सद्गुरु

ഈശയില്‍ എല്ലാ കാര്യങ്ങളും വളരെ ചിട്ടയോടെയാണ് ചെയ്യുന്നത്. ഓരോന്നിനും കൃത്യമായ പദ്ധതികളുണ്ട്. വെറുതെ തെരുവിലേക്കെറിയുംപോലെ അലക്ഷ്യമായി നല്‍കിയാല്‍ ഒന്നുംതന്നെ ഇന്നത്തെ സമൂഹത്തിനു സ്വീകാര്യമാവില്ല.

പഴയ കാലമല്ല, ജനശ്രദ്ധയെ പിടിച്ചുപറ്റാന്‍ ഒരു നൂറു കാര്യങ്ങള്‍ ചുറ്റിലും മത്സരിക്കുന്ന കാലമാണിത്. അതിനിടയില്‍ അവരുടെ ശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ ആലോചിച്ചുറപ്പിച്ച, ചിട്ടപ്പടിയുള്ള ഒരു സമീപനം കൂടിയെ തീരൂ. ഉദാഹരണത്തിന് - ഗൌതമന്റെ കാലത്ത് നിറപ്പകിട്ടുള്ള ഒരു കാഴ്ച കാണണമെങ്കില്‍ സൂര്യോദയത്തിനോ, സൂര്യസ്തമയതത്തിനോ കാത്തു നില്‍ക്കണം. എന്നാല്‍ ഇന്ന്‍ ഏതു നിറം വേണമെങ്കിലും, എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം. ടെലിവിഷനോ കംപൂട്ടറോ കണ്‍മുമ്പിലുണ്ടെങ്കില്‍, ലോകത്തിലെ എല്ലാ നിറങ്ങളും ഒരു സെക്കന്റില്‍ ഇരുപത്തിനാല് പ്രാവശ്യം അതില്‍ മിന്നിവരുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അനുഭവങ്ങളുടെ കടന്നുകയറ്റം അത്രയധികം വര്‍ദ്ധിച്ചിരിക്കുന്നു. ജനങ്ങളെ കുറച്ചുനേരം പിടിച്ചിരുത്തണമെങ്കില്‍ ആസൂത്രിതമായ ഒരു പദ്ധതിതന്നെ അവരുടെ മുമ്പിലേക്ക് നീട്ടിപ്പിടിക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യ ഈ വിധം ഒരു വീണ്ടുവിചാരവുമില്ലാതെ മുന്നോട്ട്പോയാല്‍, ഒരാളുടെ തലക്കുനേരെ തോക്കുചൂണ്ടിയലല്ലാതെ അയാള്‍ക്ക് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ല എന്ന നിലയാവും. ധ്യാനത്തിന്റെ കാര്യം പറയുകയും വേണ്ട. കൃത്യമായ പദ്ധതി, കൃത്യമായ ഫീസ്‌, കൃത്യമായ സമയപരിധി ...അങ്ങനെയൊന്ന്‍ ഉണ്ടാവില്ലെന്ന്‍ നമുക്ക് ആശിക്കാം. എന്നാലും അതിനരുകിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നത് സത്യമാണ്. തല്‍ക്കാലം പണത്തിന് ഒരു തോക്കുമുനയുടെ സ്ഥാനമുണ്ട്. ഫീസ്‌ വാങ്ങുന്ന പരിപാടിക്കേ ആളുണ്ടാവൂ, അതില്ല എങ്കില്‍ സാധാരണക്കാരുടെ ശ്രദ്ധ വഴിതിരിഞ്ഞുപോകും. ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ലോകത്തിന്റെ തന്നെ മനോഭാവത്തില്‍ മാറ്റം വരുത്തണം. ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പൂര്‍ണ മനസ്സോടെ നല്ല കാര്യങ്ങളില്‍ പങ്കാളികളാകണം.


എന്റെ പ്രശ്നം ഇതാണ് - എന്റെ ഉള്ളിലുള്ള എന്തോ ഒന്ന് ഞാന്‍ സ്പഷ്ടമായി തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ഗൌരവവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ചുറ്റുമുള്ള ആര്‍ക്കുംതന്നെ അതറിഞ്ഞുകൂട.

എന്റെ പ്രശ്നം ഇതാണ് - എന്റെ ഉള്ളിലുള്ള എന്തോ ഒന്ന് ഞാന്‍ സ്പഷ്ടമായി തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ഗൌരവവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ചുറ്റുമുള്ള ആര്‍ക്കുംതന്നെ അതറിഞ്ഞുകൂട. ആ അറിവുണ്ടെങ്കില്‍ എങ്ങനെയായിരിക്കും, അതില്ലാതിരുന്നാല്‍ എങ്ങനെയായിരിക്കും - ഇതു രണ്ടിനെയും കുറിച്ച് എനിക്ക് പൂര്‍ണ ബോദ്ധ്യമുണ്ട്. ലോകത്തിലുള്ള സര്‍വതും നേടാന്‍ കഴിഞ്ഞാലും പകരം ഈ അറിവ് കൈവിടാന്‍ ഞാന്‍ തയ്യാറല്ല, കാരണം ഈ നിധി എന്നെ സംബന്ധിച്ചിടത്തോളം മറ്റെല്ലാറ്റിനെക്കാളും അമൂല്യമാണ്‌. സന്ദര്‍ഭവശാല്‍ ഞാന്‍ പറഞ്ഞു എന്നുമാത്രം. ഇനിയോരാള്‍ക്ക് ഇതിനെക്കാള്‍ പ്രധാനം അമ്മാമന്റെ മകളുടെ കൂട്ടുകാരിയുടെ പിറന്നാള്‍ സദ്യ ആയിരിക്കാം.

ജീവിതത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കാനാവാതെ ഈ ജീവിതം അവസാനിപ്പിക്കേണ്ടി വരിക; തികച്ചും നിര്‍ഭാഗ്യകരമായ ഒരവസ്തയാണത്. അതിനു കിട്ടിയ അവസരം പാഴാക്കിക്കളയുക ഒരു ദുരന്തം തന്നെയാണ്. സങ്കടകരമായ എന്തോ ഒന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന്‍ അറിയാനും വിശേഷിച്ച് ഒരു ബോധം വേണം. കോടിക്കണക്കിന് ആളുകള്‍ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ ഈ ഭൂമിയില്‍ ജനിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു. അറിയാനുള്ള ജിജ്ഞാസയുടെ ഒരു പൊടിപോലും അവരിലുണ്ടാവില്ല. നിങ്ങള്‍ ഇന്ന്‍ ഇവിടെ വന്നിരിക്കുന്നുവല്ലോ - അതു സൂചിപ്പിക്കുന്നത് ആ ജിജ്ഞാസ നിങ്ങളില്‍ മുള പൊട്ടിയിരിക്കുന്നു എന്നാണ്. അവനവന്റെ പരിമിതികള്‍ക്കപ്പുറത്ത് എന്താണെന്നറിയാനുള്ള ജിജ്ഞാസ, അതിനെ ഒരിക്കലും അവഗണിക്കരുത്.

അനന്തമായതിനെ അറിയാനുള്ള മനസ്സിന്റെ വെമ്പല്‍ വളരെ പ്രധാനപ്പെട്ടതാണ്, അര്‍ത്ഥ ഗര്‍ഭവുമാണ്. അതിനെ വേണ്ടത്ര വളവും വെള്ളവും നല്‍കി പോഷിപ്പിക്കണം. സത്യമറിയാതെ വിശ്രമമില്ല എന്ന നിലയിലേക്ക് അത് നിങ്ങളെ എത്തിക്കണം.എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന്‍ നിങ്ങള്‍ക്ക് രൂപമില്ല. അതുകൊണ്ട് ക്ഷമയും സാവകാശവും വേണം. നിങ്ങള്‍ ചെയ്യുന്നതെല്ലാം അബദ്ധമാണ് - കരുണാമയനായ ഗൌതമ ബുദ്ധന്‍ ലോകത്തിലുള്ള എല്ലാ മനുഷ്യരെയും വിഡ്ഢികള്‍ എന്നാണ് വിളിച്ചത്. എനിക്കും അങ്ങനെത്തന്നെയാണ് തോന്നുന്നത്, എന്നാലും ഞാനത് ഉറക്കെ പറയുകയില്ല, കാരണം ഞാന്‍ ജീവിച്ചിരിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണല്ലോ! ഇരുപത്തിയഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ മനസ്സില്‍ തോന്നിയ കാര്യം ഗൌതമ ബുദ്ധന് പറയാന്‍ സാധിച്ചു. ഇന്ന്‍ എന്ത് പറയുമ്പോഴും അത് രാഷ്ട്രീയമായി ശരിയായിരിക്കണം. സ്വന്തം അഭിപ്രായം പലപ്പോഴും അപകടകാരിയാകും. രാഷ്ട്രീയം തന്നെ വലിയൊരു വിഡ്ഢിത്തമാണ്, എന്നാലും അത് സഹിക്കുകയേ നിവൃത്തിയുള്ളൂ. പറയുന്നതെന്തും അതിന് ചെരുന്നതാവണം - അര്‍ത്ഥവും ലക്ഷ്യവും അപ്രസക്തമാണ്.

ഗൌതമ ബുദ്ധന്‍, ചെറിയൊരു സംഘത്തെ സംബോധന ചെയ്തപ്പോള്‍ അവരെ മണ്ടന്മാര്‍ എന്നുവിളിച്ചു, എന്നാല്‍ സ്രോതാക്കളുടെ വലിയ കൂട്ടങ്ങളെ സംബോധന ചെയ്തപ്പോള്‍, വിദ്യാസമ്പന്നരെ അഭിമുഖീകരിച്ചപ്പോള്‍ ബുദ്ധന്‍ അവരെ ബോധിസത്വന്മാര്‍ എന്നാണ് വിളിച്ചത്. ഓരോ വ്യക്തിയിലും ഒരു ബുദ്ധന്റെ സാദ്ധ്യത ഒളിഞ്ഞു കിടക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ 'ശിവാംഗ' എന്നുവിളിക്കുന്നു. ശിവന്റെ അംഗങ്ങളാണ് നിങ്ങള്‍. എത്ര മനോഹരമാണ് ആ പേര്! ഗൌതമനുമായി അടുപ്പം പാലിച്ചിരുന്നവര്‍ക്ക് അവിടുന്ന്‍, അവരെ സ്വന്തം അന്തര്‍ലോകവുമായി ഇണക്കുന്ന കണ്ണിയായിരുന്നു; യഥാര്‍ഥത്തില്‍ അതിലപ്പുറവുമായിരുന്നു. ഇന്ന്‍ ഇന്റര്‍നെറ്റ്‌ ഉള്ളതുപോലെ അന്ന്‍ ഒരു 'യോഗിനെറ്റ്' ഉണ്ടായിരുന്നു. കൃഷ്ണനും ബുദ്ധനും, അതുപോലെയുള്ള സത്യസാക്ഷാത്ക്കാരം സിദ്ധിച്ച എല്ലാവരുടേയും അനുഭവങ്ങളും ഉള്‍ക്കാഴ്ചയും അതിലുണ്ട്. അത് ഒരു കാലത്തും നഷ്ടമാകുകയില്ല. മനസ്സുണ്ടെങ്കില്‍ ആ അറിവിലേക്ക് നിങ്ങള്‍ക്കുമെത്താം - അതിനെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയുണ്ടാക്കിയിട്ടുള്ള പുസ്തകങ്ങള്‍ വായിച്ച് തല പുകക്കേണ്ടതില്ല . നേരിട്ടുതന്നെ നിങ്ങള്‍ക്ക് ആ അറിവ് സ്വന്തമാക്കാം.


എന്റെ ഓരോ വ്യക്തിയിലും ഒരു ബുദ്ധന്റെ സാദ്ധ്യത ഒളിഞ്ഞു കിടക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ 'ശിവാംഗ' എന്നുവിളിക്കുന്നു. ശിവന്റെ അംഗങ്ങളാണ് നിങ്ങള്‍.

ഒരു നിലക്ക് നോക്കുമ്പോള്‍ ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകള്‍ കുറേക്കൂടി മെച്ചപ്പെട്ടതാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി ഓരോന്നും കൃത്യമായി രേഖപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നുണ്ട്. വളച്ചൊടിക്കലും മാറ്റിപ്പറയലും ഏറ്റവും കുറവായിരിക്കും. ഇന്നുപറഞ്ഞത് നാളെ മറ്റൊരു രീതിയില്‍ പ്രച്ചരിപ്പിക്കപ്പെടുകയില്ല. ഇപ്പോള്‍ ഞാന്‍ പറയുന്നത് ഇലക്ട്രോണിക്ക് ആയി രേഖപ്പെടുത്തുകയാണല്ലോ - ഏതാനും നൂറ്റാണ്ടു കഴിഞ്ഞാലും ഞാന്‍ പറഞ്ഞത് അങ്ങനെത്തന്നെ ഉണ്ടാകും. എന്നാല്‍ കാലോചിതമായ ചില്ലറ മാറ്റങ്ങള്‍ വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും ഉണ്ടാകാനിടയുണ്ട്. എന്നാലും പാടെ തെറ്റുകയില്ല എന്നു തീര്‍ച്ച.

ആത്മജ്ഞാനികളുടെ വാക്കുകള്‍ ചിലര്‍ നേരിട്ട് കേട്ട് പകര്‍ത്തിയെടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഒരേ വിഷയംതന്നെ പലരും പലതവണ പകര്‍ത്തിയെഴുതിയിരുന്നു. അവര്‍ ആ വാക്കുകള്‍ എത്രമാത്രം ശരിയായി കേട്ടു, എത്രമാത്രം തെറ്റുകൂടാതെ പകര്‍ത്തി ഈ വക കാര്യങ്ങളിലൊന്നും ഒരുറപ്പും പറയാനാവില്ല. ഓരോ തലമുറകളിലുള്ളവര്‍ അവരുടേതായ രീതിയില്‍ അതു മനസ്സിലാക്കിയിട്ടുണ്ടാവാം; മാറ്റങ്ങളും വരുത്തിയിട്ടുണ്ടാവാം. അവസാനം ഇന്ന്‍ നമുക്ക് കയ്യില്‍ കിട്ടിയിരിക്കുന്നത് മൂലത്തിനോട് എത്രത്തോളം യോജിച്ചു നില്‍ക്കുന്നതാണെന്ന് ആര്‍ക്കാണ് പറയാനാവുക?

അതുകൊണ്ട് അവരുടെ അനുയായികള്‍ പറയുന്നത് അത്രയൊന്നും കാര്യമാക്കേണ്ട. ബുദ്ധനെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ ബുദ്ധമതാനുയായികളോട് ചോദിക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ കൃഷ്ണനെപ്പറ്റി മനസ്സിലാക്കാന്‍ ഹിന്ദുക്കളോടു തിരക്കേണ്ട. അതുപോലെത്തന്നെ ക്രിസ്തുവിന്റെ കാര്യത്തില്‍ കൃസ്ത്യാനികളെ ഒഴിവാക്കിക്കൊള്ളൂ. കൂട്ടത്തില്‍ നിന്നും പുറത്ത് നിന്ന് നിരീക്ഷിക്കണം, അപ്പോഴേ നെല്ലും പതിരും കൃത്യമായി തിരിച്ചറിയൂ. അകത്താണെങ്കില്‍ എല്ലാംകൂടി ഒരു നൂലാമാലയായിരിക്കും - വിശ്വാസങ്ങളും, ആചാരങ്ങളും, കേട്ടറിവുകളും, ഐതിഹ്യങ്ങളും എല്ലാം കൂടിക്കലര്‍ന്ന്‍ ഒരു കുഴമ്പ്. കാലാകാലങ്ങളായി ആ ഒഴുക്കിലേക്ക് എത്തിപ്പെട്ടവ. അത് നിങ്ങളില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കും.

കൃഷ്ണനെപ്പറ്റി കൂടുതല്‍ അറിയാനുള്ള ശരിയായ വഴി, അവിടുത്തെ ജീവിത വഴികളിലൂടെ ശ്രദ്ധാപൂര്‍വ്വം സഞ്ചരിക്കുകയാണ്. കൃഷ്ണന്റെ വാക്കുകള്‍ പലരും അവരുടേതായ മട്ടില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാലും നമ്മുടെയിടയില്‍ 'വളച്ചൊടിക്കലു'കള്‍ കുറവാണ്, കാരണം അത് കര്‍ശനമായി വിലക്കപ്പെട്ടിട്ടുള്ളതാണ്.

യേശുവിനെപ്പറ്റി അറിയാന്‍ അദ്ദേഹത്തിന്റെ ജീവിതവും, പ്രവര്‍ത്തനശൈലിയും മനസ്സിലാക്കണം, അല്ലാതെ മത പ്രവാചകര്‍ പറഞ്ഞുനടക്കുന്നതിന് കാതോര്‍ക്കരുത്. അവര്‍ പല അസംബന്ധങ്ങളും പറയും - അതില്‍ കൃഷ്ണന്‍ -ക്രിസ്തു എന്ന ഭേദമില്ല. അവര്‍ പറഞ്ഞതായി മതഭക്തന്മാര്‍ വിളിച്ചു പറയുന്ന പലതും, എത്ര ബാലിശമാണെന്ന് ചെറിയ കുട്ടികള്‍ക്കുപോലും തോന്നും. ഗൌതമനും, ക്രിസ്തുവും, കൃഷ്ണനും ഒക്കെ എങ്ങനെ അവരുടെ ജീവിതം കൈകാര്യം ചെയ്തു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അവരുടെ വാക്കുകള്‍ അത്ര ഗൌരവത്തോടെ കാണേണ്ടതില്ല.

വ്യക്തി എന്നനിലയിലുള്ള പരിമിതികള്‍ അതിവര്‍ത്തിച്ച് സമഷ്ടി ദര്‍ശനം സാധിച്ചിട്ടുള്ള ഓരോരുത്തരും, സത്യത്തെ സാക്ഷാത്കരിച്ചിട്ടുള്ളവരാണ്, ആ അനുഭൂതിയുടെ നിറവില്‍ ജീവിച്ചവരാണ്. അവരുടെ ഉള്‍ക്കാഴ്ചയും, അതിലൂടെ അവര്‍ നേടിയ സാഫല്യവും ലോകത്തിനു മുഴുവന്‍ സ്വന്തമായിട്ടുള്ളതാണ്. ആര്‍ക്കുവെണമെങ്കിലും അതില്‍ചെന്നു തൊടാം ...സ്വന്തം അന്തരാത്മാവിന്റെ വിരല്‍തുമ്പിലൂടെ.