യോഗയെന്ന അത്ഭുതം - മല്ലടിഹള്ളി സ്വാമികളുടെ കഥ
സ്വാമിജി 1008 സൂര്യനമസ്കാരങ്ങള്‍ ചെയ്തിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന് 90 വയസ്സുകഴിഞ്ഞപ്പോള്‍ എണ്ണം കുറച്ച് 108 നമസ്കാരങ്ങളാക്കി.
മല്ലടിഹള്ളി എന്നത് വടക്കന്‍കര്‍ണാടകത്തിലെ ഒരു ഗ്രാമമാണ്. എന്‍റെ ഗുരുനാഥനായ രാഘവേന്ദ്രറാവു അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ഒരു ഇതിഹാസപുരുഷനായിരുന്നു. മല്ലടിഹള്ളി സ്വാമി എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് 79 വയസ്സ് പ്രായമുണ്ടായിരുന്നു. എനിക്ക് അന്ന് പതിനൊന്നോ പന്ത്രണ്ടോ വയസ്സു പ്രായം. എന്‍റെ അപ്പൂപ്പന്‍ പാര്‍ത്തിരുന്ന ഗ്രാമത്തില്‍ ആറോ ഏഴോ അടി വ്യാസവും 120-130 അടി ആഴവുമുള്ള കിണറുകളുണ്ടായിരുന്നു. അവയില്‍ 60-70 അടി ആഴത്തില്‍ വെള്ളവും ഉണ്ടായിരുന്നു. ഇതിലൊരു കിണറ്റില്‍ ചാടുകയും തിരികെ കയറുകയുമായിരുന്നു എന്‍റെ വിനോദം. തൊട്ടിയോ പടിയോ ഏണിയോ ഒന്നുമില്ല. അതിനാല്‍ കയറിവരുന്നത് ഒരു വലിയ സാഹസമായിരുന്നു. പക്ഷേ ശ്രദ്ധ ഒന്നുപാളിയാല്‍ മതി തല കിണറിന്‍റെ വശങ്ങളിലിടിച്ച് തകരുമായിരുന്നു. ഒരുദിവസം ഞങ്ങള്‍ അങ്ങനെ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധന്‍ ഞങ്ങളെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും പറയാതെ അദ്ദേഹം കിണറ്റിലേക്കു ചാടി. അതോടെ അയാളുടെ കഥ കഴിഞ്ഞിട്ടുണ്ടാവുമെന്നു ഞങ്ങള്‍ കരുതി. എന്നാല്‍ ഞാന്‍ കയറിയതിനെക്കാള്‍ വേഗത്തില്‍ അദ്ദേഹം തിരികെ കയറിവന്നു. എനിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അഹങ്കാരം ഒതുക്കിവെച്ചു ഞാന്‍ ചോദിച്ചു: "ഇതെങ്ങനെ സാധിക്കുന്നു?" അദ്ദേഹം പറഞ്ഞു: "വരുക, യോഗ അഭ്യസിക്കുക". ഒരു പട്ടിക്കുഞ്ഞിനെപ്പോലെ ഞാന്‍ അദ്ദേഹത്തിന്‍റെ പിറകെ പോയി. അങ്ങനെയാണ് ഞാന്‍ യോഗ പഠിച്ചത്. ഞാനിതു നിങ്ങളോടു പറയുന്നത് തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ അതിനു ഗുണഫലമുണ്ട് എന്നു നിങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ്.
വരുന്ന ഓരോ രോഗിയോടും ഫലിതം പറഞ്ഞ് സംസാരിക്കും. രോഗികള്‍ ചികിത്സിക്കാനാണു വന്നതെന്ന കാര്യം പോലും മറക്കും. അത് ഒരു ഉത്സവംപോലെ നടന്നിരുന്നു. ഡോക്ടര്‍-രോഗിബന്ധം പോലെയല്ല.
ദിവസേന 1008 സൂര്യനമസ്കാരങ്ങള്‍ ചെയ്യുന്നയാളാണ് എന്നാണ് മല്ലടിസ്വാമികളെക്കുറിച്ചു കേട്ടിട്ടുള്ളത്. അദ്ദേഹത്തിനു 90 വയസ്സുകഴിഞ്ഞപ്പോള്‍ അദ്ദേഹം ഈ സംഖ്യ 108 ആയി കുറച്ചു (അദ്ദേഹത്തിനു കഴിയാത്തതു കൊണ്ടായിരുന്നില്ല. അതിനാവശ്യമായ സമയം ലഭിച്ചിരുന്നില്ല). അതായിരുന്നു അദ്ദേഹത്തിന്‍റെ സാധന. അദ്ദേഹം തന്‍റെ എല്ലാ പ്രവൃത്തികളിലും ഒരു അതിമാനുഷനായിത്തന്നെയാണ് കഴിഞ്ഞത്. അദ്ദേഹം ഒരു വലിയ ആയുര്‍വേദ ചികിത്സകനായിരുന്നു. നാഡീവൈദ്യരില്‍ പ്രമുഖന്‍. നിങ്ങളുടെ അസുഖങ്ങള്‍ നാഡിമിടിപ്പ് പരിശോധിച്ചറിയുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോഴത്തെ അസുഖങ്ങള്‍ മാത്രമല്ല പറയുന്നത്, അടുത്തപത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം നിങ്ങള്‍ക്കു വരാന്‍ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ചു പ്രവചിക്കുകയും ചെയ്യുമായിരുന്നു. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന പ്രതിവിധികളും അദ്ദേഹം പറയും. ആഴ്ചയില്‍ ഒരുദിവസം മാത്രമേ ആയുര്‍വേദ ചികിത്സകന്‍ എന്നനിലയില്‍ അദ്ദേഹം ആശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു. അദ്ദഹം എവിടെയായിരുന്നാലും ഞായറാഴ്ചദിവസം വൈകുന്നേരം ആശ്രമത്തിലെത്തും, തിങ്കളാഴ്ച ക്ളിനിക്കിലുണ്ടാകാന്‍ വേണ്ടി. രാവിലെ 4 മണിക്ക് അവിടെയിരുന്നാല്‍ രാത്രി 7-8 മണിവരെ അവിടെത്തന്നെയിരിക്കും. അദ്ദേഹത്തെ സഹായിക്കാനുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മാറിമാറി പ്രവര്‍ത്തിക്കും. അദ്ദേഹം അവിടെത്തന്നെയിരിക്കും. വരുന്ന ഓരോ രോഗിയോടും ഫലിതം പറഞ്ഞ് സംസാരിക്കും. രോഗികള്‍ ചികിത്സിക്കാനാണു വന്നതെന്ന കാര്യം പോലും മറക്കും. അത് ഒരു ഉത്സവംപോലെ നടന്നിരുന്നു. ഡോക്ടര്‍-രോഗിബന്ധം പോലെയല്ല.
അദ്ദേഹത്തിന് 83 വയസ്സുള്ളപ്പോഴാണ് അതു സംഭവിച്ചത്. ഒരു ഞായറാഴ്ചദിവസം. പാതിരാത്രികഴിഞ്ഞ് അദ്ദേഹം ഒരു റയില്‍വേസ്റ്റേഷനിലായിരുന്നു. ആശ്രമത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ. അദ്ദേഹത്തിന് രണ്ടു സഹായികള്‍ സഹയാത്രികരായി കൂടെയുണ്ടായിരുന്നു. അവര്‍ അന്വേഷിച്ചപ്പോള്‍ റയില്‍വേ പണിമുടക്കാണെന്നും യാത്ര തടസ്സപ്പെടുമെന്നും അറിഞ്ഞു. സഞ്ചരിക്കുവാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. അദ്ദേഹം തന്‍റെ സഹയാത്രികരെ അവിടെ ഉപേക്ഷിച്ചു റയില്‍വേട്രാക്കിലൂടെ 70 കി.മീ. ഓടി സ്ഥലത്തെത്തി. അതായിരുന്നു അദ്ദേഹത്തിന് ജോലിയോടുള്ള കൃത്യനിഷ്ഠ. രാവിലെ നാലുമണിക്ക് അദ്ദേഹം ആശ്രമത്തിലെത്തി. രോഗികളെ പരിശോധിക്കാനിരുന്നു. അദ്ദേഹം ഓടിവരികയായിരുന്നു എന്നകാര്യം ആശ്രമവാസികള്‍ അറിഞ്ഞുപോലുമില്ല. മറ്റുരണ്ടു സഹയാത്രികരും എത്തിച്ചേര്‍ന്നപ്പോഴാണ് സ്വാമിജി എന്താണു ചെയ്തതെന്ന് അവര്‍ അറിഞ്ഞത്. അത്ര അവിശ്വസനീയമായ രീതിയിലാണ് അദ്ദേഹം ജീവിച്ചത്.