സദ്ഗുരു ; ഭാരതീയ പുരാണത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. മരകൊമ്പിലിരിയ്ക്കുന്ന ഒരു മനുഷ്യന്‍ ആ ചില്ലയുടെ കടമുറിയ്ക്കാന്‍ ശ്രമിക്കുന്നു. അതിലയാള്‍ വിജയിക്കുകയാണെങ്കില്‍ അയാള്‍ പരാജയപ്പെടും. ഇപ്പോള്‍ നമ്മള്‍ ഭൂമിയില്‍ സ്വൈര്യവിഹാരത്തിന് ഇട നല്‍കിയിരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തന സംവിധാനത്തിന്‍റെ ഗതിയും ഇതുതന്നെ. അതു വിജയിക്കുകയാണെങ്കില്‍ നമ്മള്‍ പരാജയപ്പെടും. പരാജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് എത്ര അസംബന്ധമാണ്. ആ അവസ്ഥയിലാണ് ഇപ്പോള്‍ നമ്മള്‍.

ഈ ഭൂമിയിലെ ജീവിതം ഒരു സാമ്പത്തിക ഇടപാടല്ലെന്നത് ഭൂരിഭാഗം ആളുകള്‍ക്കും മനസ്സിലായിട്ടില്ല. അത് പരസ്പരമുള്ള ഒരു വിപുലീകരണമാണ്. സമൂഹത്തില്‍ നമുക്ക് ഇടപാടുകള്‍ ആകാം. എന്നാല്‍ ജീവിതമെന്നത് വലിയ കൂട്ടം ആളുകള്‍ ഒരുമിച്ചുള്ളതാണ്. ആരും തന്നെ പരസ്പരം പൂര്‍ണ്ണമായി വേറിട്ടു നില്‍ക്കുന്നവരല്ല. 'എന്‍റെ ശരീരം' എന്നു നിങ്ങള്‍ പറയുന്നത് ഈ ഭൂമിയുടെ ഒരു അംശം മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം ആളുകള്‍ക്കും തങ്ങള്‍ മണ്ണടിയുന്നതുവരെ ഇക്കാര്യം മനസ്സിലാകാറില്ല.

>നിങ്ങള്‍ ധ്യാനത്തിലിരിയ്ക്കുകയാണെങ്കില്‍ സാവധാനത്തില്‍, അല്‍പ സമയത്തിനു ശേഷം നിങ്ങളുടേത് വേറിട്ട ഒരു സത്തയല്ലെന്ന് നിങ്ങള്‍ക്കു വ്യക്തമായി അനുഭവമാകും. അത് എല്ലാറ്റിനോടും ഏകത്വമുള്ള ഒന്നാണ്.

സ്വന്തം മനസ്സിന്‍റെ ചട്ടകൂട്ടില്‍ മാത്രമാണ് നിങ്ങള്‍ വേറിട്ട ഒരു മനുഷ്യനാകുന്നത്. ശാരീരികമായി നിങ്ങള്‍ വേറിട്ട ഒരു മനുഷ്യനല്ല. ജീവശക്തിയെന്ന നിലയിലും നിങ്ങള്‍ വേറിട്ട ഒരു മനുഷ്യനല്ല. ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനോടുമൊപ്പം ഒന്നായാണ് നിങ്ങള്‍ ജീവിക്കുന്നത്. ഇക്കാലത്ത് ഭൗതിക ശാസ്ത്രജ്ഞര്‍ സമര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണിത്. എല്ലാം തന്നെ ഓരോ നിമിഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഭൗതികശാസ്ത്രം പറയുന്നു. എന്നാല്‍ ഇക്കാര്യം നിശ്ചയമായും നാമോരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണ്. ബുദ്ധിപരമായ ആലോചനയിലൂടെ ഈ ബോധ്യത്തിലെത്തുന്നത് അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ആളുകള്‍ക്ക് പ്രേരണയാകും. എന്നാല്‍ അനുഭവത്തിലൂടെയാണ് എത്തിച്ചേരുന്നതെങ്കില്‍ അതൊരു പരിഹാരമായിരിക്കും. ധ്യാനാത്മകതയുള്ള നേതൃത്വം

ഞാന്‍ അമേരിക്കയിലെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍റെ കൂടെയിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു, 'സദ്ഗുരു, നമ്മള്‍ നിര്‍ബന്ധമായും എന്താണു ചെയ്യേണ്ടത്? നമ്മളൊക്കെ എന്തെല്ലാമോ ചെയ്യുകയാണ്. അവ ഫലം ചെയ്യുന്നില്ലെന്ന് നമുക്കറിയാം.' ഞാന്‍ പറഞ്ഞു; 'ഈ ലോകത്തുള്ള നേതൃത്വം ധ്യാനിക്കണം. ധ്യാനിക്കണമെന്നു പറയുമ്പോള്‍ പാശ്ചാത്യദേശത്ത് ആളുകള്‍ ചോദിയ്ക്കും; 'ഏതു കാര്യം ഓര്‍ത്താണ് ഞാന്‍ ധ്യാനിക്കേണ്ടത്? ഒരു മരത്തിന്‍റെയോ ഈ ഭൂമിയുടെയോ പ്രപഞ്ചത്തിന്‍റെയോ കാര്യത്തിലാണോ?' ധ്യാനിക്കുകയെന്നത് ഏതെങ്കിലുമൊരു കാര്യത്തെ സൂചിപ്പിക്കുന്ന പദമല്ല. ധ്യാനിക്കുകയെന്നാല്‍ നിങ്ങളില്‍ അല്‍പം സ്നിഗ്ദ്ധത കൈവരികയെന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ ഒരു കോണ്‍ക്രീറ്റുകട്ടയാണ്-എല്ലാറ്റിലും നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരു അസ്തിത്വം.

നിങ്ങള്‍ ധ്യാനത്തിലിരിയ്ക്കുകയാണെങ്കില്‍ സാവധാനത്തില്‍, അല്‍പ സമയത്തിനു ശേഷം നിങ്ങളുടേത് വേറിട്ട ഒരു സത്തയല്ലെന്ന് നിങ്ങള്‍ക്കു വ്യക്തമായി അനുഭവമാകും. അത് എല്ലാറ്റിനോടും ഏകത്വമുള്ള ഒന്നാണ്. ഭൂമിയിലെ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇത് ജീവത്തായ ഒരു അനുഭവമാകുകയാണെങ്കില്‍, എന്നെ വിശ്വസിയ്ക്കൂ, ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിന് അധിക സമയവും പ്രയത്‌നവുമെടുക്കില്ല. ഇതുവരെയുണ്ടായിട്ടുള്ള നാശനഷ്ടങ്ങളെല്ലാം കണക്കിലെടുത്താലും ഇപ്പറഞ്ഞതിനു മാറ്റമില്ല. ഇരുപത്തിയഞ്ചുവര്‍ഷത്തിനുള്ളില്‍, ശ്രദ്ധേയമായ തോതില്‍ നമുക്കു പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാം. എന്നാല്‍ ഇതിന് ഉന്നത തലങ്ങളില്‍ നിന്നുള്ള പിന്തുണയാവശ്യമാണ്.