सद्गुरु

ഈശ്വരന്‍ മനുഷ്യന്‌ ഒരേയൊരു ജീവിതപങ്കാളി മാത്രമേ വേണ്ടു എന്നാണോ വിധിച്ചിരിക്കുന്നത്‌? ആ ഒരു വ്യക്തിയോട്‌ ദൃഡവും സത്യസന്ധവുമായ ബന്ധം ഉണ്ടായിരിക്കുക, അതാണൊ നമ്മള്‍ ചെയ്യേണ്ടത്?.

 

സദ്ഗുരു : നിങ്ങളെ സംബന്ധിച്ചതത്തോളം ഈശ്വരന്‌ പ്രത്യേകിച്ചു ചില ഉദ്ദേശ്യങ്ങളൊന്നും ഉണ്ടാവാന്‍ വഴിയില്ല. നിങ്ങളുടെ കാര്യത്തില്‍ നിങ്ങളാണ് പ്രായോഗികവും ബുദ്ധിപൂര്‍വവുമായൊരു തീരുമാനം എടുക്കേണ്ടത്, അതെന്തായിരിക്കണം എന്നുള്ളതാണ്‌ പ്രധാന വിഷയം. ഈ പ്രശ്‌നത്തിന്‌ രണ്ടു വശങ്ങളുണ്ട്‌. ഒന്നാമത്തേത്‌ സാമൂഹ്യപരം. സാമാന്യമായി സമൂഹം വിശ്വസിക്കുന്നത് ‘ഒരു പുരുഷന്‌ ഒരു സ്‌ത്രീ’ എന്ന തത്വത്തിലാണ്. സമൂഹത്തിന്റെ കെട്ടുറപ്പിനതാണ്‌ നല്ലത്‌, എന്നാല്‍ ഈയൊരു രീതിയല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ളത്‌. അവരുടെ പ്രമാണം ‘ഒരു പുരുഷന്‍, പല സ്‌ത്രീകള്‍’ എന്നാണ്‌. ഒരു പക്ഷെ, അവരുടെ സാമൂഹ്യഭദ്രതക്ക്‌ കൂടുതല്‍ കര്‍ക്കശമായ നിലപാട്‌ കൂടിയേ തീരു എന്നതായിരിക്കണം അതിനു പിന്നിലെ ഉദ്ദേശ്യം, അതല്ലെങ്കില്‍ സമൂഹത്തില്‍ മേല്‍കൈ പുരുഷന്റേതു തന്നെയെന്നു സ്ഥാപിക്കണമെന്നായിരിക്കും. ഏതായാലും കൂടുതലായി ഞാന്‍ ആ വിഷയത്തിലേക്കു കടക്കുന്നില്ല.

ആയിരമായിരം ആണ്ടുകള്‍ക്കു മുമ്പു നടന്നകാര്യങ്ങള്‍ നിങ്ങളുടെ ഈ ശരീരത്തിന്‌ ഓര്‍മവെയ്ക്കാനാകും. പാരമ്പര്യം എന്നു പറയുന്നതുതന്നെ ഓര്‍മയാണ്‌.

ആദ്ധ്യാത്മികമായ വശത്തെക്കുറിച്ച്‌ നമുക്കാലോചിക്കാം. എല്ലാ ജീവജാലങ്ങള്‍ക്കും അതിന്റേതായ ഓര്‍മശക്തിയുണ്ട്‌. ആയിരമായിരം ആണ്ടുകള്‍ക്കു മുമ്പു നടന്നകാര്യങ്ങള്‍ നിങ്ങളുടെ ഈ ശരീരത്തിന്‌ ഓര്‍മവെയ്ക്കാനാകും. പാരമ്പര്യം എന്നു പറയുന്നതുതന്നെ ഓര്‍മയാണ്‌. ഭാരതീയ സംസ്‌ക്കാരമനുസരിച്ച്‌ ഭൌതികമായ ഈ ഓര്‍മയെ ‘ഋണാനുബന്ധം’ എന്നാണ്‌ പറയുന്നത്‌. ചുറ്റുപാടുമുള്ള വസ്‌തുക്കളുമായി നിങ്ങളെ ഘടിപ്പിക്കുന്നത്‌ ഈ ഓര്‍മയാണ്‌. സ്വന്തം അച്ഛനും അമ്മയുമാരാണെന്ന്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ മറന്നുപോകുന്നു എന്ന്‍ സങ്കല്‍പിക്കാം. എന്തു ചെയ്യും? സ്‌നേഹമോ രക്തമോവല്ല, മറിച്ച്‌ ഓര്‍മയാണ്‌ നിങ്ങള്‍ക്കു മനസ്സിലാക്കിത്തരുന്നത്‌ ‘ഇത്‌ എന്റെ അമ്മയാണ്‌, ഇതെന്റെ അച്ഛനാണ്‌’ എന്നൊക്കെ. എല്ലാ ബന്ധങ്ങളും നിലനിന്നുപോരുന്നത്‌ ഓര്‍മ്മയെ അടിസ്ഥാനമാക്കിയാണ്‌. ഓര്‍മ നഷ്‌ടപ്പെട്ടാല്‍ ഏറ്റവും അടുപ്പമുള്ള വ്യക്തിയും നിങ്ങളുടെ കണ്ണില്‍ ആരോ ഒരാളാകും.

തലച്ചോറു മനസ്സാണെ ന്നാണോ ? അതോ ശരീരമാണോ മനസ്സ് ?
ശരീരത്തിന്റെ ഓര്‍മശക്തിയുമായി തുലനം ചെയ്യുമ്പോള്‍ മനസ്സിന്റെ ഓര്‍മ തീരെ നിസ്സാരമാണ്‌. എന്തെങ്കിലും ഒരു വസ്‌തുവിനെ അല്ലെങ്കില്‍ ഒരാളെ ഒരിക്കല്‍ ഒന്നു തൊട്ടാല്‍ മനസ്സ്‌ അപ്പോഴേ അത്‌ മറന്നുപോയെന്നുവരാം, എന്നാല്‍ ശരീരത്തില്‍ അത്‌ എന്നെന്നേക്കുമായി പതിഞ്ഞു കിടക്കും. മനുഷ്യര്‍ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, മനസ്സ്‌ അത്‌ ക്ഷണത്തില്‍ മറന്നുപോകും, എന്നാല്‍ ശരീരത്തില്‍ ആ ഓര്‍മ നിലനില്‍ക്കുകയും ചെയ്യും. വിവാഹമോചനം കഴിഞ്ഞാലും, നിങ്ങള്‍ ആ പുരുഷനെ കഠിനമായി വെറുക്കുന്നുണ്ടാകുമെങ്കിലും നിങ്ങളെ ആ വേദന നീറ്റികൊണ്ടിരിക്കും, കാരണം ശരീരം ഒന്നും മറക്കുന്നില്ല എന്നതുതന്നെ.

കുറച്ചുനേരം മനസ്സറിഞ്ഞ്‌ ആരുടെയെങ്കിലും കൈപിടിച്ചിരുന്നു നോക്കൂ, അത്‌ നിങ്ങള്‍ ഒരിക്കലും മറക്കില്ല. എന്തുകൊണ്ടാണെന്നൊ? നിങ്ങളുടെ ഉപ്പൂറ്റിയും ഉള്ളംകൈയ്യും വളരെയധികം സ്വീകാര്യക്ഷമതയുള്ളതാണ്‌. പെട്ടെന്നൊരാളെ കണ്ടുമുട്ടുമ്പോള്‍, അയാളോട്‌ പ്രത്യേകിച്ച്‌ ഒരടുപ്പം വേണമെന്നാഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കില്‍ അല്‍പം മാറിനിന്ന്‍, ‘നമസ്‌കാരം’ എന്നു പറഞ്ഞ്‌ കൈകൂപ്പിയാല്‍ മതി. ഉള്ളംകൈകള്‍ തമ്മില്‍ ചേരുമ്പോള്‍, അല്ലെങ്കില്‍ കാലിന്റെ പെരുവിരലുകള്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ ശരീരത്തിന്‌ ഓര്‍മവെക്കാന്‍ അത്‌ തടസ്സമാകുന്നു.

പെട്ടെന്നൊരാളെ കണ്ടുമുട്ടുമ്പോള്‍, അയാളോട്‌ പ്രത്യേകിച്ച്‌ ഒരടുപ്പം വേണമെന്നാഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കില്‍ അല്‍പം മാറിനിന്ന്‍, ‘നമസ്‌കാരം’ എന്നു പറഞ്ഞ്‌ കൈകൂപ്പിയാല്‍ മതി.

ശാരീരികമായ ഓര്‍മയെ ഏറ്റവും താഴേത്തട്ടില്‍ ഒതുക്കി നിര്‍ത്തേണ്ടതാവശ്യമാണ്‌, അല്ലെങ്കില്‍ പുതിയ അനുഭവതലങ്ങളിലേക്ക്‌ മനസ്സിനെ ഉയര്‍ത്തിക്കൊണ്ടു പോവുക പ്രയാസമായിരിക്കും. വിഷയസുഖങ്ങള്‍ അമിതമായി അനുഭവിക്കുന്നവരുടെ മുഖത്ത്‌ ഒരുമാതിരി ആഭാസച്ചിരി കാണാം. എന്നാല്‍ അവരുടെ മനസ്സില്‍ തെല്ലുപോലും സന്തോഷമുണ്ടാകില്ല. ശരീരത്തിന്റെ കാമാസക്തിയില്‍നിന്നാണ്‌ ആ ചിരി ഉണ്ടാകുന്നത്‌. ആ മുഖഭാവം മാറ്റിയെടുക്കുക എളുപ്പമല്ല, കാരണം, മനസ്സിനു സങ്കല്‍പിക്കാന്‍ കഴിയാത്ത വിധത്തില്‍ ശാരീരികമായ ഓര്‍മകള്‍ നിങ്ങളെ ബന്ധിതനാക്കുന്നു. അതുകൊണ്ട് ‌ ശരീരത്തെ തോന്നിയവിധം അനുഭവമണ്ഡലത്തില്‍ വിഹരിക്കാന്‍ അനുവദിക്കരുത്‌.

ശരീരവാസനകളെ അടക്കാനും ഒതുക്കാനും ശ്രദ്ധവെക്കണം, അല്ലെങ്കില്‍ അതിനായി പിന്നീട്‌ വലിയ വില കൊടുക്കേണ്ടി വരും. സ്വന്തം ശരീരത്തെ നിയന്ത്രിക്കാന്‍ പഠിച്ചു കഴിഞ്ഞ ഒരാള്‍ക്ക്‌ എന്തുചെയ്‌താലും അത്‌ പ്രശ്‌നമാവില്ല, എന്നാല്‍ അങ്ങനെയുള്ള ഒരാള്‍ക്ക്‌ ആലോചനയില്ലാതെ എന്തിലെങ്കിലും എടുത്തുചാടാനും തോന്നുകയില്ല എന്നതാണ്‌ സത്യം. ശരീരത്തിന്റെ പരിമിതികളോ ശാഠ്യങ്ങളോ അയാള്‍ക്ക്‌ പ്രേരണയാവുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം ശരീരം ഒരുപകരണം മാത്രമാണ്‌.

ബന്ധം ഏതു തരത്തിലുള്ളതായാലും അതില്‍ ഒരകലം പാലിക്കാന്‍ അയാള്‍ എപ്പോഴും ശ്രദ്ധിക്കും. അതുകൊണ്ടാണ്‌ ‘ഒരു പുരുഷന്‌ ഒരു സ്‌ത്രീ’ എന്ന സമ്പ്രദായം നിലവില്‍ വന്നത്‌. ഭാര്യയോ ഭര്‍ത്താവോ മരിച്ച്‌ പുനര്‍വിവാഹം ചെയ്യേണ്ടിവരുന്ന അവസ്ഥ വേറെയാണ്‌. എന്നാല്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, വയസ്സ്‌ ഇരുപത്തിയഞ്ചാകും മുമ്പേതന്നെ ഇരുപത്തിയഞ്ചിലധികംപേരുമായി ഇണചേര്‍ന്നിരിക്കും എന്നതാണ്‌ സ്ഥിതിവിശേഷം. അതിന്റെ വില നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്‌. അമേരിക്കന്‍ ജനതയില്‍ പത്തു ശതമാനമെങ്കിലും വിഷാദരോഗത്തിനുള്ള മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരാണ്‌. ശരീരത്തിനു സംഭവിക്കുന്ന ആശയക്കുഴപ്പമാണ്‌ അതിനു കാരണം. എന്താണ്‌ വേണ്ടതെന്നവനവനുതന്നെ അറിയില്ലെന്നു വന്നാലത്തെ സ്ഥിതി.

നമ്മുടെ ശരീരത്തിന്‌ സുഭദ്രമായ ഓര്‍മകളാണ്‌. മിക്കവാറും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ശാരീരികമായ ബന്ധം വളരെ സാധാരണ നിലയിലായിരിക്കും, ബുദ്ധിപരമായ ബന്ധത്തില്‍ ഉയര്‍ന്ന നിലവാരം ഉണ്ടാവുകയുമില്ല. അങ്ങിനെ വരുമ്പോള്‍, സാധാരണഗതിയില്‍ സദാ കലഹിച്ചു കൊണ്ടിരിക്കും. എന്നാലും ആ ബന്ധം നിലനിര്‍ത്തികൊണ്ടുപോകാന്‍ എന്തു ത്യാഗവും ചെയ്യാന്‍ അവര്‍ തയ്യാറായിരിക്കും. എന്തൊക്കെയായാലും ആ ബന്ധത്തില്‍ അവര്‍ സുഖവും സുരക്ഷിതത്വവും കണ്ടെത്തുന്നു എന്നതാണതിന്റെ സത്യം. അതിനുകാരണം, നിങ്ങളുടെ ജീവിതത്തിനെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ മാനസിക ഓര്‍മയേക്കാള്‍ നിങ്ങളുടെ ശാരീരികമായ ഓര്‍മയാണ്‌ എന്നുള്ളതാണ്. നമുക്ക്‌ ചിന്തിക്കാനാവുന്നതിനേക്കാള്‍ അധികമായി ശരീരത്തിന്റേതായ ഓര്‍മകള്‍ നമ്മുടെ വ്യവഹാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. നിങ്ങള്‍ ഇപ്പോള്‍ വിധിപ്രകാരം ജീവിക്കുന്നു എന്നതിനു കാരണംതന്നെ നിങ്ങളുടെ ശാരീരിക ഓര്‍മകള്‍കൊണ്ടാണ്‌. മനസ്സിന്റെ ഓര്‍മകളെ എപ്പോള്‍ വേണമെങ്കിലും നമുക്കുപേക്ഷിക്കാം. ശരീരത്തിന്റെ ഓര്‍മകള്‍ അങ്ങനെ വിട്ടുകളയാനാവില്ല. അതിന്‌ നിങ്ങള്‍ മറ്റൊരു തലത്തിലേക്ക്‌ ഉയരേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മ ജ്ഞാനത്തിലൂടെയുള്ള പരിണാമമാണ്‌ ഞാന്‍ സൂചിപ്പിക്കുന്നത്‌.