭൂഗര്‍ഭ ഗവേഷകര്‍, ഒരു പ്രാചീന ആവാസകേന്ദ്രത്തിന്‍റെ തന്നെ അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

നഷ്ടപ്പെട്ടുപോയ ആ നദിയുടെ തീരങ്ങള്‍ കണ്ടെത്താന്‍ ഇപ്പോഴും ഗവേഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സരസ്വതിയുടെ ഇരുകരകളിലും, വരണ്ടുകിടക്കുന്ന നദീതടത്തിലുമായി ഭൂഗര്‍ഭ ഗവേഷകര്‍, ഒരു പ്രാചീന ആവാസകേന്ദ്രത്തിന്‍റെ തന്നെ അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഋഗ്വേദം ഭാരതമെന്ന ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രാചീനമായ ഗ്രന്ഥങ്ങളില്‍ ഒന്നാണ്. അതിലെ നാല്പത്തിയഞ്ചോളം സൂക്തങ്ങളില്‍ സരസ്വതിയെ കുറിച്ച് ആവര്‍ത്തിച്ചു പറയുന്നുണ്ട്. "വലുപ്പമേറിയവയില്‍ ഏറ്റവും വലുതും....ശക്തിമത്തായ പ്രവാഹവുമാണ്" എന്ന് എടുത്തു പറയുന്നതു കാണാം. യഥാര്‍ത്ഥത്തില്‍ സരസ്വതി എന്നൊരു നദിയുണ്ടായിരുന്നുവോ? ഭൂമിയുടെ മേല്‍പാളികളുടെ ഉള്‍ത്തലങ്ങളിലുണ്ടായ ചില ചലനങ്ങള്‍ മൂലം ആ നദി പാടെ ഉള്‍വലിഞ്ഞു പോയതാണോ? അതോ, അതു വെറും ഒരു പുരാണസങ്കല്പമാണോ? ഇന്നും കൃത്യമായ ഉത്തരമില്ലാത്ത ഒരു നിഗൂഢതയാണ് അത്. എന്നാലും ഒരു വസ്തുത ഉറപ്പിച്ചുപറയാം. ഋഗ്വേദകാലം മുതലേ ഈ നാട്ടുകാര്‍ വലിയ ആരാധനയോടെയാണ് നദികളെ കണ്ടുവന്നിട്ടുള്ളത്.

ഗംഗാനദി.... അതിന് ദേശീയനദി എന്ന പദവിയോടെ ബഹുമാനിതയാണ്. ഗംഗയെ മോക്ഷദായിനിയായാണ് നമ്മുടെ പൂര്‍വ്വീകര്‍ ആരാധിച്ചിരുന്നത്. ഗംഗയില്‍ ഒന്നു മുങ്ങിനിവരുന്നതോടെ മനുഷ്യന്‍റെ എല്ലാപാപങ്ങളും, ദുഃഖങ്ങളും തീരുന്നു എന്നായിരുന്നു പ്രാചീനകാലം മുതലേയുള്ള വിശ്വാസം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും ആ കാലത്തേ തീര്‍ത്ഥാടകര്‍ പ്രയാഗയില്‍ സ്‌നാനം ചെയ്യാനായി വന്നെത്തിയിരുന്നു. കാശിയും, ഗംഗാതീരത്തുള്ള മറ്റുനഗരങ്ങളും നമ്മുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളായിരുന്നു. ഗംഗയെ നേരില്‍ കണ്ടു വണങ്ങാനായി ആയിരമായിരം നാഴികകള്‍ നടന്നാണ് അവര്‍ വന്നിരുന്നത്. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ ആഘോഷിക്കപ്പെടുന്ന കുംഭമേള അത് നടക്കുന്നത് ഗംഗാ-യമുന-സരസ്വതി നദികളുടെ സംഗമസ്ഥാനമാണ്. സരസ്വതി ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുന്നു എന്നാണു വിശ്വാസം. ഈ മൂന്നു നദികളുടേയും സംഗമസ്ഥാനമാണ് പുകള്‍പെറ്റ പ്രയാഗ. കുംഭമേളയുടെ ദിവസങ്ങളിലെ പ്രയാഗസ്‌നാനം ഏറ്റവും പുണ്യമേകുന്നതാണെന്നാണ് ഇപ്പോഴും പരക്കെയുള്ള വിശ്വാസം. അതുകൊണ്ടാണ് എല്ലാ തരത്തിലും, തലത്തിലും പെട്ട ലക്ഷക്കണക്കിന് വിശ്വാസികള്‍ നാടിന്‍റെ നാനാഭാഗത്തു നിന്നുമായി കുംഭമേളയില്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നത്. ദരിദ്രനെന്നോ സമ്പന്നനെന്നോയുള്ള ഭേദമില്ല. എത്രവഴി താണ്ടാനും ക്ലേശങ്ങള്‍ സഹിക്കാനും പ്രയാസമില്ല. കുംഭമേളയില്‍ പങ്കെടുക്കുക. സംഗമത്തില്‍ ഒന്നു മുങ്ങുക. അതുമാത്രമാണ് അവരുടെ ലക്ഷ്യം. സ്വയം ശുദ്ധീകരിക്കാനുള്ള സാമര്‍ത്ഥ്യമുള്ളതാണ് ഗംഗയിലെ ജലം. അതു കൊണ്ടു തന്നെ ഗംഗാജലത്തെ പുണ്യതീര്‍ത്ഥമായി ആദരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, വിദേശീയര്‍പോലും ഗംഗാജലം കപ്പലില്‍ കയറ്റി സ്വദേശത്തേക്കു കൊണ്ടുപോകാറുണ്ട്. മാസങ്ങള്‍തന്നെ കഴിഞ്ഞാലും ആ വെള്ളത്തിന്‍റെ ശുദ്ധിക്കോ സ്വാദിനോ ഒരു കോട്ടവും തട്ടുന്നില്ല എന്നത് വലിയൊരു അതിശയം തന്നെയാണ്.

നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട നദികളുടെയൊക്കെ ഉത്ഭവസ്ഥാനങ്ങളില്‍, ആ നദികളുടെ ആരാധനക്കായി വിശേഷപ്പെട്ട ക്ഷേത്രങ്ങള്‍ പണിതീര്‍ക്കപ്പെട്ടിട്ടുണ്ട്. ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗംഗോദ്രി. യമുനയുടെ യമുനോത്രി, നര്‍മ്മദ ഉത്ഭവിക്കുന്ന അമര്‍കാന്തക്, കൃഷ്ണയുടെ ഉറവിടമായ കൃഷ്ണാബായ്, കാവേരി പിറക്കുന്ന തലകാവേരി....ഈ ക്ഷേത്രങ്ങള്‍ പ്രകടമാക്കുന്നത് നമ്മുടെ പൂര്‍വ്വീകര്‍ക്ക് നദികളെ പ്രതിയുണ്ടായിരുന്ന ശ്രദ്ധയും, ആരാധനയുമാണ്. ഭാരതീയര്‍ ഏതുവിധത്തിലാണ് നദികളെ കണ്ടിരുന്നത് എന്നതിനുള്ള ഉത്തമോദാഹരണങ്ങളാണിവ. ഓരോ നദിയും മനുഷ്യമനസ്സിലുണര്‍ത്തിയ ഏറ്റവും ശക്തമായ വികാരം ആദരവായിരുന്നു. ആ വികാരത്തില്‍ ചില ശേഷിപ്പുകള്‍ ഇന്നും ഒരാചാരമയി പലയിടത്തും പിന്‍തുടര്‍ന്നു വരുന്നുണ്ട്. പലനദീതീരങ്ങളിലും സന്ധ്യക്കുള്ള ആരതി ഒരു സവിശേഷതയാണ്. ക്ഷേത്രങ്ങളിലും നദികളിലുമായി ബന്ധപ്പെട്ട ചില അനുഷ്ഠാനങ്ങളുണ്ട്. കാശിയില്‍ ഗംഗാതീരത്തെ ആരതി വളരെ പ്രസിദ്ധമാണ് എന്നാല്‍ നദികളെ ജീവനുള്ള ഒരു വസ്തുവായി പരിഗണിക്കുവാനും അതിനോടു ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കാനും നമ്മുടെ മുന്‍ഗാമികള്‍ കാണിച്ച ശ്രദ്ധ എങ്ങനെയോ നമ്മള്‍ പാടെ കൈമോശപ്പെടുത്തിയിരിക്കുന്നു.