ബില്‍വാ
ബില്‍വാ എന്ന ചുറുചുറുക്കുളള യുവാവില്‍ നിന്ന് തുടങ്ങി, ശിവയോഗിയായി കടുത്ത അനുഷ്ടാനങ്ങളിലൂടെ ആത്മസാക്ഷാരം നേടി, സദ്ഗുരു ശ്രീ ബ്രഹ്മയായി ഗുരുവിന്റെ ആഗ്രഹം നിറവേറ്റുവാനാവാതെ, ആ ഒരു ലക്ഷ്യത്തോടെ വീണ്ടും എല്ലാ തയ്യാറെടുപ്പോടു കൂടി ജന്മമെടുത്ത ജഗ്ഗി വാസുദേവ്.
ശരീരം എന്ന പുറംചട്ട ഉപേക്ഷിച്ച് പ്രാണന്‍ വിടവാങ്ങിയ നിമിഷത്തിനു മുമ്പുള്ള നിമിഷങ്ങളില്‍ സംഭവിച്ച ‘ശ്വാസം ശ്രദ്ധിക്കുക’ എന്ന പ്രക്രിയ കാരണം, ആ മനുഷ്യന്‍റെ ഭാവി ജീവിതത്തെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു ആത്മീയയാത്ര അവിടെ തുടങ്ങുകയായിരുന്നു
ഇപ്പോള്‍ മദ്ധ്യപ്രദേശ് എന്നറിയപ്പെടുന്ന സ്ഥലത്ത് റായ്‌ഗാഡ് എന്നൊരു സ്ഥലം ഉണ്ടായിരുന്നു. ഏകദേശം 370 വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ബില്‍വാ എന്ന പേരില്‍ ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു. പരുക്കനെന്നു തോന്നിക്കുമെങ്കിലും അയാളുടെ ഉള്ള് പഞ്ഞിപോലെ മൃദുവായതായിരുന്നു. നമ്മുടെ നാട്ടില്‍ പല തരത്തിലുള്ള ശീലങ്ങളുള്ള സമുദായക്കാര്‍ ഉണ്ട്. ഒരു കൂട്ടര്‍ അതിരാവിലെ നിരത്തിലൂടെ നടക്കും. എന്നിട്ട് ഉള്‍മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ഉച്ചത്തില്‍ പ്രവചിക്കുന്ന മട്ടില്‍ വിളിച്ചു പറയും. അതോടൊപ്പം അവരുടെ കൈയിലുള്ള വാദ്യോപകരണത്തില്‍ നാദമുയര്‍ത്തുകയും ചെയ്യും. പുലര്‍ച്ച വേളകളില്‍ അവരുടെ ശബ്‌ദവും വാദ്യസംഗീതവും വീട്ടിനകത്തിരിക്കുന്നവര്‍ക്ക് ഭയം കലര്‍ന്ന ജിജ്ഞാസ ഉളവാക്കും. മനസ്സില്‍ തോന്നുന്നതു മാത്രമേ അവര്‍ പറയൂ. ഒന്നും തോന്നിയില്ലെങ്കില്‍ ഭക്തിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് നടന്നു മറയും. അവര്‍ ശൈവ പാരമ്പര്യം ഉള്ളവരായിരുന്നു. ആ വര്‍ഗത്തില്‍ പാമ്പുകളെ പിടിക്കുന്നവരും ഉണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു ബില്‍വാ.
സമൂഹത്തിന്‍റെ ശരാശരി നിയമങ്ങള്‍ക്ക് പിടികൊടുക്കാതെ ജീവിച്ച ആളായിരുന്നു ബില്‍വാ. അതുകൊണ്ടു തന്നെ അയാള്‍ ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കൊടും വിഷമുള്ള സര്‍പ്പങ്ങള്‍ പോലും അയാളെ ഉപദ്രവിക്കാതെ കടന്നു പോകും. അയാളുടെ മകുടി ശബ്‌ദത്തില്‍ മയങ്ങാത്ത സര്‍പ്പങ്ങള്‍ ഇല്ലെന്നു വേണം പറയാന്‍. ആ മകുടി ശബ്‌ദത്തില്‍ ഒരു സുന്ദരിയും ആകൃഷ്‌ടയായിപ്പോയി. പക്ഷേ ആ സുന്ദരി ഉയര്‍ന്ന ജാതിക്കാരിയായിരുന്നു. ജാതിമതഭേദങ്ങള്‍ ഇപ്പോള്‍ പോലും പ്രേമത്തിനു പ്രതിബന്ധമായി നില്‍ക്കുമ്പോള്‍, അന്നത്തെ കാലത്തെ സങ്കല്‍പ്പിച്ചു നോക്കൂ. മാത്രമല്ല ആ സ്‌ത്രീയുടെ ബന്ധുജനങ്ങള്‍ ധാരാളം പേര്‍ ആ പ്രദേശത്തു താമസിച്ചിരുന്നു. പക്ഷേ ഒന്നും വകവയ്ക്കാതെ അവര്‍ പ്രേമലോലുപരായി കഴിഞ്ഞു.
സമൂഹത്തില്‍ വളരെ വേഗം പ്രചരിക്കുന്നതു പ്രണയ രഹസ്യങ്ങളാണല്ലോ. ആ സ്‌ത്രീയുടെ ബന്ധുക്കള്‍ ബില്‍വായെ ഭീഷണിപ്പെടുത്തി. പക്ഷേ അവരുടെ പ്രണയം തുടര്‍ന്നു. അവസാനം സ്‌ത്രീയുടെ ബന്ധുക്കളും മറ്റുള്ള സവര്‍ണ ജാതിക്കാരും ബില്‍വായെ കൊല്ലേണ്ടത് സനാതന ധര്‍മങ്ങളെ കാത്തുരക്ഷിക്കാന്‍ അത്യാവശ്യമാണെന്നു പറഞ്ഞ് ബില്‍വായെ വധിക്കാന്‍ തുനിഞ്ഞു. ബില്‍വായെ വധിക്കണമെന്ന തീരുമാനം എടുത്ത ശേഷം ഗ്രാമമദ്ധ്യത്തിലുള്ള ഒരു വൃക്ഷത്തിന്‍റെ അടിഭാഗത്തോടു ചേര്‍ത്ത് ബന്ധിച്ചു.
ഒരാള്‍ ആക്രോശിച്ചു, “ഇയാളെ അടിച്ചു കൊല്ലുക.”
മറ്റൊരാള്‍ നിര്‍ദ്ദേശിച്ചു, “വേണ്ട, വാളുകൊണ്ടു വെട്ടിക്കൊല്ലുക. വാളുകൊണ്ടുള്ള ഒറ്റവെട്ടില്‍ ശിരസ്സ് വേര്‍പെട്ടു പോകണം.”
“അയാളെ അയാളുടെ സുഹൃത്തുക്കളെക്കൊണ്ടുതന്നെ കൊല്ലിക്കുക”, മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
“ശരിയാണ്, അയാള്‍ വളര്‍ത്തിയ വിഷ സര്‍പ്പങ്ങളില്‍ ഒന്നിനെക്കൊണ്ട് അയാള്‍ക്ക് സര്‍പ്പദംശനമേല്‍പ്പിക്കുക. അയാളങ്ങിനെ മരിക്കട്ടെ” എന്നിനിയൊരാള്‍ അട്ടഹസിച്ചു.
എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമനുസരിച്ച് കൊടും വിഷമുള്ള സര്‍പ്പത്തെക്കൊണ്ടു ദംശിപ്പിച്ചു. കൊടും വിഷം ഹൃദയത്തിന്‍റെ ഞരമ്പുകളില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് ശ്വാസം മുട്ടലുണ്ടായി. ബില്‍വാ മരണത്തോടടുത്തു. സ്വബോധം മങ്ങിത്തുടങ്ങിയപ്പോള്‍ സ്വാഭാവികമായും അയാളുടെ മനസ്സില്‍ ഈശ്വര ചിന്തയുണ്ടായി. പക്ഷേ ബില്‍വാ ഒരു ആത്മീയവാദി അല്ലായിരുന്നുവല്ലോ. അയാള്‍ ഒരു സാധാരണ ശിവഭക്തന്‍ മാത്രമായിരുന്നല്ലോ. വിഷം അയാളുടെ ശിരസ്സില്‍ കയറി. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ബില്‍വാ സ്വന്തം ശ്വാസത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നെങ്കിലും വായകൊണ്ട് `ശംഭോ’ എന്നു ശിവമന്ത്രം ഉരുവിട്ടു കൊണ്ടേയിരുന്നു.
ഈശയുടെ `ശംഭോ ശിവശംഭോ’ എന്ന മന്ത്രം ഇതില്‍ നിന്നാണ് ആവിര്‍ഭവിച്ചത്. നിലത്തു നോക്കി കുനിഞ്ഞ ശിരസ്സോടു കൂടി സ്വന്തം ശ്വാസം ശ്രദ്ധിച്ചമ്പോള്‍, അതൊരു ബോധപൂര്‍വ്വമായ പ്രവൃത്തി എന്നതിനേക്കാളും യാദൃശ്ചികമായി നടന്ന ഒരു സംഭവമായി ഭവിച്ചു എന്നുവേണം പറയാന്‍. അതായിരുന്നു സത്യം. കുറഞ്ഞു വരുന്ന ശ്വാസം ശ്രദ്ധിക്കുന്നത് പുതിയ ഒരു അനുഭവമായി. മെല്ലെ മെല്ലെ അയാളുടെ ശ്വാസം നിലച്ചു. ശരീരം എന്ന അടയാളത്തെ ഉപേക്ഷിച്ച് പ്രാണന്‍ പിരിഞ്ഞു. പ്രാണന്‍ വിടവാങ്ങിയ നിമിഷത്തിനു മുമ്പുള്ള നിമിഷങ്ങളില്‍ സംഭവിച്ച ‘ശ്വാസം ശ്രദ്ധിക്കുക’ എന്ന പ്രക്രിയ കാരണം ആ മനുഷ്യന്‍റെ ഭാവി ജീവിതത്തെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു ആത്മീയയാത്ര അവിടെ തുടങ്ങുകയായിരുന്നു. വിഷവുമായി കലര്‍ന്ന ശ്വാസം ബില്‍വായുടെ ജീവശ്വാസത്തില്‍ കലര്‍ന്നു ചേര്‍ന്നു.