ഈഷായുടെ ആരംഭം
തുടക്കത്തില്‍ വനം വകുപ്പുകാരും മറ്റുള്ള തോട്ടം മുതലാളിമാരും കാണിച്ച വെറുപ്പും അകല്‍ച്ചയും മാറി, അവരും ആശ്രമ നിര്‍മ്മാണത്തിന്റെ സഹായത്തിനെത്തി. ജഗ്ഗിയുടെ നിസ്വാര്‍ത്ഥമായ പരിശ്രമവും യോഗധ്യാന പരിശീലനവുമായിരുന്നു അതിനൊക്കെ കാരണം.
ഈഷായുടെ ആരംഭ ഘട്ടങ്ങളില്‍, ഉന്നതവ്യക്തികളുടെ പക്കല്‍ നിന്നും ധാരാളം സംഭാവന വാങ്ങരുതെന്ന് ജഗ്ഗി നിഷ്‌കര്‍ഷിച്ചിരുന്നു. ധ്യാനത്തിനു വരുന്നവര്‍ നല്‍കുന്ന ഫീസു കൂടാതെ അവര്‍ നല്‍കുന്ന സംഭാവനകളും മാത്രമേ സ്വീകരിക്കാവൂ എന്നദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ വെള്ളിയങ്കിരി മലയടിവാരത്തില്‍ വാങ്ങിയ പതിനാല് ഏക്കര്‍ ഭൂമിയില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ട പണിയും ഉണ്ടായിരുന്നു. ആ സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് കാടും മലയും മറു ഭാഗത്തു അടയ്ക്കാമരത്തോട്ടങ്ങളും മുള്‍ച്ചെടികളും ആയിരുന്നു. മെയിന്‍ റോഡില്‍ നിന്നും അവിടേക്കു പോകണമെങ്കില്‍ വനം വകുപ്പുകാര്‍ നിര്‍മിച്ച മണ്‍പാത വഴി പോകണമായിരുന്നു. മഴക്കാലത്ത് ആ മണ്‍നിരത്ത് ചെളികൊണ്ടു നിറഞ്ഞിരിക്കും. ഭൂമി വിറ്റ ആള്‍ ആ സ്ഥലത്ത് കാവല്‍ക്കാരനുവേണ്ടി ചെറിയ ഒരു മാടം ഉണ്ടാക്കിയിരുന്നു. ജഗ്ഗി ആ മാടം വലുതാക്കി. അക്കാലത്ത് കോയമ്പത്തൂരില്‍ നിന്നും വെള്ളിയങ്കിരിയിലേക്ക് ഒരു ദിവസം രണ്ടു പ്രാവശ്യം മാത്രമേ ബസ് സര്‍വീസ് ഉള്ളു. മാത്രമല്ല സാമ്പത്തികവും വലിയ ഒരു വെല്ലുവിളിയായിരുന്നു.
“നിങ്ങളുടെ ജോലി നിങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുക. വരേണ്ടതു വന്നുകൊണ്ടിരിക്കും” എന്ന്‍ ജഗ്ഗി പറയുമായിരുന്നു. ഇന്നുവരെയും അതങ്ങനെ തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയുമാണ്. മാത്രമല്ല ഉന്നതവ്യക്തികളുടെ പക്കല്‍ നിന്നും ധാരാളം സംഭാവന വാങ്ങരുതെന്നും ജഗ്ഗി നിഷ്‌കര്‍ഷിച്ചിരുന്നു. ധ്യാനത്തിനു വരുന്നവര്‍ നല്‍കുന്ന ഫീസു കൂടാതെ അവര്‍ നല്‍കുന്ന സംഭാവനകളും മാത്രമേ സ്വീകരിക്കാവൂ എന്നദ്ദേഹം പറഞ്ഞിരുന്നു.
വനമേഖലയായതിനാല്‍ ആനകളുടേയും വിഷപ്പാമ്പുകളുടേയും വിഹാരരംഗമായിരുന്നു അവിടം. ഇതിനെക്കുറിച്ച് ആരെങ്കിലും ജഗ്ഗിയോടു പരാതിപ്പെട്ടാല്‍ “അവയുടെ വാസസ്ഥലത്ത് നാം അതിക്രമിച്ചു കടന്ന ശേഷം അവയെ കുറ്റം പറയുന്നതു ശരിയല്ല” എന്ന്‍ പറഞ്ഞ് അദ്ദേഹം ചിരിക്കും. ആശ്രമനിര്‍മ്മാണ പുരോഗതിക്കായി എല്ലാവരും ശ്രമിക്കണമെന്നായിരുന്നു ജഗ്ഗിയുടെ ആഗ്രഹം. ധ്യാനത്തിനു വന്നു കൊണ്ടിരുന്ന ഒരാള്‍ടെ മകന്‍ സ്‌കൂളിലേക്കു ബസ്സുകൂലിയായി വീട്ടില്‍നിന്നു നല്‍കിയ പണം ജഗ്ഗിയുടെ പക്കല്‍ ഏല്‍പ്പിച്ചിട്ടു നടന്നു സ്‌കൂളില്‍ പോയ സംഭവം പലരെയും സ്‌പര്‍ശിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി തറക്കല്ലിടുന്ന ദിനവുമെത്തി. ഇപ്പോള്‍ ധ്യാനലിംഗം ഉള്ള സ്ഥലത്താണ് ഭൂമിപൂജ ചെയ്‌തത്. ഭൂമിപൂജക്കു ശേഷം ജഗ്ഗിയും അനുയായികളും കാറില്‍ തിരിയെ വരുമ്പോള്‍ വനംവകുപ്പുകാര്‍ ചെക്ക്‌പോസ്റ്റ് അടച്ചിരുന്നു. ഇരുട്ടില്‍ ഒരുപാടു സമയം എല്ലാവര്‍ക്കും അവിടെ കഴിയേണ്ടിവന്നു.
ഒരു താക്കോല്‍ അടുത്തു തന്നെ താമസമുള്ള ഒരാള്‍ടെ പക്കലുള്ളതായി മനസ്സിലാക്കി അതു വാങ്ങിക്കൊണ്ടുവന്ന്‍ തുറക്കുവാനായി മൂന്നുമണിക്കൂര്‍ സമയം വേണ്ടിവന്നു. ആ വനാന്തരത്തില്‍ അത്രയും സമയം കാത്തിരിക്കേണ്ടി വന്നപ്പോള്‍ അനുയായികള്‍ക്ക് അതിയായ ഭയം ഉണ്ടായിരുന്നു. പക്ഷേ ജഗ്ഗി അത്യന്തം ശാന്തനായിരിക്കുക മാത്രമല്ല പല തമാശകളും പറഞ്ഞ് അനുയായികളെ രമിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ആനകള്‍ വരുമെന്നുള്ള ഭയം മറന്ന്‍ അനുയായികള്‍ ശാന്തരായി. ആരംഭകാലത്ത് വനം വകുപ്പുകാരും മറ്റുള്ള തോട്ടം മുതലാളിമാരും കാണിച്ച വെറുപ്പും അകല്‍ച്ചയും മാറി, അവരും ആശ്രമ നിര്‍മ്മാണത്തില്‍ സഹകരിച്ചു. അതിനൊക്കെ കാരണം ജഗ്ഗിയുടെ നിസ്വാര്‍ത്ഥമായ പരിശ്രമവും യോഗധ്യാന പരിശീലനവുമായിരുന്നു.
ആദ്യമായി ഒരു ധ്യാനമണ്ഡപം നിര്‍മിക്കണം എന്ന്‍ എല്ലാവരും കൂടി തീരുമാനിച്ചു, അതും ഓലമേഞ്ഞ ധ്യാനമണ്ഡപം മതി എന്നാണ് തീരുമാനിച്ചത്. അതറിഞ്ഞ് തിരുപ്പൂരില്‍നിന്ന്‍ ഒരു ഭക്തന്‍ ഓലയും കഴുക്കോലും മറ്റും കൊടുത്തയച്ചു. മറ്റുള്ള ഭക്തന്മാരും ശാരീരികമായും സഹായിച്ചതു കാരണം വളരെ പെട്ടെന്നു തന്നെ ഈഷായുടെ ആദ്യത്തെ ധ്യാനമണ്ഡപം തയാറായി. ആ മണ്ഡപത്തില്‍ 90 ദിവസത്തെ `ഹോള്‍നെസ്’ ക്ലാസു നടത്തണമെന്ന്‍ ജഗ്ഗി ആഗ്രഹിച്ചു. ധാരാളം പേര്‍ ക്ലാസില്‍ ചേരാന്‍ വന്നെങ്കിലും തൊണ്ണൂറു ദിവസം ക്ലാസ്സിലെ പരിശീലനം പൂര്‍ത്തിയാക്കണമെന്നുള്ള നിശ്ചയദാര്‍ഡ്യമുള്ള നൂറുപേരെ ജഗ്ഗി തെരഞ്ഞെടുത്തു. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളും പാത്രങ്ങള്‍ തുടങ്ങിയവയും ഒരു ട്രാക്‌ടറില്‍ കയറ്റി അനുയായികള്‍ കൊണ്ടുവന്നു. ജഗ്ഗി വിജിയോടൊപ്പം എത്തിച്ചേര്‍ന്നു.